മനസ്സിലായി.

അപ്പൂപ്പാ വന്നേ. ഒരു കാ‍ര്യം ചോദിക്കട്ടെ. എപ്പം നോക്കിയാലും എന്തെങ്കിലും നടുകയോ അല്ലെങ്കില്‍ ചുവടിളക്കി വളമിടുകയോ ഒക്കെ ചെയ്തുകൊണ്ടിരിക്കും. ഈ സാധനങ്ങളൊക്കെ നമുക്ക് കടയില്‍ കിട്ടത്തില്ലേ. നമ്മളെന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്? ഗള്‍ഫില്‍ നിന്നും വന്ന് ഇവിടെ പഠിക്കുന്ന രാംകുട്ടന്റെ ന്യായമായ ചോദ്യം.

എല്ലാം നമുക്ക് കടയില്‍ നിന്നും കിട്ടും മക്കളേ. അതൊക്കെ ആരെങ്കിലും ഉണ്ടാക്കിയതാണല്ലോ. നമുക്ക് സാധിക്കുന്നത് നമുക്കുണ്ടാക്കിക്കൂടേ? നീ നോക്കിയേ ഇവിടെ എത്ര തരം ജന്തുക്കളുണ്ട്. കാക്ക, കുയില്‍, മാടത്ത, പച്ചക്കിളി, മഞ്ഞക്കിളി, ഓലേഞാലി, കാക്കത്തമ്പ്രാട്ടി, തത്തമ്പേര, മണ്ണാത്തിക്കീച്ചി--ദാ‍ഓടുന്ന കണ്ടോ കുളക്കോഴി, കുരീല്‍, ദേ പ്രാ‍വ് വരുന്ന കണ്ടോ-- പിന്നെ ദാ കീരിയും കുഞ്ഞും കൂടി ഓടുന്നു--അണ്ണാന്‍ ഇങ്ങനെ എത്ര തരം ജന്തുക്കള്‍--നമ്മുടെ പുരയിടത്തില്‍. ഇവയെല്ലാം ഇവിടിങ്ങനെ നടക്കുന്നതെന്താ--ഒന്നാമത് അതിനെ ആരും ഉപദ്രവിക്കാന്‍ നമ്മള്‍ സമ്മതിക്കത്തില്ല--

അതു ശരിയാ ഇന്നാളില്‍ മാടത്തക്കുഞ്ഞുങ്ങളേ പിടിക്കാന്‍ വന്ന പിള്ളാരേ അപ്പൂപ്പനോടിച്ചത് കണ്ട് അതിലൊരെണ്ണത്തിനെ വളര്‍ത്താമെന്നു വിചാരിച്ചിരുന്ന ഞാനെത്ര കരഞ്ഞതാ-കിട്ടുവിന്റെ സര്‍ട്ടിഫിക്കറ്റ്.

പിന്നെ അതിനു തിന്നാനുള്ള സാധനം ഇവിടെ സുലഭമായി കിട്ടും. അത് നമ്മള്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണ്. ഈ മണ്ണ് നമ്മുടെ സ്വന്തമല്ല--നമ്മള്‍ ഇവിടെ വന്നു ജനിച്ചതുകൊണ്ട് നമ്മുടെയാണെന്ന് പറയുന്നു. ഇത് സകലജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് കൃഷി ചെയ്യാന്‍ സധിക്കില്ല--

ആരു പറഞ്ഞു--വരാന്തയിലും മട്ടുപ്പാവിലുമൊക്കെ ചട്ടിയില്‍ പച്ചക്കറി വളര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ--ശ്യാംകുട്ടന്‍ അങ്ങിനെ എളുപ്പം ഒരുകാര്യം സമ്മതിച്ചു തരത്തില്ല.

ശരിയാ മോനേ ആള്‍ക്കാര്‍ക്കു വിവരം ഉണ്ടായാല്‍ നമ്മളെന്തു ചെയ്യും? ഞാന്‍ പറഞ്ഞത് നമ്മള്‍ സ്ഥലം ഉള്ളവര്‍ അതു വെറുതേ ഇടാതെ, കഴിയുന്നത് ചെയ്തുകൊണ്ടിരുന്നാ‍ല്‍ അത്രയും സമാധാനം--അതല്ല വല്ലവരും ഉണ്ടാക്കിത്തരുന്നതേ നമ്മള്‍കഴിക്കത്തുള്ളൂ എന്നു വാശി പിടിച്ചാല്‍ അതിലും സമധാനം--അല്ലാതെന്താ. ഈപറഞ്ഞതു വല്ലോം തലയില്‍ കേറിയോ?

കേറി കേറി-ആതിര ആവേശത്തോടെ പറഞ്ഞു. ഞങ്ങടെ സ്കൂളില്‍ ഇപ്പോള്‍ കൃഷി പഠിപ്പിച്ചു തുടങ്ങി--ഞാനിനി അപ്പൂപ്പന്റെ കൂടെ എല്ലാം ചെയ്യും.

നിങ്ങള്‍ക്കോടാ. ഓ എല്ലാം മനസ്സിലായി അപ്പൂപ്പാ.

നന്നായി-പണ്ടു നമ്മടെ മൊല്ലാക്കയ്ക്ക് മനസ്സിലായപോലാകരുത്.

അതാരാ അപ്പൂപ്പാ ഈ മൊല്ലാക്കാ.

അതേ ഇല്ല വെള്ളമടിച്ചോണ്ട് വണ്ടി ഓടിച്ച-----

ആ ഞങ്ങള്‍ക്കറിയാന്‍ വയ്യാ. എന്നാല്‍ കേട്ടൊ-മൊല്ലാക്ക സാ‍ധാരണ മദ്യപിക്കാറില്ല. ഒരു ദിവസം ഒരുസുഹൃത്ത് ഒന്നു സല്‍ക്കരിച്ചു. തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി പോലീസ്സ് പിടിച്ചു. മദ്യപിച്ചു വണ്ടിയോടിച്ചതിന്--മജിസ്റ്റ്രേട്ടിന്റെ കൊടതിയില്‍ എത്തിച്ചു. ആദ്യമാ‍യ കേസായതിനാലും കണ്ടിട്ട് മാന്യനാണെന്നു തോന്നിച്ചതിനാ‍ലും ഇനി മേലാല്‍ ഇങ്ങനെ ഇവിടെ വന്നുപോകരുതെന്നുള്ള ശാസനയോടെ കോടതി മൊല്ലാക്കയേ വിട്ടു.

ആഴ്ച രണ്ടു കഴിഞ്ഞു. വീണ്ടും ഒരു സല്‍ക്കാരം കഴിഞ്ഞു വരുന്ന വഴി പോലീസ്സിന്റെ പിടിയിലായി. ഇത്തവണ മജിസ്റ്റ്രേട്ടിന് ദെഷ്യം വന്നു.

തന്നോടല്ലിയോടൊ ഇങ്ങനെ ഇവിടെ വരരുതെന്നു പറഞ്ഞയച്ചത്--കോടതി ഗര്‍ജ്ജിച്ചു.

മൊല്ലാക്ക വളരെ വിനീതനായി-ശാന്തനായി പറഞ്ഞു. അവിടുന്നു ക്ഷമിക്കണം. ഇങ്ങനെ അങ്ങുന്നു പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവുന്നതു പോലീസുകാരോടു പറഞ്ഞു നോക്കി--അവരു സമ്മതിക്കാതെ എന്നേ ബലമായി പിടിച്ചു കൊണ്ടുവന്നതാ--

കൊണ്ടു പോടോ ഈ വിഡ്ഡിയേ എന്ന് ചിരി അമര്‍ത്തിക്കൊണ്ട് കോടതി പറഞ്ഞെന്നാ റിപ്പോര്‍ട്ട്--കോടതിക്ക് ചിരിക്കാനറിയാമോന്ന് എനിക്കറിയില്ല.

ഈ മൊല്ലാക്ക ഒരിക്കല്‍ മരിച്ചു പോയി-അഥവാ‍-മരിച്ചുപോയെന്ന് അങ്ങേര്‍ക്ക് തോന്നി.

മൂത്ത മകനേ വിളിച്ച് താന്‍ മരിച്ചു പോയെന്നും ഉടനേ എല്ലാവരേയും വിവരം അറിക്കണമെന്നും ഒട്ടും വിഷമിക്കരുതെന്നും പറഞ്ഞു.

വാപ്പ മരിച്ചില്ലെന്നും വെറും തോന്നലാണെന്നും മകന്‍ പറഞ്ഞപ്പോള്‍--

ഞാന്‍ മരിച്ചില്ലീന്ന് നീയാണോടാ തീരുമാനിക്കുന്നത്--വേഗം അടക്കാനുള്ളപരിപാടി നോക്ക്-എന്നു അലറി.

മോനും വീട്ടുകാരും കൂടി മൊല്ലാക്കയേ അടൂത്തുള്ള ഒരു ഡോക്ടറുടെ അടുത്തു കൊണ്ടു പോയി വിവരം പറഞ്ഞു.

സാരമില്ല ഞാന്‍ ഇപ്പം ശരിയാക്കിത്തരാം ഡോക്ടര്‍ ഉറപ്പു കൊടുത്തു.
ഡോക്ടര്‍:- (മൊല്ല്ലാക്കയോട്) നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇതാ പള്‍സ് നോര്‍മലാണ്.
മൊല്ലാക്ക:- ഞാന്‍ മരിച്ചു പോയി. കഷ്ടമായിപ്പോയി. വേഗം അടക്കാനുള്ള ഏര്‍പ്പാടു ചെയ്യ്.
ഡോക്ടര്‍:- നിങ്ങള്‍ മരിച്ചിട്ടില്ല.
മൊല്ലാക്ക:- അതു താനാണോ തീരുമാനിക്കുന്നത്. പറയുനതുകേട്ടാമതി.
ഡോക്ടര്‍:- ദേ ഞാന്‍ ഇപ്പോള്‍ തെളിയിക്കാം. മരിച്ച ആളിന്റെ ശരീരത്തില്‍ മുറിവില്‍ നിന്നും രക്തം വരുത്തില്ല. ഇതുനോക്ക്--ഡോക്ടര്‍ സൂചികൊണ്ട് തന്റെ കൈയ്യില്‍ കുത്തി--എന്നിട്ട് രക്തം വരുന്നതു കാണിച്ചു--ഇതു കണ്ടോ--മരിച്ചയാളുടെ ശരീരത്തില്‍ നിന്നും ഇതുപോലെ രക്തം വരില്ല--എന്നു പറഞ്ഞു കൊണ്ട് ഡോക്ടര്‍ മൊല്ലാക്കയുടെ കൈയ്യില്‍ സൂചികൊണ്ട് കുത്തി രക്തം വന്നത് കാണിച്ചു.
ഡോക്ടര്‍:- ഇപ്പോള്‍ മനസ്സിലയോ.
മൊല്ലാക്ക:- മനസ്സിലായി.
ഡോക്ടര്‍:- എന്തു മനസ്സിലായി?
മൊല്ലാക്ക:- മരിച്ചയാളുടെ ശരീരത്തിലേ മുറിവില്‍ നിന്നും രക്തം വരുമെന്ന് മനസ്സിലായി.

ഡോക്ടര്‍ തലയില്‍ കൈവച്ച് നിന്നുപോയി.

Comments (0)