അപ്പൂപ്പന്റെ കഥ - മൂന്ന്

അങ്ങനെ മാങ്ങാ‍ക്കാലം വന്നു. പിന്നെ എല്ലാം ഒരു രസമാണ്. സ്കൂളില്‍നിന്നും വീട്ടില്‍ വരെഎത്തുന്ന വഴികളുടെ ഇരുവശവും മാവും, പറങ്കിമാവും ഇടതൂര്‍ന്നു നില്‍ക്കുകയാണ്. മാമ്പഴക്കാലമായാല്‍ എല്ലാം പൂത്തു കായിച്ച്, ആള്‍ക്കാരേ മാടിവിളിച്ചുകൊണ്ട് അങ്ങനെ നില്‍ക്കും.
മരങ്ങള്‍ ചായുന്നു ഫലാഗമത്തിനാല്‍
പരം നമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതുതാന്‍ സ്വഭാവമാം

പക്ഷേ ഇതൊക്കെ ഞങ്ങള്‍ സ്കൂള്‍കുട്ടികളോടു പറഞ്ഞിട്ടെന്താ കാര്യം? കാണുന്ന മാവിലും പറങ്കാവിലും എല്ലാം ചേട്ടന്മാര്‍ എറിയും. ഞങ്ങള്‍ പെറുക്കും. ഉത്സവം തന്നെ. തിന്നാനൊന്നും അല്ല. കുറേ തിന്നും, കുറേ അവിടെക്കിടക്കും.. വീട്ടുകാര്‍ ചീത്ത വിളിച്ചുകൊണ്ടു വരും. ഞങ്ങള്‍ കൂവിആര്‍ത്തുകൊണ്ടോടും. സര്‍ക്കസ്സിലേ മൃഗങ്ങളേപ്പോലെ ആട്ടോയിലും, മിനിബസ്സുകളിലും കുത്തി നിറച്ചു കൊണ്ടു പോകുന്ന ഇപ്പോഴത്തേ കുട്ടികള്‍ക്ക് ഈ രസങ്ങളൊന്നും അനുഭവിക്കാനുള്ള ഭാഗ്യമില്ല. കഷ്ടം.


ഇതിനിടക്കൊരു സംഭവം എടുത്തു പറയത്തക്കതായിട്ടുണ്ട്.ഞങ്ങള്‍ പോകുന്ന വഴിക്കാണ് കല്യാണിഅമ്മയുടെ വീട്. പുരയിടത്തിനു നാലുവശവും മാവും പറങ്കിമാവുകളുമാണ്. കുലകുലയായി, മാങ്ങയും, പറങ്കിമാങ്ങയും തൂങ്ങി നില്‍ക്കുന്നതു കണ്ടാല്‍ ആരും കൊതിച്ചു പോകും. കല്യാണിഅമ്മയുടെ വീട്ടിലേ പുരുഷന്മാര്‍ പകല്‍ അവിടെ കാണുകയില്ല. വീട്ടില്‍ കല്യാണിഅമ്മ മാത്രം. അതിലേ പോയവഴി ഞങ്ങളുടെ ചേട്ടന്മാര്‍--അതായത് മുതിര്‍ന്നവര്‍-- കല്ലും. കൊഴികളും എടുത്ത് തുരു തുരെ എറിഞ്ഞു--ഞങ്ങള്‍ കുറേ പെറുക്കി, കൂവിആര്‍ത്തുകൊണ്ട് പുറകേ. കല്യാണിഅമ്മ അങ്ങോട്ടു വന്നതേയില്ല. ബാക്കി ഇടങ്ങളില്‍ അങ്ങനെയല്ല. ഏറു തുടങ്ങുമ്പോള്‍ വീട്ടുകാരുടെ ചീത്ത വിളിയും, പ്രാക്കും തുടങ്ങും.


ഞങ്ങള്‍ അടുത്ത ദിവസം അതിലേ വന്നപ്പോള്‍ ഒരു അത്ഭുതക്കാഴ്ച. രണ്ട് അരക്കുട്ട ( പണ്ട്നെല്ലുവാരാനും മറ്റും ഉപയോഗിച്ചിരുന്ന, ഏകദേശം പത്തു പറ കൊള്ളുന്ന കുട്ട--ഇന്നു നെല്ലെവിടിരിക്കുന്നു--നിലങ്ങളെല്ലാം നിരത്തി സിമന്റ് തീപ്പെട്ടി പണിയുകയല്ലേ) നിറയെ, ഒന്നില്‍മാങ്ങയും- അതും പഴുത്തത്-മറ്റതില്‍ പഴുത്ത പറങ്കിമാങ്ങയും--അണ്ടി ഇറുക്കാതെ--വച്ചിരിക്കുന്നു. കല്യാണിഅമ്മ അടുത്തുണ്ട്. “മക്കളേ, ഇഷ്ടം പോലെ എടുത്തുകൊള്ളൂ. പോരെങ്കില്‍ ഇനിയും തരാം” എന്നു പറഞ്ഞുകൊണ്ട്. ഞങ്ങള്‍ മിഴിച്ചു നിന്നു. അവസാനം ചേട്ടന്മാര്‍ ഓരോ മാമ്പഴവും ഓരോ പറങ്കിമാമ്പഴവും എടുത്തു--അതും അണ്ടി ഇറുത്തു കുട്ടയിലിട്ടിട്ട്. ഞങ്ങളും ഓരോന്നു മാത്രം എടുത്തു. അവിടെ ഒരേറോ, ചീത്തവിളിയോ, ബഹളമോ പിന്നീടുണ്ടായിട്ടില്ല. മാമ്പഴക്കാലം കഴിയുന്നതുവരെ ഇതു തുടര്‍ന്നു. എന്തൊരു മാനേജുമെന്റ് അല്ലേ? പഠിത്തം കഴിഞ്ഞും ഞങ്ങള്‍ കല്യാണിഅമ്മയുടെ ആരാധകരായിരുന്നു.


ഇതിനിടയ്ക്ക് ഒരു പരീക്ഷ നടന്നു. “ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ” യുടെ ആഭിമുഖ്യത്തില്‍ “പ്രാഥമിക, മദ്ധ്യമ, രാഷ്ട്ര “ എന്നീപരീക്ഷകള്‍ക്ക് പ്രത്യേകം അദ്ധ്യാപകര്‍ ക്ലാസ്സ് എടുക്കുകയും പരീക്ഷകള്‍ നടത്തുകയും ചെയ്യുമായിരുന്നു. അതില്‍ മദ്ധ്യമ പരീക്ഷയ്ക്ക് ഞാന്‍ ചേര്‍ന്നിട്ടുണ്ടായിരുന്നു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ വച്ചാണ് പരീക്ഷ. ഒരു ഞായറാഴ്ച.


രാവിലേതന്നെ ഞാനെത്തി. പേരു വിളിച്ച് ഹാള്‍ ടിക്കറ്റ് കൊടുത്ത്, പരീക്ഷ എഴുതുന്നതാണ് രീതി. പഠിപ്പിച്ച അദ്ധ്യാപകരും കാണും. പത്തു നൂറു കുട്ടികള്‍ ഉണ്ട്. ഇങ്ങനെ ഹാള്‍ ടിക്കറ്റിനുവേണ്ടി തള്ളിക്കൊണ്ട് നിന്നപ്പോള്‍ ഞാന്‍ പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഒന്നു നോക്കി. ശെടാ ദാ നില്‍ക്കുന്നു നമ്മുടെ അവതാരം. എന്നേത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. ഇപ്പോള്‍ പേരുവിളിക്കും--പേരിന്നു മനസ്സിലാക്കണം എന്നു തീരുമാനിച്ചു. ഒന്നും ശ്രദ്ധിക്കാത്ത ഭാവത്തില്‍ അതുതന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു. അതാ പേരു വിളിക്കുന്നു. കൈ ഉയര്‍ത്തിക്കൊണ്ടവള്‍മുന്നോട്ട് ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോകുന്നു.

പക്ഷേ പേരു കേള്‍ക്കാന്‍ പറ്റിയില്ല. തലയ്ക്ക് നല്ലൊരു മേട് കിട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍--എന്റെ ഹാള്‍ടിക്കറ്റുമായി എന്റെ അമ്മാവന്‍ --അദ്ദേഹമാണ് ഞങ്ങളുടെ ഹിന്ദി അദ്ധ്യാപകന്‍ --പേരു വിളിച്ചാല്‍ കേള്‍ക്കത്തില്ല--എന്തവാടാ വായില്‍ നോക്കിനില്‍ക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ഹാള്‍ടിക്കറ്റ് എന്റെകൈയ്യില്‍ തന്നു. അവളുടെ പേര് എന്തോ കുമാരിയെന്നുമത്രം കേട്ടു. കൃഷ്ണ കുമാ‍രിയോ--പത്മ കുമാരിയോ--ആ അര്‍ക്കറിയാം.

Comments (0)