മാണിക്കന്‍

‘മദ്ധ്യപ്രദേശിലേ ഒരു പൊളിഞ്ഞ ശിവക്ഷേത്രം. ക്ഷേത്രം വക ഏക്കറുകണക്കിനുസ്ഥലം വെറുതേ കിടക്കുന്നു. അവിടുത്തെ അന്തേവാസിയാണ് മാണിക്കന്‍ . കുടുംബസമേതമാണ് താമസം.

ഗ്രാമത്തിലെ നാലഞ്ചു കുസൃതിക്കുടുക്കകള്‍ അവിടെ കളിക്കാന്‍ വരും . സ്ഥലം വെറുതേ കിടക്കുകയല്ലേ. കളിമൂത്തു മൂത്ത് മാണിക്കന്റെ അടുത്തെത്തും.

ഒരുദിവസം എറിഞ്ഞ ഒരുപന്ത് മാണിക്കന്റെ തലയില്‍ തന്നെ കൊണ്ടു. ചീറ്റിക്കൊണ്ട് മാണിക്കന്‍ . കുട്ടികള്‍ ഓടി ഒളിച്ചു. അടുത്ത ദിവസം മാണിക്കന്‍ നോക്കി ഇരുന്നു. കളിയുടെ ആവേശത്തില്‍ കുട്ടികള്‍ മാണിക്കനടുത്തെത്തിയത് അറിഞ്ഞില്ല. മാണിക്കന്‍ പാഞ്ഞു ചെന്ന് ഒരാളേക്കടിച്ചു.’

‘എന്തവാ അപ്പൂപ്പാ ,കടിച്ചോ?’

‘ഓ മാണിക്കന്‍ ഒരു പാമ്പാണെന്ന് ഞാന്‍ പറഞ്ഞില്ല അല്ലേ? കടി കൊണ്ടവന്‍ വീണു, ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. കടി കൊണ്ട കുട്ടി മരിച്ചു. മാണിക്കനു രസമായി. ഈ മനുഷ്യരാണ് ശല്യക്കാര്‍. അവരടുത്തു വരരുത്. വന്നാല്‍ അവര്‍ തന്നെ കൊല്ലുന്നതിനു മുന്‍പേ അവരേ കൊല്ലണം.

മാണിക്കന്‍ സ്വന്തം അതിര്‍ത്തി നിശ്ചയിച്ചു. തെക്കുവശത്തേ പന, പടിഞ്ഞാറേ നീര്‍ച്ചാല്‍, വടക്കുവശത്തേ പൊന്തക്കാട്, കിഴക്കുവശത്തെ വരമ്പ്, ഇത്രയുമാണ് അതിരുകള്‍. ഇതിനുള്ളില്‍ ആരു കേറിയാലും കൊല്ലും.

മാണിക്കന്‍ തീരുമാനം നടപ്പാക്കിക്കൊണ്ടിരുന്നു. മാണിക്കന്റെ അതിര്‍ത്തിയെക്കുറിച്ച് ആളുകള്‍ക്കറിയില്ലല്ലോ! അവര്‍ അതിത്തികടക്കുകയും കടിയേറ്റു മരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കളിക്കാരില്‍ ഒരാള്‍, രുദ്രന്‍ ‍, തന്റെ കൂട്ടുകാരനെ കൊന്നവനേ കൈകാര്യം ചെയ്യണമെന്നു തീരുമാനിച്ച് ഒരു കല്ലുമായി പാത്തും പതുങ്ങിയും വന്ന് ദൂരെനിന്ന് മാണിക്കനേക്കണ്ടാലുടന്‍ എറിയും എന്നിട്ട് ഓടിക്കളയും. അവനോട് മാണിക്കന്‍ തോറ്റു.

ആസ്ഥലത്തുകൂടെയുള്ള ജനസഞ്ചാരം കുറഞ്ഞു. കടിക്കാനളേക്കിട്ടാതായപ്പോള്‍ മാണിക്കന്‍ ഗ്രാമത്തില്‍ കടന്നും ആള്‍ക്കാരെ കടിച്ചു തുടങ്ങി. കൊല്ലുന്നതിന്റെ രസം പിടിച്ചുപോയി. ചുരുക്കത്തില്‍ ആ സ്ഥലം ഭീതിയുടെ താഴ്വരയായി. രുദ്രന്‍ മാത്രം വല്ലപ്പോഴും വന്ന് ഓരോ ഏറുകൊടുത്തുകൊണിരുന്നു. അവനേ പിടിക്കണം.മാണിക്കന്‍ നിശ്ചയിച്ചു.

അങ്ങിനെ വാഴുമ്പോള്‍ ഒരു ശബ്ദം, ടക്, ടക് , മെതിയടി ശബ്ദം.

മാണിക്കന്‍ ഗൌരവത്തില്‍ തല ഉയര്‍ത്തി പത്തിവിരിച്ച് നോക്കി. ഒരാള്‍ മാണിക്കന്റെ അടുത്തേക്ക് സാവധാനത്തില്‍ വരുന്നു. ഒരു ആസ്വാദ്യകരമായ സുഗന്ധം. സാധാരണ ആള്‍ക്കാര്‍ വരുമ്പോഴുള്ള ആ ഓക്കാനം വരുന്ന പുളിച്ച വാടയല്ല.

ആള്‍ അടുത്തുവരികയാണ്. മാണിക്കന്‍ ഉഗ്രമായി ചീറ്റി.

പക്ഷേ അയാള്‍ക്കൊരു കൂസലുമില്ല. മാണിക്കന്‍ അത്ഭുതപ്പെട്ടു. തനിക്കെന്തുപറ്റി.

‘നില്‍ക്കവിടെ!’ മാണിക്കന്‍ അലറി -അന്നൊക്കെ പാമ്പുകള്‍ സംസാരിക്കും-അയാള്‍ തൊട്ടടുത്തെത്തി. മാണിക്കന്‍ കൊത്താനായി ആഞ്ഞു. പക്ഷേ വന്നയാള്‍ പറഞ്ഞു.

‘നിനക്കു സാധിക്കുകയില്ല മാണിക്കാ.’ അയാള്‍ കൈ ഉയര്‍ത്തിയപ്പോള്‍ മാണിക്കന്റെ തല തനിയേ താണു.

‘നീഎന്തിനാണു മനുഷ്യരേ ഇങ്ങനെ ഉപദ്രവിക്കുന്നത്?’ അയാള്‍ ചോദിച്ചു.
‘എത്ര നിരപരാധികളെയാണ് നീ കൊന്നത്! ഇതിന്റെ ഒക്കെ ശിക്ഷ എന്താണെന്നറിയാമോ?ഇനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചാല്‍ നിനക്കു നന്മ വരും.’

ഇതും പറഞ്ഞ് അയാള്‍ പോയി. മാണിക്കന്‍ ഏതോ മായികവലയത്തില്‍ പെട്ടതു പോലെയായി. ഇതെല്ലാം അനുസരിക്കേണ്ടതാണെന്നു തോന്നി.

ശരി ഇനിയും ഞാന്‍ ആരേയും ഉപദ്രവിക്കുകയില്ല, തന്നെയുമല്ല, ഞാന്‍ സസ്യഭുക്കാകാന്‍ പോകുന്നു, എന്നും തീരുമാനിച്ചു. കാലം കടന്നു പോയി.

കുറേനാളായി മാണിക്കന്റെ കടിയുടെ കഥ കേള്‍ക്കാതായപ്പോള്‍ രുദ്രന്‍ പതുക്കെപ്പതുക്കെ അടുത്തു വന്നു. ദൂരെ നിന്നും കല്ലെറിഞ്ഞിട്ടും അനക്കമില്ല. ഒരു മരത്തിന്റെ മുകളില്‍ കയറി നോക്കി. മാണിക്കനവിടെ കിടപ്പുണ്ട്. പതുക്കെ കല്ലെടുത്തിട്ടും അനങ്ങുന്നില്ല. ചത്തോ? നോക്കട്ടെ എന്നും പറഞ്ഞ് രുദ്രന്‍ അടുത്തുചെന്നിട്ടും മാണീക്കന്‍ അനങ്ങാഞ്ഞപ്പോള്‍ ഒരുവല്യ കല്ലെടുത്ത് അതിന്റെ പുറത്തിട്ടിട്ട് ഓടി.

പുറം ചതഞ്ഞ മാണിക്കന്‍ ഏന്തിവലിഞ്ഞ് ഒരുവിധത്തില്‍ വീടില്‍ കയറി.ഭാര്യ മരുന്നുവെച്ച് ശുശ്രൂഷിച്ചു.
മാണിക്കന്റെ അമ്മായിയപ്പനും അമ്മായിയമ്മയും കാണാന്‍ വന്നു. തവളക്കാല്‍ വറുത്തതും, എലിസൂപ്പും, മറ്റുമായി വലിയ സല്‍ക്കാരമായിരുന്നു പണ്ടൊക്കെ. ഇപ്പോള്‍ കുരുമുളകു രസവും കൂട്ടി പച്ചരി ഭക്ഷണം!
ഇതെന്തു പറ്റി !
‘ഞാന്‍ സസ്യാ‍ഹാരിയാ‍യ സാത്വികനായി.’ ഒരു സന്യാസിയുടെ ഉപദേശമാണ്.

‘അയ്യോ, അതാണോ ഈ പച്ചിലക്കറിയും കുരുമുളകു രസവും?

‘ഞങ്ങള്‍ക്കുമടുത്തു, ഞങ്ങളും കൂടെ വരുന്നപ്പൂപ്പാ’ മാണിക്കന്റെ മക്കള്‍ പരാതി പറഞ്ഞു. ഭാര്യയും കൂടെപ്പോയി. മാണിക്കന്‍ ഒറ്റയ്ക്കായി. രുദ്രന്റേയും കൂട്ടുകാരുടേയും ശല്യം കൊണ്ട് പുറത്തിറങ്ങാനും വയ്യാ.

മാണിക്കന്‍ ചാകാറായി അങ്ങനെ ഇരിക്കുമ്പോള്‍ എലികളുടേയും, തവളകളുടേയും പഞ്ചായത്തു പ്രസിഡന്റുമാര്‍ അവിടെ എത്തി മാണിക്കനോട് ഗൌരവത്തില്‍ ചോദിച്ചു,

‘എന്താടോ താന്‍ ഇപ്പോള്‍ ഞങ്ങളുടെ കൂട്ടരേ പിടിക്കാത്തത്? പെരുകിപ്പെരുകി ഇപ്പോള്‍ കുളത്തിലും, പുനത്തിലും എങ്ങും സൂചി കുത്താന്‍ സ്ഥലമില്ല. ജനസംഖ്യാ വര്‍ദ്ധനവുമൂലം, ആഹാരവുമില്ല. പട്ടിണിമരണവും ! താനെന്താ തന്റെ ധര്‍മ്മം നിറവേറ്റാത്തത്? ഞങ്ങളുടെ വംശനിയന്ത്രണം നിങ്ങളുടെ വംശത്തിന്റെ നിയോഗമല്ലേ?’

വേദനയുടെയിടയിലും മാണിക്കന്‍ ചെറുതായി ചിരിച്ചു. ‘എന്റെ പഴയ കാലമായിരിക്കേണ്ടിയിരുന്നു. നീയൊന്നും ഈ പറച്ചില്‍ മുഴുമിക്കത്തില്ലായിരുന്നു. ഹെന്റെ മുമ്പിലേ........!’

‘ഞങ്ങളേയൊന്നും തനിക്കൊരു ചുക്കും ചെയ്യാന്‍ പറ്റത്തില്ല. ഞങ്ങളുടെ കൂട്ടത്തിലേ അണ്ടനേയും, അടകോടനേയുമൊക്കെയേ തനിക്കുകിട്ടൂ. വേഗം ഇറങ്ങി അവരേപ്പിടിച്ചോ! അല്ലെങ്കില്‍ ഞങ്ങളിനിയും വരും.’

മാണിക്കന്‍ നിസ്സഹായനായി ദേഷ്യം കടിച്ചമര്‍ത്തി. ഈ പൂഞ്ഞാന്മാര്‍ തന്റെ മുന്‍പില്‍ നിന്നു ഞെളിയുന്നു. എന്തു ചെയ്യും!

ആ സന്യാസി, അതാ, ആ മെതിയടി ശബ്ദമല്ലേ കേള്‍ക്കുന്നത്! മാണിക്കന്‍ ശ്രദ്ധിച്ചു. അതേ ആ സുഗന്ധം! അതടുത്തടുത്ത് വരുന്നു. മാണിക്കന്‍ തല പൊക്കിനോക്കി. അദ്ദേഹം മുന്‍പില്‍ നില്‍ക്കുന്നു.

‘എന്താ മാണിക്കാ എന്തു പറ്റി?’ അദ്ദേഹം കരുണയോടെ ചോദിച്ചു.
മാണിക്കന്‍ തന്റെ ദയനീയ സ്ഥിതി അറീയിച്ചു.

‘ഞാന്‍ നിന്നോടു മനുഷ്യരേ വെറുതേ- അതേ വെറുതേ ഉപദ്രവിക്കരുതെന്നല്ലെ പറഞ്ഞത്? അല്ലാതെ നിന്റെ വംശധര്‍മ്മം നിറവേറ്റരുതെന്നല്ലല്ലോ! കടിക്കരുതെന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ചീറ്റരുതെന്നു പറഞ്ഞില്ലല്ലോ. ഉവ്വോ?’
ഇതും പറഞ്ഞ് അദ്ദേഹം പോയി.
മാണിക്കനു കാര്യം മനസ്സിലായി. അടുത്ത ദിവസം രുദ്രനും കൂട്ടുകാരും വന്നാപ്പോള്‍ കിടന്നിടത്തു കിടന്ന് മാണിക്കന്‍ ഒരുഗ്രന്‍ ചീറ്റല്‍. ‘ഹയ്യൊ! മാണിക്കന്‍ ‍!!!’ പിള്ളാരോടിയിടത്ത് ഇന്നും പുല്ലു മുളച്ചിട്ടില്ല.
ഒരു മാസത്തിനകം മാണിക്കന്‍ പഴയ മാണിക്കനായി,കടിമാത്രമില്ല.
ശുഭം.

Comments (0)