അപ്പൂപ്പന്റെ കഥ--ആറ്

അന്ന്, കുളം വെട്ടാണ്. ഓരോ കുളംവെട്ടും ഗ്രാമത്തിലേ ഓരോ ഉത്സവം പോലെയാണ്. ആരോഗ്യവാന്മാരായ ആണുങ്ങള്‍ എല്ലാം കാണും. കുളത്തിന്റെ , പുരയിടത്തിന്റെ ഭാഗം തെളിക്കും. അതിന്റ് എതിര്‍വശം താഴ്നതാണ്‍ല്ലോ.അവിടെ കുറ്റികള്‍ നാട്ടി, അതു തമ്മില്‍ ബലമുള്ള കമ്പുകൊണ്ട് യോജിപ്പിച്ച്, നീളമുള്ള പലകയിട്ട് തട്ടുണ്ടാക്കും. വലിയ “തേക്കൊട്ട” കയറുകെട്ടി--ഒരു വശം തട്ടുപലകയില്‍ നിന്ന് ഒരാളും, മറുവശം പുരയിടത്തില്‍ നിന്ന് മറ്റൊരാളും, ഈരണ്ടു കയര്‍ പിടിച്ച്, താളത്തില്‍ തേക്കൊട്ട ആട്ടിആട്ടി കുനിഞ്ഞ് വെള്ളത്തില്‍ മുക്കി, രണ്ടുപേരും പുറകോട്ടു വലിഞ്ഞ്, വെള്ളം മുകളിലെത്തിച്ച്, അടുത്ത കണ്ടത്തിലേക്കോ, തറയിലേക്കോ, ഒഴിക്കുന്ന ആ അഭ്യാസം ഒന്നു കാണേണ്ട കലതന്നെയാണ്.

മനപ്പൂര്‍വം ഒരാള്‍ പിടി മുറുക്കിയാല്‍ അപ്പുറത്തുനില്‍ക്കുന്ന ആള്‍ മൂക്കും കുത്തി വെള്ളത്തില്‍ കിടക്കും. പരിചയമില്ലാത്തവര്‍ക്കും അതു സംഭവിക്കും.അതുകൊണ്ട് വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു വിദ്യയാണ് കുളംവെട്ട്.

അടുത്തുള്ള് ആള്‍ക്കാര്‍ എല്ലാംകുളത്തിന്റെ ചുറ്റും അണിനിരക്കും. ലോഹ്യം പറഞ്ഞും, വെടിയടിച്ചും ഉത്സവഛായ സൃഷ്ടിക്കും. ജോലി ചെയ്യുന്നവര്‍ പ്രയാസം അറിയുകയേയില്ല. വെള്ളം പറ്റാറാകുമ്പോള്‍ മീന്‍പിടുത്തം. ഉച്ചക്ക് ഊണിന് കൂട്ടാന്‍ വെയ്ക്കത്ത്ക്ക വിധം മീന്‍ കൊടുക്കണം.

മൂന്നുനാലു പേര്‍ തൂമ്പായുംകൊണ്ട് കുളത്തിനകത്തും രണ്ടു പേര്‍തേക്കൊട്ടയുമായി മുകളിലും. അങ്ങനെ നിന്നപ്പോള്‍ ഒരലര്‍ച്ച. രാമചന്ദ്രാ പിടിച്ചോടാ--കൊച്ചുരാമന്‍ കൊച്ചാട്ടനാണ്. വലതുകൈയ്യില്‍ എന്തോ പിടിച്ചിട്ടുമുണ്ട്. എന്നിട്ടൊരൊറ്റ ഏറ്. ഒരു യമണ്ടന്‍ മാക്രി. എല്ലവരും ഭയങ്കര ചിരി.

വൈകുന്നേരമാകുമ്പോഴേക്കും കുളംവെട്ടു കഴിയും. ശര്‍ക്കരക്കാലേല്‍ നിര്‍ത്തണമെന്നാണ്--കുടിക്കുന്ന കുളമാണ്--വെട്ടി വെട്ടി താഴേക്കു ചെല്ലുമ്പോള്‍ പല തരം മണ്ണുകളുടെ അടുക്കു കാണാം. തുള്ളക്കാല്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ ചവിട്ടുന്ന ഭാഗം താ‍ഴേക്കും അതിനപ്പുറം മുകളിലേക്കും വരും. പൊങ്ങിയിടത്തു ചവിട്ടുമ്പോള്‍ വീണ്ടും താഴോട്ട്. ഇങ്ങനെ തുള്ളുന്ന അടുക്കിനേ തുള്ളക്കാല്‍ എന്നു പറയും. ശരിക്കും ശര്‍ക്കര പോലിരിക്കുന്ന മണ്ണടുക്കുണ്ട്. അതാണ് ശര്‍ക്കരക്കാല്‍. അവിടെ വെട്ടു നിര്‍ത്തണം. നല്ല കണ്ണുനീരു പോലുള്ള് വെള്ളം കിട്ടും. ഇതൊക്കെ കണ്ടു പിടിച്ചതും , നടപ്പാക്കിക്കൊണ്ടിരുന്നതുമായ ഒരു ജനതയാണ് ഇന്നു കുടി വെള്ളത്തിനു വേണ്ടീ പരക്കം പായുന്നത്.

ങാ പോട്ടെ --ഇതൊക്കെ പറഞ്ഞാല്‍ കുപ്പിവെള്ളക്കാര്‍ക്കു പിടിക്കത്തില്ല. വൈകിട്ടു പായസം കൂട്ടി ഒരൂണ്. അതാണ് കുളംവെട്ടിന് കൂലി.
സ്കൂളില്‍ സംഭ്രമജനകമായ ഒരു സംഭവം നടന്നു. ഞങ്ങളുടെ ഒരു സാറിനേ തല്ലുമെന്നു നാട്ടുകാര്‍ ഭീഷണി മുഴക്കുന്നു. സാര്‍ ആരേയോ ചീത്ത വിളിച്ചെന്നാ പറയുന്നത്. നാട്ടുകാര്‍ ഗേറ്റില്‍ വന്നു വെല്ലുവിളിക്കുകയാണ്. ‘’ ഇങ്ങോട്ടിറ്ങ്ങി വാടാ. ഇന്നു നിന്റെ-----അങ്ങനെ പോയി.

ഗേറ്റ് പൂട്ടി. ശിപായിമാര്‍ ഭയന്നിരിക്കുകയാണ്. എച്ച്. എം. അന്നീല്ല. പോലീസിനേ വിളിക്കാമെന്ന് ഒരു പക്ഷം. ആ‍കെ കണ്‍ഫ്യൂഷന്‍.
അപ്പോഴതാ-വെള്ള ജൂബ്ബായും, ഡബിള്‍ വേഷ്ടിയും ധരിച്ച--ആറര-ഏഴടി ഉയരം കാണും--സുമുഖനായ ഒരാജാനുബാഹു, ഗേറ്റിലേക്ക് ചെല്ലുന്നു.

“ ആര്‍ക്കാടാ സാറിനെ തല്ലേണ്ടത്? കുറുപ്പേ ഗേറ്റു തുറക്ക്. ആ സറിനേ വിളി. തല്ലെടാ ചുണയുണ്ടെങ്കില്‍” എന്നു ഗര്‍ജ്ജിക്കുന്നു.

കുറുപ്പു ഗേറ്റു തുറക്കാന്‍ താക്കോലെടുത്തപ്പോഴേ--പൂരം കാണാന്‍ വന്ന പകുതിപ്പേരും സ്ഥലം വിട്ടു. കുറുപ്പ് , സാറിനേ വിളിച്ചു കൊണ്ടു വന്നു. ജൂബ്ബാക്കാരന്‍ സാറിനേ മുമ്പോട്ടു നീക്കി നിര്‍ത്തി--തല്ലെടാഎന്നു പറഞ്ഞു.
ആര്‍ക്കും തല്ലെണ്ടാ.

അല്ല--അതുപിന്നെ--സാറു ചീ‍ത്തവിളിച്ചെന്ന്--ഒരാള്‍വിക്കി-വിക്കിപറയാന്‍ തുടങ്ങി. ഒറ്റ ചാട്ടത്തിന് ഈയാള്‍ ആ പറഞ്ഞ ആളിന്റേ കോളറില്‍ പിടിച്ചു. “ ങാഹാ നീയാണൊട നേതാവ് എന്ന് ചോദിച്ചു കൊണ്ട്. “ ഗേറ്റ് ശൂന്യം. ഈ പരഞ്ഞ ആള്‍ ജൂബ്ബാക്കാരന്റെ കാലു പിടിച്ചു.രക്ഷപെട്ടു.
ആരായിരുന്നു ഈ ജൂബ്ബാധാരി? ഞങ്ങളുടെ വലിയ മുന്‍ഷി സാര്‍. ആയിടെയാണ് കോട്ടയത്തു നിന്നു വന്നത്. അദ്ദേഹം പിന്നീട് ഇവിടെനിന്നു തന്നെ വിവാഹം കഴിച്ച് സ്ഥിര താമസമാക്കി. അഞ്ചാറു കൊല്ലമേ ആയുള്ളൂ മരിച്ചിട്ട്. അമ്പതു കൊല്ലം മുമ്പു പഠിപ്പിച്ച ഞങ്ങളേ--പലയിടത്തു നിന്നും ജോലി കഴിഞ്ഞുവന്ന--അന്നത്തേ പോലെ ഓര്‍മ്മയുണ്ടായിരുന്നു-സ്നേഹമുണ്ടായിരുന്നു-എന്തു സംശയവും ചോദിക്കാമായിരുന്നു--മഹാനായ ഗുരു.

പൂജാ അവധി യാണ്. അതിന്റെ തലേദിവസം സ്കൂളില്‍ നിന്നും വരുമ്പോള്‍, ഞാന്‍ തിരിയുന്ന വഴി തന്നെ നമ്മുടെ പുതിയ അവതാരവും തിരിഞ്ഞു. (അവളുടെ പേര്‍ തീര്‍ച്ചയില്ലാത്തതു കൊണ്ടാണേ ഈ സംബോധന) എന്റെ ക്ലാസ്സില്‍ പടിക്കുന്നവരുടെ കൂടെ. അവര്‍ മുന്നിലും ഞാന്‍ പിന്നിലും ആയി. അവരുടെ വീട് അടുത്തപ്പോള്‍ അകത്തുനിന്നൊരു ശബ്ദം--ദേ മണി വന്നു--മണി വന്നു-- ആനിലവറ അടച്ചേരെ--എന്നിട്ട് ഒരു സ്ത്രീ വന്ന് വളരെ വാത്സല്ല്യത്തോടെ അവളേ കൂട്ടിക്കൊണ്ടു പോയി.

അപ്പോള്‍ ഇവള്‍ മണിയാണ്. പിന്നെ കൃഷ്ണകുമാരി--അതോ പത്മകുമാരിയോ-അതാരാ? ആ-- അര്‍ക്കറിയാം.

ഇനി മൂന്നു ദിവസം പടിക്കണ്ടാ. മഹാനവമിദിവസം രാവിലേ ഞാന്‍ അമ്പലത്തില്‍ പോകാന്‍ റോഡിലേക്കിറങ്ങി. അതാ അമ്പലത്തില്‍ നിന്നും തിരിച്ചു വരുന്ന വേഷത്തില്‍ അവളും എന്റെ സതീര്‍ത്ഥ്യകളും. അന്നു മണിവന്നു എന്നു വിളിച്ചു പറഞ്ഞ ആ സ്ത്രീയും കൂടി ഒരു ജാഥയായി വരുന്നു.

എന്നേക്കണ്ടതുമല്ല, അവള്‍ ഒറ്റ ഓട്ടത്തിന് ആ സ്ത്രീയുടെ അടുത്തെത്തി- കുടുകുടെ ചിരിച്ചുകൊണ്ട് എന്തോ പറയാന്‍ ശ്രമിക്കുന്നു. എന്റെ സതീര്‍ത്ഥ്യകള്‍ അവളുടെ വാ പൊത്തിപ്പിടിക്കുന്നു. ചാമ്പയില്‍ കയറി എച്ച്. എം. ന്റെ മുമ്പില്‍ പെട്ടകാര്യം---ആ സ്ത്രീ എന്നേ സൂക്ഷിച്ചു നോക്കി--

മോനേ നീ നാറാപിള്ള ച്ചേട്ടന്റെ മോനല്ലേ? ഞാന്‍ പറഞ്ഞു- അതെ. മോള്‍ക്കറിയത്തില്ലേ. നമ്മുടെ ഇടവഴിയില്‍കൂടിയാണ് സ്കൂളില്‍ പോകുന്നത്.

അവള്‍ ചിരി അടക്കാന്‍ പണിപ്പെടുകയാണ്. അങ്ങിനെ മഹാനവമി കഴിഞ്ഞു.

Comments (0)