കുഞ്ചന്‍ നമ്പ്യാര്‍

കല്യാണ സൌഗന്ധികം തുള്ളലിലേ ചിലവരികളാണ് പറയാന്‍ പോകുന്നത്. ഉത്തരം പറയുന്നവര്‍ക്ക് ഓണത്തിന് ഒരു പപ്പടം അധികം തരുന്നതായിരിക്കും.

ഒരു പപ്പടമോ--ഓഓഹ്--ആതിരയ്ക്ക് പുച്ഛം സഹിക്കുന്നില്ല.

എന്നാല്‍ പോട്ടെ രണ്ട്--അതില്‍ കൂടുതല്‍ ഇല്ല. കേട്ടോ-കുഞ്ചന്‍ നമ്പ്യാരുടെയാണ്.
താമരസാക്ഷന്റെ മെത്തേടെ താഴത്ത്
താങ്ങിക്കിടക്കുന്നതിനേ ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ
ചേട്ടനേ പേടിച്ച് നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിര്‍പ്പവ-
ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ-
ന്നുള്ളത്തില്‍ വന്നു വിളങ്ങേണമെപ്പൊഴും----

ആരാണാ പുരുഷന്‍? ആര്‍ക്കും അറിയാന്‍ വയ്യ.

ശരി സുല്ലിട്ടോ--സുല്ലും സുല്ലും കൂട്ടി ഏറ്റോ--സുല്ലില്‍പാതി എനിക്കു തരാമോ. ങാ. എന്നാല്‍ കേട്ടോ.

താമരസക്ഷന്‍ --മഹാവിഷ്ണു--മെത്ത--അനന്തന്‍ -അതിന്റെ താഴത്തു താങ്ങിക്കിടക്കുന്നത്-- വെള്ളം-- അതിനേ ചുമക്കുന്നവമ്പന്‍ --ശിവന്‍ (ഗംഗ ശിവന്റെ തലയിലാണല്ലോ)-കൊമ്പന്‍ --ഗണപതി--കൊമ്പൊന്നൊടിച്ചോന്‍ --സുബ്രഹ്മണ്യന്‍ - സുബ്രഹ്മണ്യന്റെ ചേട്ടന്‍ --വീണ്ടും ഗണപതി-പേടിച്ചു നാട്ടീന്നു പോയത്--കുബേരന്‍ --ചാട്ട്--പുഷ്പകവിമാനം--കൂട്ടിന്റെ കൊട്ടംതിമിര്‍പ്പവന്‍ ‍--രാവണന്‍ (പുഷ്പകവിമാനം കേടായപ്പോള്‍ നന്നാക്കിയത്) ഉണ്ണിക്കഴുത്തറുത്തോരു പുരുഷന്‍ ‍--രാവണന്റെ ഉണ്ണി-കൊച്ചുമകന്‍ -അക്ഷകുമാരന്‍ -അവനേകൊന്നത്---ഹനുമാന്‍ ‍-ഇതാണ് ഉത്തരം. തെരിഞ്ചിതാ?

സുബ്രഹ്മണ്യന്‍ ഗണപതിയുടെ കൊമ്പ് എന്തിനാ അപ്പൂപ്പാ‍ ഒടിച്ചത്--ആതിര.

അതേ, മോളെ ഒരു ദിവസം അച്ഛനും, അമ്മേം, മക്കളും എല്ലാം കൂടി കളിക്കുകയാണ്. പരമശിവന്‍ ഒരുപിടി മണ്ണേടുത്ത് ഉരുട്ടി--ഇപ്പോഴൊരു മാജിക്ക് കാണിക്കാമെന്നു പറഞ്ഞ് താഴെ വച്ചു-- അതാ ഒരു മാങ്ങ--ലോകത്തിലേ ആദ്യത്തേ മാങ്ങയാണ്. മക്കളു രണ്ടുപേരുംകൂടി ഒറ്റച്ചാട്ടം--മാങ്ങായ്ക്കുവേണ്ടി.

ഞാനും കിട്ടുച്ചേട്ടനും ചാടുന്നതുപോലെ--ആതിരയ്ക്കു പെട്ടെന്ന് കാ‍ര്യം മനസ്സിലായി.

പാര്‍വ്വതീദേവി മാങ്ങാഎടുത്തു. ആരാണ് ആ‍ദ്യം ലോകം ചുറ്റി വരുന്നത് അവര്‍ക്കാണ് മാങ്ങാ-ദേവി പ്രഖ്യാപിച്ചു.

കേട്ടതു പാതി കേള്‍ക്കാത്തതുപാതി സുബ്രഹ്മണ്യന്‍ മയിലിന്റെ പുറത്തു കയറി പുറപ്പെട്ടു. പാവം ഗണപതിക്ക് വാഹനം എലിയാണ്. അദ്ദേഹം എന്തു ചെയ്തെന്നോ--കുണുങ്ങിക്കുണുങ്ങി അച്ഛന്റേയും അമ്മയുടേയും ചുറ്റിനും ഒരു വലത്തു വച്ചു. എന്റെ ലോകം നിങ്ങളാണ്. വേഗം മാങ്ങാ തരൂ.

പുള്ളി മാങ്ങാ വാങ്ങിച്ചു സാപ്പിട്ടു--മങ്ങയണ്ടി കുഴിച്ചും ഇട്ടു.

മയിലിന്റെ പുറത്തു കയറി ലോകം ചുറ്റി സുബ്രഹ്മണ്യന്‍ തിറിച്ചെത്തി..

മാങ്ങയെവിടെ--വിവരം അറിഞ്ഞ് ദേഷ്യപ്പെട്ട് ചേട്ടന്റെ കൊമ്പ് പിടിച്ച് ഒറ്റ ഒടി. അച്ഛന്‍ ഇടപെട്ടതുകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. ഇതാണ് കഥ.

പിന്നെ കുബേരന്‍ ഓടിയതോ--ഉണ്ണി. ങാ അതു പറയാം. ലോകത്തിലേ ഒന്നാമത്തേ ധനവാനാണല്ലോ കുബേരന്‍ ‍. എവിടുന്നെങ്കിലും നാലു പുത്തന്‍ കിട്ടിയാല്‍ പണ്ടത്തേക്കാര്യങ്ങള്‍ മുഴുവന്‍ മറന്ന് പത്രാസ് കാണിക്കുന്നവരാണല്ലോ ബഹുഭൂറിപക്ഷം പേരും. പിന്നെ കുബേരന് ധനത്തിന്റെ അല്പം അഹങ്കാരമുണ്ടായതില്‍ അത്ഭുതമില്ല. ഗണപതിക്ക് വയറു നിറയുന്നില്ലെന്നൊരു തോന്നല്‍ പുള്ളിക്കുണ്ടായി. എന്നാല്‍ ഒരുദിവസം വയറുനിറച്ച് ഒരു സദ്യ കൊടുക്കാം. വയറു നിറയുമോന്നറിയണമല്ലോ. കുബേരന്‍ മഹാദേവന്റെ അടുത്തു ചെന്നു പറഞ്ഞു-- നമ്മുടെ ഉണ്ണിഗ്ഗണപതിക്ക് ഈയിടെ വയറു നിറയുന്നില്ലെന്നു കേട്ടു. ഒരു ദിവസംനിറച്ചുഭക്ഷണം കൊടുക്കാന്‍ എന്നേ അനുവദിക്കണം. മഹാദേവന്‍ ഒന്നു മന്ദഹസിച്ചു--പാര്‍വതീദേവി അദ്ദേഹത്തേ ഏറുകാണ്ണിട്ടു നോക്കി-കണ്ണിറുക്കി. ഭഗവാന്‍ തലയാട്ടി--അതിനെന്താ അവനേ നാളെത്തന്നെ പറഞ്ഞയയ്ക്കാം. തയ്യാറായിക്കോ.--കുബേരന്‍ പോയി.

നേരം വെളുത്തു. അളകാപുരിയില്‍ സദ്യഘോഷം.

അതെവിടാ അപ്പൂപ്പാ ഈഅളകാപുരി--ആതിര.

അതല്ലിയോ മോളേ കുബേരന്റെ വാ‍സസ്ഥാനം. സദ്യ വിദ്വാന്‍ അയ്യോസ്വാമിയുടെ നേതൃത്വത്തില്‍ ഉഗ്രന്‍ പാചകം.

അയ്യോസ്വാമിയോ--അതെന്തൊരു പേരാ‍അപ്പൂപ്പാ‍ ഈ അയ്യോസ്വാമി

അത് ഒരിക്കല്‍ -പാര്‍വ്വതീദേവിയുടെ കല്യാണത്തിനാണെന്നാ തോന്നുന്നത്--സാമ്പാറിന് മുളകുകൂടി പോയതുകൊണ്ട്--എരികൊണ്ട് പാവം സാത്വികനായ വിഷ്ണുവിന്റെ കണ്ണു നിറഞ്ഞ്--അയ്യോ--സ്വാമീ എന്നു വിളിച്ചുപോയപ്പോള്‍ കിട്ടിയ പേരാണെന്നാ ശ്രീമാന്‍ സഞ്ജയന്‍ അവര്‍കള്‍ പറയുന്നത്--അതുപോട്ടെ.

പതിനൊന്നു മണിയായപ്പോഴേക്കും എല്ലാം തയ്യാറായി. ഗണപതി എത്തിച്ചേര്‍ന്നു.
ഇലയുടെഅരികില്‍ പലകയുമിട്ട്
വലിയൊരു ഗണനാഥനെയുമിരുത്തി--വിളമ്പു തുടങ്ങി.
അമ്പൊടു ഗണപതി തന്നുടെ മടിയില്‍
കുമ്പയൊതുക്കീട്ടൂണു തുടങ്ങി--അവിയലു കൊണ്ടു വിളമ്പി-അപ്പഴേ അതെടുത്തു വയിലിട്ടു. അടുത്ത സാധനത്തിനു നോക്കാതെ വിളമ്പുന്ന-വിളമ്പുന്ന സാധനങ്ങള്‍ അപോള്‍ തന്നെ തിന്നു തീര്‍ത്തു.
കോരികവച്ചവര്‍ വട്ടിയെടുത്ത-
ച്ചോറുകള്‍ കൊണ്ടു വിളമ്പു തുടങ്ങി--

ഇതെന്താ അപ്പൂപ്പാ ഇടയ്ക്കിടയ്ക്ക് ഒരു പാട്ട്-ഉണ്ണിക്കങ്ങോട്ടു പിടിക്കുന്നില്ല.

മോനേ ഇതു കുഞ്ചന്‍ നമ്പ്യാരുടെ വരികളാണ്. ക്ഷമിച്ചുകള. അങ്ങനെ സാധനങ്ങളെല്ലാം തീര്‍ന്നു. ഗണപതി എഴുനേറ്റു. വിളമ്പുകാര്‍ ഓട്ടം തുടങ്ങി. ഗണപതി അയ്യോസ്വാമിയേ പിടികൂടി. പ്രഥമന്‍ വച്ച ചെമ്പു കാണിച്ചുകൊടുത്തിട്ട് അദ്ദേഹം ഓടി ഒളിച്ചു. ഗണപതി ആ ചെമ്പും-അവിടെക്കണ്ട സകല പാത്രങ്ങളും വിഴുങ്ങി’
ചട്ടുകവും ചില കുട്ടകളും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി.
എന്നിട്ടും ബത പോരാഞ്ഞിട്ട്
കൊണ്ടാ കൊണ്ടാ എന്നു വിളിച്ചു.--അപ്പോള്‍ അതാ വരുന്നു സാക്ഷാല്‍ കുബേരന്‍ ‍. ഗണപതി വായും പിളര്‍ന്നുകൊണ്ട് കുബേരന്റെ പിന്നാലേ.
തെറ്റെന്നോടിച്ചെന്നു കുബേരന്‍
ശിവനുടെ അടിമലര്‍ വീണു വണങ്ങീ-
ട്ടവശത വന്നതു തൊഴുതറിയിച്ചേന്‍ .--അപ്പോഴേക്കും വായും പിളര്‍ന്നുകൊണ്ട് ഗണപതി കുബേരന്റടുത്തെത്തിക്കഴിഞ്ഞു.
അരുതരുതെന്നു വിലക്കീട്ടങ്ങനെ
ഒരുപിടി മലരു കൊടുത്തു മഹേശന്‍ .
മതിമതിയെന്നുരചെയ്തതു കേട്ട-
ഗ്ഗണപതിഭഗവാന്‍ ഛര്‍ദ്ദി തുടങ്ങി--കുബേരന്റെ സകല പാത്രങ്ങളും കക്കി വച്ചു കൊടുത്ത് ഗണപതി സ്ഥലം വിട്ടു. പാത്രങ്ങളേല്ലാം വാരിക്കെട്ടി കുബേരനും. ഇതാണ് നാട്ടീന്ന് പോയ കഥ.

Comments (0)