കാര്‍ത്തവീര്യാര്‍ജ്ജുനന്‍

അപ്പൂപ്പോ തേങ്ങ ആട്ടിച്ചിട്ട് വെളിച്ചെണ്ണ എത്രയുണ്ടായിരുന്നു. രാംകുട്ടനാണ് വീട്ടിലേകാര്യങ്ങളില്‍ശ്രദ്ധ.

നാല്പത്തൊന്നേകാല്‍ കിലോ--നീയൊക്കെ തിന്നു തീര്‍ത്തതിന്റെ ബാക്കി. പിണ്ണാക്ക് പതിനാറു കിലൊ.

ഈ പിണ്ണാക്ക് തിന്നാന്‍ നല്ലരസമാ--കിട്ടുവും ഉണ്ണിയും ഒന്നിച്ചു പറഞ്ഞു.

എടാ അത് ഒരുപാടെടുത്തു വായിലിടല്ലെ. കുതിര്‍ന്ന് തൊണ്ടയ്ക്കുകെട്ടിയാല്‍ ശ്വാസം വിടാന്‍ പറ്റത്തില്ല.
“പിണ്ണാ‍ക്കു കണ്ട് കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതു കുതിര്‍ന്നവിടെത്തടഞ്ഞു.
തൊണ്ണാന്‍ കണക്കെ മിഴിയുന്തി വലഞ്ഞു കഷ്ടം
കണ്ണാം കുളം കരകവിഞ്ഞൊഴുകിത്തുടങ്ങി.“ എന്നു കേട്ടിട്ടില്ലേ?

ഇല്ല. ഈ അപ്പൂപ്പന്‍ കേട്ടിട്ടുള്ളതൊക്കെ ഞങ്ങളെങ്ങനാ കേള്‍ക്കുന്നത്--ശ്യാമാണ്--അങ്ങേര് ഭയങ്കര ലോജിക്കുകാരനാണ് യുക്തിയില്ലാത്തത് ഉടനേചോദ്യം ചെയ്യും.

ക്ഷമിക്കടാ മോനേ അപ്പൂപ്പന്‍ ഒരു തമാശയ്ക്കു ചോദിച്ചതല്ലേ.

ഈ വെളിച്ചെണ്ണ കുറേ നാളാത്തേക്കുണ്ടല്ലോ. ഇതു ചീത്തയാ‍കത്തില്ലേ. ആതിരയാണ്. അവള്‍ക്കു വീട്ടുകാര്യത്തിലാണ് ശ്രദ്ധ.

കുറച്ച് കുരുമുളക് പൊട്ടിച്ച് കിഴി കെട്ടി എണ്ണഭരണീയില്‍ ഇട്ടാല്‍ മതി. ചീത്തയാകത്തില്ല. എള്ളെണ്ണയാണെങ്കില്‍ ഇതിന്റെ കൂടെ കരിപ്പെട്ടിയും ഇടണം.

അപ്പഴേ അപ്പൂപ്പാ ഈ രാവണനെ ബാലി മത്രമേ തോല്പിച്ചിട്ടുള്ളോ. ലോകം മുഴുവന്‍ പിടിച്ചടക്കിയെന്നു പറഞ്ഞല്ലോ--കിട്ടുവാണ്. അവനു കഥയാണ് പ്രധാനം.

അല്ല മോനേ മുമ്പൊരിക്കല്‍ വേറൊരു രാജാവ്--കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ‍--ഹേഹയ രാജവാണ്--രാവണനെ പിടിച്ചു കെട്ടി. അതു പക്ഷേ യുദ്ധത്തിലൊന്നും അല്ല. വായിലേനാക്കിന്റെ കുഴപ്പം കൊണ്ടു പറ്റിയതാണ്.

ഒരു ദിവസം രാവണന്‍ എവിടെയോ ഉള്ള യാ‍ത്ര കഴിഞ്ഞ് ഹേഹയ രാ‍ജ്യത്തെത്തി. സന്ധ്യാവന്ദനത്തിന് സമയമായതുകൊണ്ട് നര്‍മ്മദാനദിയുടെ കരയില്‍ ഇരുന്ന് സന്ധ്യാവന്ദനം തുടങ്ങി.

അതാ നദിയില്‍ വെള്ളപ്പൊക്കം. വെള്ളം കയറിക്കയറി രാവണന്‍ ഇരുന്ന സ്ഥലം മുങ്ങി. സംഭാരങ്ങളെല്ലാം ഒലിച്ചുപോയി. കാറ്റോ മഴയോ ഒന്നുമില്ല. ഇവിടെങ്ങാനും ഉരുളു പൊട്ടിയോ---രാവണന്‍ അന്വേഷിച്ചു നടന്നു.

അതാ താഴെ നദിയില്‍ ഒരാള്‍ കുളിക്കുന്നു--കൂടെ കുറേ സുന്ദരിമാരും. അയാള്‍ക്ക് ആയിരം കൈകളുണ്ട്. രണ്ടു വശത്തും അഞ്ഞൂറു വീതം. നദിയുടെ നടുക്കുനിന്ന് രണ്ടു വശത്തേക്കും കൈകള്‍ വിരിച്ചിട്ട് നദിയുടെ ഒഴുക്കു തടഞ്ഞിരിക്കുകയാണ്. അതാണ് രാവണന്‍ ഇരുന്നിടത്തു വേള്ളം കയറിയത്. രാവണന്റെ പത്തുമുഖവും ക്രോധം കൊണ്ടു ചുവന്നു. ഇരുപതു കണ്ണുകളും ഉരുട്ടി വെള്ളത്തില്‍കിടക്കുന്ന ആളേ നോക്കി.

അയാള്‍ ശ്രദ്ധിക്കുന്നേഇല്ല.

രാവണന്‍ ഗര്‍ജ്ജിച്ചു--ലങ്കാധിപനായ രാവണനാണു ഞാന്‍ ‍. എന്റെ സന്ധ്യാവന്ദനത്തിനു തടസ്സം വരുത്തിയ നിന്നെ ഞാന്‍ ശിക്ഷിക്കാന്‍ പോകുന്നു--കയറിവാടാ ഇങ്ങോട്ട്.

വെള്ളത്തില്‍ കിടന്ന ആള്‍ അങ്ങോട്ടു നോക്കുകപോലും ചെയ്തില്ല. റാവണന്‍ കോപം കൊണ്ടു വിറച്ചു--കൂടെയുള്ള പെണ്ണുങ്ങള്‍ കിടന്നു ചിരിക്കുന്നു. ലോകാധിപനായ തന്നേ ഒരു മനുഷ്യകീടം വകവയ്ക്കുന്നില്ല.

രാവണന്‍ നദിയിലേക്കിറങ്ങി, മറ്റേയാള്‍ ശ്രദ്ധിക്കുന്നേ ഇല്ല. രാവണന്‍ അയാളുടെ അടുത്തെത്തി--

കുളിച്ചുകൊണ്ടിരുന്ന സുന്ദരിമാരെല്ലാം ചിരിച്ചുകൊണ്ടു കരയ്ക്കു കയറി.

രാവണന്‍ അയാളേ കയറിപ്പിടിച്ചു. അയാള്‍ ഒന്നു തിരിഞ്ഞ് ആയിരം കൈകള്‍കൊണ്ട് രാവണനെ വട്ടം പിടിച്ചു വെള്ളത്തില്‍ താഴ്തി. രാവണന് ഒന്നും കാണാന്‍ വയ്യാ-- ശ്വാസം മുട്ടുന്നു. കുറച്ചു നേരം അങ്ങനെ പിടിച്ചിട്ട് എഴുനേറ്റ് കറക്കി ഒരേറ്. അര്‍ദ്ധപ്രാണനായി രാവണന്‍ കരയില്‍ ചെന്നു വീണു.

ആരാരുന്നപ്പൂപ്പാ അയാള്‍? ആ‍തിരയ്ക്ക് ഉല്‍ക്കണ്ഠ.

ഓ ഞാന്‍ മുമ്പേ പറഞ്ഞ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ‍. അയാള്‍ കരയ്ക്കു കയറി രാവണനേ പിടിച്ചു കെട്ടി തന്റെ സൈന്യത്തേ ഏല്പിച്ചു--കാരാഗൃഹത്തിലിട്ടു.

കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു . രാവണനേപ്പറ്റി ഒരറിവുമില്ല. രാവണന്റെ മുത്തശ്ശന്‍ --അമ്മ കൈകസിയുടെ അച്ഛന്‍ --മാ‍ല്യവാന്‍ അറിഞ്ഞു--രാവണന്‍ ഹേഹയരാജ്യത്ത് കാര്‍ത്തവീര്യന്റെ തടവറയില്‍ കിടക്കുന്നെന്ന്. അദ്ദേഹം വളരെ സാത്വികനും എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്--കാര്‍ത്തവീര്യനോട് അപേക്ഷിച്ചാണ് രാവണനേ മോചിപ്പിച്ചത്.

തീര്‍ന്നോ അപ്പൂപ്പാ--ആതിര--

എന്താടീ നിനക്കിത്ര ധിറുതി--കിട്ടു--അവനും അവളും മുന്നാളാണ്. ഇടപെട്ടില്ലെങ്കില്‍ രാമ-രാവണയുദ്ധം ഉറപ്പ്.

എന്താ മോളേ--

അല്ലപ്പൂപ്പാ ദാ ആ പുളിയുടെ മണ്ടയ്ക്കോട്ടു നോക്കിയേ--കുറേ നേരമായി ഒരു കിളി അവിടിരുന്ന്--ഏതാണ്ട് പറഞ്ഞ്-കുര്‍-കുര്‍ എന്നു പറഞ്ഞോണ്ടിരിക്കുന്നു.

അപ്പം അവളു കഥ കേള്‍ക്കുകല്ലാരുന്നു--കിട്ടു വീണ്ടും.

പോട്ടെമോനെ--അതേ മോളേ--ചക്കരക്കുട്ടിയാണ്. അതിന്റെ മോള്‍ ഒരു കൊച്ചുചക്കരക്കുട്ടിയുണ്ടാരുന്നു. ഒരു ദിവസം അമ്മച്ചക്കരക്കുട്ടി നാഴി പയറു വാങ്ങിച്ചു കൊണ്ടുവന്ന് അതു വറത്തു വയ്ക്കാന്‍ പറഞ്ഞിട്ട് പുറത്തുപോയി. തിരിച്ചു വന്ന് നോക്കിയപ്പോള്‍ പയറു വറത്തു വച്ചിട്ടുണ്ട്. അളന്നു നോക്കിയപ്പോള്‍ മൂഴക്കേയുള്ളൂ.

മൂഴക്കോ- അതെന്തവാ-പയറുവറത്തപ്പം വേറൊരു സാധനം.

അതു സാധനമല്ല മോളേ- ഒരളവാ-പണ്ടത്തേ--നാഴി--അതിന്റെ പകുതി ഉരിയ-അതിന്റെ പകുതി ഉഴക്ക്-അതിന്റെ പകുതി ആഴക്ക്--അങ്ങിനെയാണ്. ഇതില്‍ മൂന്നാഴക്ക് ചേരുന്നതാണ് മൂഴക്ക്.

അപ്പോള്‍ നാഴി പയറു വറുത്തത് മൂഴക്കായി. ബാക്കി കൊച്ചുചക്കരക്കുട്ടി തിന്നു കളഞ്ഞതാണെന്ന് പറഞ്ഞ് ചക്കരക്കുട്ടി കൊച്ചുചക്കരക്കുട്ടിയേ തല പിടിച്ച് അടുപ്പില്‍ വച്ച് കൊന്നുകളഞ്ഞു. പിന്നെ പോയി നാഴി പയറു വാങ്ങിക്കൊണ്ടുവന്ന് വറുത്തു. അളന്നു നോക്കിയപ്പോള്‍ അതും മൂഴക്കേയുള്ളൂ.

അതാരു തിന്നു--ഉണ്ണി പെട്ടെന്ന് ചോദിച്ചു.

ആരും തിന്നതല്ലെടാ--നാഴി പയറു വരുത്താ‍ല്‍ മൂഴക്കേ കാ‍ണൂ. അന്നു മുതല്‍ ചക്കരക്കുട്ടി കരഞ്ഞോണ്ട് നടക്കുകയാണ്--ഞാനും വറുത്തിട്ട് മൂഴക്കേയൊള്ളേ-കൊച്ചുചക്കരക്കുട്ടീ-കുര്‍-കുര്‍. എന്നു പറഞ്ഞ്. അതാണ് ഈ കേള്‍ക്കുന്നത്.

Comments (0)