കന്മദന്‍--രണ്ട്

അപ്പൂപ്പോ തേങ്ങാപൊട്ടിച്ചു വച്ചല്ലോ. എന്തവാ അപ്പൂപ്പാ ഈ കര്‍ക്കടകപ്പത്തൊണക്ക്.

അതോ പറയാം. ഭൂമിക്ക് ഒരു ആവാ‍സ വ്യവസ്ഥയുണ്ട്. അതനുസ‍രിച്ച് ജീവിച്ചാല്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ഓണത്തിന് വെളിച്ചെണ്ണവേണം. അതിനു മലയാളികള്‍ക്ക് തേങ്ങാ ആട്ടുന്നതിനു വേണ്ടി കര്‍ക്കടക മാസത്തില്‍ പത്തുദിവസത്തേ മഴയില്ലാത്ത ദിവസം അനുവദിച്ചു തന്നിട്ടുണ്ട്. ആ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി കാര്യം നടത്തിക്കൊള്ളണം. ഇത് ആരു നിശ്ചയിച്ചതാണെങ്കിലും കാര്യം ശരിയാണ്. ഈ സമയത്തിന് പയറ്റൊണക്കെന്നും പറയും. അപ്പോള്‍ പയറിട്ടാല്‍ പയറിനു പറ്റിയ കാലാവസ്ഥയാണ് തുടര്‍ന്നങ്ങോട്ടുള്ള മാസങ്ങളില്‍. ഇതൊക്കെ നമ്മുടെ പൂര്‍വീകന്മാര്‍ ശരിക്കു മനസ്സിലാക്കി നമുക്കു കാണിച്ചു തന്നിട്ടുണ്ട്. ചെയ്താല്‍ കൊള്ളാം--ചെയ്തില്ലെങ്കില്‍ അതിലും കൊള്ളാം.

അതു പോട്ടെ. നമുക്കു കന്മദ വര്‍മ്മയുടെ അടുത്തു പോകാം. പുള്ളി ദിവസവും രാത്രി അത്താഴം കഴിഞ്ഞ് കുരങ്ങനേധ്യാനിച്ച് മരുന്നു കഴിക്കാന്‍ പറ്റാതെ കിടക്കും. മന്ത്രിയാണെങ്കില്‍ വലിയ ഉത്സാഹത്തിലാണ്. അയാളുടെ പ്രധാന എതിരാളി--കൊട്ടാരം ജ്യോത്സ്യന്‍ --സിദ്ധികൂടി. എന്തു പറഞ്ഞാലും ഒരു ദൈവജ്ഞന്‍ -- അടുത്തയാള്‍ എങ്ങിനെ രക്ഷപെട്ടോ എന്തോ--കൊട്ടാരം വൈദ്യനേ--അയാളേയും പിടിക്കണം.

ഇങ്ങനെ മനക്കോട്ട കെട്ടി ഇരിക്കുമ്പോള്‍ അതാ-തന്റെ തലയിലേക്ക് ഒരുഇടിത്തീ. രാജാവിന് ഒരു വെളിപാട്. മന്ത്രിയേ വിളിച്ചു--മൂന്നു ചോദ്യങ്ങള്‍:-
൧) ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അയാളുടെ ജോലി എന്ത്?
൨) ദൈവം എവിടിരിക്കുന്നു?
൩) ദൈവം ഇപ്പോള്‍ എന്തു ചെയ്യുന്നു?
ഈ മൂന്നു ചോദ്യത്തിനും ഉത്തരം മന്ത്രി ഏഴു ദിവസത്തിനകം സഭയില്‍ വച്ചു നല്‍കണം. ശരി പൊയ്ക്കോളൂ.

ഇതുവരെ മറ്റാളുകളുടെ വിഷമം കണ്ട് രസിച്ചിരുന്ന മന്ത്രി ശരിക്കും ആപ്പിലായി. ദൈവം ഇല്ലെന്നു പറഞ്ഞാല്‍ പുതിയ ദൈവജ്ഞനും, കൊട്ടാരം വൈദ്യനും ഇടങ്കോലിടും. ഏതായാലും നമ്മുടെ തല പോയതുതന്നെ. അയാള്‍ വീട്ടില്‍ പോയി ദു:ഖിച്ചിരിപ്പായി.

ഗോപാലന്‍ കൊച്ചിലേ മുതല്‍ മന്ത്രിയുടെ കൂടെയാണ്. വീടോ അച്ഛനമ്മമാരോ ഒന്നും ഇല്ല. അത്മാര്‍ത്ഥത മാത്രം കൈമുതലായിട്ടുള്ളൊരു നിഷ്കളങ്കന്‍ . മന്ത്രി കരഞ്ഞാല്‍ അവനും കരയും--ചിരിച്ചാല്‍ ചിരിക്കും--അത്ര തന്നെ. പേരുപോലെ പശുക്കളേ മേയ്ക്കലാണ് ജോലി. മന്ത്രിക്കും അവന്‍ സ്വന്തം മകനേപ്പോലാണ്. ഗോപാലന്‍ വൈകിട്ടു പശുവിനേയും കൊണ്ടു വന്നപ്പോള്‍ മന്ത്രി ദു:ഖിച്ചിരിക്കുന്നു.

അവനും കൂടെ ഇരുന്നു. കാരണം ചോദിച്ചു.

ഓ നിന്നേക്കൊണ്ടു നടക്കുന്ന കാര്യമല്ല--എന്റെ തലവിധി. മന്ത്രി പരിതപിച്ചു.

ഗോപാലനുണ്ടോ വിടുന്നു. കാര്യമറിഞ്ഞേ അവന്‍ വെള്ളം പോലും കുടിക്കൂ എന്ന് ഒരേ വാശി. അവസാനം മന്ത്രി രാജാവിന്റെ ചോദ്യങ്ങളേക്കുറിച്ച് പറഞ്ഞു.

അയ്യോ ഇത്രേയുള്ളോ--ഇതിനാ‍ണോ ഈ വേവലാതി--ഗോപാലനു ചിരി വന്നു. ഇതിനുത്തരം ഞാന്‍ പറഞ്ഞോളാം. അങ്ങ് ഇത്തരം നിസ്സാര കാര്യത്തിന് ഉത്തരം പറയാന്‍ പോകുന്നത് നാണകേടാണ്. ഞാനേറ്റു.

മന്ത്രിക്ക് കരയണോ ചിരിക്കണോ എന്നു സംശയം. ഈ വിഡ്ഡിക്കെന്തറിയാം. കഷ്ടം. അവന്റെ വിശ്വാസം പോലുമെനിക്കില്ലല്ലോ. മന്ത്രി വീട്ടിനകത്തടച്ചിരിപ്പായി.

ഇപ്പോള്‍ ഗോപാലന് ഒരു പ്രശ്നവുമില്ല. ഏഴാം ദിവസം രാജാവിന് ഉത്തരം കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് അവന്‍ ‍.

അങ്ങിനെ ആ ദിവസം വന്നെത്തി. രാജാവിന്റെ പൂര്‍ണ്ണ സഭ എല്ലാ അന്തസ്സോടും കൂടി ആരംഭിച്ചു. രാജാവു മന്ത്രിയേ വിളിച്ചു. മൂന്നു ചോദ്യങ്ങളും ഒരു പ്രാവശ്യം കൂടി പറഞ്ഞു.

ഇവയുടെ ഉത്തരം കൊണ്ടുവന്നിട്ടുണ്ടോ? രാജാവ് ഗൌരവത്തില്‍ ചോദിച്ചു.

അയ്യോ അതിനെന്തിനാ മന്ത്രി--അദ്ദേഹത്തിന്റെ വേലക്കാരനായ ഞാന്‍ പറയാമല്ലോ--

എല്ലാവരും അത്ഭുതത്തോടെ നോക്കി--ഇവനാരെടാ! ആരാടാനീ രാജാവ് ഗര്‍ജ്ജിച്ചു.

അത് എന്റെ പശുപാലകന്‍ ഗോപാലനാ‍ണ്. അങ്ങയുടെ ചോദ്യത്തിനുത്തരം അവന്‍ പറയും.

ശരിയാണോടാ--ഉത്തരം തെറ്റിയാല്‍ തലകാണത്തില്ല. രാജാവ് പറഞ്ഞു.

ഉത്തരം തെറ്റിയാ‍ല്‍ ശരി ഉത്തരം അങ്ങു പറഞ്ഞിട്ട് തല എടുത്തോളൂ--ഗോപാലന് ഒരു കുലുക്കവുമില്ല.

നമുക്ക് ഉത്തരം അറിയാത്തതു കൊണ്ടല്ലേ നാം ചോദിക്കുന്നത്. രാജാവിന്റെ വാക്കുകള്‍ക്ക് ശാന്തത. എങ്കില്‍ ശരി. നമുക്കു തുടങ്ങാം.

ഒരു തോര്‍ത്തും ഉടുത്ത് ഒരെണ്ണം തോളേലുമിട്ട് പതിനഞ്ചു വയസ്സായ ഗോപാലന്‍ രാജാ‍വിനടുത്തേക്ക് സഗൌരവം നടന്നു ചെന്നു.
ഗോപാലന്‍ :- അങ്ങേയ്ക്കറിയാന്‍ പാടില്ലാത്ത കാര്യമാണ് ചോദിക്കുന്നത്.
രാജാവ് :- അതെ.
ഗോപാലന്‍ ‍:- അരിയാത്ത കാര്യം ചോദിക്കുന്ന ആള്‍ ശിഷ്യനും -പറഞ്ഞു തരുന്ന ആള്‍ ഗുരുവും ആണെന്നറിയാമോ?
രാജാവ് :- അറിയാം.
ഗോപാലന്‍ :-സിംഹാസനത്തില്‍ നിന്നിറങ്ങി താഴെ ഇരിക്കൂ. ഗുരുവാണ് സിംഹാസനത്തില്‍ ഇരിക്കേണ്ടത്.
രാജാവ് ഇറങ്ങി താഴെ ഇരുന്നു.

ഇനി ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കൂ. ഗോപാലന്‍ പറഞ്ഞു.
രാജാവ്:- ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അയാള്‍ എന്തു ചെയ്യുന്നു?
ഗോപാലന്‍ പറഞ്ഞു-“-ഉണ്ട്. ഒരു കറുത്ത-കറവയുള്ള പശുവിനേയും കുറച്ചു പച്ച പോച്ചയും കൊണ്ടു വരൂ.” അവ എത്തിചേര്‍ന്നു.“ ഇനി പോച്ച പശുവിനു കൊടുക്കൂ” ഗോപാലന്റെ ആജ്ഞ.--കൊടുത്തു കഴിഞ്ഞപ്പോള്‍--ഇനി അതിനേകറക്കൂ--കറന്നു- എന്താണ് പാലിന്റെ നിറം. ഗോപാലന്റെ ചോദ്യം.
അല്ലേ പാലിന്റെ നിറം വെളുപ്പാണെന്ന് ആര്‍ക്കാ അറിയാത്തത്. ഇതിനാണോ ഇത്രയും ബുദ്ധിമുട്ടിയത്. രാജാവിനു ദേഷ്യം വന്നു.

നിങ്ങള്‍ ശിഷ്യനാണെന്നതു മറക്കുന്നു--ഗോപാലന്‍ ഗൌരവത്തില്‍ പറഞ്ഞു. ഇവിടെ ഇരിക്കുന്നതില്‍ ആര്‍ക്കെങ്കിലും പച്ച പോച്ച ഏതെങ്കിലും വിധത്തില്‍ വെളുത്ത പാലാക്കി മാറ്റാമോ? ഗോപാലന്റെ ചോദ്യം കേട്ട് സദസ്സ്തരിച്ചിരുന്നു പോയി. ആരും ഉത്തരം പറഞ്ഞില്ല. ഇതാണ് ദൈവത്തിന്റെ ജോലി--ഗോപാലന്‍ പ്രഖ്യാപിച്ചു. രാജാവും സദസ്സും അംഗീകരിച്ചു.

ശരി ഇനി രണ്ടാ‍മത്തെ ചോദ്യം--ദൈവം എവിടെ ഇരിക്കുന്നു?

ഈ ഹാള്‍ മുഴുവന്‍ കറുത്ത തുണികൊണ്ടൂ നാലുവശവും മറയ്ക്കുക. വിളക്കെല്ലാം അണയ്ക്കട്ടെ. ഗോപാലന്‍ നിര്‍ദ്ദേശിച്ചു. ഇനി ഒരു തിരി കത്തിക്കുക. ഇപ്പോള്‍ പ്രകാശമുണ്ടല്ലോ. ഈപ്രകാശം എവിടെയാണ് ഇരിക്കുന്നത്--ഗോപാലന്‍ ചോദിച്ചു. കന്മദവര്‍മ്മ ഗോപാലനേ കെട്ടിപ്പിടിച്ചു. മിടുക്കന്‍ . മനസ്സിലായി--ദൈവം എവിടെയാണിരിക്കുന്നതെന്ന്.
ഗോപാലന്‍ ഗൌരവത്തോടെ പറഞ്ഞു.--താങ്കള്‍ നില മറക്കുന്നു. ശിഷ്യനാണ്--അവിടെയിരിക്കൂ. അനുസരണയോടെ രാജാവ് നിലത്തിരുന്നു. ശരി മൂന്നാമത്തേ ചോദ്യം--ഗോപാലന്‍ പറഞ്ഞു.

ദൈവം ഇപ്പോള്‍ എന്തു ചെയ്യുന്നു? കന്മദവര്‍മ്മക്ക് ഗോപാലനേക്കുറിച്ച് മതിപ്പ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഗോപാലന്‍ പറഞ്ഞു --മാട്ടിടയനായ എന്നേ ഈ സിംഹാസനത്തിലിരുത്തി രാജാവാ‍യ അങ്ങയേ എന്റെ കാല്‍ക്കല്‍ ഇരുത്തി എന്നേക്കൊണ്ട് അങ്ങയേ അനുസരിപ്പിക്കുന്നു.

സദസ്സു മറന്ന് എല്ലാവരും കൈയ്യടിക്കുന്നു. എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞിട്ട് ഗോപാലന്‍ എഴുനേറ്റ് രാജാവിനെ നമസ്കരിക്കുന്നു. രാജാവ് അവനേ പിടിച്ചെഴുനേല്‍പ്പിച്ച്--നീയാണിനി എന്റെ മന്ത്രി എന്ന് പ്രഖ്യാപിക്കുന്നു.
ഇതുപോലൊരു പകരക്കഥ ആ ഐന്‍സ്റ്റീന്റെ ഉണ്ടല്ലോ--രാംകുട്ടന്‍ പറഞ്ഞു--വെണ്ടാവേണ്ടാ നമുക്ക് തേങ്ങാ കഴറ്റിയിട്ടുമതി ഇനി കഥ--ഉണ്ണിയാണ്--എന്തവാ അപ്പൂപ്പാ ഈ തേങ്ങാ കഴറ്റുന്നെന്നു വച്ചാല്‍.

അതോ അത് തേങ്ങാ വെയിലത്തു വച്ചൊന്നുണങ്ങി ക്കഴിയുമ്പോള്‍ ചിരട്ടയില്‍ നിന്നും പാരകൊണ്ടോ. പിച്ചാത്തികൊണ്ടോ, ചട്ടുകത്തിന്റെ പിടികൊണ്ടോ ഇളക്കി എടുക്കും. അതിനാണ് കഴറ്റുക എന്നു പറയുന്നത്.

അയ്യോ-എന്നാ കഥ മതി ഉണ്ണീ നിരാശയോടെ പറഞ്ഞു . ഞാന്‍ വിചാരിച്ചു എന്തോ തിന്നുന്ന കാര്യമാണെന്ന്.

അയ്യട അവന്റെ ഒരു തീറ്റി--വാ അപ്പൂപ്പാ നമുക്കു തേങ്ങാ കഴറ്റാം--ശ്യാം സെഷന്‍ ക്ലോസ്സ് ചെയ്തു.

Comments (0)