സുപര്‍ണ്ണന്‍

അപ്പൂപ്പാ‍ ആയിരം നാഗങ്ങളേ പ്രസവിച്ച നാഗമാതാവിന്റെ കഥ--ആതിര ചോദിച്ചു.

പറയാമല്ലോമക്കളേ കശ്യപ പ്രജാപതി-ബ്രഹ്മാവിന്റെ പുത്രനാണ്. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരാണ് കദ്രുവും, വിനതയും. തനിക്ക് അനേകം മക്കള്‍ വേണമെന്ന് കദ്രുവും-പ്രസിദ്ധരായ രണ്ടു മക്കള്‍ മതിയെന്ന് വിനതയും പറഞ്ഞു. കദ്രു നാഗങ്ങളെ പ്രസവിച്ചുതുടങ്ങി. വിനത രണ്ട് അണ്ഡങ്ങള്‍-മുട്ട-ആണ് പ്രസവിച്ചത്. മുട്ട മാസങ്ങളായിട്ടും വിരിയുന്നില്ല-കദ്രുവിനാണെങ്കില്‍ പുത്രന്മാര്‍ പെരുകുന്നു. അക്ഷമയായ വിനത ഒരു തടിയെടുത്ത് ഒരു മുട്ടയില്‍ ഒരു കൊട്ട്--മുട്ട പൊട്ടി അതി തേജസ്വിയായ ഒരു ബാലന്‍ -പക്ഷേ വളര്‍ച്ച പകുതിയേ ആയുള്ളു. വേദനയോടുകൂടി ആ കുഞ്ഞ് അമ്മയോടു ചോദിച്ചു--എന്തിനാ അമ്മേ എന്നെ ഇങ്ങനെ ചെയ്തത്-അമ്മ വലിയമ്മയുടെ ദാസിയായി പോകും--മറ്റേ മുട്ട അമ്മ പൊട്ടിക്കാതെ വച്ചിരുന്നാല്‍അത് വിരിഞ്ഞു വരുന്ന എന്റെ അനുജന്‍ അമ്മയേ ദാസ്യത്തില്‍ നിന്നും മോചിപ്പിക്കും--ഞാനിതാ സൂര്യ ദേവന്റെ അടുത്തേക്കു പോകുന്നു-അവന്‍ പോയി. അതാണ് അരുണന്‍ ‍-- സൂര്യന്റെ തേരാളി.

അങ്ങിനെ കഴിയുമ്പോള്‍ ചേച്ചിയും അനിയത്തിയും കൂടി ഒരു ദിവസം ജോലി എല്ലാം കഴിഞ്ഞ് വഴിയിലേക്കുനോക്കി ഗേറ്റില്‍ നില്‍ക്കുകയാണ്. അങ്ങു ദൂരെക്കൂടെ ഒരു വെളുത്ത കുതിര പോകുന്നു. കുതിരപ്പുറത്തു ദേവേന്ദ്രന്‍ ‍.

വിനത:- ചേച്ചീ ദേ ഉച്ചൈശ്രവസ്സ്. ഹൊ-എന്തൊരു വെളുപ്പാ! ഒരൊറ്റ പാട്പോലും ഇല്ല.
കദ്രു :- അത് ദൂരെയായകൊണ്ട് നമുക്കു തോന്നുന്നതാ. മുഴുവന്‍ വെളുപ്പുള്ള ഒറ്റ ജന്തുവും കാണത്തില്ല.
വിനത:- അല്ല ചേച്ചീ-ഇത് പാലാഴികടഞ്ഞപ്പോള്‍ അതില്‍ നിന്നും വന്നതല്ലേ. തൂ വെള്ള.
കദ്രു :- പോടീ മണ്ടീ. വല്ലോരും പറയുന്നത് അങ്ങനെ തന്നെ വിശ്വസിക്കരുത്. വേണേല്‍ പന്തായം വയ്ക്കാം. അതിന് ഒരു കറുത്ത രോമം എങ്കിലും കാണുമെന്ന്.
വിനത:-എന്തിനാ ചേച്ചീ വെറുതേ പന്തയം. അതു വെളുത്തതു തന്നാ.
കദ്രു :- അങ്ങനാണെങ്കില്‍ ഞാന്‍ നിന്റെ ദാസിയായിരിക്കാം. അല്ലെങ്കില്‍ നീ എന്റെ ദാ‍സിയായിരിക്കണം.
ശരിനമുക്കു നോക്കാം--നോ‍ക്കാമെടീ നമുക്കു നോക്കാം. പന്തയമുറപ്പിച്ചു. ഉച്ചൈശ്രവ്സ്സിനേ പരിശോധിക്കാനുള്ള തീയതിയും ജഡ്ജിയേയും നിശ്ചയിച്ചു.

ആ‍രാ ജഡ്ജി ഉണ്ണിക്കുട്ടനറിയണം.

അതോ- അത് ചിത്രരഥനെന്ന ഒരു ഗന്ധര്‍വന്‍ - ദേവെന്ദ്രന്റെ ഉറ്റ സുഹൃത്താണ്. അങ്ങേരാണ് കൌരവന്മാരെ ദ്വൈത വനത്തില്‍ വച്ചു പിടിച്ചു കെട്ടിയത്.

അതെന്തിനാ അപ്പൂപ്പാ അങ്ങേര് കൌരവന്മാരേ പിടിച്ചു കെട്ടിയത്-ആതിര.

അതൊരു വലിയ കഥയാ--ഇതു കഴിയട്ടെ-പിന്നെപ്പറയാം.

വാശിക്കു പന്തയം വച്ചെങ്കിലും ഉച്ചൈശ്രവസ്സിന് ഒരു കളങ്കവും ഇല്ലെന്ന്കദ്രുവിനറിയാം. അവള്‍ മക്കളേ വിളിച്ചു പറഞ്ഞു--ഞാനും നിങ്ങടെ ചെറിയമ്മയുമായി ഒരു പന്തയം വച്ചു. നമ്മുടെ വെള്ളക്കുതിരയില്ലേ -ഉച്ചൈശ്രവസ്സ്-അതിന് കറുത്ത രോമമുണ്ടെന്ന് ഞാന്‍ പന്തയം വച്ചു.

അതിന് കറുത്ത രോമം ഇല്ലല്ലോ അമ്മേ-നാഗങ്ങള്‍ പറഞ്ഞു.

അതു പിന്നെനിക്കറിഞ്ഞുകൂടേ-കദ്രു പറഞ്ഞു-അതിനല്ലേ നിങ്ങളേ വിളിച്ചെ- നിങ്ങളില്‍ കുറേപ്പേര്‍ ചെന്ന് അതിന്റെ വാലില്‍ പറ്റിപ്പിടിച്ചു കിടക്കണം. ചിത്രരഥന്‍ മാമനാ‍ണ് നോക്കാന്‍ വരുന്നത്. അപ്പോള്‍ കറുത്ത രോമം ഉണ്ടെന്ന് തോന്നും-അവള്‍ എന്റെ ദാസിയായിത്തീരുകയും ചെയ്യും. വേഗം ചെല്ല്.

അത് ചതിയാണമ്മേ-ഞങ്ങള്‍ക്കു വയ്യാ. മക്കള്‍ ഒന്നിച്ചു പറഞ്ഞു.

വയ്യായോ-കദ്രുവിന് വിശ്വസിക്കാന്‍ സാധിച്ചില്ല. വിനതയുടെ ദാസിയായി പണിചെയ്യുന്നത് അവള്‍ മനോമുകുരത്തില്‍ ദര്‍ശ്ശിച്ചു--ദുസ്സഹമായ കോപത്തോടെ അവള്‍ മക്കളേ ശപിച്ചു--നീയൊക്കെ സര്‍പ്പസത്രത്തിലേ തീയില്‍ വെന്തു നശിച്ചു പോകും.

മൂത്ത മകന്‍ അനന്തന്‍ ഇതു കേട്ടപാടേ മഹാവിഷ്ണുവിനേ ശരണം പ്രാപിച്ച് അദ്ദേഹത്തിന്റെ മെത്തയായി-വാസുകി-നാഗരാജാവ്-ശിവനേ അഭയം പ്രാപിച്ച് അദ്ദേഹത്തിന്റെ ആഭരണമായി-തക്ഷകന്‍ -ഇന്ദ്രനേ ശരണം പ്രാപിച്ചു. ഇങ്ങനെ കൊള്ളാവുന്നവര്‍ രക്ഷപെട്ടു. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ പേടിച്ച് അമ്മയേ അനുസരിച്ചു--പരിശോധനാദിവസം കുതിരയുടെ വാലില്‍ രോമത്തിനിടയ്ക്ക് തൂങ്ങിക്കിടന്നു. അങ്ങനെ വിനത കദ്രുവിന്റെ ദാസിയായി.

ദേവലോകം മുഴുവന്‍ ഒരു ദിവ്യകാന്തി പ്രസരിച്ചു. ആയിരം സൂര്യന്മാരുദിച്ചതിപോലെ. എന്താണെന്നറിയാതെ ദേവലോകവാസികള്‍ പരിഭ്രമിച്ചു. അവര്‍ പരസ്പരം കാരണം അന്വേഷിച്ചു. ആര്‍ക്കും അറിഞ്ഞുകൂടാ. അവര്‍ ദേവലോകം റിപ്പോര്‍ട്ടര്‍ നാരദനേ അന്വേഷിച്ചു കണ്ടുപിടിച്ചു.

കാരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. പേടിക്കണ്ടാ-മഹാവിഷ്ണുവിന് വാഹനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രഭയാണ്.

ഓ-എന്തവാ അപ്പൂപ്പാ ഒന്നു പറ-ആതിരയ്ക്ക് ശ്വാസം മുട്ടി.

പറയാം മോളേ--നമ്മുടെ വിനതയുടെ മറ്റേ മുട്ട വിരിയാന്‍ പോകുന്നതിന്റെ ഉല്‍ഘാ‍ടനച്ചടങ്ങാണ്.

മുട്ടവിരിഞ്ഞു-- സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഒരു സുന്ദരന്‍ പക്ഷി--അതിന്റെ കണ്ണിന്റെ പ്രഭകൊണ്ട് ദേവലോകം തിളങ്ങി. അതു പറന്ന് ഒരാലിന്‍ കൊമ്പില്‍ ഇരുന്നു--ആ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞു--ചിറകില്‍ നിന്നുള്ള കാറ്റേറ്റ് കെട്ടിടങ്ങള്‍ പറന്നുപോയി--ഇതെന്താ കൊടുങ്കാറ്റോ-ദേവലോകവാ‍സികള്‍ സംഭ്രമിച്ചു.

ഒടുക്കം എല്ലവര്‍ക്കും കാര്യം മനസ്സിലായി.

വിനത മകനേ വിളിച്ചു. മകന്‍ അനുസരണയോടെ അമ്മയുടെ അടുത്തെത്തി.

അമ്മ പറഞ്ഞു-നീ ഇവിടിരിക്ക്-ഞാനിപ്പോള്‍ വരാം. അവര്‍ പോയി. സമയം കുറേക്കഴിഞ്ഞിട്ടും അമ്മയേക്കാണാതെ -സുപര്‍ണ്ണന്‍ -അതാണ് മകന്റെ പേര്-അന്വേഷിച്ചുചെന്നപ്പോള്‍ അമ്മ നാഗങ്ങളെ കുളിപ്പിക്കുകയാണ്. പത്തായിരം എണ്ണമില്ലേ-കുളിപ്പിച്ചിട്ടും. കുളിപ്പിച്ചിട്ടും തീരുന്നില്ല. ചേച്ചിയുടെ ദാസിയായതിനു ശേഷം അവള്‍ക്ക് ഇരു ശരണമില്ലാത്ത പണിയാണ്. പണികഴിഞ്ഞ് അമ്മ വന്നപ്പോള്‍ അവന്‍ കാര്യം തിരക്കി. അമ്മയുടെ ഈ അവസ്ഥയില്‍ അവന്‍ പരിതപിച്ചു--നാളെ മുതല്‍ കുളിപ്പിക്കുന്ന പണി അവന്‍ ചെയ്യാമെന്ന് പറഞ്ഞു.

അപ്പോള്‍ വിനതയ്ക്ക് പുതിയ പണികള്‍ നല്‍കി കദ്രു അവളേ വിഷമിപ്പിച്ചു.

നാഗങ്ങളോ-കുളിപ്പിക്കുമ്പോള്‍-ഹൊ-പതുക്കെ നിന്റെ ചുണ്ടു കൊണ്ട് നോവുന്നു എന്നും മറ്റും പറഞ്ഞ് അങ്ങനൊരു ഘോഷം.

ഒരു രാത്രി സുപര്‍ണ്ണന്‍ അമ്മയോടു ചോദിച്ചു. ഇതിനു പരിഹാരം ഇല്ലിയോ. ജീവിതകാലം മുഴുവന്‍ നമ്മള്‍ ഇവരുടെ അടിമകളായി കഴിയണോ?

അമ്മ, കദ്രുവിനോട് സംസാരിച്ചു. അവര്‍ മക്കളോട് പറഞ്ഞു. എല്ലാവരും കൂടി ആലോചിച്ച് അവര്‍ ഒരു തീരുമാനത്തിലെത്തി. അമ്മയുടെ ശാപംകൊണ്ട് എല്ലാവരും തീയില്‍ വീണു മരിക്കും--മരിക്കാതിരിക്കാന്‍ ഒരു ഉപായം അമൃതു കഴിക്കുകയാണ്. ഇവനോട് അമൃത് കൊണ്ടുത്തരാന്‍ പറയാം. കിട്ടിയാല്‍ ഭാഗ്യം. ഇല്ലെങ്കില്‍ ഇവര്‍ അടിമകളായി ഇരുന്നോട്ടെ.

അവര്‍ ആവിവരം വിനതയേ അറിയിച്ചു. ദേവേന്ദ്രന്റെ കസ്റ്റഡിയില്‍ അതി ബന്തവസ്സില്‍ സൂക്ഷിച്ചിരിക്കുന്ന അമൃത് വേണം പോലും--വിനതയ്ക്ക് അതിന്റെ അസാധ്യതയേപ്പറ്റി അറിയാം.

പക്ഷേ സുപര്‍ണ്ണന് അതിന്റെ സാധ്യതയേപ്പറ്റി ഒരു സംശയവുമില്ല. ഞാന്‍ കൊണ്ടുവരാം അമ്മേ-അമ്മ വിഷമിക്കാതെ-അവന്‍ ഉറപ്പു കൊടുത്തു.

പിന്നേ--നമ്മള്‍ കര്‍ക്കടകത്തിലിട്ട പയര്‍ പിച്ചാറായി. വാ നാളത്തേ കൂട്ടാനുള്ളതു പിച്ചി വയ്ക്കാം. കഥ പിന്നെ.

Comments (0)