സ്വപ്നം

ഇന്നലെ ഉച്ചക്ക് ഊണും കഴിഞ്ഞ് അപ്പൂപ്പന്‍ നമ്മടെ പുര പണിയുന്നിടത്തേ പണിപ്പുരയുണ്ടല്ലോ-അവിടെ നല്ല കാറ്റാ-അവിടെ കിടക്കുകയാണ് . രാജമ്മയുടെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥയും ആലോചിച്ചുകൊണ്ട്.

ആരോ ഒരാള്‍ ഒഴുകി വരുന്നു-അന്തരീക്ഷത്തില്‍ കൂടെ. അയാള്‍ എന്റെ മുമ്പില്‍ എത്തി നിന്നു. അജാനുബാഹുവായ ഒരാള്‍- നിങ്ങള്‍ സൈഡു കഴുത്തുള്ള ജുബ്ബാ കണ്ടിട്ടില്ലല്ലോ--അതിന്റെ തലയിടാനുള്ള കീറിയ ഭാഗം ഒരു വശത്താണ്. തൂവെള്ള നിറത്തിലുള്ള അത്തരം ഒരു ജുബ്ബാ--കസവു വേഷ്ടി--പുളിയിലക്കരയന്‍ നേര്യതുകൊണ്ട് തലയിലൊരുകെട്ട്.

ഞാന്‍ എഴുനേറ്റു--ഇവിടെങ്ങും മുന്‍പു കണ്ടിട്ടുള്ള ആളല്ല.

ഇരിക്കാന്‍ പറയുന്നതിനു മുന്‍പു തന്നെ അദ്ദേഹം ചോദിച്ചു--പാതാളത്തില്‍ നിന്നുംവരുന്നപോലുള്ള മുഴങ്ങുന്ന ശബ്ദത്തില്‍--താന്‍ ആ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥയും ആലോചിച്ചു കിടക്കുകയാണല്ലേ. അതു മുഴുവന്‍ ശരിയല്ല. എന്നോടു വൈയ്ക്കം പത്മനാഭപിള്ള പറഞ്ഞു--താനത് പിള്ളാര്‍ക്കു പറഞ്ഞു കൊടുക്കുമെന്ന്. അതിനു മുന്‍പ് ശരിയായ കഥ തന്നോടു പറയാമെന്നു വച്ചാണ് ഞാന്‍ വന്നത്.

ഞാന്‍ വാ പൊളിച്ചിരിക്കുകയാണ്. സ്വപ്നമാണോ? ഞാന്‍ കൈയ്യില്‍ പിച്ചിനോക്കി. അല്ല.

അങ്ങാരാണ്-ഞാന്‍ വിക്കി വിക്കി ചോദിച്ചു. തന്റെ കഥയൊക്കെ വായിച്ച് താന്‍ എന്നേ അറിയുമെന്നല്ലേ ഞാന്‍ കരുതിയത്. എടോ ഞാനാ മണക്കാടമ്പള്ളി മേനോന്‍ ‍--അദ്ദേഹം പറഞ്ഞു.

പെട്ടെന്നു ഞാന്‍ എഴുനേറ്റു തൊഴുതു. ചെമ്പകശ്ശേരി ദേവനാരായണന്‍ രാജാവിന്റെ മന്ത്രി--മുള്ളുകൂട്ടില്‍--ഞാന്‍ മുഴുമിച്ചില്ല--അതിനു മുന്‍പേ അദ്ദേഹം--അതേടോ ആ പണിക്കര്‍ പറ്റിച്ചതാണ്.

താനും പണിക്കരാണല്ലൊ. അന്നു മുതല്‍ എല്ലാ പണിക്കര്‍മാരേയും ഞാന്‍ വാച്ചു ചെയ്യുന്നുണ്ട്. താന്‍ കള്ളത്തരങ്ങളൊന്നും എഴുതാത്തതു കൊണ്ട് തനിക്ക് ശരിക്കുള്ള കഥ പറഞ്ഞ് തന്നേക്കാമെന്നു വിചാരിച്ചു.

അപ്പോള്‍ വൈയ്ക്കം പത്മനാഭപിള്ള--ഞാന്‍ ചോദിച്ചു.

അങ്ങേര്‍ക്ക് ഭയങ്കര വിഷാദം. സ്വാതന്ത്ര്യത്തിനു വേണ്ടി ജന്മം തുലച്ച എല്ലവരേയും പോലെ. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സ്ഥിതിയേക്കുറിച്ച് ദിവസവും ചര്‍ച്ച ചെയ്യും--അഴിമതിയും കൊട്ടേഷന്‍ സംഘവും--എന്തു ചെയ്യും--ഞങ്ങള്‍ക്ക് ഇതെല്ലാം കണ്ട് നടക്കാമെന്നല്ലാതെ--

ഇതനുഭവിച്ച് മിണ്ടാതിരിക്കുന്ന ഇവിടുത്തേ ജനങ്ങളേക്കുറിച്ച് പത്മനാഭപിള്ള പറയുന്നതുകേള്‍ക്കണം. അതു പോട്ടെ. ഞാന്‍ പറയാന്‍ വന്നതു പറയട്ടെ. ആ ജനാര്‍ദ്ദനന്‍ വള്ളത്തേ പോയപ്പോള്‍ ആ തോട്ടിനു രണ്ടു വശത്തും ഉള്ള കൈതയില്‍ ഞാറകള്‍ ഇരിക്കുന്നതു കണ്ടെന്നും അയാള്‍ അതിനേ പിടിക്കാന്‍ ശ്രമിച്ചിട്ട് ഒന്നിനേപ്പോലും കിട്ടിയില്ലെന്നും അതെല്ലാംകൂടി അയാളേ ആക്രമിക്കാന്‍ ശ്രമിച്ചെന്നും-എങ്ങിനെയോ അയാള്‍ രക്ഷപെട്ടെന്നും അല്ലേ പറഞ്ഞത്.

തനിക്കറിയാമോ ആ സ്ഥലം. അതാണു പടനിലം. തിരുവിതാംകൂര്‍ സൈന്യവും ചെമ്പകശ്ശേരി സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലം. ആ വഞ്ചകന്‍ കുറ്റി ഊരികാണിച്ച് ചെമ്പകശ്ശേരിയേ ചതിച്ച സ്ഥലം. ആ വഴിയേ തിരുവിതാംകൂറുകാര്‍ വന്നാല്‍ യുദ്ധത്തില്‍ മരിച്ച ചെമ്പകശ്ശേരി ഭടന്മാര്‍ വിടില്ല. അവര്‍ --ആ തിരുവിതാംകൂറുകാര്‍-- നിരപരാധികളായതുകൊണ്ട് ഞാന്‍ അവരേ രക്ഷപെടുത്താന്‍ എപ്പോഴും ശ്രമിക്കും.ആ ഞാറകളായി വന്നത് പടയോട്ടത്തില്‍ മരിച്ച പടയാളികളുടെ ആത്മാക്കളാണ്. ജനാര്‍ദ്ദനനേ ഞാനാണ് രക്ഷപെടുത്തി ആ ചായക്കടയില്‍ എത്തിച്ചത്.

ഇത്രയുമായപ്പോള്‍ ഉഗ്രമായ ഒരു ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി. മേനോന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു--പേടിക്കേണ്ടാ- അതു വൈയ്ക്കം പത്മനാഭപിള്ള വരുന്ന ശബ്ദമാണ്. അങ്ങേര്‍ക്ക് ഒരു വ്യത്യാസവുമില്ല.

അതാ ഉഗ്രമായ മേല്‍മീശയുള്ള ഒരു ഗൌരവക്കാരന്‍ ‍--ദേഹം മുഴുവന്‍ രക്തക്കറ-എന്തോ കുത്തിക്കയറിയപോലെ. എന്റെ ഭീതിനിറഞ്ഞ നോട്ടം കണ്ട് വീക്കുചെണ്ടയിലടിക്കുന്നപോലെ ഒരു പൊട്ടിച്ചിരി.

എന്താടോ പണിക്കരേ ഇങ്ങനെ നോക്കുന്നത്. ഈ വേഷം ഞാന്‍ മാറ്റാത്തത് അവന്മാ‍രുടെ മുഖത്ത് തുപ്പിയതിന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ്.

അപ്പോള്‍ അതൊക്കെ ശരിയാണോ-ഞാന്‍ ചോദിച്ചു.

വീണ്ടും ഒരു ചിരി. എടോ-ആ മാത്തീശന്‍ സായിപ്പ് നമ്മുടെ ദളവയേ കെട്ടിതൂക്കിയിട്ട് ഞങ്ങളേപിടിക്കാന്‍ നടക്കുവല്ലാരുന്നോ. കുതിരപ്പക്ഷിയും, കുഞ്ചൈക്കുട്ടിപ്പിള്ളയും എങ്ങിനെയോ രക്ഷപെട്ടു. ഞാന്‍ അവരുടെ കൈയ്യില്‍ അകപ്പെട്ടു. എന്നേ വിചാരണയ്ക്കു ശേഷം തൂക്കിക്കൊല്ലാന്‍ വിധിച്ചു. എന്നിട്ട് അവന്റെ ഒരു ചോദ്യം--“അവസാനമായി വല്ലആഗ്രഹവും ഉണ്ടോ?“

ഞാന്‍ പറഞ്ഞു--നാലുംകൂട്ടി ഒന്നു മുറുക്കണം.

ഉടന്‍ തന്നെ,വെറ്റില,ചുണ്ണാമ്പ്, പാക്ക്, പുകയില എത്തി.

ഞാന്‍ സുഭിക്ഷമായൊന്നു മുറുക്കി-തുപ്പല്‍ വായില്‍ നിറഞ്ഞപ്പോള്‍ മുന്‍പിലിരുന്ന മാത്തീശന്റെ മുഖത്തേക്ക് ഒറ്റ തുപ്പ്--അവന്റെ മുഖത്തു മുഴുവന്‍ ചോരപോലെ. എനിക്കു തൃപ്തിയായി. ഞാനൊന്നു പൊട്ടിച്ചിരിച്ചു. ആ ദേഷ്യത്തിന് അവര്‍ എന്നെ കൂര്‍ത്ത ഇരുമ്പാണികള്‍ ഉറപ്പിച്ച ഒരു ഡ്രമ്മില്‍ ഇട്ട് മുകളില്‍ നിന്ന് താഴേയ്ക്കുരുട്ടിയാണ് വധിച്ചത്. എനിക്കൊരു സങ്കടവും തോന്നിയില്ല.

അവന്റെ ആ മുഖം ഓര്‍ക്കാനാണ് ആ ഇരുമ്പാണികള്‍ തറച്ച പാ‍ടുകള്‍ ഞാന്‍ സൂക്ഷിക്കുന്നത്.

പറയുന്നതിനിടയ്ക്ക്--പുറക്കാട്ടേയുദ്ധത്തില്‍ തന്റെ കുടുംബത്തിലേ രണ്ടു പേരും ഉണ്ടായിരുന്നു. അസാമാന്യ ധീരന്മര്‍--നെഞ്ചത്ത് വിഷഅമ്പു തറച്ചാണ് അവര്‍ മരിച്ചത്. അങ്ങനല്ലേ നിങ്ങള്‍ക്ക് തിരുമനശ്ശേരില്‍ പണിക്കരെന്ന സ്ഥാനം കിട്ടിയത്. നിങ്ങള്‍ അവരേ നേരാംവണ്ണം ഓര്‍ക്കുന്നില്ലെന്നു പറഞ്ഞ് അവര്‍ അമ്പലത്തിലേ ആലു തെള്ളിയിട്ടെന്നോ-അതുകഴിഞ്ഞ് നിങ്ങള്‍ നേരേ ആയെന്നോ ഒക്കെ പറയുന്നതു കേട്ടു. ഏതായാലും തന്നേ അവര്‍ക്കു വല്യ കാര്യമാണ്. അവര്‍ തന്നേ കാണാന്‍ വരുന്നുണ്ടെന്നു പറഞ്ഞു.

വല്യച്ഛന്മാരോ ഞാന്‍ ഉറക്കെ ചോദിച്ചുപോയി --

ആരോടാ സാറേ വര്‍ത്തമാനം എന്നു ചോദിച്ചു കൊണ്ട് സദാനന്ദന്‍ നില്‍ക്കുന്നു.

ഞാന്‍ കണ്ണു തുടച്ച് നോക്കി--സദാനന്ദന്‍ തന്നെ--

അവരെന്തിയേ ഞാന്‍ ചോദ്ച്ചു.

ആരാ സാറേ- സാറു കുറേ നേരമായി മൂളുകയും, തൊഴുകയും ഒക്കെ ചെയ്യുന്നു-എന്തു പറ്റി. ഉറക്കം സുഖമായില്ലേ.

ഓ ഞാന്‍ പരേതാത്മാക്കളുമായി സൊള്ളുവാരുന്നു.

അപ്പൂപ്പോ- അതുവരെ കണ്ണും മിഴിച്ചിരുന്ന ആതിര--എന്തവാ ഈ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥ. ഹ! അതു പറഞ്ഞില്ലേ? നമ്മുടെ രാജമ്മയുടെ അച്ഛന്‍ ജനാര്‍ദ്ദനന്‍ --ഇപ്പോള്‍ എണ്‍പത്തഞ്ചു വയസ്സുണ്ട്. രണ്ടു പശുക്കളേ വളര്‍ത്തി സുഖമായി ജീവിക്കുന്നു. അയാളുടെ ചെറുപ്പത്തില്‍ വള്ളത്തില്‍ കൊപ്രാ കൊണ്ടു പോയി ആലപ്പുഴ ചന്തയില്‍ കൊടുക്കുന്നതിന് ചേട്ടനേ സഹായിക്കുന്ന പണിയായിരുന്നു. ഡാണാപ്പടിയില്‍ നിന്നും കൊപ്രാ കയറ്റി തോടു വഴിയാണു യാത്ര. അതിനിടയിലാണ് പുറക്കാട് പടനിലം.

ഒരു ദിവസം ചേട്ടന്‍ ജനാര്‍ദ്ദനനേ വള്ളത്തില്‍ വിട്ടിട്ട് --ഇടയ്ക്കൊരു താവളമുണ്ട്--അവിടെ കാണാം-എന്നു പറഞ്ഞ് വേറൊരു വള്ളത്തില്‍ സാധനം കേറ്റാന്‍ പോയി. ജനാര്‍ദ്ദനന്‍ വള്ളമൂന്നി പോകുന്നതിനിടെ പുറക്കാട്ടെത്തിയപ്പോള്‍ തോടിന്റെ രണ്ടുവശത്തും ഉള്ള കൈതയില്‍ ഞാറകള്‍-തവിട്ടു നിറത്തിലുള്ള കൊക്ക്--ഇരിക്കുന്നു. നൂറു കണക്കിന്. നല്ല സ്വാദുള്ള ഇറച്ചിയാണ്. ഇതില്‍ അഞ്ചാറെണ്ണത്തിനേ പിടിച്ചാല്‍ ആഹാരം കുശാലായി എന്നു വിചാരിച്ച്, വള്ളത്തില്‍ ഉണ്ടായിരുന്ന-ഏകദേശം രണ്ടുമുഴം നീളമുള്ള മുളംകുറ്റി എടുത്ത് ഒന്നിനേ ലക്ഷ്യമാക്കി എറിഞ്ഞു. വള്ളത്തില്‍ നിന്നും കഷ്ടിച്ച് ഒരുമാറകലമേയുള്ളെങ്കിലും ഏറു കൊണ്ടില്ല. അതു പറന്നു പോയി. തൊട്ടടുത്തുതന്നെനൂറുകണക്കിന് ഇരിക്കുന്നു. വേറൊരു കുറ്റിയെടുത്ത് വീണ്ടും എറിഞ്ഞു. ഫലം തഥൈവ. എറിഞ്ഞെറിഞ്ഞ് കുറ്റി തീര്‍ന്നു.

എവിടുന്നാ അപ്പൂപ്പാഇത്രയും കുറ്റികള്‍-ശ്യാം ചോദിച്ചു.

ഓ അതൊ-വള്ളത്തില്‍ ദീര്‍ഘയാത്രപോകുമ്പോള്‍ ആഹാരവും മറ്റും അതില്‍ തന്നെ വച്ചാണ് കഴിക്കുന്നത്. വള്ളത്തിന്റെ അകം കുഴിപോലെയാ‍ാണല്ലോ. അത് നിരപ്പാക്കാന്‍ , മുളയോ, അടയ്ക്കാമരമോ കീറി വെശപോലെ കെട്ടി വള്ള്ത്തിലിടും. അതിന്റെ അടിക്ക് രണ്ടുമുഴത്തോളം നീളമുള്ള കുറ്റികളും--നിരപ്പു ശരിയാക്കാന്‍ ‍. ഒരു വള്ളത്തില്‍ ഏകദേശം അന്‍പതോളം കുറ്റികള്‍ കാണും .

എന്നാല്‍ ഇതിനേ പിടിച്ചിട്ടു തന്നെ കാര്യം.

വയസ്സിരുപത്--വള്ളമൂന്നിയും മറ്റും നല്ല ആരോഗ്യം--ആവശ്യത്തിന് അഹങ്കാരം-ജനാര്‍ദ്ദനന്‍ പങ്കായവുമായി തോട്ടിന്‍ കരയിലേക്കു ചാടി. പുഞ്ചയില്‍ മുട്ടറ്റം വെള്ളമില്ല. പങ്കായവും കൊണ്ട് ആക്രമിക്കാനടുത്തപ്പോള്‍ ഞാറകള്‍ പറന്നു മാറുന്നതിനു പകരം കൂട്ടമായിവന്ന് ജനാര്‍ദ്ദനനേ ആക്രമിക്കാന്‍ തുടങ്ങി. പിടിച്ചു ഞാനവനെന്നേ കെട്ടി-എന്നു പറഞ്ഞപോലെ. എങ്ങനെയോ ഓടി വള്ളത്തില്‍ ചാടി വീണതോര്‍മ്മയുണ്ട്. പിന്നെ ഒരു ചായക്കടയില്‍ ആള്‍ക്കാരുടെ നടുക്ക് ഇരിക്കുന്നു.

നനഞ്ഞ വേഷവും മറ്റും കണ്ട് അവര്‍ ചോദിച്ചപ്പോള്‍ ജനാര്‍ദ്ദനന്‍ കാര്യം പറഞ്ഞു.

അയ്യോ-അവര്‍ ഒറ്റസ്വരത്തില്‍ നിലവിളിച്ചു. ആ വഴിയേ രാ‍ത്രിയില്‍ വന്നവരാരും രക്ഷപെട്ടിട്ടില്ല. വള്ളവും മറ്റും കണ്ടില്ലായിരുന്നെങ്കില്‍ അവര്‍,ഞാനും പ്രേതമാണെന്നു തന്നെ ധരിച്ചേനെ-പോലും-ഇതാണ് കഥ.
സ്വപ്നമോ, മായയോ,മന്മതിഭ്രാന്തിയോ

Comments (2)

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://nrp-kochukochukadhakal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Nice to read. Indeed there are several things on earth that are beyond explanation!