സംഗീതം

അപ്പൂപ്പോ വന്നേ ഇന്നലെ ചക്കരക്കുട്ടിയുടെ കഥ കേട്ടപ്പോള്‍, അമ്മൂമ്മ പറേവാ മണ്ണാത്തിക്കീച്ചി രാവിലേ -ഹരി-ശ്രീ പഠിക്കുമെന്ന്--ഉള്ളതാണോ അപ്പൂപ്പാ--

ആതിര അമ്മൂമ്മയേ കഥ കേള്‍പിക്കാന്‍ ചെന്നപ്പോള്‍ കിട്ടിയ വിവരമാണ്.

ശരിയാ മോളേ. പക്ഷേ വെളുപ്പിനു മൂന്നു മണിക്കുണര്‍ന്ന് ശ്രദ്ധിക്കണം. മണ്ണാത്തിക്കീച്ചി” മനയെത-പണഗശ്രീ-രീഹ“ അത് ഇടത്തുനിന്നും വലത്തോട്ടല്ല മറിച്ച് വലത്തുനിന്നും ഇടത്തോട്ടാണു വായിക്കേണ്ടത്. ചിലപ്പം ഈകിളീ ചൈനയില്‍ നിന്നെങ്ങാനുമായിരിക്കും വന്നത്. അപ്പോള്‍ ഉപ്പന്‍ ങ്ഹു-ങ്ഹു-ങ്ഹുങ്ഹു-എന്നു പറഞ്ഞ് അങ്ങനെയല്ല എന്നറിയിക്കും. ഉടനേ കുയില്‍ കു-ക്കു-ക്കു-ക്കു എന്നു പറഞ്ഞ് ഉപ്പനേ കളീയാക്കും. ഒന്നു മിണ്ടാതിരിക്ക് എന്ന അര്‍ത്ഥത്തില്‍ കാക്ക ക്രാ-ക്രാ എന്നു പറഞ്ഞു കഴിയുമ്പോഴേക്കും വീണ്ടും മണ്ണാത്തി കീച്ചി ആവര്‍ത്തിക്കുകയും-ബാക്കീഎല്ലാം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. ഇത് അഞ്ചു മണിവരെ തുടരും. ഇതിനിടെ മറ്റു ചിലര്‍ കലപില കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യും-കേള്‍ക്കുന്നവര്‍ക്ക് ഒരു ഉത്സവത്തിനെ പ്രതീതി.

ശരിയാണോ അപ്പൂപ്പാ-കിട്ടുവും ഉണ്ണിയും ഒന്നിച്ചു ചോദിച്ചു. ഞങ്ങള്‍ എന്തായാലും ഇന്നു മുതല്‍ വെളുപ്പിനെ എഴുനേറ്റു നോക്കും. നമക്കു നോക്കാമെടാ ഈ അപ്പൂപ്പന്റെ ബഡായി--രാം-ശ്യാം കൂടെക്കൂടി. അമ്മൂമ്മ ആഹാരം കൊടുക്കുന്ന ഓലേഞാലികള്‍ ഇപ്പോള്‍ മൂന്നെണ്ണമായി. രാവിലത്തേ പലഹാരം താമസിച്ചാല്‍ എന്തൊരു ബഹളമാണെന്നോ. ഇപ്പത്തരാം -ഒന്നു വെന്തോട്ടെ എന്ന് അമ്മൂമ്മ പറേന്ന കേട്ടാല്‍ ആരാണ്ട് മനുഷ്യര്‍ അടുത്തു നില്‍ക്കുന്നെന്നു തോന്നും. എല്ലാവീട്ടിലും ഇങ്ങനെ കിളികള്‍ക്കു കൊടുക്കുമോ അപ്പൂപ്പാ.

കൊള്ളാം നല്ല ചോദ്യം. ഇല്ലെന്നു തന്നല്ല തരപ്പെട്ടാല്‍ അവയേ പിടിച്ചു ശാപ്പിടുകയും ചെയ്യും. കിളികളിലേ ഏറ്റവും നല്ല പാടുകാരാരാണ്. കുയില്‍, വാനമ്പാടി മുതലായവ മനോഹരമായ ശബ്ദത്തില്‍ പാ‍ടും. ഏറ്റവും നല്ല പാട്ടുകാരേ അപ്പൂപ്പനറിഞ്ഞുകൂടാ. അപ്പം അപ്പൂപ്പനറിഞ്ഞുകൂടാത്ത കാര്യവുമുണ്ട് ഈഭൂമിയില്‍--എല്ലാത്തിനും ഉടക്കു പറയുന്നതു കേട്ടാല്‍ ചിലപ്പോള്‍ തോന്നും എല്ലാമറിയാമെന്ന്--രാം-ശ്യാമിന് സമാധാനമായി.

ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല ഗായകനാരാണെന്നറിയാമോ മക്കളേ. സദാ‍ പാടി ക്കൊണ്ട് നടക്കുന്ന നാരദനാണോ--വീണയും കൊണ്ടിരിക്കുന്ന സരസ്വതീദേവിയാണോ അതോ മറ്റു വലവരുമാണോ.

ഈ നാരദന്‍ അതിനു പട്ടുകാരനാണോ--ആതിരയാണ്--എപ്പഴും നാരായണാ-നരായണാ എന്നും പറഞ്ഞല്ലിയോ നടപ്പ്.

മോളേ അത് സിനിമാക്കാരുടെ നാരദനാ. ശരിക്കുള്ള ദേവലോകം റിപ്പോര്‍ട്ടര്‍ നാരദന്‍ ഉഗ്രന്‍ പാ‍ട്ടുകാരനല്ലിയോ--അഥവാ അങ്ങിനെയാണ് അദ്ദേഹം വിചാരിച്ചിരുന്നത്. അതു മാറാനൊരു കാര്യമുണ്ടാകുന്നതുവരെ.

അതെന്തവാ അപ്പൂപ്പാ?

അതല്ലിയോ പറയാന്‍പോന്നെ--

നാരദന്‍ ഒരുദിവസം കൈലാസത്തില്‍ പോകുന്നവഴി ഗന്ധമാദന പര്‍വ്വതത്തില്‍ എത്തി. ഗാനം ആലപിച്ചുകൊണ്ടാണല്ലോ നടപ്പ്. ഒരു ദീന രോദനം കേള്‍ക്കുന്നെന്നു തോന്നി ഗാനം നിര്‍ത്തി ശ്രദ്ധിച്ചു. രോദനം കേള്‍ക്കാനില്ല. വീണ്ടും പാട്ടും പാടിനടന്നപ്പോള്‍ അതാ വീണ്ടും കരച്ചില്‍. പാട്ടുനിര്‍ത്തി നാരദന്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. ഒരു പൊയ്കയില്‍ അതി സുന്ദരികളായ ഏഴ് അപ്സരസ്സുകള്‍ കിടക്കുന്നു.
നാരദന്‍:- ആരാണു നിങ്ങള്‍? എന്താണ് ഇവിടെ വന്നു കിടക്കുന്നത്?
അവര്‍ :- ഞങ്ങള്‍ സപ്ത സ്വരങ്ങളാണ്. സംഗീതമാണെന്നു പറഞ്ഞ് കുറേപേര്‍ പാടുന്നു. സ്വരസ്ഥാനം തെറ്റിച്ചുള്ള ആ പാട്ടുകള്‍ ഞങ്ങള്‍ക്ക് അംഗവൈകല്യം വരുത്തി--ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യ.

നാരദന്‍ നോക്കി. ശരിയാണ്. അതിസുന്ദരികളാണെങ്കിലും എല്ലാം വികലാംഗകളാണ്. എന്താണിതിനു പ്രതിവിധി? നാരദന്‍ ചോദിച്ചു.

ശുദ്ധ സംഗീതം കേട്ടാല്‍ ഞങ്ങള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും അതിന് ഗന്ധമാദനത്തില്‍ പോയി താമസിക്കാനും വാണീദേവി അരുളിച്ചെയ്തതനുസരിച്ചാണ് ഞങ്ങള്‍ ഇവിടെ കിടക്കുന്നത്.

മ്യൂസിക് തെറാപ്പി--ശ്യാമിന്റെ കമന്റ്--അന്നും ഇതൊക്കെ ഉണ്ടോ അപ്പൂപ്പാ?

ആ പേരൊന്നും എനിക്കറിയാന്‍ വയ്യ. കേള്‍ക്ക്.

ഓ ഞാനീവഴി വരുമെന്ന് വാണി വിചാരിച്ചുകാണും--ഇപ്പം ശരിയാക്കിതരാം. നാരദന്‍ തംബുരു മുറുക്കി പാടാന്‍ തുടങ്ങി. ഏഴു പേരും കൂടി വല്യവാ‍യിലേ നിലവിളിയും തുടങ്ങി-നിര്‍ത്തൂ-നിര്‍ത്തൂഎന്ന് അലറി വിളിച്ചു കൊണ്ട്. ഈ പാട്ടാണ് ഞങ്ങളേ ഈപരുവത്തിലാക്കിയത്. ദയവു ചെയ്ത് അങ്ങു പോയി അറിയാ‍വുന്ന ആരുടെയെങ്കിലും അടുത്തുനിന്ന് സംഗീതം പഠിക്കൂ--പാടുന്നതിനു മുമ്പ്. അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു.

നാരദന്‍ വിചാരിച്ചു--ഇവിടെ ഹനുമാന്റെ വാ‍സസ്ഥാനമാണ്. മറ്റാരും ഈവഴി വരുത്തില്ല. പിന്നെന്തിനാ ഇവരോടെ ഇവിടെക്കിടക്കാന്‍ പറഞ്ഞത് . ഹനുമാന്‍ തപസ്സിലുമാണ്.

ഈ ഒടുവിലത്തെ വിചാരം അല്പം ഉച്ചത്തിലായിപ്പോയി.

അതെ അതെ ഹനുമാന്‍സ്വാമിയുടെപാട്ട്--അപ്സരസ്സുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അയ്യേ കുരങ്ങന്റെ പാട്ടോ-നാരദന് വിശ്വാസം വരുന്നില്ല.

അങ്ങയ്ക്ക് അദ്ദേഹത്തോടൊന്നു പറയാമോ? അവര്‍ ചോദിച്ചു.

പിന്നെന്താ-ഇനി അതിന്റെ കുഴപ്പം കൊണ്ട് നിങ്ങളിവിടെ കിടക്കണ്ടാ.

നാരദന്‍ പോയി ഹനുമാനേ കണ്ടു. ഹനുമാന്‍ നാരദനേ നമസ്കരിച്ച് ഉപചരിച്ചു.

എന്താണാ‍വോ അങ്ങയുടെ പാദ സ്പര്‍ശം കൊണ്ട് ഇവിടം ധന്യമാക്കിയത്? ഹനുമാന്‍ ഹോദിച്ചു.

അവിടെ കുറച്ചു പേര്‍ക്ക് അസുഖം-- തന്റെപാട്ടു കേട്ടാല്‍ മാറുമ്പോലും--നാരദന്‍ പുച്ഛസ്വരത്തില്‍ പറഞ്ഞു.

സ്വരഭേദംവകവയ്ക്കാതെ ഹനുമാന്‍ നാരദന്റെ കൂടെ പുറപ്പെട്ടു. പൊയ്കയുടെ കരയില്‍ എത്തി. എന്നാല്‍ പാട്--നാരദന് നാണക്കേട് സഹിക്കുന്നില്ല.

ഹനുമാന്‍ പത്മാസനത്തിലിരുന്നു. കണ്ണടച്ച് ശ്രുതി പിടിച്ച് സാവധാനം പാടിത്തുടങ്ങി. പാട്ട് മുറുകിത്തുടങ്ങിയപ്പോള്‍ നാരദന്‍ അതില്‍ ലയിച്ച് തംബുരു അറിയാതെ താഴെ വച്ച് വേറേ എതോ ലോകത്തില്‍ പെട്ടപോലെ ഇരുന്നുപോയി.

പാട്ടുതീര്‍ന്നു. അപ്സരസ്സുകള്‍ കരയ്ക്കുകയറി--അത്ഭുതം-അവരുടെ വികലാംഗത്വം ഇല്ലാതെയായി. ഹനുമാനേ വന്ദിച്ച് അവര്‍ യാത്രയായി.

അവരുടെ ശബ്ദം കേട്ട് നാരദന്‍ കണ്ണുതുറന്നു. തംബുരു തപ്പി. അതിന്റെ പകുതിയിലധികം പാറയില്‍ ഉറച്ചുപോയിരിക്കുന്നു. നാരദന്‍ പിടിച്ചുനോക്കിയിട്ട് ഇളകുന്നില്ല.

ഹനുമാനോട് ചോദിച്ചു. പാട്ടിന്റെ ലയം കൊണ്ട് പാറ ഉരുകി തംബുരു താണുപോയതാണെന്നും പാട്ടു കഴിഞ്ഞപ്പോള്‍ പാറ പൂര്‍വ്വസ്ഥിതിയേ പ്രാപിച്ചെന്നും ഇനിയും ഇതേ രാഗം പാടിയാല്‍ പാറ അയഞ്ഞ് തംബുരു എടുക്കാമെന്നും ഹനുമാന്‍ പറഞ്ഞു.

നാരദന്‍ ആ രാഗം പാടി. എത്ര നന്നായി പാടിയിട്ടും പാറയ്ക്ക് ഒരു ലംഘനവുമില്ല. നാണം കെട്ട് നാരദന്‍ ഹനുമാന്റെകാലില്‍ വീണു-ശിഷ്യത്വം സ്വീകരിച്ചു. ഹനുമാന്‍ വീണ്ടും പാടി തംബുരു എടുത്തു കൊടുത്തു.

Comments (0)