പരോപകാരം

അപ്പൂപ്പോ ഇന്നെനിക്കൊരു പറ്റ് പറ്റി. അപ്പൂപ്പൻ ഈ പരോപകാരമെന്നും മറ്റും ഇനി മിണ്ടരുത്. ശ്യാമിന്റെ ഒർഡർ.
എന്താടാ എന്തു പറ്റി.
പറ്റിയതൊന്നും പറയണ്ടാ. എന്റെ ഒരു കൂട്ടുകാരൻ ആൻഡ്രൂസിനേ പറ്റി ഞാൻ പറഞ്ഞിരുന്നില്ലേ. അവൻ കഴിഞ്ഞയാഴ്ച ഫീസു കൊടുക്കാൻ കാശു തികഞ്ഞില്ലെന്ന് പറഞ്ഞ് അഞ്ഞൂറു രൂപ എന്നോടു വാങ്ങി. അവന്റെ പൈസാ അടുത്ത ആഴ്ചയേ വരുത്തുള്ളൂ എന്നും പറഞ്ഞു. ഞാൻ അമ്മയോടു പറഞ്ഞ് അതു കൊടുത്തു. ഇന്നു ഞാൻ ആ പൈസാ ചോദിച്ചു.
ഞാൻ:- എടാ ആ പൈസാ എന്തിയേ.
അവൻ:- എന്തു പൈസാ?
ഞാൻ:- നീ എന്നോടു വാങ്ങിയിയില്ലേ- ഫീസു കൊടുക്കാൻ.
അവൻ:- എന്തു ഫീസ്?
ഞാൻ:- എടാ തമാശു കള. ആ അഞ്ഞൂറു രൂപാ.
അവൻ:- അതു ശരി. അത് എന്നേ ചെലവായിപ്പോയി. പാവം അതു ഫീസിനാണെന്നു വിചാരിച്ചോ. എടാ മണ്ടാ വേറേ എന്തെല്ലാം ചെലവുണ്ട്-സ്മാൾ അടിക്കണം രണ്ട് വിശുദ്ധ പുക വിടണം. ഇതിനൊക്കെ കാശെവിടുന്നാ.

എന്റപ്പൂപ്പാ എനിക്കു ദേഷ്യം വന്നു. മരിയാദക്കു കാശു താടാ എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ കഴുത്തിനു പിടിച്ച് ഒരു തള്ള്. ഇനി മേലാൽ ആ കാശിന്റെ കാര്യം പറഞ്ഞാൽ എന്നും പറഞ്ഞ്.
അവന്റെ മുഖഭാവം കണ്ട് ഞാൻ പേടിച്ചു പോയി. ഞാൻ അമ്മയോടു പറഞ്ഞപ്പോൾ "പോട്ടെ മോനേ വഴക്കിനൊന്നും പോകണ്ടാ" എന്നു അമ്മയും പറഞ്ഞു. ഇതാണോ പരോപകാരഫലം.

മക്കളേ ഇതു കലിയുഗമാണ്. മുക്കാൽ ഭാഗവും അധർമ്മികളാണ്. സഹായം ചോദിച്ചു വരുന്നവരിൽ ഭൂരിഭാഗവും കളിപ്പീരുകാരാണ്. ശരിക്ക് അറിയാതെ കൊടുത്താൽ അടി മേടിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം. നിനക്കു കൊങ്ങയ്ക്കു പിടിയല്ലേ കിട്ടിയുള്ളൂ.

അപ്പൂപ്പാ ഒരു സംശയം. നമ്മൾ എന്തെൻകിലും സഹായം ചെയ്താൽ അതു കിട്ടുന്നയാൾക്ക് നമ്മളോട് ഒരു പ്രത്യേകത വേണ്ടേ.

അവിടെയാണു പ്രശ്നം. മോനേ പണ്ട് അപ്പൂപ്പൻ ബോംബേയിലായിരുനല്ലോ. അവിടെ നിന്നും ഒരിക്കൽ നാട്ടിൽ വന്നു. കൂട്ടുകാരും ഒക്കെയായി നടക്കാൻ പോയി. ഒരു ചായക്കടയിൽ കയറി നറച്ചു കാപ്പി കഴിച്ചു. പൈസാ ഞാൻ കൊടുത്തു. ബോംബേയുമായി തരതമ്മ്യപ്പെടുത്തുമ്പോൾ നിസ്സാര പൈസയേ ഉള്ളു. പിറ്റേ ദിവസം ഞാൻ അതിലേ പോകുമ്പോൾ ഒരു സംസാരം. നമ്മുടെ ആത്മാർത്ഥ സ്നേഹിതനാണ്--

ഇന്നലെ അവനേ--ആ ബോംബേക്കരനെ കറക്കിയടിച്ച് വൈകിട്ടത്തേകാപ്പി കുടിച്ചു--

എന്നേക്കുറിച്ചാണ് പറയുന്നത്--നമ്മടെ കൂട്ടുകാരനു കാപ്പി മേടിച്ചു കൊടുത്ത കഥ. പിന്നെ ഇതു വരെ ഒരാൾക്കും ഞാൻ പച്ചവെള്ളം മേടിച്ചു കൊടുത്തിട്ടില്ല. എനിക്കു മതിയായിപ്പോയി.

ഒരു കഥകൂടെപ്പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. ഒരു ധനികൻ എവിടെയോ പോകുന്ന വഴിക്ക് ഒരാൾക്കൂട്ടം. ആവേശത്തോടെ അടുത്തു ചെന്ന് നോക്കി. ഒരാളെ അടിച്ചു താഴെയിട്ട് വീണ്ടും എല്ലാവരും കൂടെ അയാളെ മർദ്ദിക്കുകയാണ്.

ധനികനും അടുത്തു ചെന്ന് അയാളുടെ വകയായും കൊടുത്തു ഒരു ചവിട്ട്. താഴെ കിടന്നയാൾ അത്ഭുതത്തോടെ അയാളെ ഒന്നു നോക്കി-ബോധരഹിതനായി.

മാസം ഒന്നു കഴിഞ്ഞു. അടി കൊണ്ടയാൾ ആശുപത്രിയിൽനിന്നും തിരിച്ചെത്തി.

നമ്മുടെ ധനികൻ വീട്ടിൽ കാപ്പികുടിയും ഒക്കെ കഴിഞ്ഞ് വിശ്രമിക്കുകയാണ്.

അടികൊണ്ടയാൾ-നമുക്ക് അയാളേ പപ്പു എന്നു വിളിക്കാം--സാവധാനത്തിൽ ധനികന്റെ വീട്ടിലേക്ക് വന്നു. ധനികൻ അയാളേ ഒന്നു നോക്കി.

ധനികൻ:- ഉം. എന്തു വേണം.
പപ്പു:- വളരെ ഭവ്യതയോടെ തൊഴുതുകൊണ്ട്, വിനീതമായി--അടിയൻ അങ്ങെയ്ക്ക് എന്തുപകാരമാണ് ചെയ്യേണ്ടതെന്നറിയാൻ വന്നതാണ്. വളരെ ആലോചിച്ചു നോക്കിയിട്ടും അങ്ങെയ്ക്ക് ഒരുപകാരവും ചെയ്തതായി കാണുന്നില്ല. എന്നിട്ടും അങ്ങ് അന്നു തന്ന ആ ചവിട്ട്--ബാക്കിയുള്ളവർ എല്ലാവരും കൂടി ചെയ്തതിലും കലക്കനായിരുന്നു. ബാക്കിയുള്ളവരെല്ലാം പലപ്പോഴായി എന്നിൽ നിന്നും സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. അങ്ങെയ്ക്ക് എന്താണ് വേണ്ടതെന്നു പറഞ്ഞാൽ--അയാൾ അർദ്ധോക്തിയിൽ വിരമിച്ചു.

ധനികൻ എന്തു പറഞ്ഞെന്ന് കഥാകാരൻ പറയുന്നില്ല.

Comments (1)

ലളിത മനോഹരമായ കഥകള്‍.