ബാലി

നമ്മുടെ നാരദന്‍ ഒരു ദിവസം ബ്രഹ്മശ്രീ രാവണന്റെ കൊട്ടാരത്തില്‍ ചെന്നു.

ബ്രഹ്മശ്രീയോ--രാവണന്‍ രാക്ഷസനല്ലേ ഉണ്ണി ഇടപെട്ടു.

എടാ വല്ലപ്പോഴും രാമായണം വായിക്കണം. ഈ കര്‍ക്കിടകത്തില്‍ വായിക്കണമെന്നു പറഞ്ഞിട്ട് ഓരോ കാര്യം പറഞ്ഞ് ഒഴിവാകുകയല്ലായിരുന്നോ.പോട്ടെ . രാവണന്‍ സാക്ഷാല്‍ ബ്രഹ്മാവിന്റെ നാലാമത്തേ തലമുറയാണ്,
“പൌലസ്ത്യ പുത്രനാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യ സമ്മതന്‍ ഘോര തപോധനന്‍ ‍” എന്നാണ് രാമായണത്തില്‍ രാവണനേക്കുറിച്ച് പറയുന്നത്.

ലോകം മുഴുവന്‍ ജയിച്ചെന്ന് അഹങ്കരിച്ചിരുന്ന രാവണനേ ഒന്നു കണ്ടുകളയാം--പറ്റിയെങ്കില്‍ ഒരു പണി കൊടുക്കുകയും ചെയ്യാം, എന്നാണ് നാരദന്റെ വിചാരം.

നാരദനേക്കണ്ട് രാവണന്‍ സിംഹാസനത്തില്‍ നിന്നും എഴുനേറ്റ് കാലു കഴുകിച്ച് പൂജിച്ച് ഭദ്രാസനത്തിലിരുത്തി.
രാവണന്‍ :- അങ്ങ് ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണല്ലോ. എന്തുണ്ട് വിശേഷങ്ങള്‍. നമ്മുടെ പ്രജകളൊക്കെ സൌഖ്യമായിരിക്കുന്നില്ലേ. എല്ലായിടത്തും കണ്ണെത്തുന്നില്ല.
നാരദന്‍ :- എല്ലായിടത്തും പരമ സൌഖ്യം. അങ്ങയുടെ ഗുണഗണങ്ങള്‍ വാഴ്തി-വാഴ്തി പെണ്ണുങ്ങളുടെ നാവു കുഴഞ്ഞു. എവിടെ ചെന്നാലും രാവണ പ്രഭുവിനേ ഇങ്ങോട്ടു കണ്ടിട്ട് കുറേക്കാലമായല്ലോ എന്നേ കേള്‍ക്കാനുള്ളൂ. പക്ഷേ--ഓ ഒന്നുമില്ല.
രാവണന്‍ :- എന്താണങ്ങു നിര്‍ത്തിക്കളഞ്ഞത്. എന്താണു പക്ഷേ-
നാരദന്‍ :- ഓ അതു പറയാന്‍ തന്നെ എനിക്കു നാണമാകുന്നു. പോട്ടെ.
രാവണന്‍ ‍:- അല്ല എന്തോ ഉണ്ട്. പറയണം. എന്താണെങ്കിലും-
നാരദന്‍ :- അതേ-ഞാനീയിടെ കിഷ്കിന്ധവരെ പോയിരുന്നു.
രാവണന്‍ ‍:- ആ കുരങ്ങന്മാരുടെ രാജ്യത്തോ?
നാരദന്‍ ‍:- അതെ. പക്ഷേ എന്തൊരഹങ്കാരികളാണ് അവിടെ ബാലിയെന്നൊരു കുറങ്ങനാണ് ഭരണം. നിങ്ങള്‍ അയല്‍ക്കാരാണല്ലോ എന്നു വിചാരിച്ച് ഞാനെന്റെ ഗ്രഹപ്പിഴയ്ക്ക് രാവണ പ്രഭു ഒക്കെ എങ്ങിനെ ഇരിക്കുന്നു എന്നു ചോദിച്ചു. അവന്റെ ഉത്തരം കേട്ട് എന്റെ തൊലി പൊളിഞ്ഞു പോയി. അത് എന്തായാലും ഞാന്‍ പറയത്തില്ല.
രാ‍വണന്‍ :- എന്താ സ്വാമീ‍ ഇത്. എനിക്ക് അതുകേള്‍ക്കാന്‍ ധൃതിയായി. പറയൂ.
നാരദന്‍:- എന്റച്ഛനേ അവന്റെ മോന്‍ പിടിച്ച് കെട്ടി കൊണ്ടുചെന്ന് അവന്റെ മുമ്പില്‍ നിര്‍ത്തി അവമാനിച്ചു. അന്നു മുതല്‍ ഞാനവനേ നോട്ടമിട്ടിരിക്കുന്നതാ. അവന്റെ അമ്മായി അപ്പന്റെ മോനേ --അവന്റളിയനേ-ഇതിനിടയ്ക്കു ഞാന്‍ തട്ടി. ഇപ്പോള്‍ ഞാനൊരു ശകലം ബിസിയാ. അതിനിടയ്ക്ക് അവന്‍ ഇങ്ങോട്ടെങ്ങാനും വന്നാല്‍--ഞാന്‍ നോക്കി ഇരിക്കുകയാണെന്ന് അവനേ കണ്ടാല്‍ ഒന്നു പറഞ്ഞേരെ.

ഒരട്ടഹാസത്തോടുകൂടി രാവണന്‍ ചാടി എഴുനേറ്റു. അത്രയ്ക്കായോ ഈ കുരങ്ങന്മാര്‍. ഇനി കുരങ്ങു വംശം ഭൂമിയില്‍ വേണ്ടാ--രാവണന്‍ ചന്ദ്രഹാസം ഇളക്കിക്കൊണ്ട് അലറി. എവിടെ പ്രഹസ്തന്‍ . പുഷ്പകം കൊണ്ടു വരൂ.

നാരദന്‍ വന്ന പുഞ്ചിരി അമര്‍ത്തിക്കൊണ്ട് പറഞ്ഞു. ധൃതി വയ്ക്കണ്ടാ. ഞാനും കൂടി വരാം. അവന്‍ സാധാരണക്കാരനല്ല.

ഛീ--രാവണന്‍ പുച്ഛത്തോടെ ചിരിച്ചു. ഏതായാലും സ്വാമി കൂടി പോരെ. സ്വാമിയുടെ സംശയം അങ്ങു തീരട്ടെ.
അപ്പഴേ അപ്പൂപ്പാ ഇങ്ങനങ്ങു പറഞ്ഞു പോയാല്‍--ആരാണ് ബാലിയുടെ അച്ഛന്‍ --അമ്മായി അപ്പന്റെ മോന്‍ --ഇതൊന്നും ഞങ്ങള്‍ക്കറിയാന്‍ വയ്യാ.

ഓ- ക്ഷമിക്കു മക്കളേ--ബാലിയുടെ അച്ഛന്‍ ഇന്ദ്രന്‍ --രാവണന്റെ അമ്മായി അപ്പന്‍ മയന്‍ --മയന്റെ മകന്‍ മായാവി--രാമായണം വായിക്കണം. മായാവിയേ ബാലി കൊന്നു.

രാവണനും നാരദനും കൂടി പുഷ്പകവിമാനത്തില്‍ കയറി കിഷ്കിന്ധയില്‍ എത്തി. വഴിക്കുവച്ച് നാരദന്‍ പറയാതെ വച്ചിരുന്ന ഒരു കാര്യം രാവണനോടു പരഞ്ഞു. ബാലിക്ക് അച്ഛന്‍ ഇന്ദ്രന്‍ കൊടുത്ത ഒരു മാലയുണ്ട്. അത് ധരിച്ചിരിക്കുമ്പോള്‍ അവനോട് നേരിട്ട് എതൃക്കുന്നവന്റെ പകുതി ശക്തി കൂടി ബാലിക്കു കിട്ടും.

അതായത് രാവണന്റെ പകുതി ശക്തി+ ബാലിയുടെ ശക്തി ബാലിക്ക്-

-രാവണനോ സ്വന്തം ശക്തിയുടെ പകുതിമാത്രം. അതു കൊണ്ട് അവനുനേരേ പോകണ്ടാ. വൈകിട്ട് സന്ധ്യാവന്ദനത്തിന് കടല്‍തീരത്തു കടലിലേക്കുനോക്കി ഒരിരിപ്പുണ്ട്. അന്നേരം നമുക്ക് പിന്നില്‍കൂടിചെന്ന് അവനേ പിടിക്കാം.

അവര്‍ രണ്ടുപേരും കൂടി പതുക്കെ നടന്നു. ബാലി ഇരിക്കുന്ന സ്ഥലം നാരദന്‍ ചൂണ്ടിക്കാണിച്ചു.

രാവണന്‍ അങ്ങോട്ടുനോക്കി. ഒരു പര്‍വ്വതം.

ഈപര്‍വ്വതത്തിന്റെ അപ്പുറത്താണോ--രാവണന്‍ ചോദിച്ചു.

ഏതു പര്‍വ്വതം-നാരദന്‍ ചോദിച്ചു. അതു ബാലിയാണ്--ദേ വാലു നീട്ടി പുറകിലേക്കിട്ടിരിക്കുന്നതു കണ്ടില്ലേ. പതുക്കെ ചെന്ന് വാലില്‍ പിടികൂട്. പിന്നെ അവന്‍ നമ്മുടെ കസ്റ്റഡിയിലാണ്. പൊയ്ക്കോ പൊയ്ക്കോ

--രാവണനേ മുന്നോട്ടു വിട്ടിട്ട് നാരദന്‍ പിന്നോട്ടു നടന്നു. രാവണന്‍ വളരെ സാവധാനത്തില്‍--ഇപ്പോള്‍ പഴയ ശൌര്യം ഒന്നും ഇല്ല--മുന്നോട്ടു നടന്ന് ഒന്നു തിരിഞ്ഞു നോക്കി--നാരദന്‍ വളരെ ദൂരെയാണ്--അവിടെനിന്ന് മുന്നോട്ടു പൊയ്ക്കോള്ളാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. രാവണന്‍ വാലില്‍ പിടിച്ചതും നാരദന്‍ മറഞ്ഞു.

രാവണന്‍ ഒരു കൈകൊണ്ട്ബാലിയുടെ വാലില്‍ പിടിച്ചു. ബാലി ആ കൈ വാലുകൊണ്ട് ഒരു ചുറ്റുചുറ്റി. രാവണന്‍ അടുത്ത കൈകൊണ്ട് പിടിച്ചു. ബാലി അതുകൂട്ടി ചുറ്റി. രാവണന്‍ പിടിവിടീ‍ക്കാന്‍ ശ്രമിക്കുന്തോറും ഇരുപതു കൈകളും; കാലുകളും എല്ലാം ബാലിയുടെ വാലില്‍ പെട്ട് ഒരു പന്തുപോലായി. ബാലി അവിടെനിന്ന് അടുത്ത കടല്‍ കരയിലേക്കു ചാടി--നാലു കടലിന്റെ തീരത്തും ബാലിക്ക് സന്ധ്യാവന്ദനം ഉണ്ട്. അതെല്ലാം കഴിഞ്ഞ് ബാലി വാല്‍ പതുക്കെ വെള്ളത്തില്‍ മുക്കി. രാവണന് മരണവെപ്രാളം--ശ്വാസം നില്‍ക്കുന്നതിനു മുമ്പ് വാല്‍ കരക്കെടുത്തു. ഒറ്റ ച്ചാട്ടത്തിന് കിഷ്കിന്ധയിലെത്തി.

രാവണന്‍ വാലിലുണ്ടെന്ന് അറിഞ്ഞ ഭാവമേ ഇല്ല. ഇങ്ങനെ എത്ര കാലം കഴിഞ്ഞെന്ന് അറിയത്തില്ല--

ഒരു ദിവസം ബാലിയുടെ മകന്‍ അംഗദന്‍ അച്ഛന്റെ വാലില്‍ പിടിച്ച് കളീക്കുകയാണ്. അതാ എന്തോ മിനുങ്ങുന്നു. അവന്‍ ഒരീര്‍ക്കിലെടുത്ത് ഒറ്റക്കുത്ത്--ഒരലര്‍ച്ച കേട്ട് നോക്കിയപ്പോള്‍ രാവണന്റെ കണ്ണില്‍ നിന്നും ചോര.

ബാലി പതുക്കെ വാലെടുത്ത് അറ്റം പരിശോധിച്ചു.

അയ്യോടാ ഇതാരാ രാവണനല്ലിയോ--താനെന്താടോ ഇവിടെ--കുരുങ്ങിയപ്പോള്‍ തനിക്കൊന്നു പറയാന്‍ വയ്യാരുന്നോ--അയ്യോ പാവം ക്ഷീണിച്ച് എല്ലും കോലും ആയിപ്പോയല്ലോ. അംഗദാ വാലഴിച്ചുവിട്. ലോക ചക്രവര്‍ത്തിയാ--നിന്റപ്പൂപ്പനെ പിടിച്ചു കെട്ടിയവന്റെ തന്ത.

കെട്ടഴിഞ്ഞ രാവണന്‍ നാണിച്ച് നില്‍ക്കുമ്പോള്‍ ബാലി പറഞ്ഞു -പൊയ്ക്കൊ-മര്യാദയ്ക്ക് ഇരുന്നോണം.

രാവണന് ബാലിയുമായി സഖ്യം ചെയ്യാന്‍ മോഹം. എതായാലും ബാലി സമ്മതിച്ചു. അങ്ങനെ അന്നുമുതല്‍ അവര്‍ സഖ്യ കക്ഷികളായി. രാവണന്‍ ലങ്കയിലേക്കു പോന്നു.

Comments (1)

ഹഹഹ...അടിപൊളീ