സ്വപ്നം-രണ്ട്

0
അപ്പൂപ്പാ എന്നിട്ട് പാലാഴി എങ്ങിനെയാ കടഞ്ഞു തുടങ്ങിയത്--ആതിര ചോദിച്ചു.

അതു പറയാം മോളേ. അതിനു മുമ്പ് ഇന്നലെ വല്യച്ഛന്റെ അമ്പലത്തില്‍ പൂജ കഴിഞ്ഞില്ലേ. അതു കഴിഞ്ഞ് അപ്പൂപ്പന്‍ ഒന്നു നടുവ് നിവര്‍ത്താമെന്നു വിചാരിച്ച് കിടന്നു.

അപ്പോഴുണ്ടെടാ വാതില്‍ക്കല്‍ ഒരു മുട്ട്. ആധികാരികമായ മുട്ടാണ്. പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ മാത്രമേ ഇങ്ങനെ മുട്ടി കേട്ടിട്ടുള്ളൂ.

ശല്യം-ഒന്നു മയങ്ങാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ല--എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട് അപ്പൂപ്പന്‍ എഴുനേറ്റ് വാതില്‍ തുറന്നു. എന്റെ ഭഗവാനേ--രണ്ടുപേര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

നിങ്ങള്‍ ഹരിപ്പാട്ടേ വേലകളി കണ്ടിട്ടുണ്ടല്ലോ--

കൊല്ലം കണ്ടാലില്ലം വേണ്ടാ--കൊച്ചി കണ്ടാലച്ചി വേണ്ടാ--അമ്പലപ്പുഴ വേല കണ്ടാലമ്മയും വേണ്ടാ--ഹരിപ്പാട്ടേ വേല കണ്ടാലച്ഛനും വേണ്ടാ--എന്നൊരു പാട്ടു കേട്ടിട്ടില്ലെ. ആ വേല. വേല കളിക്കാരുടെ വേഷം ഓര്‍ക്കുന്നുണ്ടോ--അതാണ് അവരുടെ വേഷം. വാളും പരിചയും കൈയ്യിലുണ്ട്. ഏഴടിയോളം പൊക്കം.

എന്താടാ പകലൊരുറക്കം--ഇടി വെട്ടുമ്പോലെ അവര്‍ ചോദിച്ചു.

എനിക്ക് ഒട്ടും പേടി തോന്നിയില്ല--തന്നെയല്ല അവരേ നല്ല പരിചയവും തോന്നി.

ഓ- ഒന്നു മയങ്ങാമെന്നു വിചാരിച്ചു--ഇന്നലെ ഉറങ്ങാനും പറ്റിയില്ലല്ലോ. ഞാന്‍ അലസമാ‍യി മറുപടി പറഞ്ഞു.

നിനക്കെന്താടാ ഒരു ബഹുമാനമില്ലാത്തത്--അവര്‍ വീണ്ടും അതേ ശബ്ദത്തില്‍ ചോദിച്ചു. പെട്ടെന്ന് എനിക്കു മനസ്സിലായി--വല്യച്ഛന്മാര്‍--ഞാന്‍ ഭയഭക്തിയോടെ അവരേ അകത്തേക്ക് ക്ഷണിച്ചു.

രാജഭരണകാലത്ത് ഹരിപ്പാട്ടേ പ്രസിദ്ധമായ ഒരു കുടുംബമാണ് തിരുമനശ്ശേരില്‍. അവര്‍ക്ക് ആ പേരു സമ്പാദിച്ചു കൊടുത്ത വീരന്മാരാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പടനായകന്മാര്‍. അമ്പലപ്പുഴയുമായുള്ള യുദ്ധത്തില്‍ പുറക്കാട്ടുവച്ച് വിഷയമ്പ് മാറില്‍ തറച്ച് മരിച്ച ധീര യോദ്ധാക്കള്‍. ഞങ്ങള്‍ അമ്പലം പണിഞ്ഞ് പൂജിക്കുന്ന വല്യച്ഛന്മാര്‍.

ഞാന്‍ അവരുടെ കാല്‍ക്കല്‍ വീണു.

അവരെന്നേ പിടിച്ചെഴുനേല്പിച്ചു. തലയില്‍ കൈ വച്ചനുഗ്രഹിച്ചു.

എടാ നീ വലിയ അഹങ്കാരിയും സര്‍വ്വ പുച്ഛക്കാരനും ആണെങ്കിലും ഞങ്ങള്‍ക്കു നിന്നേ ഇഷ്ടമാണ്. നിന്റെ ഈ സര്‍വ്വജ്ഞാനിയാണെന്നുള്ള ഭാവം--

വല്യച്ഛാ അത്-ഞാന്‍ ഇടയില്‍ കയറാന്‍ നോക്കി--

വേണ്ടാ-വേണ്ടാ-ഇതാണു നിന്റെ ഒരു കുഴപ്പം-മറ്റാരേക്കൊണ്ടും ഒന്നും പറയിക്കത്തില്ല--നിന്റെ ഈ സര്‍വ്വജ്ഞഭാവമുണ്ടല്ലോ അതുകളയണം. ബാക്കിയുള്ളവര്‍ക്കും ബുദ്ധിയുണ്ടെന്നു സമ്മതിക്കണം. പിന്നെ മരിയാദയ്ക്കു വര്‍ത്തമാനം പറയണം--ഇത്രയേ ഉള്ളൂ.

ഹ-ഹ-ഹ-ഹ--പിള്ളരെല്ലാം കൂടെ ഒരു ചിരി. എടാ അപ്പൂപ്പന്റെ ചമ്മിയ മുഖം കണ്ടോ . പാവം. സാരമില്ലപ്പൂപ്പാ. ഞങ്ങള്‍ക്ക് പറയാനുള്ളത് അവരു പറഞ്ഞെന്നു വിചാരിച്ചാല്‍ മതി. ഹോ സമാധാനമായി. രാം കുട്ടന്‍ എല്ലാവര്‍ക്കും വേണ്ടി പ്രഖ്യാപിച്ചു. ങാ ഇനി പറഞ്ഞോ അവര്‍ അനുവദിച്ചു.

മോനേ വല്യച്ഛന്‍ പറഞ്ഞു. ആ വൈക്കം പത്മനാഭപിള്ള , ഞങ്ങള്‍ ആലു തെള്ളിയിട്ടെന്നും മറ്റും പറഞ്ഞത് വെറുതേയാ. അയാളുടെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. പൂജ ശരിക്കു നടക്കാഞ്ഞതില്‍ ഞങ്ങള്‍ക്ക് അല്പം സങ്കടമുണ്ടായിരുന്നു--അത് നിങ്ങളേ വേണ്ടവിധം സഹായിക്കാനുള്ള ഞങ്ങളുടെ ശക്തി ക്ഷയിക്കുമെന്ന് വിചാരിച്ചായിരുന്നു. ഇപ്പോള്‍ സന്തോഷമായി--ആ പിത്തമ്പിലേ വഴിപാട് മുടക്കരുത്. അതാണല്ലോ നമ്മുടെ മൂല സ്ഥാനം. പിന്നെ നീ വൈക്കത്തിനേക്കുറിച്ചു പറഞ്ഞപ്പോള്‍ ആ വേലുത്തമ്പിയേയും, കുതിരപ്പക്ഷിയേയും ഒഴിവാക്കാന്‍ പാടില്ലായിരുന്നു.

അതു വല്യച്ഛാ എനിക്ക് - എനിക്ക്--

അറിഞ്ഞുകൂടായിരുന്നു അല്ലേ-വല്യച്ഛന്‍ പൂരിപ്പിച്ചു. എന്നാല്‍ കേട്ടോ. മണ്ണടി ക്ഷേത്രത്തില്‍ വച്ച് പട്ടാളക്കാര്‍ ക്ഷേത്രം വളഞ്ഞപ്പോള്‍ അവരുടെ പിടിയിലാകാതിരിക്കാന്‍ അനുജനോട് വെട്ടിക്കൊല്ലാന്‍ പറയുകയും അനുജന്‍ അതിനു വിസമ്മതിച്ചപ്പോള്‍ സ്വയം കഠാരികൊണ്ട് കുത്തി മരിക്കുകയും ചെയ്തെന്ന് നിനക്കറിയാം. അതെല്ലാര്‍ക്കും അറിയാവുന്നതുകൊണ്ട് ബുദ്ധിമാനായ നീ വേലുത്തമ്പിയേ ഒഴിവാക്കി.

എന്നാല്‍ അതിനു മുമ്പത്തേ കഥ ഇതാണ്. മണ്ണടിക്കടുത്തുള്ള താമരശ്ശേരി തറവാട്ടില്‍ വേലുത്തമ്പി അഭയം തേടി എത്തി. ഇട്ടിക്കണ്ടക്കോരപ്പന്‍ എന്ന അവിടുത്തെ ഗ്രഹസ്ഥന്‍ വലിയ രാജഭക്തനും സത്യസന്ധനും ആയിരുന്നു. അദ്ദേഹം വേലുത്തമ്പിയേ സുരക്ഷിതമായ സ്ഥലത്ത് ഇരുത്തി. എത്ര അന്വേഷിച്ചിട്ടും വേലുത്തമ്പിയേക്കുറിച്ച് ഒരു തുമ്പും കിട്ടാതിരുന്ന ബ്രിട്ടീഷുകാര്‍- വേലുത്തമ്പിയേ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപാ സമ്മാനം പ്രഖ്യാപിച്ചു.

ആയിരം രൂപായോ-ശ്യാം പുച്ഛരസത്തില്‍ ചോദിച്ചു.

എടാ മോനേ ഒരു രൂപയെന്നു പറഞ്ഞാല്‍ നാനൂറ്റി നാല്പത്തെട്ടു കാശാണ്. നാലു കാശുണ്ടെങ്കില്‍ ഒരു വീട്ടിലേ ഒരു ദിവസം സുഭിക്ഷമായി കഴിയാം. ഇപ്പോള്‍ ആയിരം രൂപയേപ്പറ്റി വല്ല ബഹുമാനവും തോന്നി തുടങ്ങിയോ? നാലുലക്ഷത്തിനാല്പതിനായിരം കാശ്!

ഈ ഇട്ടിക്കണ്ടക്കോരപ്പന്റെ മകനാണ് കോരപ്പക്കുറുപ്പ്. വല്യച്ഛന്‍ തുടര്‍ന്നു. അയാള്‍ പാടത്ത് നില്‍കുമ്പോഴാണ് ഈ വിളംബരം--വേലുത്തമ്പിയെ പിടിക്കുന്നവര്‍ക്കുള്ള സമ്മാനത്തിന്റെ--കേള്‍ക്കുന്നത്. ഒറ്റ ഓട്ടത്തിന് അയാള്‍ വീട്ടില്‍ എത്തി. അച്ഛനേ വിളിച്ച് രഹസ്യമായ ഒരു സ്ഥലത്തു കൊണ്ടുപോയി ഈ വിളംബരത്തേക്കുറിച്ച് പറഞ്ഞു. നമുക്ക് ആയിരം രൂപ കിട്ടനുള്ള എളുപ്പ മാര്‍ഗ്ഗവും.

കുറുപ്പ് ഒന്നു മൂളി. മകനേ പറഞ്ഞയച്ചിട്ട് അദ്ദേഹം ഗാഢമായ ആലോചനയില്‍ മുഴുകി. എന്തോ തിരുമാനത്തില്‍ എത്തി. നേരേ വേലുത്തമ്പിയേ ഒളിപ്പിച്ചിരുന്ന സ്ഥലത്തു ചെന്നു. അദ്ദേഹത്തോട് വീട്ടില്‍ തന്നെ ദ്രോഹികളുണ്ടെന്നും ഉടന്‍ രക്ഷപെടണമെന്നും വളരെ വ്യസനത്തോടുകൂടി അറിയിച്ചു. അവിടെനിന്നാണ് മണ്ണടി ക്ഷേത്രത്തില്‍ എത്തിയതും ആത്മഹത്യ ചെയ്തതും.

അവനേ- ആകുറുപ്പിനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍--കിട്ടു ആക്രോശിച്ചു.

ഇട്ടിക്കണ്ടക്കോരപ്പന്‍ നേരേ ഭാര്യയേ വിളിച്ച് നിലവറയില്‍ കൊണ്ടുപോയി, ഒരു വെട്ടുകത്തിയെടുത്ത്, അവരുടെ തലമുടി ചുറ്റിപ്പിടിച്ചുകൊണ്ട് ഗര്‍ജ്ജിച്ചു. പറയെടീ അവന്റെ തന്ത ആരാടീ. ഇല്ലെങ്കില്‍ ഇപ്പോള്‍ നിന്റെ തലമണ്ണുകപ്പും. എനിക്കുണ്ടായവന് ഇങ്ങനെ തന്തയ്ക്കു പുറക്കാത്തവന്റെ സ്വഭാവം ഉണ്ടാകില്ല-പറഞ്ഞോ- അദ്ദേഹം വെട്ടുകത്തി ഉയര്‍ത്തി. വല്യച്ഛന്‍ കഥ തുടര്‍ന്നു.

ഭാര്യ വിറച്ചുകൊണ്ട് അത് അയാളുടെ മകനല്ലെന്ന് സമ്മതിച്ചു.

അദ്ദേഹം വെട്ടുകത്തിതാഴെയിട്ടു. മിണ്ടാതെ ഇറങ്ങിപ്പോയി. പിന്നെ അദ്ദേഹത്തേ കണ്ടവരില്ല. ഭാര്യ ഭ്രാന്തു പിടിച്ച് മരിച്ചു. നടപ്പുദീനം പിടിച്ച് മകനും--ആ തറവാട് നമാവശേഷമായി .

എന്തവാ അപ്പൂപ്പാ ഈ നടപ്പുദീനം. ഉണ്ണി ചോദിച്ചു

അത് മോനേ നമ്മള്‍ മസൂരി എന്നു പറയുന്ന അസുഖത്തിന് പണ്ട് പറയുന്ന പേരാണ്.

ദുഷ്കര്‍മ്മത്തിന്റെ ഫലം! വല്യച്ഛന്‍ കഥ ഒന്നു നിര്‍ത്തി. പലരും പല വിധത്തില്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. ശരി നിന്നേ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്.

ഇന്നെന്തോ ഭയങ്കര ക്ഷീണം-അപ്പൂപ്പനൊന്നു കിടക്കട്ടെ--വല്യച്ഛന്‍ പറഞ്ഞ ബാക്കി കാര്യം പിന്നെപ്പറയാം.

പാലാഴി മഥനം-രണ്ട്

0
അപ്പൂപ്പാ നമ്മടെ ദേവന്മാരെല്ലാം മൂത്തു നരച്ചിരിക്കുവല്ലിയോ--ആതിര ചോദിച്ചു. അവരു പാലാഴി കടഞ്ഞ കഥ--

നില്ല്-നില്ല് കിട്ടു ഇടപെട്ടു--ഈ പുന്നപ്ര-വയലാറെന്നും--വാരിക്കുന്തമെന്നും രണ്ടുമൂന്നു തവണയായി കേള്‍ക്കുന്നു. അതൊന്നു പറഞ്ഞേ.

മോനേ അത് രാഷ്ട്രീയമാണ്. അപ്പൂപ്പന്റെ തലയില്‍ കേറുന്ന പരിപാടിയല്ല. പിന്നെ അതിനേക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത് വിമോചന സമരം--രാജഭരണത്തില്‍ നിന്ന് തിരുവിതാംകൂറിനേ മോചിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയത്--എന്നാ‍ണ്. പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ വാരിക്കുന്തം കൊണ്ട്? പക്ഷേ കാണ്‍ഗ്രസ്സുകാര്‍ പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുറേ രക്തസാക്ഷികളേ ഉണ്ടാക്കാന്‍ കരുതിക്കൂട്ടി പാവപ്പെട്ട തൊഴിലാളികളേ വാരിക്കുന്തവും കൊടുത്ത് തോക്കിന്റെ മുമ്പിലേക്കയച്ചതാണെന്നാണ്. തോക്കില്‍ മുതിരയിട്ടാണ് വെടി വയ്ക്കുന്നതെന്നൊക്കെ അവര്‍ തൊഴിലാളികളേ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് കാണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത്.

എന്തായാലും നിരപരാധികളായ കുറെ പാവങ്ങള്‍ ചതിയില്‍ പെട്ട് വെടിയേറ്റു മരിച്ചു. ഒരൊറ്റ കമ്മ്യൂണിസ്റ്റു നേതാവും അതില്‍ മരിച്ചില്ല. അവരെല്ലാം ഒളിവിലായിരുന്നു പോലും. നിങ്ങള്‍ അതിനേപ്പറ്റി വരുന്ന ലേഖനങ്ങള്‍ വായിച്ച് പഠിച്ചാല്‍ മതി. അപ്പൂപ്പനേ വിട്ടേരെ. നമുക്കേ--ആ ബ്രഹ്മാവിന്റെ അടുത്തേക്കു പോകാം

ഒരു ദിവസം രാവിലേ ബ്രഹ്മാവ് പല്ലുതെച്ചുകൊണ്ടിരിക്കുമ്പോള്‍ സരസ്വതീദേവി ഓടി വന്നു പറഞ്ഞു--ദേ അങ്ങോട്ടു നോക്കിയേ--വയസ്സന്മാരുടെ ഒരു ജാഥ--വല്ല വാര്‍ദ്ധക്യകാല പെന്‍ഷനും കൊടുക്കാമെന്ന് പണ്ടെങ്ങാനും പറഞ്ഞിട്ടുണ്ടോ--അയ്യോ അവരിങ്ങടുത്തെത്തി.

ബ്രഹ്മാവ് ആദ്യം ഇത് സരസ്വതിയുടെ തമാശയാണെന്നാണ് വിചാരിച്ചത്. പക്ഷേ അങ്ങോട്ടു നോക്കിയ അദ്ദേഹം ഒന്നു പരുങ്ങി. എങ്ങാ‍നും വീണ്ടും യമധര്‍മ്മനേ പരമശിവന്‍ തട്ടിയോ. ഇതിനും വേണ്ടി വൃദ്ധരും വൃദ്ധകളുമോ-- (ഒന്നും രണ്ടുമാണോ മുപ്പത്തുമുക്കോടി ഇല്ലേ) --അദ്ദേഹം ധൃതി വച്ചു പല്ലു തേച്ചു. നാലു വശവും തേയ്ക്കണ്ടേ. കൈ ആണെങ്കില്‍ രണ്ടേ ഉള്ളൂ. പെട്ടെന്നു മുഖം-അല്ല മുഖങ്ങള്‍-കഴുകി വെപ്രാളത്തില്‍ രണ്ടു കവിള്‍ വെള്ളം ഇറങ്ങിപ്പോകുകയും ചെയ്തു.

ആരാണെങ്കിലും വരട്ടെ--എന്തിനും തയ്യാറായി അദ്ദേഹം പത്മാസനത്തില്‍ ഇരുന്നു. സുമാര്‍ നൂറുമീറ്റര്‍ അകലെ ജാഥ നിന്നു. അവിടെനിന്നും രണ്ടു പേര്‍ സാവധാ‍നത്തില്‍ ബ്രഹ്മാവിനടുത്തെത്തി അദ്ദേഹത്തേ വണങ്ങി.

അല്ലേ-ഇത് ഇന്ദ്രനും ബ്രഹസ്പതിയുമല്ലേ-എന്തു പറ്റി നിങ്ങള്‍ക്ക്--ഇതെന്തൊരു കോലം. ഞാന്‍ വിചാരിച്ചു വൃദ്ധന്മാരുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാഞ്ഞതിന് കേരളത്തില്‍ നിന്നെങ്ങാണ്ട് വരികയാണെന്ന്. വേഗം പറ എന്തുപറ്റി.

ബ്രഹസ്പതി കാര്യങ്ങളെല്ലാം വിവരിച്ചു. പാലാഴി കടഞ്ഞ് അമൃതെടുക്കണം. ഞങ്ങള്‍ക്കൊരു രൂപവുമില്ല. എന്തു ചെയ്യും. എനിക്കൊരു പായവും തോന്നുന്നില്ല-ബ്രഹ്മാ‍വ് പറഞ്ഞു. നമുക്ക് മഹാദേവനോട് ചോദിക്കാം. വരൂ.

എല്ലാവരുംകൂടി കൈലാ‍സത്തിലേക്കു പുറപ്പെട്ടു. ഗന്ധമാദനത്തില്‍ ദേവന്മാരേ നിര്‍ത്തിയിട്ട് ബ്രഹ്മാവും , ഇന്ദ്രനും, ബ്രഹസ്പതിയും കൂടി കൈലാസത്തില്‍ എത്തി ശിവനോട് വിവരം പറഞ്ഞു.

എന്താ അപ്പൂപ്പാ അവരേ ഗന്ധമാദനത്തില്‍ നിര്‍ത്തിയത്. ആതിര ചോദിച്ചു.

മക്കളേ അവിടെ എല്ലാര്‍ക്കും പ്രവേശനമില്ല. വി.വി ഐ.പി കളേ മാത്രമേ അവിടെ അനുവദിക്കൂ.

അതിനകത്ത് വല്ല തീവ്രവാദികളും കാ‍ണുമെന്ന് പേടിച്ചാരിക്കും--ശ്യാമിന്റെ കമന്റ്.

നമ്മളു കൂട്ടിയാല്‍ കൂടത്തില്ല- ശിവന്‍ പ്രഖ്യാപിച്ചു. നമുക്കു മൂപ്പിലാന്റടുത്തു പോകാം. വാ. വീണ്ടും എല്ലാവരും കൂടെ വൈകുണ്ഠത്തിലേക്ക് തിരിച്ചു. അവിടെ ബ്രഹ്മാവിനും , ശിവനും മാത്രമേ പ്രവേശനമുള്ളൂ. അവര്‍ ചെന്ന് വിവരം അറിയിച്ചു. ഉച്ചകോടിക്കു തീയതിനിശ്ചയിച്ച് അവര്‍ ദേവന്മാരേ പറഞ്ഞയച്ചു.

ഉച്ചകോടിയില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനമായി. അതിനു വേണ്ട സംഭാരങ്ങള്‍ സംഭരിക്കാന്‍ ദേവന്മാരോട് ആവശ്യപ്പെട്ടു. ഒന്നാമതായി അസുരന്മാരുമായി രമ്യതയിലാകണം. അവരുടെ സഹായമില്ലാതെ പാലാഴി കടയല്‍ നടക്കില്ല. പിന്നെ കടകോല്‍ വേണം. അത് മന്ദര പര്‍വ്വതം തന്നെ വേണം. അതില്‍ ചുറ്റാന്‍ കയറായി നാഗരാജാവ് വാസുകി വേണം.

ഇവയെല്ലാം അടുപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചു.

അസുരന്മാരേ വിളിക്കാന്‍ വിഷ്ണുപാര്‍ഷദന്മാരേ അയച്ചു. അവരേക്കഴിഞ്ഞാരുമില്ലെന്നാണ് അവരുടെ ഭാവം. അവര്‍ ഗൌരവത്തില്‍ അസുര രാജധാനിയില്‍ ചെന്നു.

മഹാബലിയോട് പറഞ്ഞു. ദേവന്മാര്‍ക്ക് വേണ്ടി അമൃതുണ്ടാകാന്‍ സഹായിക്കാന്‍ നിങ്ങള്‍വരണം. എല്ലാവരും കാത്തിരിക്കുന്നു.

ആരു പറഞ്ഞു-മഹാ‍ബലി ചോദിച്ചു.

വിഷ്ണുവാണ് ഞങ്ങളേ അയച്ചത്. വേഗം വരൂ.

മഹാബലി പൊട്ടിച്ചിരിച്ചു--ആരു പറഞ്ഞു- ആ വാമനനായി വന്ന് എന്നേപ്പറ്റിച്ച വിഷ്ണുവോ? അടുത്ത മന്വന്തരത്തിലേ ഇന്ദ്രനാകേണ്ട ഞാന്‍ കുറച്ചു നേരത്തെ ആകാന്‍ ശ്രമിച്ചതാണല്ലോ എന്റെ ഒരു കുറ്റം. അവന്മാര്‍ കിളവന്മാരായിരിക്കുമ്പോള്‍ ഒന്നുകൂടി അവിടം പിടിക്കാന്‍ ആലോചിക്കുമ്പോഴാണ് അവരുടെ ഒരു അമൃത്.

ഇവിടാര്‍ക്കും സമയമില്ലെന്നു ചെന്നറിയിച്ചേരെ.

വിഷ്ണുപാര്‍ഷദന്മാര്‍ ഇളിഭ്യരായി മടങ്ങി ചെന്ന് വിവരം അറിയിച്ചു. ഉടന്‍ തന്നെ ശിവന്‍ തന്റെ ഭൂതഗണങ്ങളേ അയച്ചു. അവരും അസുരന്മാരുമായി നല്ല ബന്ധമാണ്.

വീരഭദ്രന്‍ മഹാബലിയേ വണങ്ങി. എന്നിട്ടു പറഞ്ഞു. കണ്ടില്ലേ ഇഷ്ടാ ആ ദേവന്മാരേ. ഞാന്‍ വിചാരിച്ചു ഏതോ വൃദ്ധ സദനത്തില്‍ ചെന്നു പെട്ടെന്ന്. അയ്യോ ആ ദേവലോക സുന്ദരിമാരാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഉര്‍വ്വശി, മേനക മാരേ കാണണം. ഫ്രഞ്ചു വിപ്ലവകാലത്ത് ഫ്രാന്‍സിലേ പണക്കാരേ കൊല്ലുന്നതുകണാന്‍ വന്നിരിക്കുന്ന കുറേ മുതുക്കികളുടെ വര്‍ണ്ണനയുണ്ട്. ശരിക്കും അവരേപോലെ.

ഒന്നു നില്‍ക്കണേ അപ്പൂപ്പാ--ഈ പാലാഴി മഥനത്തിനു മുമ്പാരുന്നോ ഫ്രഞ്ചു വിപ്ലവം--ശ്യാം ചോദിച്ചു.

ശ്ശെടാ- ഈ പിള്ളാര്‍ ഒന്നും ഒന്നു കലാപരമായി പറയാന്‍ സമ്മതിക്കത്തില്ലല്ലോ. പോട്ടെടാ.

പിന്നെ വീരഭദ്രന്‍ രഹസ്യമായി പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ ദേവലോകം പിടിച്ചാല്‍ എന്താണു പ്രയോജനം. ഐരാവതമില്ല, ഉച്ചൈശ്രവസ്സില്ല അവരുടെ ഒരൈശ്വര്യവുമില്ല, സുന്ദരിമാരായ അപ്സരസ്സുകളില്ല, എന്തിനാ ഇഷ്ടാനമുക്കങ്ങനൊരു ദേവലോകം. ഈ മന്വന്തരം തീരാറായി. അടുത്ത ദേവേന്ദ്രനായിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിളിച്ചാല്‍ ഇവരു വരുമോ? ഇപ്പോള്‍ അമൃതു കിട്ടിയാല്‍ എല്ലാം പഴയതുപോലെ ആകും-ആഞ്ഞൊരു പിടി പിടിച്ചാല്‍ എല്ലാം നമ്മടെ കൈയ്യിലിരിക്കും. അല്ലെങ്കില്‍ അടുത്ത മന്വന്തരത്തില്‍ ദേവേന്ദ്രനാകാന്‍ ദേവലോകം കാണത്തില്ല. വേഗം വാ.

അതു ശരിയാണല്ലോ-മഹാബലിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി--മകരാക്ഷാ--അദ്ദേഹം മന്ത്രിയെ വിളിച്ചു. വേഗം വൈകുണ്ഠത്തിലേക്കു പോകാന്‍ ഏര്‍പ്പടാക്കൂ--അദ്ദേഹം ആജ്ഞാ‍പിച്ചു.

ആരാ അപ്പൂപ്പാ ഈ വീരഭദ്രന്‍ --ആതിര ചോദിച്ചു.

പരമശിവന്‍ ജട പറിച്ചടിച്ചപ്പോള്‍ ഉണ്ടായ ഭൂതനായകന്‍ --ദക്ഷനേ കൊല്ലാന്‍ --അതു പിന്നെ.

ദൌത്യം വിജയിച്ച കാര്യം വീരഭദ്രന്‍ അറിയിച്ചു.

ഇനി കടകോല്‍--അതും ഭൂതങ്ങള്‍ കൊണ്ടുവരട്ടെ. ഭൂതങ്ങള്‍ പോയി. മന്ദര പര്‍വ്വതത്തിന്റടുത്തു ചെന്നു. അപ്പോഴാണ് അസുരന്മാരേ പറ്റിച്ചപോലെ പണി നടക്കത്തില്ലെന്നു മനസ്സിലായത്. അതിന്റെ ചുറ്റിനും നടന്ന് തെള്ളിനോക്കി. കൊച്ചു കുഞ്ഞ് ആട്ടുകല്ലു തെള്ളുന്നതുപോലെ. ഇതു നമക്കു പറ്റിയ പണിയല്ല. വിയര്‍ത്തു വലഞ്ഞ് ഇളിഭ്യരായി വീരഭദ്രന്‍ ആന്‍ഡ് പാര്‍ട്ടി തിരിച്ചെത്തി.

മഹാവിഷ്ണു അനന്തനോട് പറഞ്ഞു. അനന്തന്‍ തന്റെ ഒരു ഫണം നീട്ടി അതിന്റെ മുകളില്‍ ഒരു കടുകു പോലെ മന്ദരപര്‍വ്വതത്തേ എത്തിച്ചു.

അടുത്തത് കലക്കാനുള്ള കയറാണ്. അതിനു വാസുകിയേ കൊണ്ടുവരണം. ആരു പോകും.

ഹതിനു ഞാന്‍ മതി-ഗരുഡന്‍ വീമ്പിളക്കി.

ശരി വേഗമാകട്ടെ. വിഷ്ണു സമ്മതിച്ചു.

ഗരുഡന്‍ വസുകിയുടെ അടുത്തെത്തി-വിവരം അറിയിച്ചു.

അയ്യോ ഞാന്‍ ഇഴഞ്ഞിഴഞ്ഞ് എന്നങ്ങെത്താനാ-വാസുകി ചോദിച്ചു.

ച്ഛെ --താനിഴയണമെന്ന് ആരു പറഞ്ഞു. ഈ ഞാനില്ലേ തന്നേ കൊണ്ടു പോകാന്‍ --ഗരുഡന്‍ നിസ്സാരഭാ‍വത്തില്‍ പറഞ്ഞു.

അതു പറ്റുമോ-എനിക്ക് വലിയ ഭാരമാണ്. ( ഹും നീ ആ മഹാദേവന്റെ ആളായിപ്പോയി--ഗരുഡന്‍ മനസ്സില്‍ പറഞ്ഞു--അല്ലെങ്കില്‍ കാണിച്ചു തരാരുന്നു--ഗരുഡനു പാമ്പിനേ ഭാരമേ.)

നോക്കാം എന്നു പറഞ്ഞു കൊണ്ട് ഗരുഡന്‍ വാസുകിയേ ചുണ്ടുകൊണ്ട് എടുക്കാന്‍ തുടങ്ങി. എനിക്കു വേദനിക്കാതെ കൊണ്ടു പോകാമെങ്കില്‍ കൊണ്ടു പൊയ്ക്കൊളൂ--വാസുകി സമ്മതിച്ചു. ഗരുഡന്‍ വളരെ സൂക്ഷിച്ച് വാസുകിയേ കൊത്തിക്കൊണ്ട് മേലോട്ടുയര്‍ന്നു. എത്ര ഉയര്‍ന്നിട്ടും വാസുകിയുടെ മുക്കാല്‍ ഭാഗവും താഴെ കിടക്കുകയാണ്. ഗരുഡന്‍ താഴെ വന്ന് വാസുകിയേ നാലഞ്ചായി മടക്കി എടുത്തുകൊണ്ട് വീണ്ടും ഉയര്‍ന്നു. ഫലം തഥൈവ. വീണ്ടും ഗരുഡന്‍ താഴെ വന്നു. തന്റെ ശരീരത്തില്‍ മുഴുവന്‍ -ചിറകൊഴിച്ച്- ചുറ്റികൊണ്ട് ഉയര്‍ന്നു. താഴെ കിടക്കുന്നതിന് മാറ്റമില്ല.

ഭാരം കൊണ്ടും തുടര്‍ച്ചയായ പറക്കല്‍ കൊണ്ടും ഗരുഡന്‍ ബോധം കെട്ടു വീണു. കുറച്ചുകഴിഞ്ഞ് ബോധം തിരിച്ചു കിട്ടിയപ്പോള്‍ വേഗം വൈകുണ്ഠത്തിലെത്തി ലജ്ജയോടെ കാര്യം പറഞ്ഞു.

പരമശിവന്‍ അവിടെനിന്ന് തന്റെ ഇടതു കൈ നീട്ടി, വാസുകീ എന്നു വിളിച്ചു. ആ കൈയ്യിലേക്ക് ചുറ്റാന്‍ തികയാത്ത അര വള പോലെ വാസുകി ആ കൈയ്യില്‍ എത്തി.

അതെന്തു വിദ്യ--ഉണ്ണി ചോദിച്ചു.

എടാ മോനേ ഞാന്‍ അങ്ങനെ ചെയ്യും-ഇങ്ങനെ ചെയ്യും-- എന്റെ കഴിവുകൊണ്ടാണ്-- എന്നൊക്കെ ഓരോരുത്തര്‍ വീമ്പിളക്കറില്ലേ. വെറുതേയാ- നടക്കത്തില്ല-അതൊക്കെ ഒരുത്തന്‍ തീരുമാനിച്ചിട്ടുണ്ട്-അതേ നടക്കൂ. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോദ്ധ്യമായി.

ഇതുപോലെ അര്‍ജ്ജുനനും ഹനുമാനും ഒരു പറ്റ് പറ്റിയിട്ടുണ്ട്. ഒരിക്കല്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും കൂടി രാമേശ്വരത്തു പോയി.

മഹേശ്വരനേ ഒക്കെ വന്ദിച്ച് കഴിഞ്ഞ് ശ്രീകൃഷ്ണന്‍ പറഞ്ഞു. ദേ നോക്ക് ത്രേതായുഗത്തില്‍ കെട്ടിയതാണ് ഈ ചിറ. കോടാനുകോടി വാനരന്മാര്‍ കല്ലും മലകളും ചുമന്നു കൊണ്ടുവന്ന്. എന്തു പ്രയാസം അവര്‍ അനുഭവിച്ചിട്ടുണ്ടാകും!

അര്‍ജ്ജുനനു പുച്ഛം. ഈ ശ്രീരാമന്‍ വലിയ വില്ലാളിയാണെന്നു പറയുന്നുണ്ടല്ലോ. ഞാനോ മറ്റോ ആയിരുന്നെങ്കില്‍ നിമിഷത്തിനകം അമ്പുകൊണ്ട് ചിറതീര്‍ത്ത് കഴിഞ്ഞേനേ. ഹയ്യോ-

ഒരലര്‍ച്ച-അതാ അര്‍ജ്ജുനന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്‍ ഒറ്റച്ചാട്ടത്തിന് അവരുടെ മുന്നില്‍ എത്തി(അര്‍ജ്ജുനന്റെ കൊടിഅടയാളം ഹനുമാനാണെന്ന്‍ അറിയാമല്ലോ) ഹെന്തു പറഞ്ഞു--എനിക്കു കയറാവുന്ന ഒരു പാലം നിങ്ങള്‍ക്കു നിര്‍മ്മിക്കാവോ--പിന്നാട്ടെ ഇരുപത്തൊന്നു വെള്ളം പടയ്ക്കുള്ളതിന്റെ കാര്യം--ഹനുമാന്‍ ഗര്‍ജ്ജിച്ചു.

ഇപ്പോള്‍ കാണിച്ചുതരാം എന്നുപറഞ്ഞ് അര്‍ജ്ജുനന്‍ അമ്പുകള്‍ കൊണ്ട് നിമിഷത്തിനകം ചിറയോളം വലിപ്പമുള്ള ഒരു പാലം നിര്‍മ്മിച്ചു. ഹനുമാന്‍ അതിലേക്ക് കാലെടുത്തു വയ്ക്കുകയും പാലം തകര്‍ന്ന് കടലില്‍ പതിക്കുകയും ഒന്നിച്ചു കഴിഞ്ഞു. ഹനുമാന്‍ ദേ കിടക്കുന്നു കടലില്‍. അര്‍ജ്ജുനന്റെ മുഖം ലജ്ജകൊണ്ടു തുടുത്തു.

ഗാണ്ഡീവവുമെടുത്ത് ആരെയും നോക്കാതെ അദ്ദേഹം തേരിനടുത്തേക്കു നടന്നു. ആ നടപ്പ് അത്ര പന്തിയല്ലെന്നു കണ്ട് ശ്രീകൃഷ്ണന്‍ വിളിച്ചു പറഞ്ഞു.

അര്‍ജ്ജുനാ നില്‍ക്ക്, ഒരബദ്ധം ആര്‍ക്കും പറ്റും. ഇത്ര ധൃതി വയ്ക്കാതെ ഒരെണ്ണം കൂടി നിര്‍മ്മിക്ക്. നമുക്കു നോക്കാം.

അര്‍ജ്ജുനനു പേടി. കൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചു.

മനസ്സില്ലാമനസ്സോടെ അര്‍ജ്ജുനന്‍ വീണ്ടും ഒരു പാലം നിര്‍മ്മിച്ചു.

കടലില്‍ നിന്നും കേറിവന്ന ഹനുമാന്‍ സൂക്ഷിച്ച് കാലെടുത്ത് പാലത്തില്‍ വച്ചു. കുഴപ്പമില്ല. ധൈര്യമായി അതിലൂടെ നടന്നു. ഓ.ക്കെ. രണ്ടു ചാട്ടം ചാടി. പാലം കുലുങ്ങുന്നുപോലുമില്ല. എന്ത്-ഹനുമാനാകാശം മുട്ടെ വളര്‍ന്നു-വീണ്ടും ചാ‍ടി. ഏങ്ഹേ-പാലത്തിനൊരു ചഞ്ചല്യവുമില്ല. ഇപ്പോള്‍ ഹനുമാന്റെ മുഖമാണ് ചുവന്നത്. രണ്ടുപേരും പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കൃഷ്ണനേ നമസ്കരിച്ചു. തങ്ങളുടെ അഹങ്കാരത്തിനു മാപ്പ് ചോദിച്ചു.

ദാ തുലാവര്‍ഷം തുടങ്ങിയെന്നാ തോന്നുന്നത്. വാ ആ പൊത്താനെല്ലാം നനയാതെ എടുത്തുവയ്ക്കാം.

കുളത്തിന്റെ തെക്കേലേ വേലായുധന്‍

0
ഹരിപ്പാട്ടു നിന്ന് വടക്കൊട്ട് ആലപ്പുഴക്കു പോകുന്ന വഴി ആദ്യത്തേ പ്രധാ‍ന സ്ഥലമാണ് കരുവാറ്റ. അവിടെ മാവൂര്‍ എന്നൊരു വീട്ടിലേ കാരണവരാണ് കണ്ടങ്കോരക്കുറുപ്പ്. അദ്ദേഹതിന് ജോലി കരൂര്‍ എന്ന സ്ഥലത്താണ്. രാജഭരണകാലത്തേ റവന്യൂ വകുപ്പില്‍. അന്നു വണ്ടിയൊന്നുമില്ല. അമ്പലപ്പുഴയ്ക്കു തെക്കാണ് കരൂര്‍. അവിടെനിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ ഉണ്ട് കരുവാറ്റായ്ക്ക്. നടന്നാണ് പോക്ക്. നാലു മണിക്കുജോലി കഴിഞ്ഞാല്‍ ആറ്-ആറരയോടെ വീട്ടിലെത്താം.

ഒരു ദിവസം എന്തോ കാരണവശാ‍ല്‍ നാലു മണിക്ക് ഇറങ്ങാന്‍ പറ്റിയില്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മണി എട്ട്. പോകുന്ന വഴി അത്ര ശരിയല്ല. വേലുത്തമ്പി ദളവായുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തെ സഹായിച്ചവരെ സായിപ്പന്മാര്‍ കൊന്ന് ശവങ്ങള്‍ കെട്ടിത്താഴ്തിയ തോടിന്റെ വരമ്പേയാണ് വഴി. പുഞ്ചയും തോടുമാണ്--വഴിയില്‍ ഒറ്റക്കുഞ്ഞുങ്ങളേ കാണില്ല. പ്രത്യേകിച്ചും സന്ധ്യകഴിഞ്ഞാല്‍.

കുറുപ്പ് നടന്നു തോട്ടപ്പള്ളി കഴിഞ്ഞു. കുറ്റാക്കുറ്റിരുട്ട്. കുറുപ്പിന്റെ ധൈര്യമെല്ലാം പമ്പകടന്നു. ആകെ കൈയ്യിലുള്ളത് ഒരു ചൂട്ടുകറ്റ. ചൂട്ടുകറ്റയോ-അതെന്തോന്നാ-ആതിരയ്ക്ക് സംശയം. അതൊ പഴയകാലത്തേ ടൊര്‍ച്ചാണ്. തെങ്ങിന്റെ ഓലയുടെ തുഞ്ചാണികള്‍ മൂന്നുനാലെണ്ണം ഒന്നിച്ചു കെട്ടിയുണ്ടാകുന്നത്. തീകത്തിച്ചു വീശി വീശി പൊകാം. അങ്ങനെ പോകുമ്പോള്‍ പുഞ്ചപ്പാടത്ത് ആള്‍ക്കാര്‍ വട്ടം വട്ടം കൂടിനില്‍ക്കുന്നെന്ന് ഒരു തോന്നല്‍--പ്രേതങ്ങളുള്ള സ്ഥലമാണ്. കന്നുകാലിപ്പാലം-നോക്കെത്താത്ത ദൂരത്തില്‍ പുഞ്ചമാത്രം. അവിടെ നടന്ന നീച കൃത്യങ്ങളുടെ കുറുപ്പിന്റെ ഉള്ളിലൂടെ പാഞ്ഞുപോയി. കുറുപ്പിന്റെ സപ്തനാഡികളും തളര്‍ന്നു. മേലാകെ ഒരു വിറയല്‍. പെട്ടെന്ന് തൊട്ടു പുറകില്‍ ഒരു കാല്പെരുമാറ്റം. കുറുപ്പ് ഞെട്ടിത്തിരിഞ്ഞു. പേടിക്കണ്ടാ-ഒരു ബീഡിയെടുത്ത് അയാള്‍ പറഞ്ഞു-- തീയൊന്നു തന്നേ. ഞാനും വഴിക്കാ. എവിടാ പോകേണ്ടത്? ഹൊ കുറുപ്പിന്റെ ശ്വാസം നേരേ വീണു-ഞാന്‍ കരുവാറ്റയ്കാ. നിങ്ങളോ. എന്റെ വീടു കുറച്ചുതെക്കാ- നമുക്ക് സംസാരിച്ചു കൊണ്ടു നടക്കാം. സ്ഥലത്തിന്റെ ഭീകരതയേപ്പറ്റി അയാള്‍ കുറുപ്പിനോടു പറഞ്ഞു. രാത്രി അസമയത്ത് അതിലേ നടക്കരുതെന്നും കുറുപ്പു കണ്ട ആള്‍ക്കാരുടെ കൂട്ടം യഥാര്‍ത്ഥ ആള്‍ക്കാരല്ലെന്നും അയാള്‍ പറഞ്ഞു. അവര്‍ കരുവാറ്റായിലേത്തി. പേരെന്താ-കുറുപ്പു ചോദിച്ചു. വേലായുധന്‍ അയാള്‍ ഉത്തരം പറഞ്ഞു. നിങ്ങളേ എനിക്കറിയാം- മാവൂരേ കണ്ടന്‍ കോരക്കുറുപ്പല്ലേ. കുറുപ്പിനത്ഭുതമായി. ഈയാളേ ഒരു പരിചയവുമില്ല. വീട്ടു പേരെന്താ കുറുപ്പു വീണ്ടും ചോദിച്ചു. കുളത്തിന്റെ തെക്കേല്‍-നിങ്ങളറിയും അയാള്‍ ഉത്തരം പറഞ്ഞു. കുറുപ്പ് അയാളേ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടുകാര്‍ കുറുപ്പിനേക്കാണാതെ വിഷമിച്ചിരിക്കുകയാണ്. ദേ ഒരാളുകൂടൊണ്ട്-എന്നു പറഞ്ഞുകൊണ്ട് കുറുപ്പ് അകത്തേക്കു കയറി. തിരിഞ്ഞ് നോക്കിയപ്പോള്‍ പുറകില്‍ ആരുമില്ല. ആരാ എന്നും ചോദിച്ച് വിളക്കും കൊണ്ടു വന്ന മുത്തശ്ശിയോട്-എന്റെ കൂടൊരാളുണ്ടായിരുന്നു-നോക്കട്ടെ എന്നുപറഞ്ഞ് വിളക്കും മേടിച്ച് മുറ്റത്തിറങ്ങി. ആരേയും കണ്ടില്ല. ആരാ മൊനേ മുത്തശ്ശി ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധനെന്നാ പറഞ്ഞത്. എന്റെ ഭഗവാ‍നേ ഹരിപ്പാട്ടു വേലായുധസ്വാമി! മുത്തശ്ശി കൈകള്‍ കൂപ്പി. നമ്മുടെ ധര്‍മ്മദൈവം. കഥ നിങ്ങടെ അപ്പച്ചിഅമ്മൂമ്മ പറഞ്ഞതാ. ബാംഗ്ലൂരേയോ--രാം കുട്ടന്‍ ചോദിച്ചു. അതേ മക്കളേ. കുറുപ്പിന്റെ കൊച്ചുമകള്‍ അവിടെയാണ്-അപ്പച്ചിഅമ്മൂമ്മയുടെ കൂട്ടുകാരി സുധാമണി. അവര്‍ പുന്നപ്രക്കാരയിരുന്നു. പുന്നപ്ര വയലാര്‍ സമരകാലം. ലഹളക്കാരുടേയും, പോലീസിന്റേയും ശല്യം കൊണ്ട് ആണുങ്ങള്‍ക്ക് വീട്ടിലിരിക്കണ്ടാ. ഇവരുടെ വീട്ടിലാണെങ്കില്‍ ഒരമ്മൂമ്മയും ഇരുപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയും മാത്രമേയുള്ളൂ. ഭയന്നു കഴിഞ്ഞുകൂടുകയാണ്. ഒരുദിവസം അമ്മൂമ്മ ഒരു വട്ടിയില്‍ കുറച്ചു പണവും, രണ്ടുജോടി ഡ്രസ്സും വച്ച് കൊച്ചുമകളോട് പറഞ്ഞു. ഇവിടെ ഇനി നീ താമസിക്കുന്നത് സുരക്ഷിതമല്ല. എവിടെയെങ്കിലും പോയി രക്ഷപെട്ടോ. രാക്ഷസന്മാരുടെ കൈയ്യില്‍ പെടാതെ അതിരാവിലേ പുറപ്പെട്ടോളൂ. അമ്മൂമ്മ കണ്ണുനീരോടെ വിടപറഞ്ഞു.

കുട്ടി നേരേ തെക്കോട്ടാ‍ണ് നടന്നത്. ഭയന്നു വിറച്ച് ആരുടേയും കണ്ണില്പെടാതെ, ഇരുന്നും, നടന്നും
വൈകുന്നേരത്തോടെ അവള്‍ തോട്ടപ്പള്ളിയിലെത്തി. അവിടം കഴിഞ്ഞപ്പോള്‍ അവളേ ആരോ പിന്തുടരുന്നുണ്ടെന്ന് തോന്നി. ഭീതിയോടെ അവള്‍ തിരിഞ്ഞു നോക്കി. ഒരു മദ്ധ്യവയസ്കന്‍-കുറേ ദൂരെയായി അവളുടെപിന്നാലെ. നേരം സന്ധ്യയായി. ഇരുട്ടു പരന്നു. മറ്റാരും വഴിയിലെങ്ങും ഇല്ല. മദ്ധ്യവയസ്കന്‍ അവളുടെ അടുത്തെത്തി. അവള്‍ഭയന്ന് അയാളേ നോക്കി. ഭയപ്പെടേണ്ടാ കുഞ്ഞേ-അയാള്‍ മധുരമായി പറഞ്ഞു. ഈസ്ഥലം അത്ര നല്ലതല്ല. നിനക്ക് എവിടെ പോകണം. എനിക്കറിഞ്ഞുകൂടാ-അവള്‍ പറഞ്ഞു. തുടര്‍ന്ന് അവളുടെ ചരിത്രവും അയാളേ പറഞ്ഞു കേള്‍പ്പിച്ചു.

സമയംകൊണ്ട് അവര്‍ കരുവാറ്റായിലെത്തി. അയാള്‍ ഒരു വീടു ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. നീ വീട്ടില്‍ ചെന്ന് കതകില്‍ മുട്ടണം. ഗൃഹനാഥന്‍ വന്നു വാതില്‍ തുറക്കും. അഭയം തരണമെന്നും പറഞ്ഞ് അയാളുടെ കാലില്‍ വീഴണം. ആരാണെന്നു ചോദിച്ചാല്‍ കുളത്തിന്റെ തെക്കേലേ വേലായുധന്‍ പറഞിട്ടു വന്നതാണെന്നു പറയണം. ഞാന്‍ ഇവിടെ നില്‍ക്കാം.

അവള്‍ ചെന്നു വാതിലില്‍ മുട്ടി. ഗൃഹനാഥന്‍ വന്നു വാതില്‍ തുറന്നു. എന്നേ രക്ഷിക്കണം എന്നു പറഞ്ഞ് അവള്‍ അയാളുടെ കാലില്‍ വീണു. അയാള്‍ അവളേ പിടിച്ചെഴുനേല്പിച്ചു. മകളേ നീ ആരാ. എവിടെനിന്നാണ് വരുന്നത് എന്ന് കരുണയോടെ ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധന്‍ എന്നൊരാള്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. അദ്ദേഹം അവിടെ നില്പുണ്ട്. അവള്‍ വെളിയിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. അവിടെയെങ്ങും ആരേയും കാണാനില്ല. കുളത്തിന്റെ തെക്കേലേ വേലായുധനോ--സാവിത്രീ-അദ്ദേഹം അകത്തേക്കു നോക്കി വിളിച്ചു. ദാ നമുക്കൊരു മകള്‍-നീ വേലായുധസ്വാമിയേ വിടാതെ പിടികൂടിയതിന്റെ ഫലം. അകത്തേക്കു വിളിച്ചു കൊണ്ടു പോകൂ. പകച്ചുനിന്ന ആകുട്ടിയേ സുന്ദരിയായ ഒരു വീട്ടമ്മ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയാണ് കണ്ടങ്കോരക്കുറുപ്പിന്റെ മുത്തശ്ശി. ഗൃഹനാഥന്‍ അവള്‍ക്കു കൊടുത്തതാണ് മാവൂര്‍ എന്നവീടും പറമ്പും. ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ--ശ്യാമിന് സംശയം ഒരിക്കലും തീരത്തില്ല. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളില്‍. മോനേ അപ്പൂപ്പന്‍ സത്യം ചെയ്യത്തില്ല. ഹരിപ്പാട്ട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തിരുവിതാംകൂറിലേ എട്ടു മഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ആണ്ടില്‍ മൂന്നുത്സവങ്ങളുള്ള--അത്തത്തിനു കൊടിയേറി തിരുവോണത്തിന് ആറാട്ട്; വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ട്; --മറ്റ് അധികം ക്ഷേത്രങ്ങളില്ല. പതിനെട്ട് കരക്കാര്‍ ചേര്‍ന്നാണ് കായംകുളം കായലില്‍ മുങ്ങിക്കിടന്ന വിഗ്രഹം എടുത്ത് ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നു പ്രതിഷ്ടിച്ചത്. ആശ്രിത വാത്സല്യത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. സുധാമണി ഇപ്പോള്‍ കായംകുളത്ത് താമസമുണ്ട്. അവര്‍ കരുവാറ്റായിലേ സ്ഥലം വിറ്റ് കായംകുളത്ത് താമസമാക്കി. അതുമാത്രം എനിക്കറിയാം. ഇനി ഇതുപോലെ ഒരു കഥയൂടെ പറയാം.

ചെങ്ങന്നൂര്‍ക്കാരനാണ് ചെല്ലപ്പനാചാരി. അദ്ദേഹം നമ്മുടെ ഹൈസ്കൂള്‍ പണിയുടെ മൂത്താശാരിയായിരുന്നു. പണിസ്ഥലത്തിരുന്ന് ആശാരിമാരുടെ കഥകള്‍ കേള്‍ക്കാന്‍ ബഹു രസമാണ്. അദ്ദേഹം പറഞ്ഞ കഥയാണ്. പുന്നപ്ര വയലാര്‍ സമരത്തിന് വാരിക്കുന്തം ഉണ്ടാക്കാന്‍ പോയിരുന്ന ഉഗ്രന്‍ കമ്മ്യൂണിസ്റ്റായിരുന്നു പോലും അദ്ദേഹം. ഈശ്വര വിശ്വാസം ഇല്ലെന്നു മാത്രമല്ല, ഉള്ളവരേ മഹാ പുച്ഛവുമാണ്. മണ്ഡലക്കാലത്ത് ശബരിമലയ്ക്കു പോകുന്നവരേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട കുറേ ഭക്തന്മാര്‍ ശരണം വിളിക്കാതെ ശബരിമലയില്‍ പോകാന്‍ വെല്ല്ലുവിളിച്ചു. ഞാന്‍ പോയികാണിക്കാം-അദ്ദേഹം വെല്ലുവിളി ഏറ്റെടുത്തു. മാലയിട്ടു. ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്. രണ്ടുമാസത്തേ വ്രതവും എടുത്തു. ശരണം വിളിക്കാതിരിക്കുന്ന സമയം കൂട്ടാന്‍. കൂട്ടുകാരൊത്ത് കെട്ടുമുറുക്കി ശബരിമലയിലേക്ക് പുറപ്പെട്ടു. കെട്ട് തലയിലേറ്റാന്‍ നേരം ശരണം വിളിക്കാന്‍ ഗുരുസ്വാമി പറഞ്ഞതും അനുസരിച്ചില്ല. സന്നിധാനത്ത് എത്തി പതിനെട്ടാം പടി കയറുമ്പോഴും, നെയ്യഭിഷേകം കഴിക്കുമ്പൊഴും ഒന്നും ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മല ഇറങ്ങി ചാലക്കയത്തേക്കു നടക്കുകയാണ്. അവിടെയാണ് അന്നു ബസ്സ് സ്റ്റാന്‍ഡ്. പമ്പയിലേക്കു ബസ്സില്ല. റോഡിന്റെ ഒരു വശം കൊക്കയും, മറുവശം പൊക്കമുള്ള പര്‍വ്വതനിരയുമാണ്. നടന്നു നടന്നു കുറേ ദൂരം എത്തിയപ്പോള്‍ കൂട്ടുകാരേ കാണാനില്ല. താന്‍ മുമ്പിലായിപ്പോയിക്കാണും എന്നു വിചാരിച്ച് കുറച്ചുനേരം നിന്നു. കാണാനില്ല. പിന്നെവളരെ വേഗം നടന്നു--നേരം സന്ധ്യയായി. ഒറ്റയ്കും തറ്റയ്ക്കും വരുന്നവരേയും കാണാതായി. ആനയിറങ്ങുന്ന സമയമായി-വേഗം വേഗം എന്ന് ദൂരെനിന്നാ‍രോ വിളിച്ചുപറയുന്ന ശബ്ദം. പെട്ടെന്ന് ഇരുട്ട് വീണു. മുമ്പിലും പിന്‍പിലും ആരേയും കാണാനില്ല. കാട്neriyunതോ മലവെള്ളപ്പാച്ചിലോ--മുകളില്‍നിന്ന് കാട് മൊത്തം ഒരലര്‍ച്ചയോടെ താഴേക്കു വരുന്നു. ചെല്ലപ്പനാചാരി സപ്ത നാഡികളും തളര്‍ന്ന് സര്‍വ്വ ശക്തിയും എടുത്ത് അയ്യപ്പോ എന്നൊരു വിളി--കണ്ണടച്ചുകൊണ്ട്. കണ്ണു തുറന്നു. എന്താ ശബ്ദം--മന്ദ സ്വരത്തില്‍ അയ്യപ്പോ-സ്വാമിയേ-അയ്യപ്പോ- സ്വാമിയെ എന്നു വിളിച്ചുകൊണ്ട് ഒരു വയസ്സായ അയ്യപ്പന്‍ പുറകേ വരുന്നു. ചെല്ലപ്പനാചാരിയുടെ അടുത്തെത്തി അയാള്‍ ചൊദിച്ചു-എന്താ സ്വാമീ കൂട്ടുകാരെല്ലാം എവിടെ? ഒറ്റയ്ക്കായിപ്പോയോ. സാരമില്ല. ഞാനുമുണ്ട്. ശരണം വിളിച്ചുകൊണ്ട് നടന്നോളൂ.

അവര്‍ രണ്ടു പേരും കൂടി പതുക്കെ ശരണം വിളിച്ചുകൊണ്ട് നടന്നു. ചാലക്കയത്തെത്തി. സ്വാമിക്കെവിടാ പോകേണ്ടത്--ചെല്ലപ്പനാചാരി ചോദിച്ചു. ചെങ്ങന്നൂരിന് മരുപടി. ങാ എനിക്കും അങ്ങോട്ടാ പോകേണ്ടത്. വരൂ. അവര്‍ രണ്ടു പേരും ചെങ്ങന്നൂര്‍ ബസ്സില്‍ കയറി ഒരേ സീറ്റില്‍ ഇരുന്നു. രണ്ടു ചെങ്ങന്നൂര്‍-പൈസാ നീട്ടിക്കൊണ്ട് ചെല്ലപ്പനാചാരി കണ്ഡക്ടറോട് പറഞ്ഞു. ആരാ മറ്റേയാള്‍ കണ്ഡക്റ്റര്‍ തിരക്കി. ദേ ഇദ്ദേഹം-ഇടത്തുവശത്തേക്കു നോക്കിയ ചെല്ലപ്പനാചാരി സ്തബ്ധനായിപോയി--അവിടെ ആരുമില്ല. ഇതാ എന്റെ കൈയ്യിലേ രോമാഞ്ചം--സ്വാമി അയ്യപ്പന്‍ തന്നെ വന്ന് എന്നേ ബസ്സില്‍ കയറ്റി. ചെല്ലപ്പനാചാരി കഥ പറഞ്ഞു നിര്‍ത്തി. ദേ എനിക്കും കുളിരുകോരുന്നു.