സ്വർഗ്ഗം

0
അപ്പൂപ്പാ ഈ സ്വർഗ്ഗം എവിടാ--ശ്യാമിനാണ് സംശയം.

എന്താടാ ഇപ്പോൾ സ്വർഗ്ഗത്തേക്കുറിച്ചൊരു സംശയം.

അല്ലപ്പൂപ്പാ നമ്മടെ ധർമ്മപുത്രരും മറ്റും വടക്കോട്ടു പോയെന്നും ഹിമാലയത്തിന്റെ അടുത്തെങ്ങാണ്ടു ചെന്നപ്പോൾ ഇന്ദ്രൻ വിമാനമയച്ചെന്നും ഒക്കെ കഥയില്ലേ. അപ്പോൾ അവിടെയെങ്ങാണ്ടാണോ സ്വർഗ്ഗം എന്നൊരു സംശയം.

അതു ശരി. ഉത്തരധ്രുവത്തിനും ഹിമവാനും ഇടക്ക് ഒരു സ്ഥലത്താണ് ദക്ഷപ്രജാപതിയുടെ രാജ്യം. അദ്ദേഹം സാക്ഷാൽ ബ്രഹ്മാവിന്റെ പുത്രനാണല്ലോ. ഭൂമിയിലേ പ്രജകളുടെ ആദിപിതാവാണദ്ദേഹം. ടിബറ്റിനു ചുറ്റുമുള്ള ഒരു പ്രദേശത്താണ് ദേവെന്ദ്രന്റെ ആസ്ഥാനം. അതിനാണ് സ്വർഗ്ഗം എന്നു പറയുന്നത്. അവിടെയുള്ള ആളുകളിൽ കുറേപ്പേർ ഭാരതത്തിലേക്കു കടന്നു. അവരേ നരന്മാരെന്നും, സ്വർഗ്ഗത്തിൽ വസിക്കുന്നവരേ ദേവന്മാരെന്നും വിളിക്കുന്നു. ദേവന്മാരുടെ രാജാവ് ദേവേന്ദ്രൻ, നരന്മാരുടെ രാജാവ് നരേന്ദ്രൻ.

കൊള്ളാം കൊള്ളാം രാമ്കുട്ടൻ പ്രതികരിച്ചു. എന്തു ചോദിച്ചാലും ഉടനേ ഒരു കഥയുണ്ടാക്കും. എവിടുന്നാ അപ്പൂപ്പാ ഈ കഥകളൊക്കെ വരുന്നത്.

എടാ മക്കളേ ഞാൻ പണ്ടേ പറഞ്ഞു. എനിക്കു സ്വന്തമായി കഥയുണ്ടാക്കാനറിയാൻ വയ്യ-ഒക്കെ വായിച്ചും, കേട്ടുമൊക്കെ അറിഞ്ഞതാണെന്ന്. ഇത് നമ്മുടെ അഷ്ടാംഗഹൃദയം എന്നൊരു പുസ്തകത്തിലുള്ളതാണ്.

അങ്ങനാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ നടന്നു തന്നേ പോകാമല്ലോ. ചാവുന്നതുവരെ എന്തിനാ കാത്തിരിക്കുന്നത്.

അങ്ങനെ ആരേയും അവിടെ ചെല്ലാൻ അവർ അനുവദിക്കില്ല. ഇവിടുത്തേ സകല കുസൃതികളും വികൃതികളും കൊണ്ട് അവിടെ ചെന്നാൽ അവർക്ക് കിടന്നുപിഴക്കെണ്ടായോ. അവിടെ ചെന്ന് കള്ളവാറ്റും, പോക്കറ്റടീം, കോഴവാങ്ങലും ഒക്കെ തുടങ്ങിയാൽ അവരെന്തുചെയ്യും. മനുഷ്യരല്ലിയോ. നാളെ എന്തുചെയ്യുമെന്ന് പടച്ചവനുപോലും പിടിയില്ല. കേൾക്കണോ പണ്ട് ഈ നാട്ടുകാരൊന്നിച്ച് സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ട കഥ.

നാലു യുഗങ്ങളാണല്ലോ ആകെയുള്ളത്. അതിൽ കൃതയുഗത്തിൽ നൂറു ശതമാനം ആൾക്കാരും നല്ലവരാണ്. പക്ഷേ എത്രനാൾ ഇങ്ങനെ ജീവിക്കും. എന്നും നാമജപവും, പൂജയും, യജ്ഞവും ഒക്കെയായി. മടുക്കത്തില്ലേ--ഇന്നത്തേ ഭാഷയിൽ ബോറടി. ഒരു വഴക്കും, ചീത്തവിളീം, അടിപിടീം ഒന്നുമില്ലാതെ എന്തു ജീവിതം.

അങ്ങനെ ഒരു കൃതയുഗത്തിൽ ബോറടിച്ച ആൾക്കാരെല്ലാം കൂടെ സ്വർഗ്ഗത്തില്‍ പോകാൻ തീരുമാനിച്ചു. കെട്ടും ഭാണ്ഡവും മുറുക്കി വടക്കോട്ട് യാത്ര തിരിച്ചു. ദേവേന്ദ്രൻ ഇതറിഞ്ഞെങ്കിലും, എല്ലാവരും കൂടി വല്ല ഉത്സവത്തിനു മുള്ള പുറപ്പാടായിരിക്കുമെന്നു വിചാരിച്ചു-എങ്കിലും മൂപ്പർക്ക് എന്നും സംശയമാണല്ലോ-അതുകൊണ്ട് റിപ്പോർട്ടർ നാരദനേ വിളിച്ച് ഇതൊന്നു ശ്രദ്ധിച്ചുകൊള്ളണമെന്നു പറഞ്ഞു.

എല്ലാവരും ഗംഗാനദി കടന്നു. വീണ്ടും യാത്രയാണ്. ഹരിദ്വാരിലെത്തിയപ്പോഴേക്കും നാരദനു വേവലാതിയായി. സൂത്രത്തിൽ അവരുടെ ഇടയിൽ കടന്ന് അവരുടെ ഉദ്ദേശം മനസ്സിലാക്കി.

അതുശരി അപ്പോള്‍ എല്ലാവരുംകൂടി സ്വര്‍ഗ്ഗത്തിലേക്കാണ്. പഷ്ട് പഷ്ട്.

നൊടിയിടയില്‍ നാരദന്‍ ഇന്ദ്രന്റെ അടുത്തെത്തി. എല്ലാംകൂടിങ്ങോട്ടാ വരുന്നത്. ഇനി എന്തു ചെയ്യും?

പണിയുണ്ട്. ഇന്ദ്രന്‍ പറഞ്ഞു. യുഗമേതായാലും മനുഷ്യരല്ലേ. അവരു വരുന്ന വഴിക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടന്‍ ഉണ്ടാക്കട്ടെ.

കാടും മേടും കടന്ന് അലഞ്ഞ് തിരിഞ്ഞ് വന്നവരുടെ മുന്‍പില്‍ അതാ മനോഹരമ്മയ ഒരു കൊട്ടാരം. വിനയാന്വിതരായ പരിചാരകന്മാര്‍ മുന്‍പേ വന്നവരേ എതിരേറ്റ് അകത്തേക്കാനയിച്ചു. ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്നും ആലോചിക്കാതെ എല്ലാവരും അകത്തു കടന്നു. തിന്നാനും കുടിക്കാനും അതിസ്വാദിഷ്ടമായ വിഭവങ്ങള്‍. എല്ലാവരും മൂക്കറ്റം അടിച്ചുകേറ്റി. കിടക്കാന്‍ ഹംസധൂളികാ ശയ്യ. എല്ലാവരും കുറേദിവസം അവിടെ താമസിച്ചു. ക്ഷീണമെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ മൂപ്പിലാന്മാര്‍ക്ക് വെളിവു വീണു.

രാമാ, കൃഷ്ണാ, ഗോപാലാ, പപ്പൂ, പരമൂ വരിനെടാ നമുക്കു പോകണ്ടേ.

എവിടെപ്പോകാനാ -അവര്‍ ചോദിച്ചു.

എടാ നമുക്കു സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ.

അപ്പം ഇതല്ലേ സ്വര്‍ഗ്ഗം. ഏതായാലും ഞങ്ങള്‍ക്കീസ്വര്‍ഗ്ഗം മതി. ഞങ്ങള്‍ വരുന്നില്ല. ഞങ്ങള്‍ ഇവിടെ താമസിച്ചോളാം.

എന്തെല്ലാം പറഞ്ഞിട്ടും ചെറുപ്പക്കാര്‍ ഒറ്റയെണ്ണം ഇനി മുന്നോട്ടില്ലെന്ന് കട്ടായം പറഞ്ഞു. വളരെ വിഷമിച്ച് മൂപ്പിലാന്മാര്‍ വീണ്ടും മുന്നോട്ട് നടന്നു. കുറേ ചെന്നപ്പോള്‍ ആയുധധാരികളായ ഒരുപറ്റം ദേവന്മാര്‍ അവരേ തടഞ്ഞു നിര്‍ത്തി.

ദേവന്മാര്‍:- നില്ല്-നില്ല് എവിടെ പോകുന്നു.
മൂപ്പിലന്മാര്‍:‌- ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കാണ്.
ദേവന്മാര്‍:- അല്ലേ ചരായഷാപ്പില്‍ നിന്നാണോ സ്വര്‍ഗ്ഗത്തില്‍. കോള്ളാമല്ലോ. ഇനി ഒരടി മുന്നോട്ടു വച്ചാല്‍--

മൂപ്പിലാന്മാര്‍ക്ക് അധൈര്യം. അത് അവരുടെ ആദ്യത്തേ അനുഭവമാണ്. അറിയാതെ കുറേ ദിവസം പഞ്ചനക്ഷത്രത്തില്‍ സുഖിച്ചതിന്റെ ഫലം. മദ്യവും മറ്റു സുഖസൌകര്യങ്ങളും മൂലം സുകൃതക്ഷയം. ആ പിള്ളരാണു ബുദ്ധിമാന്മാര്‍. നമുക്കും ഇനിയുള്ള കാലം അവിടെ കൂടാം. ശുഭം

അപ്പൂപ്പന്റെ കഥ പന്ത്രണ്ട്

0
മാവേലിക്കരയിൽ ഒളിച്ചിരുന്ന വീടിനേക്കുറിച്ച് പറഞ്ഞല്ലോ. കല്യേൽ ശൻകുപ്പിള്ളയുമൊത്ത്. വലിയച്ചന്റെ വലിയമ്മാവന്റെ മകനും, അനന്തരവളുടെ ഭർത്താവുമാണ് ശങ്കുപ്പിള്ള. നല്ലപോലെ വെള്ളമടിക്കും. അത് അളിയന്മാർക്ക് ഇഷ്ടമല്ല. പക്ഷേ അദ്ദേഹത്തിന്റടുത്ത് ഒരു പണിയും നടപ്പില്ല.

ഒരു ദിവസം അവരെല്ലാവരും കൂടി നാട്ടുകാരേയും കൂടി അദ്ദേഹത്തേ അധിക്ഷേപിക്കാൻ തീരുമാനിച്ചു. അതിന് പാട്ടകൊട്ടൽ എന്നൊരു പരിപാടിയാണ് അവർ അസൂത്രണം ചെയ്തത്. ഷാപ്പിൽനിന്നിറങ്ങുമ്പോൾ എല്ലാവരും കൂടി പാട്ടയും കൊട്ടി ബഹളമുണ്ടാക്കിക്കൊണ്ട് പുറകേ നടക്കും. സാധാരണ ആൾക്കാർ കയർക്കുകയും, കരയുകയും ഒക്കെ ചെയ്യും. പക്ഷെ ഇദ്ദേഹത്തിന്റെ പുറകേ പാട്ട കൊട്ടിക്കൊണ്ട് നടന്നവരാണ് നാണം കെട്ടത്.

വീടിനടുത്തെത്തിയപ്പോൾ അവർ കൊട്ടു നിർത്തി. അപ്പോൾ അദ്ദേഹം--അയ്യോടാ നിർത്തിയോ. ഞാനിവിടെ നില്ക്കാം നിനക്കൊക്കെ മതിയാകുന്നതുവരെ കൊട്ടിക്കോ--ഇതു കേട്ട് കൊട്ടുകാർ നണം കെട്ട് പിരിഞ്ഞു പോയി.

ഇതിനൊരു മധുരമായ പ്രതികാരം ചെയ്തകാര്യം പറയാനാണ്, ഈ കഥ പറഞ്ഞത്. പാട്ടകൊട്ടൽ നടന്നത് ഭാര്യവീട്ടിൽ താമസിക്കുമ്പോഴാണ്. അദ്ദേഹം സ്വന്തം വീട്ടിൽ--മാവേലിക്കരെ- -താമസിക്കുമ്പോൾ നടന്ന കാര്യമാണ് പറയുവാൻ പോകുന്നത്. അച്ഛന്‍ അവിടെ പോയി താമസിക്കാറുണ്ട്. വലിയമ്മാവന്റെ വീടല്ലേ. ഒരു ദിവസം പതിവുപോലെ ശങ്കുപ്പിള്ള വൈകിട്ടു കുളിക്കാൻ പോവുകയാണ്.

കുടിച്ചേ കുളിക്കൂ, കുളിച്ചേ ഉണ്ണൂ-ഇതാണ് പുള്ളിയുടെ രീതി. കുളിക്കാൻ പോയപ്പോൾ അച്ചനേയും വിളിച്ചു. അടുത്തുള്ള അച്ചൻകോവിലാറ്റിലാണ് കുളി. രണ്ടുപേരും കൂടി പോയി പുള്ളി ഒരു ഷാപ്പിൽ കയറി. അച്ഛനോട് വെളിയിൽ നിന്നുകൊള്ളാൻ പറഞ്ഞു. സൽസ്വഭാവിയല്ലേ.

ഇദ്ദേഹം അകത്തു ചെന്ന് കുടി കഴിഞ്ഞ് ഒരു കുപ്പി കള്ളുമായാണ് പുറത്തു വന്നത്. എനിട്ട് രണ്ടു പേരുംകൂടി നടപ്പാണ്. അവിടെ ഒരുപാട് ബന്ധുവീടുകളുണ്ട്. പോകുന്ന വഴിക്ക് അന്ന് എല്ലാ വീടുകളിലും കയറി. ഇടയ്ക്കുവച്ച് ഈ കുപ്പി ഒന്നു പിടിച്ചേ നാറാപിള്ളേ എന്നു പറഞ്ഞ് മുണ്ടുടുക്കാൻ ഭാവിച്ചു.

അച്ഛന്‍ കുപ്പി വാങ്ങി. അടുത്തൊരു വീട്ടിൽ കയറി. അച്ഛനേ പരിചയപ്പെടുത്തി.

ഇതെന്റെ അളിയനാണ്. പേര് നാറാപിള്ള. നല്ല സ്വഭാവം. ഈ കുടിയന്മാരേ ഒന്നും കണ്ണെടുത്താല്‍ കണ്ടു കൂടാ. ഇന്നാളിൽ എന്നേ പാട്ട കൊട്ടിയില്ലേ? അതിൽ പ്രധാനിയായിരുന്നു. ആദർശ്ശത്തിൽ പുള്ളിക്ക് ബന്ധുത്വമൊന്നും നോട്ടമില്ല എന്നൊക്കെ പറഞ്ഞ് അച്ഛനേ പുകഴ്തുകയാണ്.

കള്ളുകുപ്പി പിടിച്ചുകൊണ്ട് അച്ഛനും.

ഇങ്ങനെ കുറേ വീടുകളിൽ കയറി. അവർക്കെല്ലാം ഈ പാട്ടകൊട്ടിന്റെ കാര്യം അറിയാം. ഈ പുകഴ്തൽ പരിപാടി കുറേ കഴിഞ്ഞപ്പോഴാണ് അതിന്റെ ഒരു വൈരുദ്ധ്യാത്മകത അച്ഛന് തോന്നിയത്. പാട്ടകൊട്ടിന്റെ നേതാവിനേക്കൊണ്ട് കള്ളു കുപ്പി പിടിപ്പിച്ച് പുറകേ നടത്തിക്കുക. പക്ഷേ താമസിച്ചുപോയി മനസ്സിലാക്കാൻ.

ഇത് കുടുംബസദസ്സിൽ വച്ച് അച്ഛന്‍ തന്നെ പറഞ്ഞതാണ്. എന്തു രസം അല്ലേ.

അദ്ദേഹത്തിന്റെ ഭാര്യക്കും കള്ളുകുടി ഇഷ്ടമല്ല. പറഞ്ഞു പറഞ്ഞ് തൊറ്റപ്പോൾ ഒരു ദിവസം ഭാര്യ--അതായത് എന്റെ അപ്പച്ചി--പ്രഖ്യാപിച്ചു-ഇന്നു കുളിക്കാൻ ഞാനും വരുന്നു. കുടിക്കുന്നോന്ന് ഒന്നറിയണമല്ലോ.

കുളിക്കടവിലേക്കല്ലേ പൊക്ക്. അപ്പച്ചിയും കൂടെ ഇറങ്ങി. ഇദ്ദേഹം നേരേ ചെന്ന് ഒരു ഷാപ്പിൽ കയറി. ഷാപ്പുകാരനേ വിളിച്ചു പറഞ്ഞു. " ദേ ഇവൾ എന്റെ ഭാര്യയാണ്. ഷാപ്പിൽ കയറത്തില്ല. വല്യ തറവാട്ടുകാരിയാ. കിണറ്റുകര എന്നു കേട്ടിട്ടില്ലേ. അവിടുത്തേതാ. ഒരു ഗ്ളാസും പലകയും പുറത്തേക്ക് കൊടുത്തേരെ".

പാവം ഷാപ്പുകാരൻ ഒരു ഗ്ളാസ് കള്ളും ഒരു പലകയും കൊണ്ട് പുറത്തേക്കു വന്ന് അപ്പച്ചിക്കു നീട്ടി. അപ്പച്ചി തിരിഞ്ഞ് ഒരോട്ടം. ചെന്നു നിന്നത് വീട്ടിൽ. ഇതും അച്ഛന്‍ പറഞ്ഞതാണ്.

ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ

നാളത്തേ വിഷയം "ഭൂതദയ" ആണെന്നു പറയാൻ മണി പറഞ്ഞു. ക്ളാസിലേ കൂട്ടുകാരികളിലൊരാൾ പ്രഖ്യാപിച്ചു. ഞാൻ രവിലേ ക്ളാസിലേക്കു കയറിയതേയുള്ളൂ. എന്നേ നോക്കിയിരുന്നപോലെ. എന്തു ചെയ്യാനാ. ഞാൻ നിസ്സഹായനാണ്. എഴുതികൊടുക്കാതെ രക്ഷയില്ല. എന്തായാലും എഴുതിയെഴുതി ഞാൻ സ്കൂളിലേ മിക്ക് ക്ളാസിലേക്കുമുള്ള പ്രസംഗമെഴുത്തുകാരനായെന്നു പറഞ്ഞാൽ മതിയല്ലോ.

അതെഴുതിക്കൊടുത്തുകഴിഞ്ഞ് അടുത്ത ദിവസം രാവിലേ ക്ളാസിൽ വന്ന് അവൾ എന്നേ ഒരു നോട്ടം-ഉരുട്ടിപ്പിടിച്ച്. അവളു പറഞ്ഞപോലെ എന്നേക്കൊണ്ട് ചെയ്യിച്ചെന്നാണതിന്റെ അർത്ഥമെന്നു തോന്നി. പക്ഷേ എനിക്കു വിഷമം തോന്നിയില്ല. എന്തോ ഒരു രസം തോന്നുകയും ചെയ്തു. അവൾ ഒരക്ഷരം മിണ്ടാതെ അങ്ങു പോകുകയും ചെയ്തു.

ഇപ്പോൾ ഒരു പുതിയ ബന്ധത്തിന്റെ രൂപകല്പന. പിന്നീട് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരു മന്ദഹാസം മാത്രം. ഞാൻ ആ കൊല്ലം സ്കൂളിൽ നിന്നു പോകുന്നതുവരെ, രാവിലേ ക്ളാസിന്റെ വാതില്ക്കൽ ഞാൻ നില്ക്കും--അവൾ വരുമ്പോൾ ഒന്നു മന്ദഹസിക്കും-തീർന്നു. അങ്ങിനെ ആ എപ്പിസോഡ് അവസാനിച്ചു. ഞാൻ കോളേജിൽ ചേർന്നു.

ഋ ഋ ഋ ഋ ഋ ഋ ഋ

ഉദ്ധവരേക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. നമ്മുടെ കൃഷ്ണന്റെ കൂട്ടുകാരൻ. ദേവകിയുടെ സഹോദരി കംസയുടെ ഇളയ മകൻ. പുള്ളിക്കൊരു പറ്റു പറ്റി.

കരവീരപുരമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവാണ് പൌണ്ഡ്രക വാസുദേവൻ. വിഷ്ണു ചിഹ്നങ്ങളെല്ലാം അണിഞ്ഞ് സ്വയം ദൈവമായി കൃഷ്ണനേ വെല്ലുവിളിച്ച് അദ്ദേഹത്താൽ വധിക്കപ്പെട്ട ആൾ. അയാൾക്ക് സുന്ദരിയായ ഒരു അനന്തരവൾ ഉണ്ടായിരുന്നു. ശൈബ്യയെന്നാണ് പേര്. കൃഷ്ണന്റെ കൂടെ കരവീരപുരത്തു പോയ ഉദ്ധവർ ശൈബ്യയേകണ്ട് കുടുങ്ങിപ്പോയി. അന്വേഷിച്ചപ്പോൾ തന്റെ ഗുരുവരനും അവളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായി. ഉദ്ധവന് "ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്" അങ്ങനെ മെലിഞ്ഞ് വരുന്നതു കണ്ട് കൃഷ്ണന് ഒരു സംശയം-ഇവനേ ആരോ പിടികൂടിയിട്ടുണ്ടല്ലോ. ആ ശൈബ്യ ആയിരിക്കും.

ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, കൃഷ്ണൻ ഉദ്ധവർ കിടക്കുന്നിടത്തു പോയി. ആള് ഉറങ്ങാതെ കിടക്കുകയാണ്. കൃഷ്ണനേക്കണ്ട് ഉരുണ്ടുപിരണ്ടെഴുനേറ്റു. കൃഷ്ണൻ ഉദ്ധവരേ കെട്ടിപ്പിടിച്ചു. കരുണയോടെ ചോദിച്ചു.

സ്നേഹിതാ നിനക്കെന്തുപറ്റി. നിനക്കെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു കുറേ ദിവസം കൊണ്ട് തോന്നുന്നു.

ഉദ്ധവർ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീകൃഷ്ണറ്റെ മാറിൽ തലയതാഴ്ത്തി നിന്നു. കൃഷ്ണൻ ചോദിച്ചു--ശൈബ്യയാണോ? ഉദ്ധവർ ഗദ്ഗദത്തോടെ മൂളി.

നീ എങ്ങിനെയാണവളേ കാണുന്നത്-കൃഷ്ണൻ ചോദിച്ചു.
എനിക്കറിഞ്ഞു കൂടാ-ഉദ്ധവർ പറഞ്ഞു.
നീ ഒരു വഴിയോരതീയായിട്ടാണ് അവളെ കാണുന്നത്. കൃഷ്ണൻ പറഞ്ഞു.
ഉദ്ധവർ മേലോട്ടു നോക്കി കണ്ണു മിഴിച്ചു. അയാൾക്കൊന്നും മനസ്സിലായില്ല.
ക്ഷ്ണൻ പറഞ്ഞു സ്ത്രീകളേ കാണുമ്പോൾ നമുടെ മനസ്സ് വളരെ നിയന്ത്രിതമായിരിക്കണം. നീ ശൈബ്യയേ ഒരു വഴിയോരതീയായിട്ടാണു കാണുന്നത്. ആർക്കു വേണമെൻകിലും ചെന്ന് അതിന്റെ ചൂട് ആസ്വദിച്ചിട്ട് തന്റെ വഴിക്കു പോകാം. പ്രത്യേകിച്ചൊരു മമതയുടേയും ആവശ്യമില്ല. അതാണ് വഴിയോരതീ.

സ്ത്രീയേ ഹോമാഗ്നിയായി വേണം കണാൻ. മന്ത്രസഹിതം അഗ്നി ജ്വലിപ്പിച്ച് ദിവ്യമായ ഹവിസുകൾ അർപ്പിച്ച് പൂജിക്കുന്നതാണ് ഹോമാഗ്നി. സ്ത്രീക്കു ചുറ്റും ഹോമാഗ്നി ജ്വലിപ്പിച്ച് അവൾക്ക് ദിവ്യത്വം സങ്കല്പിക്കൂ. പിന്നെപ്രശ്നമില്ല. നീ അതു ചെയ്യൂ. നിന്റെ വിഷമങ്ങളെല്ലാം മാറും. ശൈബ്യയേ വിവാഹം ചെയ്ത് വംശം നിലനിർത്തണമെന്നൊന്നും നീ അലോചിച്ചില്ലല്ലോ. അതു വളറ്റെ തെറ്റാണ്. അവളേ വെറും വഴിയോരതീയായി കണ്ട് സ്വയം ബുദ്ധിമുട്ടിലായി.

ഇതൊന്നും അങ്ങ് ഇതുവരെ പറഞ്ഞു തന്നില്ലല്ലോ.
നീ ഈ പുലിവാലു പിടിക്കുമെന്ന് ഞാനറിഞ്ഞോ.
എന്തായാലും ഉദ്ധവർ അന്നു രാത്രി സുഖമായുറങ്ങി.

അ പന്ത്രൺറ്റുകാരിയുമായുള്ള ബന്ധത്തിന്റെ പൊരുൾ ഈ കഥ വായിച്ച്പ്പോൾ എനിക്കു പിടി കിട്ടി.

ഇതി സ്കൂൾ പർവ്വം സമാപ്തം.

പരോപകാരം

1
അപ്പൂപ്പോ ഇന്നെനിക്കൊരു പറ്റ് പറ്റി. അപ്പൂപ്പൻ ഈ പരോപകാരമെന്നും മറ്റും ഇനി മിണ്ടരുത്. ശ്യാമിന്റെ ഒർഡർ.
എന്താടാ എന്തു പറ്റി.
പറ്റിയതൊന്നും പറയണ്ടാ. എന്റെ ഒരു കൂട്ടുകാരൻ ആൻഡ്രൂസിനേ പറ്റി ഞാൻ പറഞ്ഞിരുന്നില്ലേ. അവൻ കഴിഞ്ഞയാഴ്ച ഫീസു കൊടുക്കാൻ കാശു തികഞ്ഞില്ലെന്ന് പറഞ്ഞ് അഞ്ഞൂറു രൂപ എന്നോടു വാങ്ങി. അവന്റെ പൈസാ അടുത്ത ആഴ്ചയേ വരുത്തുള്ളൂ എന്നും പറഞ്ഞു. ഞാൻ അമ്മയോടു പറഞ്ഞ് അതു കൊടുത്തു. ഇന്നു ഞാൻ ആ പൈസാ ചോദിച്ചു.
ഞാൻ:- എടാ ആ പൈസാ എന്തിയേ.
അവൻ:- എന്തു പൈസാ?
ഞാൻ:- നീ എന്നോടു വാങ്ങിയിയില്ലേ- ഫീസു കൊടുക്കാൻ.
അവൻ:- എന്തു ഫീസ്?
ഞാൻ:- എടാ തമാശു കള. ആ അഞ്ഞൂറു രൂപാ.
അവൻ:- അതു ശരി. അത് എന്നേ ചെലവായിപ്പോയി. പാവം അതു ഫീസിനാണെന്നു വിചാരിച്ചോ. എടാ മണ്ടാ വേറേ എന്തെല്ലാം ചെലവുണ്ട്-സ്മാൾ അടിക്കണം രണ്ട് വിശുദ്ധ പുക വിടണം. ഇതിനൊക്കെ കാശെവിടുന്നാ.

എന്റപ്പൂപ്പാ എനിക്കു ദേഷ്യം വന്നു. മരിയാദക്കു കാശു താടാ എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ കഴുത്തിനു പിടിച്ച് ഒരു തള്ള്. ഇനി മേലാൽ ആ കാശിന്റെ കാര്യം പറഞ്ഞാൽ എന്നും പറഞ്ഞ്.
അവന്റെ മുഖഭാവം കണ്ട് ഞാൻ പേടിച്ചു പോയി. ഞാൻ അമ്മയോടു പറഞ്ഞപ്പോൾ "പോട്ടെ മോനേ വഴക്കിനൊന്നും പോകണ്ടാ" എന്നു അമ്മയും പറഞ്ഞു. ഇതാണോ പരോപകാരഫലം.

മക്കളേ ഇതു കലിയുഗമാണ്. മുക്കാൽ ഭാഗവും അധർമ്മികളാണ്. സഹായം ചോദിച്ചു വരുന്നവരിൽ ഭൂരിഭാഗവും കളിപ്പീരുകാരാണ്. ശരിക്ക് അറിയാതെ കൊടുത്താൽ അടി മേടിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം. നിനക്കു കൊങ്ങയ്ക്കു പിടിയല്ലേ കിട്ടിയുള്ളൂ.

അപ്പൂപ്പാ ഒരു സംശയം. നമ്മൾ എന്തെൻകിലും സഹായം ചെയ്താൽ അതു കിട്ടുന്നയാൾക്ക് നമ്മളോട് ഒരു പ്രത്യേകത വേണ്ടേ.

അവിടെയാണു പ്രശ്നം. മോനേ പണ്ട് അപ്പൂപ്പൻ ബോംബേയിലായിരുനല്ലോ. അവിടെ നിന്നും ഒരിക്കൽ നാട്ടിൽ വന്നു. കൂട്ടുകാരും ഒക്കെയായി നടക്കാൻ പോയി. ഒരു ചായക്കടയിൽ കയറി നറച്ചു കാപ്പി കഴിച്ചു. പൈസാ ഞാൻ കൊടുത്തു. ബോംബേയുമായി തരതമ്മ്യപ്പെടുത്തുമ്പോൾ നിസ്സാര പൈസയേ ഉള്ളു. പിറ്റേ ദിവസം ഞാൻ അതിലേ പോകുമ്പോൾ ഒരു സംസാരം. നമ്മുടെ ആത്മാർത്ഥ സ്നേഹിതനാണ്--

ഇന്നലെ അവനേ--ആ ബോംബേക്കരനെ കറക്കിയടിച്ച് വൈകിട്ടത്തേകാപ്പി കുടിച്ചു--

എന്നേക്കുറിച്ചാണ് പറയുന്നത്--നമ്മടെ കൂട്ടുകാരനു കാപ്പി മേടിച്ചു കൊടുത്ത കഥ. പിന്നെ ഇതു വരെ ഒരാൾക്കും ഞാൻ പച്ചവെള്ളം മേടിച്ചു കൊടുത്തിട്ടില്ല. എനിക്കു മതിയായിപ്പോയി.

ഒരു കഥകൂടെപ്പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. ഒരു ധനികൻ എവിടെയോ പോകുന്ന വഴിക്ക് ഒരാൾക്കൂട്ടം. ആവേശത്തോടെ അടുത്തു ചെന്ന് നോക്കി. ഒരാളെ അടിച്ചു താഴെയിട്ട് വീണ്ടും എല്ലാവരും കൂടെ അയാളെ മർദ്ദിക്കുകയാണ്.

ധനികനും അടുത്തു ചെന്ന് അയാളുടെ വകയായും കൊടുത്തു ഒരു ചവിട്ട്. താഴെ കിടന്നയാൾ അത്ഭുതത്തോടെ അയാളെ ഒന്നു നോക്കി-ബോധരഹിതനായി.

മാസം ഒന്നു കഴിഞ്ഞു. അടി കൊണ്ടയാൾ ആശുപത്രിയിൽനിന്നും തിരിച്ചെത്തി.

നമ്മുടെ ധനികൻ വീട്ടിൽ കാപ്പികുടിയും ഒക്കെ കഴിഞ്ഞ് വിശ്രമിക്കുകയാണ്.

അടികൊണ്ടയാൾ-നമുക്ക് അയാളേ പപ്പു എന്നു വിളിക്കാം--സാവധാനത്തിൽ ധനികന്റെ വീട്ടിലേക്ക് വന്നു. ധനികൻ അയാളേ ഒന്നു നോക്കി.

ധനികൻ:- ഉം. എന്തു വേണം.
പപ്പു:- വളരെ ഭവ്യതയോടെ തൊഴുതുകൊണ്ട്, വിനീതമായി--അടിയൻ അങ്ങെയ്ക്ക് എന്തുപകാരമാണ് ചെയ്യേണ്ടതെന്നറിയാൻ വന്നതാണ്. വളരെ ആലോചിച്ചു നോക്കിയിട്ടും അങ്ങെയ്ക്ക് ഒരുപകാരവും ചെയ്തതായി കാണുന്നില്ല. എന്നിട്ടും അങ്ങ് അന്നു തന്ന ആ ചവിട്ട്--ബാക്കിയുള്ളവർ എല്ലാവരും കൂടി ചെയ്തതിലും കലക്കനായിരുന്നു. ബാക്കിയുള്ളവരെല്ലാം പലപ്പോഴായി എന്നിൽ നിന്നും സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. അങ്ങെയ്ക്ക് എന്താണ് വേണ്ടതെന്നു പറഞ്ഞാൽ--അയാൾ അർദ്ധോക്തിയിൽ വിരമിച്ചു.

ധനികൻ എന്തു പറഞ്ഞെന്ന് കഥാകാരൻ പറയുന്നില്ല.