അപ്പൂപ്പന്റെ കഥ ഏഴ്

ഒരു ദിവസം രാവിലേ ക്ലാസ്സില്‍ വലിയ കോലാഹലം. ഞങ്ങളുടെ ക്ലാസ്സിലേ കൃഷ്ണപിള്ളയാണ് നടുവില്‍--എല്ലാവരും ചുറ്റിനും. ഉദ്വേഗപൂര്‍വ്വം കൃഷ്ണപിള്ള മുണ്ടു കാണിക്കുന്നു.

ഇതു ചോരയാ--ചോര--എന്റെ തൊട്ടടുത്തു നിന്ന ആളിന്റെ--രണ്ടു പേരു ചത്തെന്നാ തോന്നുന്നെ--ഞങ്ങള്‍ ഞെട്ടിത്തെറിച്ചു--

എന്താ--എന്താ--എല്ലാവരും കൂടെ ഒന്നിച്ചു ചോദിച്ചു.

ഇന്നലെ രാത്രി -കൃഷ്ണപിള്ള പറഞ്ഞു-വല്യ കുളങ്ങരെ അമ്പലത്തിലേ ഉത്സവമാണ്. വെടി ക്കെട്ട് പ്രസിദ്ധമാണല്ലോ--ഇന്നലെ വെടിക്കെട്ടപകടം--അതുകാണാന്‍ തൊട്ടടുത്തു പോയിനിന്ന എന്റടുത്തു നിന്ന ആളിന്റെ മേല്‍ എന്തൊ തറച്ചു--ചോര ചീറ്റി എന്റെ മുണ്ടില്‍ വീണതാ--(ഇപ്പൊഴത്തെ കുട്ടികള്‍ക്ക്--ഇയാളെന്താ മുണ്ടു മാ‍റാതെ -ആ മുണ്ടു തന്നെ ഉടുത്തോണ്ടു വന്നത് എന്നു തോന്നും--മക്കളേ ആകെ ഒരു മുണ്ടേ ഉള്ളൂ. ദിവസവും നനച്ച് ഉപയോഗിച്ചുകൊള്ളണം--അതാ അന്നത്തേകാലം)

---ഹൊ--ഞങ്ങളൊക്കെ കൃഷ്ണപിള്ളയെന്ന ഹീറോയേപ്പറ്റി അഭിമാനിച്ചു. പരസ്പരം എന്തൊക്കെയോ പറഞ്ഞ് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

അപ്പോള്‍ എന്തവാടാ ഇവിടെ--ഒരു ആജ്ഞാശക്തിയുള്ള ചോദ്യം--ജോര്‍ജുവര്‍ഗ്ഗീസ്സ് സാറാണ്--ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍--ബെല്ലടിച്ചതും സാറു വന്നതുമൊന്നും--ബഹളത്തിനിടയില്‍ ഞങ്ങളറിഞ്ഞില്ല.

സാര്‍ ഈ കുട്ടിയുടെ മുണ്ടില്‍---ഒരാള്‍ തുടങ്ങി--

പോ‍യിരിക്കിനെടാ--അവന്റെ ഒരു മുണ്ട് സാറുഗര്‍ജ്ജിച്ചു.

വെറുതേയല്ലഈസാറന്മാരിങ്ങനെയായിപ്പോയത്(എങ്ങനെയാണെന്നുപറഞ്ഞില്ല) എന്നു പിറുപിറുത്തുകൊണ്ട് എല്ലാവരും അവരവരുടെ സ്ഥാനത്തിരുന്നു. നമ്മുടെ കൃഷ്ണപിള്ള പിന്നീട് പൊസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് ഡിപ്പാര്‍ട്മെന്റില്‍ ജോലി കിട്ടുകയും നാട്ടുനടപ്പനുസരിച്ച് കമ്പികൃഷ്ണപിള്ള എന്ന പേരില്‍ പ്രസിദ്ധനാകുകയും ചെയ്തു. അദ്ദേഹം ഇന്നില്ല

ഉത്സവത്തിന്റെ കാര്യം, കൂട്ടുകാര്‍ പോയി വന്നു വിശേഷങ്ങല്‍ പറഞ്ഞു കേള്‍കുന്നതല്ലാതെ ഞങ്ങള്‍ക്ക്--എനിക്കും , അനിയനും ഉത്സവം ഇല്ല. ഹരിപ്പാട്ട് ഉത്സവത്തിന്--അഞ്ചാമുത്സവത്തിനോ ആറാമുത്സവത്തിനോ വൈകിട്ടു കൊണ്ടു പോയി വേലകളി കാണിക്കും. ഇതാണ് ഞങ്ങളുടെ ഉത്സവം. തന്നേ പോയിക്കാണാറാകുമ്പോള്‍ പോയി ക്കണ്ടോ--ഇപ്പോ ഇത്രയും മതി--ഇതാണ് വീട്ടിലേ കല്പന--അപ്പീല്‍ കോടതിയില്ല.


വളര്‍ന്നു കഴിഞ്ഞ്--ഉത്സവമല്ലിയോടാ--നീ പോണില്ലേ-- അമ്മയാണ്.

ഓ എന്തുത്സവം--ഞാന്‍ പോകുന്നില്ല.

ഇതാണ് വ്യത്യാസം. നമുക്ക് കാണണമെന്ന് ആഗ്രഹമുള്ള കാലത്തു മാത്രമേ ഇതിനൊക്കെ വിലയുള്ളൂ അന്ന് ഓരോ ഉത്സവം വരുമ്പോഴും, അടുത്ത ദിവസം സ്കൂളില്‍ വരുന്ന കൂട്ടുകാരുടെ വിവരണങ്ങള്‍ അസൂയയോടെയാണ് കേട്ടിരുന്നത്, ഇന്നോ!
ഞങ്ങള്‍ സേവനവാരത്തിന് ആദ്യം പോയത് എന്റെ കൂട്ടുകാരന്‍ മാധവന്‍ നായരുടെ വീട്ടിലാണ്. അദ്ദേഹത്തിന്റെ ചേട്ടനും മൂന്നനിയന്മാരും , ഒരു പെങ്ങളും, അച്ഛനും അമ്മയും അടങ്ങുന്ന കരുവാറ്റായിലെ അറിയപ്പെടുന്ന കുടുംബമാണ്.

കമ്പനി വള്ളമെന്ന് നിങ്ങള്‍ കേട്ടിട്ടില്ലല്ലോ. അന്നൊക്കെ രാത്രി പത്തുമണിയോടുകൂടി ജങ്ങളുടെ വടക്കേ ആറ്റില്‍ ഒരു കുഴലൂത്തു കേള്‍ക്കും--പേ--പേഏ--പെപ്പെരപ്പേ----- എന്ന് നീട്ടി. അതു കമ്പനിവള്ളത്തിന്റെ ഹോണടിയാണ്. വില്പന ശാലകളിലേക്ക് ചങ്ങനാശേരിയില്‍ പോയി മൊത്തക്കച്ചവടക്കരുടെ അടുത്തുനിന്ന് ചരക്കെടുത്ത് കൊടുക്കുന്നജോലിയാണ് കമ്പനി വള്ളത്തിന്. വ്യാപാരികള്‍ മുന്‍ കൂര്‍ പണം കൊടുത്ത് ലിസ്റ്റും ഏല്പിച്ചാല്‍ അടുത്ത ദിവസം സാധനം എത്തിക്കും. ആഴ്ചയില്‍ രണ്ടു ദിവസം. ലോറി വേണ്ടാ-പെട്രോള്‍ വേണ്ടാ--വെറും മനുഷ്യ പ്രയത്നം. വള്ളം ഊന്നലും--സത്യസന്ധതയും മാത്രം മുതല്‍ മുടക്കുള്ള കമ്പനി. അങ്ങനെയുള്ള കമ്പനിവള്ളത്തിന്റെ ഉടമയാണ് മാധവന്‍ നായരുടെ അച്ഛന്‍ . പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു വീട്ടുകരേപ്പോലെയായിരുന്നു.

ഇപ്പോള്‍ മാധവന്‍ നായര്‍ കോടീശ്വരനാണ്. ഗള്‍ഫില്‍ പോയി, അനുജന്മാരേയും , അവനു പരിചയമുള്ള സകലരേയും നല്ലനിലയിലാക്കിത്തീര്‍ത്ത ഒരു വലിയ മനസ്സിന്റെ ഉടമയും.

ഞങ്ങളുടെ പുതിയ ഹെഡ് മാസ്റ്റര്‍ ഡിസിപ്ലിനേറിയനും, നല്ല ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്നെങ്കിലും, എന്തൊ ദുര്‍വാശിക്കാരനായിരുന്നു.-എന്നൊരു പരാതി അദ്ദേഹത്തേക്കുറിച്ചുണ്ടായിരുന്നു. അതിനേക്കുറിച്ച് സ്കൂളില്‍ രസകരമായ ഒരു കഥയും പ്രചരിച്ചിട്ടുണ്ട്.

അച്യുതക്കുറുപ്പു സാര്‍, പഴയ ബി.എ.എല്‍.റ്റി. ക്കാരനാണ്. അതായത് ബി.റ്റി. വരുന്നതിനു മുമ്പത്തേ പരീക്ഷ. കറുത്തു ഭീമാകാരനായ ഒരു ഏഴടി പൊക്കക്കാരനാണ്. തല ഒരു വശത്തേക്ക് അല്പം ചരിഞ്ഞിരിക്കും--ആരേയോ തിരിഞ്ഞു നോക്കാന്‍ പോകുകയാണെന്നു തോന്നും. പട്ടുപോലത്ത സ്വഭാവം. കണ്ടാല്‍ ഭയം തോന്നുമെങ്കിലും സ്നേഹമസൃണമായ പെരുമാറ്റം. സ്കൂളിലേ ഫസ്റ്റ് അസിസ്റ്റന്റാണ്. ഇംഗ്ലീഷ് ആണ് വിഷയം.

ഇനി വിഷയത്തിലേക്കു കടക്കാം. ഞങ്ങളുടെ സ്കൂള്‍ രണ്ടു നിലയാണ്. മുകളിലത്തേനില ഹാളാണ്--അത് ഇടയ്ക്കു സ്ക്രീന്‍ വച്ചു മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്. താഴെ പ്രത്യേക മുറികളും. സധാരണ എസ്.എസ്. എല്‍. സി ക്കാര്‍ക്ക് താഴത്തേ ക്ലാസ്സുകളാണ്. മുകളിലാണെങ്കില്‍ അടുത്ത ക്ലാസ്സിലേ സാറിനേ കാണാം--ശബ്ദവും കേള്‍ക്കാം. അതു കൊണ്ട് ഒരു കീഴ്വഴക്കമായി ഇതു നടന്നു വന്നിരുന്നു. എന്തു കാറണം കൊണ്ടാണെന്നറിയില്ല--പുതിയ എച്ച്.എം., എസ്. എസ്. എല്‍. സി. ക്ലാസ്സുകള്‍ മുകളിലാക്കി. അപ്പുറത്തേയും ഇപ്പുറത്തേയും ഒക്കെ ക്ലാസ്സുകളീലേ ബഹളം കൊണ്ട് പഠിപ്പിക്കാന്‍ പ്രയാസമാണെന്നൊക്കെ സാറന്മാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. പലതവണ ക്ലാസ്സ് ടീച്ചര്‍മാര്‍ എച്. എമ്മിനോട് ക്ലാസ്സ് മാറ്റാന്‍ പറഞ്ഞു നോക്കി. ഫലമുണ്ടായില്ല.

ഒരു ദിവസം സ്റ്റാഫ് മീറ്റിങ്ങ് നടക്കുകയാണ്. തീരാറായി. അതാ അച്യുതക്കുറുപ്പു സാര്‍ എഴുനേല്‍ക്കുന്നു--

അദ്ദേഹം എസ്. എസ്. എല്‍. സി. --ബി ദിവിഷനിലേ ക്ലാസ്സ് ടീച്ചറാണ്.. ഇരിക്കുന്നതും എഴുനേല്‍ക്കുന്നതും അദ്ദേഹത്തിനു ബുദ്ധിമുട്ടാണ്.ശരീര വൈപുല്യംകാരണം.

എച്ച്.എം. ചോദിച്ചു--എന്താസാര്‍?

അച്യുതക്കുറുപ്പു സാര്‍ പറഞ്ഞു--സാര്‍ ഈ എസ്. എസ്. എല്‍. സി. ക്ലാസ്സുകള്‍ ഒരുകാലത്തും മുകളില്‍ നിന്നും മാറ്റരുത്--അച്യുതക്കുറുപ്പുസാര്‍ ഇരുന്നു.

എച്ച്.എം.പറഞ്ഞു--പക്ഷേ ക്ലാസ്സ് റ്റീച്ചര്‍മാര്‍ അതു മാറ്റണമെന്നാണല്ലോ പറയുന്നത്---സാറും പറഞ്ഞതല്ലേ?

അച്ച്യുതക്കുറുപ്പു സാര്‍ എഴുനേറ്റു--ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ മാറ്റിയെങ്കിലോ എന്നു വിചാരിച്ചു. അദ്ദേഹം ഇരുന്നു.

എച്ച്. എം. വിളറി-വല്ലാതായി.--അപ്പോള്‍ നിങ്ങള്‍ക്ക് എന്നേക്കുറിച്ച് അങ്ങനാണോ അഭിപ്രായം അദ്ദേഹം ചോദിച്ചു.

അച്ച്യുതക്കുറുപ്പു സാര്‍ വീണ്ടും എഴുനേറ്റു--അതെ--എന്നു പറഞ്ഞ് അദ്ദേഹം ഇരുന്നു.

പിറ്റേ ദിവസം എസ്.എസ്.എല്‍.സി.ക്ലാസുകള്‍ മാറ്റി. അതിനേക്കുറിച്ചുള്ള കഥയാണ്.. ശരിയാണോ എന്തോ. ആ.

ഇപ്പോള്‍ എങ്ങുനിന്നെന്നറിയില്ല--ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു കാര്യം തെള്ളീക്കേറി വരുന്നു. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള കാര്യമാണ്. അന്നു മഹാരാജാവിന്റെ പിറന്നാളിന്--
വഞ്ചിഭൂമീ പതേ ചിരം
സഞ്ചിതാഭം ജയിക്കേണം--എന്നൊക്കെ പറഞ്ഞുള്ള ഒരു പാട്ടും പാടി ഘോഷയാത്രയും ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷില്‍ എന്തോ പറയുമ്പോള്‍ --പീപ്പീ പ്രേ എന്നു പറയുകയും ഒക്കെ വേണം. ഇത് അതല്ല. ഓണപ്പരീക്ഷ കഴിഞ്ഞു. സ്ലേറ്റും പെന്‍സിലുമാണല്ലോ. സാറ് വീട്ടില്‍ വന്നു. ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറേതിലാണ് സാറിന്റെ വീട്. വല്യച്ഛന്‍ എന്നെ വിളിച്ചു. എടാ ഇവിടെ വാ.

ഞാനോടി ചെന്നു. വല്യച്ഛനേ എനിക്ക് വലിയ ഇഷ്ടമാണ് .

എടാ മുരരിപു ആരാടാ? വല്യച്ഛന്റെ ചോദ്യം.

ശ്രീകൃഷ്ണന്‍ --ഞാന്‍ പറഞ്ഞു.

പിന്നെന്താടാ നീ കാളിയന്‍ എന്നെഴുതിയത്? അടുത്ത ചോദ്യം.

അതു വല്യച്ഛാ ചോദ്യമാ തെറ്റ്--ശ്രീകൃഷ്ണനേക്കുറിച്ച് ആദ്യമേ ചോദിച്ചു. പിന്നെ കാളിയനേക്കുറിച്ചാ ചോദിക്കേണ്ടത്. എന്നേപറ്റിക്കാനാ പിന്നേം മുരരിപു എന്നു ചോദിച്ചത്. അതുകൊണ്ടാ ഞാന്‍ ശരിയുത്തരം എഴുതിയത്--

കാര്യം മനസ്സിലായോ? കാളിയ മര്‍ദ്ദനം എന്നൊരു പാഠം ഉണ്ട് മൂന്നാംക്ലാസ്സില്‍. അതിലേ ചോദ്യങ്ങളാണ്. ഹരി എന്ന് ആദ്യം ചോദിച്ചു. അതിനുത്തരം ശ്രീകൃഷ്ണന്‍ എന്നെഴുതി--ഉടനേ അടുത്ത ചോദ്യം മുരരിപു--അതെന്നേപ്പറ്റിക്കാനല്ലിയോ? വല്യച്ഛനും സാറും മുഖത്തോടു മുഖം നോക്കി ചിരിച്ചു. പിന്നെ വളരെക്കാലം ആ സാര്‍ എന്നേ കാണുമ്പോള്‍ മുരരിപു-കാളിയന്‍ എന്നു പറഞ്ഞു കളിയാക്കും.

അടുത്ത കൊല്ലം നാലാം ക്ലാസില്‍--ചോദ്യം കേള്‍ക്കണോ? നാമം എന്നാല്‍ എന്ത്? സര്‍ക്കാര്‍ എന്നാല്‍ എന്ത്? ഞങ്ങളേ ഇതൊന്നും പഠിപ്പിച്ചിട്ടില്ല.. ഞാന്‍ നാമം എന്നാല്‍ സന്ധ്യയ്ക്കു ജപിക്കുന്നതെന്നും--മഹാരാജവു താമസിക്കുന്ന വീടിനു സര്‍ക്കാര്‍ എന്നു പറയുന്നു എന്നു എഴുതി. അതു പോട്ടെ ഇന്നു സര്‍ക്കറ്ന്റെ ശരിയായ നിര്‍വ്വചനം എത്ര പേര്‍ക്കറിയാം--നാലാം ക്ലാസ്സുകാരോടുള്ള ഓരോ ചോദ്യങ്ങളേ!
X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X

അവളുടെ പേര്‍ മണിയെന്നാണെന്നറിഞ്ഞു. ഞാന്‍ വലിയ വാചകമടിക്കാരനാണെന്നാണ് പൊതുസംസാരം. ആരോടും എന്തും പറയാന്‍ മടിയില്ല. സ്കൂളില്‍ മാനേജര്‍ അന്വേഷണത്തിനു വന്നപ്പോള്‍-നാട്ടുകാരും, കുട്ടികളും, സാറന്മാരും--എല്ലാം കൂടിയുള്ള മീറ്റിങ്ങില്‍, എഴുനേറ്റ് നിന്ന്, ക്ലാസ്സ് താഴേക്കു മാറ്റാന്‍ എച്ച്. എമ്മിനോടു പറയണമെന്നു മാനേജരോടു പറഞ്ഞതിന് വീട്ടില്‍ചെന്നപ്പോള്‍ ശരിക്കു പെട കിട്ടിയതാ. നീ എന്തിനാടാ പറഞ്ഞത്-വേറേ ആര്‍ക്കും ഈ അസുഖമില്ലായിരുന്നല്ലോ--ഇതാണ് അടിയുടെ കാരണം. ഒരു നല്ലകാര്യം ചെയ്യാന്‍ സമ്മതിക്കുകയില്ല.


ഏതു പെണ്‍കുട്ടിയോടും സംസാരിക്കാന്‍ എനിക്ക് ഒരു പേടിയുമില്ല. പക്ഷേ ഈ മണി--അവളുടെ കണ്ണുകള്‍ കണ്ടാല്‍ എനിക്കു ശബ്ദം വരുത്തില്ല. നോക്കി നില്‍ക്കും--ശ്വാസം പിടിച്ച്. പിന്നെ കുറേ നേരത്തേക്ക് എനിക്കൊന്നും പറയാന്‍ പറ്റില്ല. അവളാണെങ്കില്‍ കാണുന്നിടത്തുവച്ച് വച്ച് പൊട്ടിച്ചിരിയും--വര്‍ത്തമാനമില്ല.

പക്ഷേ മഹാനവമി കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു വ്യത്യാസം. ഇപ്പോള്‍ അവള്‍ ഞങ്ങളുടെ വീട്ടിനടുത്തുള്ളവരും, ബന്ധുക്കളും ആയ, അവളുടെ ക്ലാസ്സില്‍ പഠിക്കുന്നവരുമായിട്ടാണ് കൂട്ട്.
ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക്, ഊണുകഴിഞ്ഞ്--ഷോട്പുട്ടുമെടുത്ത് പ്രക്ടീസിനു പോവുകയാണ്. പുറകില്‍ നിനൊരു വിളി--

ഏ- സെക്രട്ടറി--ഇങോട്ടു വന്നേ.--ഞാ‍ന്‍ നോക്കി--ഈശ്വരി അമ്മയാണ്. എന്റെ തൊട്ടയല്‍ക്കാരി.

ഞാന്‍ ഷോട് പുട് കൂട്ടുകാരന്റെ കൈയ്യില്‍ കൊടുത്തു അങ്ങോട്ടുചെന്നു.

നാളെ ഞങ്ങളുടെ ക്ലാസ്സില്‍ സഹിത്യ സമാജം മീറ്റിങ്ങാ--ഒരു പ്രസംഗം എഴുതിത്തരണം--അവള്‍ പറഞ്ഞു.

അപ്പോഴേക്കും അവളുടെ കൂട്ടുകാരികളും എത്തി. കൂട്ടത്തില്‍ മണിയും. ദേ മണീ ഞാന്‍ പറഞ്ഞിട്ടുണ്ട്. നാളെ വാങ്ങി ക്കൊള്ളണം. അവര്‍ പോയി.

ഇന്നു മണിയുടെ വക പൊട്ടിച്ചിരിയില്ല--ഒരു മന്ദസ്മിതം മാത്രം.

സെക്രട്ടറി എന്നു പറഞ്ഞപ്പോഴാണ് ആകാര്യം ഓര്‍ത്തത്. ഞങ്ങള്‍--കൂട്ടുകാര്‍--വീട്ടിനടുത്തുള്ളവര്‍ ചേര്‍ന്ന് ഒരു ബാലസമാജം ഉണ്ടാക്കി. പിന്നീട് അതു വളര്‍ന്ന് സാംസ്കാരിക സമാജമാവുകയും, അതിന്റെ പേരില്‍ ഒരു ലൈബ്രറി ഉണ്ടാവുകയും, കാലക്രമേണ അതു മുഴുവന്‍ --കെട്ടിടമുള്‍പ്പടെ--ചിതലെടുത്തു പോവുകയും ചെയ്തിട്ടുണ്ട്. ഒരു സ്പോര്‍ട്സ് ക്ലബ്ബും--അയാപറമ്പ് യ്ങ്ങ് മെന്‍സ് (എ.വൈ. എം) സ്പോര്‍ട്സ് ക്ലബ്ബ്--അതിന്റെ സെക്രട്ടറിയാണ്ഞാന്‍ . അതാണ് ഈശ്വരിയമ്മ സെക്രട്ടറി എന്നു വിളിച്ചത്.

അതിന്റെ പിരിവിനുവേണ്ടി നാടു മുഴുവന്‍ നടന്നതും--എന്റെ ഒരു സാര്‍--മൂന്നാം ക്ലാസ്സിലേ--ശങ്കരപ്പണിക്കര്‍ സാര്‍--അര രൂപാ തന്നത് കൂട്ടി മുക്കാല്‍ രൂപാ(ഇന്നത്തേ എഴുപത്തഞ്ചു പൈസ) കിട്ടിയതും അന്നത്തേ നേട്ടങ്ങളില്‍ പെട്ടതാണ്.

ഇന്നലെ കൊച്ചുമോന്‍ കിട്ടു വന്ന്--

അപ്പൂപ്പാ പത്തുരൂപാ--

എന്തിനാടാ--

എന്റെ പന്തു കുളത്തില്‍ പോയി, വാങ്ങിക്കാനാ ഒന്നെളുപ്പം താ--എല്ലാരും നോക്കി നില്‍ക്കുവാ--എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അറുപത്തിരണ്ടു കൊല്ലത്തിനു മുമ്പിലേക്കു പോയി.










































*

Comments (0)