ശക്തന്‍ തമ്പുരാന്‍

'മക്കള്‍വാ. ആ ശക്തന്‍ തമ്പുരാന്റെ കഥ ഇന്നുതന്നെ പറഞ്ഞേക്കാം.’
‘അതെന്താ അപ്പൂപ്പാ നാളെപ്പറയാമെന്നു പറഞ്ഞിട്ട് ഇന്ന്?’
‘അതിന്റെ കാരണം പറ്റിയാല്‍ നാളെപ്പറയാം. ഇതു കേട്ടോളൂ. കൊച്ചി രാജ്യത്ത് ശക്തന്‍ തമ്പുരാന്‍ എന്നൊരു രാജാവുണ്ടായിരുന്നു. കൊച്ചി രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈയൊരു രാജവിന്റെ കാലം മാത്രമേ ശരിക്കു കാണാന്‍ സാധിക്കുകയുള്ളു. ചരിത്രത്തില്‍ കൊച്ചിക്ക് സ്ഥാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണം മൂലമാണെന്ന് വേണമെങ്കില്‍ പറയാം. ഒരു പഞ്ചാംഗം മാത്രം മതിയെന്നു പറഞ്ഞ പരീക്ഷിത്തുതമ്പുരാനേ മറന്നുകൊണ്ടല്ല ഈ പറയുന്നത്.'
'എന്തവാ ഈ അപ്പൂപ്പന്‍ പറയുന്നത്, പഞ്ചാംഗമോ?'

'അതേ മോനേ. നമുക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ്, നാട്ടുരാജ്യങ്ങളേ ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ വി. പി. നായര്‍ എന്നൊരാളെ സര്‍ക്കാര്‍ നിയമിച്ചു. നാട്ടു രാജ്യങ്ങളില്‍ ചെന്നു, രാജാക്കന്മാര്‍ക്ക് രാജ്യം യൂണിയനില്‍ ചേര്‍ക്കുന്നതിനുള്ള നഷ്ട പരിഹാരത്തുക നിശ്ചയിക്കുന്നതിനും, യൂണിയനില്‍ ചേരാന്‍ അവരേ നിര്‍ബ്ബന്ധിക്കുന്നതിനും വേണ്ടിയുള്ള യാത്രക്കിടയില്‍ അദ്ദേഹം കൊച്ചിയിലെത്തി. ഏതാണ്ട് അറുനൂറ് നാട്ടുരാജ്യങ്ങളേച്ചേര്‍ത്തു. ഓരോരുത്തരും കോടികളുടെ കണക്കു പറഞ്ഞപ്പോള്‍ പരീക്ഷിത്തുതമ്പുരാന്‍ പറഞ്ഞു- എനിക്ക് ഈകൊല്ലത്തേ ഒരു പഞ്ചാംഗംതന്നാല്‍ മതി. ഈ രാജ്യം ജനങ്ങളുടെയാണ് ,അതിനെനിക്കെന്തു നഷ്ട പരിഹാരത്തുക !
'എന്റെ ദൈവമേ ഇങ്ങനത്താള്‍ക്കാരും ഉണ്ട്,അല്ലേ അപ്പൂപ്പാ?'
'അതേ മക്കളേ നൂറിലൊന്നോ രണ്ടോ കാണും. ങാ. ശക്തന്‍ തമ്പുരാന്റെ കഥയാണല്ലോ നമ്മള്‍ പറഞ്ഞത്. പരാക്രമവും വിട്ടുവീഴ്ചയില്ലാത്ത ആജ്ഞാശക്തിയും കൊണ്ട് തന്റെ പേര് അന്വര്‍ഥമാക്കിയ ആളാണദ്ദേഹം. രാജ്യത്ത്‌ അച്ചടക്കവും നിയമ വ്യവസ്ഥയും നടപ്പാക്കി, അരാജകത്വം ഇല്ലാതാക്കി.
പക്ഷേ അവസാന കാലമായപ്പോള്‍ അദ്ദേഹത്തിന്‍ തന്റെ പിന്‍ഗാമികളേക്കുറിച്ച് സംശയം. ഭരിക്കാനുള്ള കഴിവുണ്ടോ? രാജ്യം വല്ലവരും കൊണ്ടു പോകുമോ ? ഏതായാലും ഒന്നു പരീക്ഷിച്ചു കളയാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ പിന്‍ ഗാമിയായ യുവ രാജാവിനേ വിളിപ്പിച്ചു.
“കുട്ടാ-എനിക്കൊരാഗ്രഹം. ഒരു പഴുത്ത ചക്ക തിന്നാന്‍ . ഒരെണ്ണം കൊണ്ടുവരൂ.’
കുട്ടന്‍ ചക്ക അന്വേഷിച്ച് നടന്നു. അപ്പോള്‍ ചക്കയുടെ കാലമല്ല. ഇപ്പഴാണോ ചക്ക! ആള്‍ക്കാര്‍ കുട്ടനേ കളിയാക്കി.വൈകുന്നേരംവരെ അന്വേഷിച്ച് വശം കെട്ട് കുട്ടന്‍ തിരിച്ചുവന്ന് അമ്മാവനോടു പറഞ്ഞു. ‘ചക്ക ഈ നാട്ടിലെങ്ങും കിട്ടാനില്ല, ഇപ്പോള്‍ ചക്കയുടെ കാലമല്ല.’
‘ശരി പൊയ്ക്കോ അമ്മാവന്‍ കല്പിച്ചു.’
പിന്നീടദ്ദേഹം തന്റെ വിശ്വസ്തസചിവനായ പണിക്കരു കപ്പിത്താനേ വിളിച്ചു. “ നാളെ ഇവിടൊരു സദ്യയുണ്ട്. നൂറാളുകള്‍ക്ക്. ചോറൊഴിച്ച് മറ്റെല്ലാം ചക്കയാണ് വിഭവം.”
പണിക്കരു കപ്പിത്താന്‍ പോയി. പിറ്റേദിവസം വെളുപ്പാങ്കാലമായപ്പോഴേക്കും കൊച്ചി കായലില്‍ വള്ളത്തേല്‍ ചക്കയുടെ പ്രളയം. ചക്ക സദ്യ ഗംഭീരമായിനടന്നു.. തമ്പുരാന്‍ കപ്പിത്താനേവിളിച്ചു പറഞ്ഞു.എന്റെകാലം കഴിഞ്ഞാല്‍ പിള്ളാരേ നോക്കിക്കൊള്ളണം.
‘ഇതാണു കഥ. ശരി മക്കളേ പോയി കളിച്ചോ.’

Comments (1)

ശക്തന്‍ തമ്പുരാനെ കുറിച്ച് പുതിയ സീരിയല്‍ വരുന്നുണ്ടത്രേ........ഇനി തിരകഥാകൃത്തിന്‍റെ വക ഇല്ലാ കഥകളുടെ ഒരു കളിയായിരിക്കും .