കാക്കശ്ശേരി ഭട്ടതിരി.

ഇനി ഈ പണിക്കു ഞാനില്ല-കിട്ടു പ്രഖ്യാപിച്ചു.

എന്തവാടാ--രാംകുട്ടന് സംശയം.

ദേ എന്റെ കൈ കണ്ടോ--കൈവെള്ളേലേ തൊലി മുഴുവന്‍ പോയി. തേങ്ങാ ഇളക്കിയതാ--സ്ക്രൂഡ്രൈവര്‍ കൊണ്ട്-- അത് തെറ്റി വന്ന് കാലേക്കൊണ്ട് കാലും മുറിഞ്ഞു.

സാരമില്ലെടാ മോനേ -നിങ്ങളെല്ലാരും കൂടെഉണ്ടായിരുന്നതുകോണ്ട് കാര്യം എത്ര വേഗം കഴിഞ്ഞു. അല്ലെങ്കില്‍അപ്പൂപ്പനും അമ്മൂമ്മയും കൂടി എത്ര കഷ്ടപ്പെട്ടേനേ. ഇനി നമുക്ക് വിഷുവിനു തെങ്ങ ആട്ടിയാല്‍ മതി.

എത്ര തേങ്ങാ ഉണ്ടായിരുന്നപ്പൂപ്പാ--ഉണ്ണിയാണ്.

നാനൂറെണ്ണം.

എത്ര വെളീച്ചെണ്ണ കിട്ടും--

ഏതാ‍ണ്ട് നാല്പതു കിലൊ--നമ്മുടെ ഇപ്പോഴത്തേ തേങ്ങാ പത്തെണ്ണം വേണ്ടി വരും ഒരു കിലൊ വെളിച്ചെണ്ണയ്ക്ക്.

ശരി ശരി രാം കുട്ടന്‍ പറഞ്ഞു--ആ ഐന്‍സ്റ്റീ‍ന്റെ കാര്യം --പകരക്കാരന്റെ.

ഓ അതോ. ഐന്‍സ്റ്റീ‍ന്റെ പ്രഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതാരാ--അദ്ദേഹത്തിന്റെ ഡ്രൈവര്‍--അല്ലേ. കേട്ടു കേട്ട് ഏതു വിഷയത്തേക്കുറിച്ചും പ്രഭാഷണം നടത്താമെന്ന് ഡ്രൈവര്‍ക്കൊരു തോന്നല്‍. ഇക്കാര്യം ഐസ്റ്റീന്റടുത്ത് ഡ്രൈവര്‍ അവതരിപ്പിച്ചു.

ശരി അടുത്ത പ്രഭാഷണം നീ തന്നെ--അദ്ദേഹം സമ്മതിച്ചു.

അടുത്ത സ്ഥലത്ത് എത്തിയപ്പോള്‍ രണ്ടു പേരും പരസ്പരം വേഷം മാറി. പ്രഭാഷണം കസറി. ഡ്രൈവറുടെ വേഷത്തില്‍ ഐന്‍സ്റ്റീനും കേഴ്വിക്കരുടെ കൂട്ടത്തില്‍ ഉണ്ട്.

പ്രസംഗം കഴിഞ്ഞു. സഭാവാസികളില്‍ ഒരാള്‍ക്ക് എന്തോ ഒരു സംശയം. ഡ്രൈവര്‍ക്കുണ്ടോ ഉത്തരം അറിയുന്നു! കേട്ടു തഴമ്പിച്ച പ്രഭാഷണം പറയാമെന്നല്ലാതെ--പക്ഷേ അയാള്‍ ബുദ്ധിമന്നാണ്. അയാള്‍ പറഞ്ഞു-ച്ഛേ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കുത്തരം എന്റെ ഡ്രൈവര്‍ പറയുമല്ലോ--

ഹലൊ അയാള്‍ ഐന്‍സ്റ്റീനേ വിളിച്ചു-ഇതിനുത്തരം താന്‍ തന്നെ പറഞ്ഞു കൊടുക്ക്. ഐന്‍സ്റ്റീന്‍ ഉത്തരം പറഞ്ഞു--പക്ഷേ പിന്നീട് ഡ്രൈവര്‍ക്ക് ഈ അസുഖം ഉണ്ടായിട്ടില്ല.

വേറൊരു കഥപറയാം. ഉദ്ദണ്ഡന്‍ എന്നു കേട്ടിട്ടുണ്ടോ. കര്‍ണ്ണാടകക്കാരനാ‍ണ്--കോഴിക്കോട്ടു സാമൂതിരിയുടെ വിദ്വത്സദസ്സിലേ മുടിചൂടാമന്നന്‍ . ആസ്ഥാന വിദ്വാന്മാരായ ബ്രാഹ്മണരേ മുഴുവന്‍ വാദത്തില്‍ തോല്പിച്ച് സമ്മാനമായ നൂറ്റൊന്നു കിഴികളും എന്നും കരസ്ഥമാക്കുന്ന വിദ്വാന്‍ . ബ്രാഹ്മണര്‍ എന്നു പറഞ്ഞത് ജന്മം കൊണ്ടുള്ള ബ്രാഹ്മണര്‍ ആ‍ണ്.

എന്നു പറഞ്ഞാല്‍ എന്താണ് അപ്പൂപ്പാ--ശ്യമാണ്.

അതു പറയാം--ഈ ചാതുര്‍വര്‍ണ്ണ്യം എന്നു കേട്ടിട്ടുണ്ടല്ലോ.

ഉണ്ട് അതാണ് ഈ ലോകത്തിലേ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് മുറയ്ക്ക് പത്രത്തില്‍ കാണാമല്ലോ. ശ്യാം പറഞ്ഞു.

ശരിയാണ്. കാര്യവിവരമില്ലാത്തവരേ വിശ്വസിപ്പിച്ച് ജനങ്ങളില്‍ സ്പര്‍ദ്ധ ഉണ്ടാക്കി സ്വന്തം കാര്യം
സാധിക്കാന്‍ ശരിക്കു വിവരമുള്ളവര്‍ -കള്ളമാണെന്ന് പൂര്‍ണമാ‍യി അറിയാവുന്നവര്‍- പ്രചരിപ്പിക്കുന്ന വഞ്ചനയാണ് അത്. അവനവന്റെ പ്രവൃത്തിയാണ് വര്‍ണം നിശ്ചയിക്കുന്നത്--ജന്മംകൊണ്ടു ബ്രാഹ്മണനായിരുന്ന രത്നാകരന്‍ കര്‍മ്മം കൊണ്ട് വ്യാധന്‍ ‍--അതായത് കാട്ടാ‍ളനായിത്തീരുകയും വീണ്ടും സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിച്ചതുകൊണ്ട് മഹാമുനിയായതും രാമായണത്തിലില്ലേ. അതു പോട്ടെ. നമ്മുടെ കോഴിക്കോട്ടേ ബ്രാഹ്മണര്‍ ജന്മം കൊണ്ടുള്ള ബ്രാഹ്മണര്‍ മാത്രമായിരുന്നു. മറ്റൊരുത്തന്‍ അവരേക്കാള്‍ മിടുക്കനാകുന്നത് അവര്‍ക്കു സഹിക്കുകയില്ല. തങ്ങള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ച എല്ലാം തികഞ്ഞവരാണെന്ന മിത്ഥ്യാധരണയിലാണ് അവരിന്നും--പാവങ്ങള്‍.

കേള്‍ക്കണോ ഒരു കഥ--ഒരു ബ്രാഹ്മണന്‍ വള്ളത്തില്‍ പോകുമ്പോള്‍ വള്ളം മറിഞ്ഞു. നീന്തലറിയാത്ത ബ്രാഹ്മണന്‍ വെള്ളം കുടിക്കുകയാണ്. ആദ്യം തല മുകളില്‍ വന്നപ്പോള്‍ വള്ളക്കാരനും അതേ വെള്ളം കുടിക്കുകയാണെന്നു തോന്നി. മരണ വേദനയ്ക്കിടയിലും--കലക്കിക്കുടി-കലക്കിക്കുടി എന്നു പറഞ്ഞു കൊണ്ട് മുങ്ങിച്ചത്തെന്നാണു കഥ. അതായത് ബ്രാഹ്മണര്‍ കുടിക്കുന്ന വെള്ളം സാധാരണക്കാര്‍ കലക്കി വൃത്തികേടാക്കിയേ കുടിക്കാവൂ-എന്നായിരുന്നു അവരുടെ ധാരണ--ഇപ്പോഴും വലിയ വ്യത്യാസം വന്നിട്ടില്ല. പക്ഷേ പണ്ടത്തേപ്പോലെ നടക്കുന്നില്ലെന്നു മാത്രം.

അപ്പഴേ ഒന്നു നിര്‍ത്തണേ. രാംകുട്ടനാണ്--എടാ കിട്ടൂ നീ ചെന്ന് ആ രാമായണം ഇങ്ങെടുത്തു കൊണ്ടു വന്നേ. കര്‍ക്കിടകം ഒന്നാംതീയതി വായിച്ചു തുടങ്ങിയപ്പോള്‍ ഈ ബ്രഹ്മണരുടെ ഗുണഗണങ്ങള്‍ ഈ അപ്പൂപ്പന്‍ തന്നല്ലിയോ വര്‍ണ്ണിച്ചത്. ആ ഭാഗം ഒന്നു വായിച്ചേടാ.
ഏതാ--ഈ “കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീന പാംസു സഞ്ചയം മമ
ചേതോ ദര്‍പ്പണത്തിന്റെ മാലിന്യമെല്ലാംതീര്‍ത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍ ‍.” ഇതാണോ.

അതേ. അന്ന് എന്തെല്ലാമാ ഈ അപ്പൂപ്പന്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍ അവര്‍ മോശക്കാരാ‍യി--രാംകുട്ടന്‍ പുരികം പൊക്കി.

ഓ ഇനി കഥ പറേപ്പിക്കത്തില്ല--ആതിരയ്ക്കു സങ്കടം.

ഇനി കഥ തീര്‍ന്നിട്ടേ ഉള്ളൂ ബാക്കികാര്യം മക്കളേ. ബ്രഹ്മണരേക്കുറിച്ച് പിന്നെപ്പറയാം. നമ്മളെവിടാ നിര്‍ത്തിയത്- ങാ-വിദ്വാന്മാരുടെ ദേഷ്യം. ഉദ്ദണ്ഡനേ തോല്പിക്കാനുള്ള വഴിയേക്കുറിച്ച് അവര്‍ കൂലംകഷമായി ചിന്തിച്ചു. മൂന്നുമാസം ഗര്‍ഭിണിയായ സ്ത്രീയ്ക്ക് നാല്പത്തൊന്നുദിവസം മന്ത്രം ജപിച്ച് വെണ്ണകൊടുത്താല്‍ അതിബുദ്ധിമാനായ പുത്രന്‍ ജനിക്കുമെന്ന് കണ്ടു പിടിച്ചു.. മൂന്നു മാസം ഗര്‍ഭമുള്ള സ്ത്രീയേ അന്വേഷിച്ചു നടന്ന് അവസാനം കോഴിക്കോട്ട് കാക്കശ്ശേരി ഇല്ലത്ത് അങ്ങനെ ഒരാളുണ്ടെന്ന് കണ്ടെത്തി-അവര്‍ക്ക് നാല്പത്തൊന്ന്ദിവസം വെണ്ണ ജപിച്ചു കൊടുത്തു.

എന്തവാ അപ്പൂപ്പാ ആ മന്ത്രം--ആതിരയ്ക്ക് സംശയം.

അയ്യോ മോളേ അത് അപ്പൂപ്പന് പറഞ്ഞു തന്നില്ല. പോട്ടെ. അചിരേണ ആ സ്ത്രീ ഒരു പുത്രനേ പ്രസവിച്ചു. അതാണ് കാക്കശ്ശേരി ഭട്ടതിരി. പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം ഉദ്ദണ്ഡനുമായി ഏറ്റുമുട്ടി. ആ കഥ തേങ്ങാ അരിഞ്ഞിട്ടു പറയാം.

Comments (0)