ഒരു പഴയ കഥ

ഈ പറയാന്‍ പോകുന്ന കഥ നാരായണന്‍ കുഞ്ഞ്പറഞ്ഞതാണ്. കുഞ്ഞെന്നു പറഞ്ഞത് സ്ഥാനപ്പേരാണ്. എന്റെ സമപ്രായക്കാരനായ ഒരമ്മാവനാണ് നാരായണന്‍ കുഞ്ഞ്. അറുപതു വര്‍ഷം മുമ്പത്തെ കഥയാണ് അന്ന് കാടു പതിച്ചു കൊടുക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. അങ്ങിനെ പതിച്ചുകിട്ടിയവരേ കളിപ്പിച്ച് അവരുടെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് തട്ടീഎടുക്കുന്നവരും ഉണ്ടായിരുന്നു. ഇന്നത്തേപോലെ അല്ല. അന്നു കാട്ടില്‍ കടുവാ പുലി കുറുക്കന്‍ മുതലായ വന്യ ജന്തുക്കളും ഉണ്ടായിരുന്നു.


കൃഷ്ണന്‍ കാട്ടില്‍ പണിചെയ്തു ജീവിച്ചിരുന്ന ഒരാളാണ്. ഒരു തോക്കും ഉണ്ട് കൈയ്യില്‍. ഒരു ദിവസം കടുവയേ വെടി വയ്ക്കണമെന്ന് തീരുമാനിച്ചു. കടുവാ വരാന്‍ സാധ്യതയുള്ള സ്ഥലത്ത് ഒരു മരത്തില്‍ മച്ചാന്‍ എന്നു പറയുന്ന തട്ട് ഉണ്ടാക്കി-അതിന്റെ കീഴില്‍ ഒരാടിനേയും കെട്ടി-തട്ടില്‍ കയറി ഇരിക്കുകയാണ്. കുറ്റാക്കുറ്റിരുട്ട്. കൃഷ്ണന്‍ ഒറ്റയ്ക്ക്. അടുത്തെങ്ങും ജനവാസമില്ല. ആടാണെങ്കില്‍ നിര്‍ത്താതെ കരച്ചിലും. കാട്ടില്‍ പലജീവികളുടേയും അലര്‍ച്ച--ചില ദീനരോദനങ്ങള്‍-മുരള്‍ച. ഉറക്കം കണ്ണിനേ അലട്ടുന്നോ--കൃഷ്ണന് നേരിയഭയം ഒരാളേ കൂടെ കൊണ്ടുവരാമായിരുന്നു. അയാള്‍ വിചാരിച്ചു.

സമയമ്പോകുന്തോറും കാട്ടിലേ കോലാഹലം കൂടിക്കൂടി വരുന്നു--ഇപ്പോള്‍ പെട്ടെന്ന് ആട് കരച്ചില്‍ നിര്‍ത്തി. ഭീകരമായ ശാന്തത. അകാരണമായ ഒരു ഭീതി അയാളേ പിടികൂടി. ഇടയ്ക്ക് ഒരില അനങ്ങി
- അയാളൊന്നു ഞെട്ടി.തോക്കിലേ പിടി മുറുക്കി. അതാ-രണ്ടു തീപ്പന്തങ്ങള്‍-അങ്ങകലെ-അത് സാവധാനം അയാളുടെ അടുത്തേക്ക് വരുകയാണ്-അയാള്‍ അതില്‍ നിന്നും കണ്ണെടുക്കാതെ നിര്‍ന്നിമേഷനായി നോക്കിക്കൊണ്ടിരുന്നു. അത് അടുത്തടുത്തു വരുന്നു-പെട്ടെന്ന് എന്തൊ ഒറ്റപ്പാച്ചില്‍-ഒരലര്‍ച്ച-ആടിന്റെ മരണക്കരച്ചില്‍--അയാളുടെ കൈയ്യില്‍നിന്നും തോക്ക് നിലത്തുവീണു-ഒരലര്‍ച്ചകൂടെ--അയാളും വിറച്ച് താഴെ വീഴുമെന്ന്ഭയന്നു--മരത്തില്‍ മുറുകെപ്പിടിച്ചുകൊണ്ട് മുണ്ടഴിച്ച് വയറുചുറ്റി മരത്തില്‍ കൂട്ടിക്കെട്ടി--താഴെ ആടിന്റെ പൊടി പോലും ഇല്ല-രണ്ട് തീപ്പന്തങ്ങള്‍ മേലോട്ട് കാണാം.

എന്തവാ അപ്പൂപ്പാ ഭയത്തോടെ ആതിര ചോദിച്ചു.

കടുവയുടെ കണ്ണുകള്‍-രാത്രിയില്‍ അത് പന്തം പോലെ ജ്വലിക്കും--അത് മേലോട്ട് ഒരു ചാട്ടം ചാടി-കൃഷ്ണന്‍ കണ്ണടച്ചു-ഭാഗ്യം അത് മച്ചാന്‍ വരെ എത്തിയില്ല. പക്ഷേ ഒരു നീണ്ട കോട്ടുവാ വിട്ടുകൊണ്ട് അത് ആ മരത്തിന്റെ ചുവട്ടില്‍ കിടന്നു. മുകളില്‍ തണുത്തു വിറച്ച് കൊതുകു കടിയും, അട്ട കടിയും കൊണ്ട് നമ്മുടെ ശിക്കാരി കൃഷ്ണനും. നേരം വെളുക്കാറാകുന്നിടം വരെ ഇങ്ങനെ ഇരുന്നു.

നേരം വെളുത്താല്‍ കടുവായ്ക്കു വേറേ പണിയുണ്ട്--ഇയാളെ നോക്കി ഇരുന്നാല്‍ പോരാ-അത് അതിന്റെ പോക്കിനു പോയി. നമ്മുടെ ശിക്കാരി നേരം നല്ലപോലെ വെളുത്തതിനു ശേഷമാണ് മരത്തില്‍ നിന്നും ഇറങ്ങിയത്. വേഗം തന്നെ തന്റെ ഗുരുവായ ശിക്കാരി പൌലോസിനേകണ്ട്--ഈ പണി തന്റെ ആരോഗ്യത്തിനു പറ്റിയതല്ലെന്ന് അറിയിച്ച് തോക്കും കൊടുത്ത് വീട്ടില്‍ പോയി ഭയങ്കര പനി പിടിച്ച് ഒരുമാസം കിടന്നു. തന്റെ ശിഷ്യനേ പേടിപ്പിച്ച കടുവയേ ഒരു പാഠം പഠിപ്പിക്കണമെന്ന് പൌലോസ്സ് തീരുമാനിച്ചു--അഥവാ വീരവാദം മുഴക്കി.

ആ ആടെന്തിയേ അപ്പൂപ്പാ-ആതിര.

ങാ-ഇനി അവള്‍ക്ക് ആടിനേക്കൊട്-അതിനേ ആകടുവാ തിന്നു-അല്ലേ അപ്പൂപ്പാ--കിട്ടു.

എന്നിട്ട് പൌലോസിന്റെ കഥ കേള്‍ക്കട്ടെ-ഉണ്ണി.

പൌലോസ് വളരെക്കാലം മുമ്പുതന്നെ കാട്ടില്‍ താമസമാക്കിയ ആളാണ്. മുണ്ടിയേ വെടിവയ്ക്കുന്ന ഒരു തോക്ക് കൈവശമുണ്ട്. കുറ്റം പറയരുതല്ലോ-അയാല്‍ ഒരു മുയലിനേപ്പോലും ഇതുവരെ വെടിവച്ചിട്ടില്ല. പുതുതായി വരുന്നവരേ പറഞ്ഞു പിരികേറ്റി തോക്കും കൊടുത്തു വിടുകയാണ് അയാളുടെ ഹോബി. അയാളുടെ വീരവാദങ്ങള്‍ കേട്ടാല്‍ ആരും വീണുപോകും. അവസാനത്തേ ഇരയാണ് കൃഷ്ണന്‍ ‍. തോക്കും
പിടിച്ച് കടുവയേ അന്വേഷിക്കുകയാണെന്ന ഭാവത്തില്‍ പൌലോസ്സ് ആള്‍ക്കാരു കാണത്തക്കവിധം കാട്ടില്‍കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരിക്കല്‍ ഒരാള്‍ ചോദിച്ചു-

ഇങ്ങനെ ആള്‍ക്കാരുടെ ഇടയില്‍കൂടി നടന്നാല്‍ കടുവയേ കാണുമോ. രാത്രിയിലല്ലേ കടുവ ഇറങ്ങൂ--

ഇത് പൌലോസിന് വലിയ മോശമായിപ്പോയി. രാത്രിയിലിറങ്ങി കടുവയ്ക്ക് ഭക്ഷണമാകാന്‍ പൌലോസിനേ കിട്ടത്തില്ല. പക്ഷെ തന്റെ ഇമേജ്-ശിക്കാരി പൌലോസ്സ് ഭീരുവാണെന്നാരെങ്കിലും പറഞ്ഞാല്‍-അയാള്‍ തലപുകഞ്ഞാലോചിച്ചു.

ഒടുക്കം ഒരു വഴിതെളിഞ്ഞു. നേരം വെളുക്കാറാകുമ്പോള്‍ കടുവ കാണത്തില്ലല്ലോ. വെളുപ്പിന് നാലര മണി കഴിഞ്ഞ് ഇറങ്ങാം. തിരിച്ചുവരുന്നവഴി ആരേയെങ്കിലും കണ്ടാല്‍--കാണും തീര്‍ച്ചയാണ്--കടുവ ഇത്തവണ രക്ഷപെട്ടെന്ന് പറയുകയും ചെയ്യാം. ഉഗ്രന്‍ ബുദ്ധി--പൌലോസിനെ ബുദ്ധിയില്‍ ആരും തോല്പിക്കണ്ടാ.

പൌലോസ്സ് വെളുപ്പിനേ തോക്കും തലയില്‍ വയ്ക്കുന്ന ഹെഡ് ലൈറ്റ് ഉള്ള ശിക്കാരി തൊപ്പിയും--

അതെന്തവാ അപ്പൂപ്പാ--ആതിരയ്ക്ക് സംശയം ഒഴിഞ്ഞ നേരമില്ല--

അതു തലയില്‍ വച്ചാല്‍ നെറ്റിയുടെ മുകളില്‍ ഒരു ടോര്‍ച്ച് കത്തിക്കുകയോ കെടുത്തുകയോ ചെയ്യാം--എല്ലാം എടുത്ത് ശിക്കാറിനിറങ്ങി. ഒരു വഴിതിരിഞ്ഞപ്പോള്‍-അയ്യോ-അതാ കടുവ തൊട്ടു മുമ്പില്‍-ഏതണ്ടൊരഞ്ചു വാര ദൂരം-പൌലോസഞെട്ടി പുറകോട്ടു മാറി ഒരു മരത്തില്‍ മുട്ടി-അതില്‍ ചാരിനിന്നു--കടുവയുടെ ദൃഷ്ടിയില്‍ നിന്നും കണ്ണെടുക്കാതെ- അതുമാത്രം പൌലോസിന് ഓര്‍മ്മയുണ്ട്- കണ്ണില്‍ നോക്കി നിന്നാല്‍ കടുവ ഒന്നും ചെയ്യില്ല-പക്ഷേ കണ്ണു തെറ്റിയാല്‍ തലപോക്കാണ്.

കടുവയും പൌലോസും കണ്ണില്‍ക്കണ്ണില്‍ നോക്കി നില്പാ‍ണ്. തോക്കു കൈയ്യിലുള്ളതൊന്നും പൌലോസിനോര്‍മ്മയില്ല. കടുവയുടെ കണ്ണില്‍ നിന്ന് കണ്ണെടുക്കരുത്-അതുമാത്രമാണ് പൌലോസിന്റെ മനസ്സില്‍. ഭയന്നു വിറയ്ക്കുന്നുമുണ്ട്. അതാ താളത്തില്‍ ഒരു മണിനാദം-അത് അടുത്തടുത്തു വരുന്നു-അങ്ങോട്ടു നോക്കാന്‍ പേടി-അതിങ്ങ് അടുത്തു-കടുവയും ശ്രദ്ധിക്കുന്നുണ്ട്--പൌലോസ്സ് ഇപ്പോള്‍ വിറച്ച് താഴെവീഴും- മണിനാദം അടുത്തെത്തി-പൌലൊസ്സ് ഒന്നു തിരിഞ്ഞുതാഴെവീണു- കടുവ ഒറ്റച്ചാട്ടം-പൌലോസ്സ് വീണു പോയതുകൊണ്ട് ലക്ഷ്യം തെറ്റി--അറ്റംകൂര്‍ത്ത ഒരു ദണ്ഡില്‍ തട്ടികടുവ മറിഞ്ഞു വീണ് ഓടിപ്പോയി. ഒരു ഭാണ്ഡക്കെട്ടുമായിവന്ന ഒരാള്‍ നെടുനീളെ വീണു കിടക്കുന്നു. അനക്കമില്ല. പൌലോസിനും ഇല്ല അനക്കം.

ഓ എന്തവാ അപ്പൂപ്പാ ആമണിനാദം-വല്ല വനദേവതയോ മറ്റോ ആണോ.

അതെ മക്കളേ -പൌലോസിനെ രക്ഷിക്കന്‍ വന്ന വനദേവത.

പണ്ട് പോസ്റ്റാപ്പീസിനു പകരം അഞ്ചലാപ്പിസായിരുന്നു, തിരുവിതാംകൂറില്‍. ട്രെയിനും, ബസ്സും ,കാറും ഒന്നും ഇല്ലാത്ത കാലം. അഞ്ചലോട്ടക്കാരന്‍ എന്നൊരു ഉദ്യോഗസ്ഥനാണ് എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റോരു സ്ഥലത്ത് എത്തിക്കുന്നത്. നമ്മുടെ റിലേ ഓട്ടമത്സരം ഇല്ലേ- ഏതാണ്ട് അതുപോലെ--അഞ്ചലാപ്പീസില്‍നിന്ന്--അന്ന് പോസ്റ്റാപ്പീസിന് അഞ്ചലാപ്പിസെന്നാ പേര്-സാധനം ഒരു സഞ്ചിയിലാക്കി കുന്തം പോലെ ഒരറ്റം കൂര്‍ത്ത-പിച്ചളകെട്ടി--ഒരു വലിയദണ്ഡില്‍ തൂക്കി തോളത്തു വച്ചുകൊണ്ട് ഓടിയാണ് അടുത്ത സ്ഥലത്തെത്തിക്കുന്നത്--അവിടെ ഒരാള്‍ ഇതുപോലെ സാധനവും കൊണ്ട് എത്തുന്നുണ്ടാവും--ഇവ പരസ്പരം കൈമാറിതിരിച്ച് പോരും. ഇതായിരുന്നു അന്നത്തേ തപാല്‍ സംവിധാനം. അങ്ങിനെ വന്ന ഒരുഅഞ്ചലോട്ടക്കാരനായിരുന്നു ഈ വനദേവത.

അഞ്ചലോട്ടക്കാരനാണ് ആദ്യം ഉണര്‍ന്നത്. അയാള്‍ പൊടിതട്ടി എഴുനേറ്റ് ചുറ്റും നോക്കി--സാധനങ്ങളെല്ലാം നുള്ളിപ്പെറുക്കി വടി നൊക്കിയപ്പോള്‍ അതിന്ററ്റത്തു ചോര പറ്റിയിരിക്കുന്നു--ദാ ഒരാള്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. അഞ്ചലോട്ടക്കാരന്‍സാവധാനം ചെന്ന് അയാളേ കുലുക്കി വിളിച്ചു.

ഹയ്യോ-എന്നൊരാക്രോശത്തോടെ പൌലോസ് പിടഞ്ഞെഴുനേറ്റു. കടുവപിടിച്ചെന്നാണ് അയാള്‍ വിചാരിച്ചത്. അഞ്ചലോട്ടക്കാരനേക്കണ്ട് ലജ്ജിച്ച് തലതാഴ്തി--പൌലോസിന്റെ ബഡായിക്കിരയായിരുന്നു ഈ അഞ്ചലോട്ടക്കാരനും.

ഇതാരോടും പറയല്ലേ--പൌലോസ് അപേക്ഷിച്ചു-

ഹേയ്-ഞാന്‍ ആരോടു പറയാനാ--അല്ലേങ്കില്‍തന്നെ നമ്മള്‍തമ്മിലുള്ള ഇരിപ്പനുസരിച്ച് ഇതു പറയാന്‍ കൊള്ളാമോ--നാണക്കേടല്ലേ-- അങ്ങിനെയാണ്-രഹസ്യമായി ഈകഥ ഞങ്ങള്‍ അറിഞ്ഞത്. നാരായണന്‍ കുഞ്ഞ് പറഞ്ഞു നിര്‍ത്തി.

Comments (0)