ഒരു ഈച്ചയുടെ പരാക്രമം.

അപ്പൂപ്പാ ഇന്നു ഞങ്ങളുടെ ക്രിക്കറ്റ് മാച്ച് ഉണ്ടായിരുന്നു.പ്ലസ്സ് ടൂ വുമായി. ഞങ്ങളാ ജയിച്ചെ. ഞാനാ ജയിപ്പിച്ചെ. പ്രസാദ് മോന്‍ വീമ്പിളക്കി.

നിനക്കെത്ര റണ്‍ സ് ഉണ്ട്.

എനിക്കു റണ്‍സ് ഒന്നുമില്ല.

പിന്നെ നീ എത്ര വിക്കറ്റ് എടുത്തു?

ഓ അതിനു ഞാന്‍ ബൌളറാണോ?

പിന്നെങ്ങനാ നീ ജയിപ്പിച്ചെ.?

അതോ ലാസ്റ്റ് ബാള്‍ ഫോറു പോവണ്ടതാരുന്നു. അതു ഞാനാ തടഞ്ഞെ.

വെരി ഗുഡ് മക്കളേ മാനോഫ് ദ് മാച്ച് ആയി നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാന്‍ പോകുന്നു.

എറണാകുളത്തു വച്ച് ഈച്ചകളുടെ സംസ്ഥനസമ്മേളനം നടക്കുകയാണ്. പോത്തീച്ച, കണ്ണീച്ച, പട്ടി ഈച്ച,സാധാരണ ഈച്ച എന്നിങ്ങനെ എല്ലാവിഭാഗത്തിന്റേയും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.

അപ്പം മണിയനീച്ചയോ ഉണ്ണി ചോദിച്ചു.

ങാ. അതറിഞ്ഞില്ലിയോ? മണിയനീച്ചയേ ഈച്ച സമുദായത്തില്‍ നിന്നും പിരിച്ചുവിട്ടു. പകരമാണ് പോത്തീച്ചയേ പ്രവേശിപ്പിച്ചത്.

എന്തൊരു വിഡ്ഡിത്തരമാ -അപ്പൂപ്പനാണങ്കിലും-ഈ പറയുന്നത്. അങ്ങനൊരുകൂട്ടര്‍ തീരുമാനിച്ചാല്‍ മണിയനീച്ച ഇല്ലാതാകുമോ?

എടാ മക്കളേ ഗ്രഹങ്ങളോളം വലുതാണോ ഈച്ച. നമ്മുടെ പ്ലൂട്ടോയേ പിരിച്ചുവിട്ട് അദ്ദേഹമിപ്പോള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുകയല്ലിയോ? പിന്നാണോ മണിയനീച്ച?

അങ്ങനെ പോത്തീച്ചയുടെ അദ്ധ്യക്ഷതയില്‍ യോഗം തുടങ്ങി. സെപ്റ്റിക്ക്ടാങ്ക് വന്നതോടു കൂടി കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ട നമുക്കു വേണ്ടി വിവിധ മുന്‍സിപ്പാലിറ്റികളൊരുക്കുന്ന മലിനക്കൂമ്പാരങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ അപര്യാപ്തതയുണ്ടെങ്കിലും അതു വേഗം പരിഹരിക്കാന്‍ ഒരു നിവേദനം അയയ്ക്കാന്‍ തീരുമാനിച്ചു.

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ഭയങ്കര മൂളലോടുകൂടി ഒരു സാധാരണ ഈച്ച അവിടെ പ്രവേശിച്ചു. കാവല്‍ നിന്നിരുന്ന കണ്ണീച്ചകളേ ഇടിച്ചു തെറിപ്പിച്ചിട്ടാണ് വരവ്. വന്ന ഉടന്‍ തന്നെ നേരേ വേദിയിലേക്കാണ് പോയത്. തടയാന്‍ ചെന്നവരോട് തട്ടിക്കയറി.

“ഞാനാരാണെന്നറിയാമോ? മാറിനില്ല്. ഒരുപോത്തിനെ കൊന്നേച്ചാണ് ഞാന്‍ വരുന്നത്. എന്റടുക്കല്‍ കളിക്കല്ലെ.

എല്ലാവരും യോഗത്തേക്കുറിച്ചു മറന്ന് സാധാരണ ഈച്ചയുടെ ചുറ്റും കൂടി.

പോത്തിനേയോ--എപ്പോള്‍ -എങ്ങിനെ-- എവിടെവച്ച് എല്ലവര്‍ക്കും ആകാംക്ഷ.

അതോ? പമ്പയില്‍ വച്ച് പോത്തി കുളിക്കാനിറങ്ങി. മുതലയച്ചനും ഞാനും പതുങ്ങി ഇരിക്കുകയായിരുന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങളവനേ പിടികൂടി സൂപ്പാക്കി.“ ഈച്ച വിവരിച്ചു.

ഹതു ശരി. താനാമുതലയുടെ മൂക്കില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. അല്ലേ--ഒരു ദോഷൈകദൃക്ക് ചോദിച്ചു----

എടാ വിടെടാപ്രസാദേ വിടാനാ പറഞ്ഞത്. എനിക്കു വേദനിക്കുന്നു. നിന്റെ കാര്യമല്ല പറഞ്ഞത്. ഹൊ-എന്തൊരു പിടുത്തം! പൊയ്ക്കോ. എല്ലവനും പൊയ്ക്കോ.

Comments (0)