മായ.

അപ്പൂപ്പാ, ഈ മായ എന്നുവച്ചാലെന്തവാ--രാം കുട്ടനാണ്.

അതു ഞങ്ങടെ ക്ലാ‍സ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. പതിനൊന്നുകാരന്‍ കിട്ടു.

അല്ല അതെന്റെ കൂട്ടുകാരി ലേഖയുടെ അമ്മയാ--ഒന്‍പതുകാരി ആതിര.

അപ്പൂപ്പാ‍ ഇവരോടൊന്നപ്പുറത്തു പോകാന്‍ പറഞ്ഞേ--എന്തെങ്കിലും കാര്യം ചോദിക്കുമ്പഴാ അവടെ ഒരു--രാം പറഞ്ഞു.

നിങ്ങള്‍ വഴക്കിടണ്ടാ. ഇല്ലാത്തത് ഉണ്ടെന്നു തോന്നിക്കുന്നതു മായ-കിട്ടുവിന്റെ ക്ലാസ്സില്‍ പഠിക്കുന്നതു മായ-- ആതിരേടെ കൂട്ടുകാരിയുടെ അമ്മ മായ--ഇനി ഉണ്ണിയുടെ വല്ലോരും ഒണ്ടോടാ-- ങാ ഇതാണ് മായാമയം--ഇന്നത്തെ കൂട്ടനെല്ലാം ചക്കമയമാണെന്ന് അമ്മൂമ്മ പറഞ്ഞില്ലേ--അതുപോലെ. പിന്നെ ഇന്നാളില്‍ ആ പ്രതീഷ്--ഓ -ആ കോഴിക്കോട്ടുകാരന്‍ -- പറഞ്ഞില്ലേ- അവരുടെനാട്ടില്‍- മായാമയം-എന്നു പറഞ്ഞാല്‍- മഴയോടു മഴ-എന്നാണെന്ന്.

ഓ-ഈ അപ്പൂപ്പന് എപ്പഴും തമാശയാ‍--ശ്യാമിന്റെ കമന്റ്. ശരിക്കും ഈ സ്വാമിമാരൊക്കെ പറയത്തില്ലേ--എല്ലാം മായയാണെന്ന്- അതാ ചോദിച്ചത്.

മക്കള്‍ മായാ ജാലം എന്നു കേട്ടിട്ടില്ലേ. ഒരിടത്ത്-അങ്ങു വടക്കെങ്ങാണ്ട്-ഒരു നമ്പീശനുണ്ടായിരുന്നു. പേരു മറന്നു പോയി. വല്ല്യ ഇന്ദ്രജാലക്കാരനായിരുന്നു. ഒരു കുഴപ്പം മാത്രം. രണ്ട് കാലേലും മലപോലെ മന്ത്. പക്ഷേ പ്രസിദ്ധനാണ്.

ഒരു ശിവരാത്രിദിവസം. അമ്മ വിളിച്ചു പറഞ്ഞു--മോനേ ഇന്ന് ഉറക്കം ഇളയ്ക്കാന്‍ നിന്റെ എന്തെങ്കിലും ഒരു സൂത്രം കാണിക്ക്. ദേ അയലത്തുകാരെല്ലാം വന്നിട്ടുണ്ട്.

ഓ വയ്യമ്മേ. ഞാനിവിടെങ്ങാനും ഒന്നു കിടക്കട്ടെ--എന്നു പറഞ്ഞു കൊണ്ട് നമ്പീശന്‍ കിടക്കാന്‍ പോയി.

അതാ ആകാശത്തു നിന്നും ഒരു എഴുത്ത്--ഒരു ചരടില്‍ കെട്ടി മുകളില്‍നിന്നും വന്നതാണ്. ആരോ അതെടുത്ത് വായിച്ചു. നമ്പീശനുള്ളതാണ്. ഇന്ദ്രന്റെയാണ് കായിതം.

ഏതിന്ദ്രന്‍ ‍--കിട്ടുവാണ്.

ദേവേന്ദ്രന്‍ ‍--അല്ലാതേതിന്ദ്രന്‍ ‍. ദേവലോകത്ത് ദെവാസുര യുദ്ധം. നമ്പീശന്‍ ഉടന്‍ എത്തണം. ഇതാണ്ആജ്ഞ.

അങ്ങനെ തന്നെ വേണം--ആതിരയുടെ സന്തോഷം--ആ അമ്മ പറഞ്ഞാ കേക്കാഞ്ഞിട്ടാ.

നമ്പീശന്‍ വളരെ വൈമനസ്യത്തോടെ എഴുനേറ്റു--ഉടന്‍ ഒരു നൂലേണി- ആകശത്തില്‍ നിന്നും വന്നു. അതില്‍ കയറി നമ്പീശന്‍ പോയി. സൂക്ഷിക്കണേ മോനേ--അമ്മ വിളിച്ചുപറഞ്ഞു.

യുദ്ധത്തിന്റെ ആരവം. പെരുമ്പറശബ്ദം-ശംഖനാദം--ആള്‍ക്കാരുടെ അലര്‍ച്ച--അങ്ങിനെയിരുന്നപ്പോള്‍ ആരുടേയോ ഒരു തല വന്നു മുറ്റത്തുവീണു. രക്തം അവിടെ വ്യാപിച്ചു--അതാ കൈകാലുകള്‍--തലകള്‍--യുദ്ധം പൊടി പൊടിക്കുകയാണ്--മുറ്റം മുഴുവന്‍ രക്തം തളം കെട്ടിക്കിടക്കുന്നു. ശിവരാത്രിക്കാര്‍ സംഭ്രമത്തോടെ കാഴ്ച കാണുകയാണ്. അയ്യോ-അതെന്താണ്--ഒരു മന്തുകാല്‍--അതാ മറ്റേക്കാലും--പുറകേ നമ്പീശന്റെ തലയും--അമ്മ ബോധം കെട്ടുവീണു. ആള്‍ക്കാര്‍താങ്ങി എടുത്തു മുഖത്തു വെള്ളം തളീച്ചു. എന്റെ മോനേ എന്നു പറഞ്ഞ് അവര്‍ കണ്ണു തുറന്നു--നോക്കിയത്--നമ്പീശന്റെ മുഖത്തേക്ക്-

നീ--നീ അവര്‍ വാക്കുകള്‍ക്കു പരതി.

അതേ അമ്മേ ഞാന്‍ തന്നെ. ആവതില്ലാത്തോരൊന്നും ഈ ഇന്ദ്രജാലം കാണരുത്. നമ്പീശന്‍ പറഞ്ഞു.

അപ്പം അതു സൂത്രമായിരുന്നോ--ആതിരയ്ക്കുസംശയം.

അതേ മോളേ--ഇതുപോലാ നമ്മള്‍ ഈ കാണുന്നതെല്ലാം ശരിക്കുള്ളതല്ല. ഉദാഹരണത്തിന് വെള്ളം എടുക്കാം. കുടിക്കാം--കുളിക്കാം--ചെടിനനയ്ക്കാം--പക്ഷെ അത് ശരിക്കും എന്താണ്? വൈദ്യുതി കടത്തിവിട്ടാല്‍ രണ്ടു വാതകങ്ങളാകും--ഹൈഡ്രജനും, ഓക്സിജനും--വെറുതേ ചൂടാക്കിയാലോ ആവിയാകും--ഇനി തണുപ്പിച്ചാലോ--ഐസുകട്ടയാകും--വെള്ളമാണെന്നു പറഞ്ഞ സാധനം. ഇതുപോലാണ് പ്രപഞ്ചത്തിലേ എല്ലാം--ഇതാണ് ബ്രഹ്മസ്സത്യം--ജഗന്‍ മിഥ്യ എന്നു ശങ്കരാചാര്യര്‍ പറഞ്ഞത്. അതു പഴഞ്ചനാണെന്നു പറയുന്നവര്‍ക്ക് “ മാറ്റര്‍ ക്യാന്‍ നൈതര്‍ ബി ക്രിയേറ്റഡ്- നോര്‍ ബി ഡിസ്റ്റ്റോയ്ഡ്”( പുതിയ വസ്തുക്കള്‍ ഉണ്ടാക്കാനോ-ഉള്ളത് ഇല്ലാതാക്കാനോ കഴിയില്ല) എന്ന തത്വം മോഡേണ്‍ സയന്‍സിന്റേതാണേ--

അറിയില്ല-അഥവാ-മനസ്സിലായില്ല എന്നു ധരിച്ചാല്‍ മതി. ആകെ ഒരു വസ്തുവേ ഉള്ളു. അതു പലരൂപത്തില്‍ കാണുന്നു--ഇതാണ് അപ്പൂപ്പനറിയാവുന്ന മായ. ശുഭം

Comments (0)