കൃഷ്ണാര്‍ജ്ജുനവിജയം-രണ്ട്

0
അപ്പൂപ്പാ എന്നിട്ട് അനിരുദ്ധന്‍--ആതിര തുടങ്ങിയപ്പോഴേക്കും ശ്യാം-അവിടെ നില്ല്-- കഥ പറയുമ്പോള്‍ ഒത്തിരി സംശയങ്ങള്‍-ഒന്നും കഥയുടെ ഇടയില്‍ ചോദിക്കാന്‍ പറ്റുന്നില്ല--അമ്പലത്തിലേക്ക് പറ കൊടുക്കുന്നത് നമ്മുടെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ. അതേ മോനേ--ഈക്ഷേത്രങ്ങള്‍ നിലനില്‍കേണ്ടത് നാട്ടുകാരുടെ ആവശ്യമായിരുന്നു-പണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ പറയുവാനും ആഗ്രഹങ്ങള്‍ അവതരിപ്പിക്കുവാനും ഉള്ള ഒരു അത്താണി. അവിടെ ചെന്നു പറഞ്ഞാല്‍ ഒരാശ്വാസം. നമ്മുടെ ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി നമ്മളെ നോക്കിക്കൊള്ളുമെന്ന് ഒരു വിശ്വാസം. ഇപ്പോള്‍ കൈയ്യിട്ടുവരാന്‍ വേണ്ടി ദേവസ്വക്കാരുടെയാണെങ്കിലും. ഒരു സാമൂഹ്യ കൂട്ടയ്മയായിരുന്നു ക്ഷേത്രം. ദേവാ‍ലയം മാത്രമല്ല-വിദ്യാലയം കൂടിയായിരുന്നു. ഇന്നും അതിന്റെ ചില ഭാഗങ്ങള്‍നിലനില്‍ക്കുന്നു. ഗുരുവായൂരപ്പന്‍ കാളേജ്, പമ്പാ കാളേജ് ഇവയൊക്കെ നശിച്ചുപോകാതെ ഇന്നും ഉണ്ടല്ലോ. എല്ലാ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഇതുപോലെ വിദ്യാലയങ്ങളുണ്ടായിരുന്നു. കേസുകള്‍ തീര്‍പ്പു കല്പിക്കുന്ന ന്യായാലവും സമൂഹത്തിലേ ദുര്‍ബ്ബലരേ സഹായിക്കുന്ന കരുണാലയവും അന്നു ക്ഷേത്രങ്ങളായിരുന്നു. ഇതിനു വേണ്ട വിഭവങ്ങള്‍ സമൂഹം സ്വയം നല്‍കിയിരുന്നു--ആരുടെയും പ്രേരണ കൂടാതെ--പറയായും മറ്റു വഴിപാടായും--ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലിചെയ്ത് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. ഉത്സവങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ ആള്‍ക്കാര്‍ സംഭാവന നല്‍കിയിരുന്നു. കേള്‍ക്കണോ- നമ്മുടെ കന്യാട്ടുകുളങ്ങര ക്ഷേത്രത്തിലേ കാര്‍ത്തിക ഉത്സവത്തിന്റെ സംഭാ‍വനയുടെ ഉല്‍ഘാടനം ഒരു മുസ്ലിമിന്റെ വീട്ടില്‍നിന്നായിരുന്നു. രജിസ്റ്ററിലേ ആദ്യത്തേ പേര്. ഇന്ന് കുറേ ദുരാഗ്രഹികള്‍ ക്ഷേത്രം ഭരിച്ച് എത്ര കിട്ടിയാലും കൈയ്യിട്ടുവാരാന്‍ തികയാതെ--അറിഞ്ഞോ ശബരിമലയിലേ ഒരു വഴിപാടിന് ഒരു ലക്ഷം രൂപാ! പോട്ടെ അതൊക്കെ പറഞ്ഞാല്‍ വാ നാറും. നമുക്ക് ദ്വാരകയിലേക്കു പോകാം. അവിടെ ഭയങ്കര ബഹളം--വീട്ടില്‍ കിടന്നുറങ്ങിയ അനിരുദ്ധനേ കാണ്മാനില്ല. ഒരാഴ്ചയായിട്ടും കാണാതെയായപ്പോള്‍ പത്രത്തില്പരസ്യം കൊടുത്തു. അതുകണ്ട് നമ്മുടെ ദേവലോകം റിപ്പോര്‍ട്ടര്‍--നാരദന്‍--ദ്വാരകയില്‍ എത്തി. ശ്രീകൃഷ്ണന്‍ അദ്ദേഹത്തെ പൂജിച്ചിരുത്തി. നാരദന്‍ പറഞ്ഞു--അനിരുദ്ധനേക്കുറിച്ചു കേട്ടിട്ട് വന്നതാണ്. അവന്‍ ബാണാസുരന്റെ പിടിയിലാണ്. പിടിച്ചുകെട്ടി കാരാ‍ഗ്രഹത്തിലിട്ടിരിക്കുകയാണ്. അയ്യോ- അതെങ്ങനെ--ആതിര ചോദിച്ചു. അല്ലേ- കൊട്ടാരത്തില്‍ കടന്ന് രാജകുമാരിയുടെ മുറിയില്‍ താമസിച്ചാല്‍ അവര്‍ വെറുതേ വിടുമോ? ഭയങ്കരമായ ഒരു യുദ്ധം തന്നെ വേണ്ടി വന്നു അനിരുദ്ധനേ പിടിക്കാന്‍. ഒടുക്കം നാഗാ‍സ്ത്രം പ്രയോഗിച്ചാണ് കീഴടക്കിയത്. ഉഷയുടെ പ്രതിഷേധത്തിനൊന്നും ഒരു വിലയുമുണ്ടായില്ല. അപ്പൂപ്പാ അനിരുദ്ധന്‍ ശ്രീകൃഷ്ണന്റെ കൊച്ചുമോനാണെന്നല്ലേ പറഞ്ഞത്. പുള്ളിയുടെ അച്ഛനാരാ. ഉണ്ണി ചോദിച്ചു. അത് നേരത്തേ പറഞ്ഞില്ലേ-പ്രദ്യുംനന്‍--കാമദേവന്റെ അവതാരമാണ്- കാമദേവനേ പരമശിവന്‍ മൂന്നാം തൃക്കണ്ണു തുറന്ന് ഭസ്മമാക്കിക്കളഞ്ഞു. അന്നുമതല്‍ അദ്ദേഹത്തിന് ദേഹമില്ല. അദ്ദേഹത്തിന്റെ ഭാര്യ രതീദേവി പാര്‍വതീദേവിയേ ഭജിച്ച് സങ്കടം പറഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്റെ പുത്രനായി കാമദേവന്‍ ജനിക്കുമെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രതീദേവി അന്നുമുതല്‍ കാത്തിരിക്കുകയാണ്.

വേറേ ഒരാളും കാമദേവന്റെ പുനര്‍ജനനത്തേ കാത്തിരിക്കുന്നുണ്ട്. ശംബരന്‍ എന്ന അസുരന്‍. കാമദേവനാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്നൊരു വരം പുള്ളി സമ്പാദിച്ചിടുണ്ട്. കാമദേവനു ശരീരമില്ലല്ലോ. അങ്ങനെ സന്തോ‍ഷിച്ചിരിക്കുമ്പോഴാണ് ശ്രീകൃഷ്ണന്റെ പുത്രനായി ജനിക്കുമന്നുള്ള വിവരം അറിഞ്ഞത്. അന്നുമുതള്‍ അങ്ങേരും കാത്തിരിക്കുകയാണ്--ജനിച്ചാലുടന്‍ വകവരുത്താന്‍. ശംബരനേ കൊല്ലാന്‍ ആളെത്തുമെന്നുറപ്പുള്ള രതീദേവി ശംബരന്റെ വീട്ടില്‍ വേലക്കാരിയായി താമസമുറപ്പിച്ചു.

രുഗ്മിനീദേവി പ്രസവിച്ചു. ശബരന്‍ മായ ഉപയോഗിച്ച് കുഞ്ഞിനേ അപ്പഴേ കടത്തി--കടലിലെറിഞ്ഞു. ഒരു മീന്‍ അതിനേ വിഴുങ്ങി. മീന്‍ ഒരു വലയില്‍ കുടുങ്ങി. മുക്കുവന്‍ അതിനേ ശംബരനു വിറ്റു. ശംബരന്‍ അത് രതീദേവിയേ ഏല്പിച്ചു. മിന്‍ പിളര്‍ന്നപ്പോള്‍ അതിലേ കുഞ്ഞിനേകണ്ട് അത് തന്റെ ഭര്‍ത്താവാണെന്ന് രതീദേവി തിരിച്ചറിഞ്ഞ് രഹസ്യമായി അതിനേ വളര്‍ത്തി. പ്രായമായപ്പോള്‍ ശംബരനേ വധിച്ചിട്ട് പ്രദ്യുംനന്‍--അങ്ങനെയാണ് പുള്ളിയുടെ പേര്--ദ്വാരകയില്‍ എത്തി മാതാപിതാക്കളോട് ചേര്‍ന്നു.

-നാരദന്‍ കുറേ നേരമായി ദ്വാരകയില്‍ ഇരിക്കുന്നു. നമുക്കങ്ങോട്ടു പോകാം. അനിരുദ്ധന്‍ ബാണന്റെ പിടിയിലാണെന്നറിഞ്ഞ കൃഷ്ണന്‍ ശോണിതപുരത്തേ--അതാണ് ബാ‍ണന്റെ രാജധാനി--ആക്രമിക്കുവാന്‍ വട്ടംകൂട്ടി. അതു കണ്ട് നരദന്‍ പറഞ്ഞു--സാക്ഷാല്‍ മഹാദേവനാണ് ബാണന്റെ കാവല്‍ക്കാരന്‍-സൂക്ഷിക്കണം. കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. ഉഗ്രന്‍ ഒരു യുദ്ധം കാണാമല്ലോ എന്ന് നാരദന്‍ മനസ്സില്‍ വിചാ‍രിച്ചു. അപ്പൂപ്പാ-ഗയന്‍-ആതിര ഓര്‍മ്മിപ്പിച്ചു. ഗയനവിടെ ഇരിക്കട്ടെ മോളേ-അനിരുദ്ധനേ മോചിപ്പിക്കതെ നമ്മള്‍ കൃഷ്ണനേ വിടാന്‍ പോകുന്നില്ല.

ശ്രീകൃഷ്ണന്‍ സകലസന്നാഹങ്ങളോട്ം ശോണിത പുരിയില്‍ എത്തി. അതാ വാതില്‍ക്കല്‍ പരമ ശിവന്‍. അകത്തേക്കു കടക്കണമെങ്കില്‍ അദ്ദേഹത്തിന്റെ അനുവാ‍ദം വേണം. അദ്ദേഹം തടഞ്ഞു. തുടര്‍ന്ന് ഘോരമായ യുദ്ധം--ശ്രീകൃഷ്ണന്‍ ജ്രംഭകാസ്ത്രം പ്രയോഗിച്ച് പരമശിവനേ സ്തംഭിപ്പിച്ചു കളഞ്ഞു. ജ്രംഭകാസ്ത്രമോ --അതെന്താ അപ്പൂപ്പാ--കിട്ടുവിന് സംശയം. അതു പറയാം-നില്ല്-- ബാണനേ ഒന്നു തോല്പിച്ചോട്ടെ. എന്നിട്ട് ബാ‍ണന്റെ കൊടിമരം മുറിച്ചിട്ടു. ഇതു തന്നെ നോക്കിക്കൊണ്ടിരുന്ന ബാണന്‍ തല്‍ക്ഷണം യുദ്ധത്തിനെത്തി. ബാണന്റെ ആയിരം കൈകളും മുറിച്ചു കളഞ്ഞ് അയാളേ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ ബാണന്റെ അമ്മ-നഗ്നയായി-തലമുടിയുമഴിച്ചിട്ട്- കൃഷ്ണന്റെ മുമ്പില്‍ വന്നു. പിന്നെ ആണുങ്ങളാരും യുദ്ധം ചെയ്യില്ല. അങ്ങിനെ ബാണന്‍ രക്ഷപെട്ടു. പരമശിവന്‍-ബാണന്‍ തന്റെ ഭക്തനാണെന്നും അവനോടു ക്ഷമിക്കണമെന്നും പറഞ്ഞു. അങ്ങനെ ബാണനപൂര്‍വ്വസ്ഥിതിയിലാക്കി-അനിരുദ്ധനും ഉഷയുമായുള്ള കല്യാണവും നടത്തി തിരിച്ചുപോന്നു.

ഇനി ജ്രംഭകാസ്ത്രം--അതുപയോഗിച്ചല്ലേ നമ്മുടെ ലവന്‍--ങാ അതേ ശ്രീരാമന്റെ മോന്‍--ചന്ദ്രകേതുവിനേ പരാജയപ്പെടുത്തിയത്. - ഞങ്ങള്‍ക്കറിയാന്‍ വയ്യ--അറിയാമോടാ ഉണ്ണീ-രാം ചോദിച്ചു. എനിക്കറിയാന്‍ വയ്യാ-ഉണ്ണിയുടെ സപ്പോ‍ര്‍ട്ട്. എന്നാല്‍ കേട്ടോ-സീതയേ വനത്തിലുപേക്ഷിച്ച ശെഷം ശ്രീരാമന്‍ ഒരു അശ്വമേധയാഗം നടത്താന്‍ കുതിരയേ വിട്ടു. കുതിര വാത്മീകിയുടെ ആശ്രമത്തിനടുത്തെത്തിയപ്പോള്‍ ലവനും, കുശനും കൂടി പിടിച്ചു കെട്ടി. കുതിരയുടെ സംരക്ഷണത്തിന് ലക്ഷ്മണന്റെ മകന്‍ ചന്ദ്രകേതുവാണ് സുമന്ത്രരുടെ കൂടെ വന്നിരിക്കുന്നത്.
ചന്ദ്രകേതു:-(ആത്മഗതം) എനിക്കെന്താ കുട്ടികളൊട് ഇത്ര സ്നേഹം തോന്നുന്നത്--അഥവാ ആകര്‍ഷണീയത രമണീയതയ്ക്ക് സ്വതസിദ്ധമല്ലേ --ലവനോട്-കുമാരാ കുതിരയേ അഴിച്ചുവിട്.
ലവന്‍ :- ഇതിനേ പിടിച്ചു കെട്ടിയത് അങ്ങനെ അങ്ങഴിച്ചുവിടാനല്ല. ചുണയുണ്ടെങ്കില്‍ എന്നേ തോല്പിച്ചിട്ട് കുതിരയേ കൊണ്ടു പോകൂ.
ചന്ദ്രകേതു:- വെറുതേ വാശിപിടിക്കണ്ടാ. എന്റെ അസ്ത്രങ്ങള്‍ തങ്ങാന്‍ നിനക്ക് കഴിയില്ല. കുതിരയേ വിട്.
ലവന്‍:- ഒരു പക്ഷേ അങ്ങാണു പരാജയപ്പെടുന്നതെങ്കിലോ?
ചന്ദ്രകേതു:- ഹും-ചന്ദ്രകേതുവിനു പരാജയം-ഹിമവല്‍ പര്‍വ്വതത്തിനു താഴ്ച-പ്രളയാഗ്നിക്കു തണുപ്പ്-ഉം-തുടങ്ങാം യുദ്ധം--ഞാനിതാ തേരില്‍നിന്നും താഴെയിറങ്ങുന്നു.
ലവന്‍:- വേണ്ടാ. അങ്ങു തേരില്‍ തന്നെ ഇരുന്നാല്‍ മതി--കണ്ടകാകീര്‍ണ്ണമായ വനപ്രദേശം അങ്ങയുടെ പാദങ്ങള്‍ക്ക് അപരിചിതമാണല്ലോ.
ചന്ദ്രകേതു:- അതു ശരിയല്ല.
ലവന്‍:- അങ്ങയുടെ ഇഷ്ടം.
ചന്ദ്രകേതു തേരില്‍ നിന്നും താഴെ ഇറങ്ങുന്നു. യുദ്ധം തുടങ്ങി-ലവന്‍ ജ്രംഭകാസ്ത്രം പ്രയോഗിച്ച് ചന്ദ്രകേതുവിനേ നിശ്ചലനാക്കുന്നു.
സുമന്ത്രര്‍:- കുമാരാ യുദ്ധം മതിയാക്കൂ--ഇതു ജ്രംഭകാസ്ത്ര പ്രയോഗമാണ്. ലവനോട് ഉണ്ണീ ഉണ്ണിയുടെ അമയുടെ പേരെന്താണ്.
ലവന്‍:- സീതാദേവി--സരഥേ ആപ്രശ്നത്തിന് ഇവിടെ എന്താണു പ്രസക്തി.
സുമന്ത്രര്‍:- ഉണ്ണീ ഉണ്ണി ശ്രീരാ‍മചന്ദ്രന്റെ പുത്രനാണ്--(അണിയറയില്‍ സീതാദേവിയുടെ ശബ്ദം--കുമാരാ സുമന്ത്രര്‍ പറയുന്നതു സത്യമാണ്--ചന്ദ്രകേതു നിന്റെ ജ്യേഷ്ടനാണ്--അസ്ത്രത്തേ ഉപസംഹരിക്കൂ-ജ്യേഷ്ടനേ നമസ്കരിക്കൂ.
ലവന്‍:- അമ്മയുടെ ശബ്ദമാണല്ലോ കേള്‍ക്കുന്നത് .----അസ്ത്രത്തേ ഉപസംഹരിച്ച് ജ്യേഷ്ടനേ നമസ്കരിക്കുന്നു.
അല്ലേ അപ്പൂപ്പോ അപ്പൂപ്പന് ഭാഷ വിടുന്നു കിട്ടി. വളരെ മര്യാദയോടെ കഥ പറഞ്ഞു കൊണ്ടിരുന്നതാണല്ലോ--രാംകുട്ടന് പുഛം. എടാ മോനേ നല്ലഭാഷ അപ്പൂപ്പന്റെയല്ല. നാലാംക്ലാസ്സില്‍ വച്ച് ഒരു നാടകം അഭിനയിച്ചതിന്റെ ഭാഷയാ-ഇപ്പം ചാടിക്കേറി വന്നെ. അങ്ങു ക്ഷമി.
ഇനി ഒരു സംശയമേയുള്ളൂ--ജ്രംഭകാസ്ത്രം ശ്രീരാമചന്ദ്രനും അതുവഴി അദ്ദേഹത്തിന്റെ മകനും മാത്രമേ ലഭിക്കുകയുള്ളൂ. മറ്റാര്‍ക്കും അതു ലഭിക്കുകയില്ലെന്ന് സുമന്ത്രര്‍ക്കറിയാം. അതാണ് സുമന്ത്രര്‍ കൃത്യമായി പറഞ്ഞത്. ദ്വാപരയുഗത്തില്‍ അത് കൃഷനു കിട്ടി. ബാക്കി പിന്നെ. ഇത്തിരി ഞവര വിതയ്ക്കണം. ബാ.