കുഞ്ചന്‍ നമ്പ്യാര്‍

അമ്പലപ്പുഴ അമ്പലത്തിന്റെ ചെമ്പെനിക്കു പൊളിക്കണം
ചന്ദ്ര ബിംബമെടുത്തെനിക്കൊരു ചാണയാക്കി ഉരയ്ക്കണം
സൂര്യബിംബമെടുത്തെനിക്കൊരു ചൂണ്ടലാക്കി വളയ്ക്കണം
ഭൂമിയാ‍കെ എടുത്തെനിക്കൊരു പൊട്ടുതൊട്ടു നടക്കണം--നല്ല നല്ല ആഗ്രഹങ്ങള്‍. അല്ലേ മക്കളേ. പക്ഷേ ഇത് ഒരു ദുരന്തത്തേ ഓര്‍മ്മിപ്പിക്കുന്ന വരികളാണ്. മഹാപ്രതിഭാ സമ്പന്നനായ കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടി വിഷബാധ ഏറ്റാണു മരിച്ചെന്ന് ഐതിഹ്യം ഉണ്ട്. സമയത്ത് അദ്ദേഹം പറഞ്ഞതായിട്ടാണ് വരികള്‍ അപ്പൂപ്പന്‍ കേട്ടിട്ടുള്ളത്. നമ്മള്‍ അമ്പലപ്പുഴയുടെ കാര്യം പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാരേക്കുറിച്ച് ഓര്‍മ്മവന്നു. ഇന്ന് അദ്ദേഹത്തേപ്പറ്റി കേട്ടിട്ടുള്ള ചില കാര്യങ്ങള്‍ പറയാം. അദ്ദെഹവും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും ഒരേ സമയത്തു ജീവിച്ചിരുന്നവരാണോ എന്നറിയില്ല. പക്ഷെ ഇവരേ രണ്ടുപേരേയുംകൂട്ടി ചില രസികന്മാര്‍ പറഞ്ഞൊരു കഥ പറയാം.

തുഞ്ചത്താചാര്യന്‍ ജാതിയില്‍ ചക്കാല നായര്‍--അതായത് കൊപ്രയും എള്ളും ഒക്കെ ആട്ടി എണ്ണ എടുക്കുന്ന വിഭാഗം--ണെന്നാണ് കേഴ്വി. അദ്ദേഹം അമിത മദ്യപാനിയായിരുന്നെന്നും പ്രസ്താവമുണ്ട്. കുഞ്ഞിലേ അദ്ദേഹത്തിന്റെ അമ്മ കുഞ്ഞിനേ എടുത്തുകൊണ്ട് ക്ഷേത്രത്തില്‍ പോവുകയും--അവിടെ ബ്രാഹ്മണര്‍ ചൊല്ലുന്ന വേദപാഠങ്ങള്‍ കേട്ട്-കാട്-കാട്-എന്നു പറയുകയും ചെയ്തു. കുഞ്ഞിന്റെ കളിയായിട്ടേ അമ്മയ്ക്കു തോന്നിയുള്ളൂ. ഇത് പതിവായപ്പോള്‍ ബ്രാഹ്മണര്‍ക്കു കാര്യം മനസ്സിലായി. അവര്‍ ചൊല്ലുന്നത്-കാ‍ട്-പൊട്ട തെറ്റ്-ആണെന്നാണ് കുഞ്ഞു പറയുന്നത്. ഇവനേ ഇങ്ങനെ വിട്ടാല്‍ ഇവന്‍ വളരുമ്പോള്‍ നമ്മുടെ കഞ്ഞികുടി മുട്ടും. അവര്‍ അമ്മയോട് കുഞ്ഞു വളരെ ബുദ്ധിമാനാണെന്നും ബുദ്ധി വികസിക്കാന്‍ അവര്‍ വെണ്ണ ജപിച്ചു കൊടുക്കാമെന്നും പറഞ്ഞു. ജപിച്ച വെണ്ണ കഴിച്ച കുട്ടി മന്ദബുദ്ധിയായിപ്പോയി--അപ്പൂപ്പാ -ശ്യാം ജ്വലിച്ചു--വേണ്ടാ മോനെ പഴയ കാര്യമല്ലേ-പോട്ടെ. എപ്പോഴും മന്ദിച്ചു കിടക്കുന്ന കുട്ടിയേ നോക്കി സങ്കടപ്പെട്ടിരിക്കുന്ന അമ്മയേ ഒരു സിദ്ധന്‍ വന്ന് ആശ്വസിപ്പിച്ചു. അത്യുഗ്രമായ പ്രയോഗമാണ് ചെയ്തിരിക്കുന്നത്--അതിന് മറുമരുന്ന് മദ്യം മാത്രമേയുള്ളൂ. തല നേരേ ആകണമെങ്കില്‍ മദ്യം കഴിച്ചാല്‍ മതി-എന്നു പറഞ്ഞ് അദ്ദേഹം പോയി. അങ്ങനെയാണ് അദ്ദേഹം മദ്യപാനിയായത് എന്നാണ് ഒരു കഥ.

ഒരു ദിവസം കുഞ്ചന്‍ നമ്പ്യാര്‍ അചാര്യരേ കാണാന്‍ ചെന്നു. പുള്ളി അകത്ത് കിടക്കുകയാണ്. കുഞ്ചന്‍ നമ്പ്യാര്‍ക്ക് ഒരു കുസൃതി തോന്നി--സ്വതേ കുസൃതിയാണല്ലൊ- അദ്ദേഹം അടുത്തുനിന്ന ഒരു ബാലനേ വിളിച്ച് ഒരണ-അന്നത്തെ ഒരു നാണയം-ഒരു രൂപയുടെ പതിനാറിലൊരംശം-കൊടുത്തിട്ടു പറഞ്ഞു-എടാ അകത്തുചെന്ന് ഒരണക്ക് പിണ്ണാക്ക് തരാന്‍ പറ. കുട്ടി അകത്തു ചെന്നു--പ് : ഉഗ്രമായ ഒരാട്ട്. കുഞ്ചന്‍ നമ്പ്യാര്‍ വിളിച്ചു പറഞ്ഞു--ഇങ്ങു പോരെടാ ആട്ടു തുടങ്ങിയേ ഉള്ളൂ-പിണ്ണാക്കുകിട്ടാന്‍ താമസിക്കും. അകത്തുനിന്ന് ചോദ്യം-ആരാടാ അത് കുഞ്ചനാണോ-വാടാ ഇവിടെ. അവര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ ഒരു ഉദാഹരണമായും ഇതിനേ എടുക്കാം.

മേല്പത്തൂര്‍ നാരായണ ഭട്ടതിരി-നാരായണീയം എഴുതിയ ആള്‍--തുഞ്ചത്താചാര്യനോട് അഭിപ്രായം ചോദിച്ചു വരാന്‍ ഒരാളേ അയച്ചു. ഭട്ടതിരിയുടെ ദൂതനോട് എഴുത്തച്ഛന്‍ പറഞ്ഞു--തിരുമേനിയോട് മീന്‍ തൊട്ടു കൂട്ടാന്‍ പറ-എന്ന്. മഹാ ബ്രാഹ്മണന്‍ മീന്‍ തൊട്ടു കൂട്ടാന്‍--ദൂതന്‍ ചെന്നു പറഞ്ഞു-- അങ്ങേരു വെള്ളമടിച്ചു കിടക്കുവാ-ഒരു വെളിവുമില്ല --എന്ന്. അദ്ദേഹം എന്തു പറഞ്ഞു-ഭട്ടതിരി ചോദിച്ചു. അത് അങ്ങയുടെ അടുത്തു ഞാന്‍ പറയില്ല. ദൂതന്‍ വാശി പിടിച്ചു. നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ വിക്കി-വിക്കി-മീന്‍ തൊട്ടു കൂട്ടാന്‍ പറഞ്ഞു--വിഢ്ഢി. എന്നു പറഞ്ഞു. ഭട്ടതിരി പൊട്ടിച്ചിരിച്ചു. ഏഭ്യാ-മത്സ്യാവതാരം മുതല്‍ തുടങ്ങാനാണ് അദ്ദേഹം പറഞ്ഞത്. തലയും വാലും തിരിയാത്ത---പിന്നെന്തൊക്കെയോ പറഞ്ഞു.

നമ്മള്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചല്ലേ പറയാന്‍ വന്നത്. സ്വന്തമായ ഒരു സാഹിത്യപ്രസ്ഥാനം തുടങ്ങിയ നമ്പ്യാരോട് സാഹിത്യനിലയ വിദ്വാ‍ന്മാര്‍ക്ക് അസൂയ. തെറ്റു കണ്ടുപിടിക്കാന്‍ നോക്കിയിട്ട് നടക്കുന്നുമില്ല.അങ്ങനെ കണ്ണിലെണ്ണയുമൊഴിച്ചിരിക്കുമ്പോള്‍ ദാ കിടക്കുന്നു രണ്ടു വരി:-
പൂശകനാം നീ പൂശകനിനിമേല്‍
മൂഷികനാം ഞാന്‍ മൂഷികനിനി മേല്‍
ഇനി നാം തങ്ങളിലെത്തും നേരം
കനിവുമതില്ലൊരു ചേര്‍ച്ചയുമില്ലാ--ഒരു പൂച്ച വലയില്‍ വീണപ്പോള്‍ എലി വന്നു രക്ഷിച്ചു. ഒരുദിവസം പൂച്ചയ്ക്ക് ഇര ഒന്നും കിട്ടിയില്ല. സൌഹൃദം നടിച്ച് പഴയ എലിയേ പാസാക്കാമെന്നു വിചാരിച്ച് എലിയുടെ മാളത്തിനടുത്തു ചെന്ന് എലിയേ വിളിച്ചപ്പോള്‍ എലി പറഞ്ഞതാണ്-- കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍. നമ്മുടെ വിദ്വാന്മാര്‍ പൂച്ചയ്ക്ക് പൂശകന്‍ എന്ന പര്യായം കേട്ടിട്ടില്ല. അവര്‍ ശബ്ദതാരാവലി തപ്പി--ശ്രീകണ്ഠേശ്വരം തപ്പി- മലയാളം നിഘണ്ഡുക്കള്‍ മുഴുവന്‍ തപ്പി-- ഇല്ല--പൂച്ചക്ക് പൂശകനെന്ന് ഒരിടത്തുമില്ല. അവര്‍ നേരേ നമ്പ്യാരുടെ അടുത്തു ചെന്നു. പ്രശ്നം അവതരിപ്പിച്ചു.
നമ്പ്യാര്‍:- എന്താണു പ്രശ്നം?
വിദ്വാന്മാര്‍:- പൂച്ചയ്ക്ക് പൂശകനെന്ന് പര്യായമില്ല. ഒരു നിഘണ്ഡുവിലും ഇല്ല.
നമ്പ്യാര്‍:- ഉണ്ടെന്നാരു പറഞ്ഞു?
വിദ്വാന്മാര്‍:- നിങ്ങള്‍ അങ്ങനെ പ്രയോഗിച്ചിരിക്കുന്നു. പൂശകനാം നീ പൂശകനിനിമേല്‍ എന്നു വച്ചാല്‍ പൂച്ചയായ നീ പൂച്ചയാണ് എന്നുതന്നെയാണ് അര്‍ത്ഥം.
നമ്പ്യാര്‍:- ഉറപ്പാണോ?
വിദ്വന്മാര്‍:- അതെ.
നമ്പ്യാര്‍:- പിന്നെന്തിനാ നിങ്ങള്‍ നിഘണ്ഡു അന്വേഷിച്ചു പോയത്. ഉറപ്പായി അറിയാവുന്ന കാര്യത്തിന് ആരെങ്കിലും നിഘണ്ഡു തപ്പുമോ--ശുദ്ധ വിഢ്ഢികളല്ലാതെ. ഭാഷ കാര്യം മനസ്സിലാകാനല്ലേ?
വിദ്വാന്മാര്‍ പോയ വഴിക്ക് പുല്ലു മുളച്ചിട്ടില്ല.

അദ്ദേഹം തിരുവനന്തപുരത്തു രാജാവിന്റെ അതിഥിയായി താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണക്കാര്യംപക്കത്ത്എന്നൊരു വീട്ടിലാണ് രാജാവ് ഏര്‍പ്പെടുത്തിയിരുന്നത്. അവിടുത്തേ ആഹാരം നമ്പ്യാര്‍ക്ക് പിടിക്കുന്നില്ല. രാജാവിനോടു പറയാമോ-അതും വയ്യ. നമ്പ്യാര്‍ കുഴങ്ങി. ഇങ്ങനെ കഴിഞ്ഞാല്‍ തനിക്ക് ആയുസ്സു കുറയും. ഒരു ദിവസം രാജാവും നമ്പ്യാ‍ാരും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് തൊഴുതിട്ട് വരുന്ന വഴി ഒരു പശു വരുന്നു. വഴിനീളെ കുലുകുലാന്ന് ഇളകിയ ചാണകമിട്ടാണ് വരവ്. നമ്പ്യാര്‍ പശുവിനോടു ചോദിച്ചു--അല്ലാ പശുവേ നിനക്കും പക്കത്താണോ ഊണ്? ഇതു കേട്ട രാജാവിന് കാര്യം മനസ്സിലായി-നമ്പ്യാരുടെ ഊണും പക്കത്തുനിന്നു മാറ്റി.

നമ്പ്യാരുടെ കൃതികള്‍ എല്ലാം പുരാണങ്ങളേ ആസ്പദമാക്കിയായിരുന്നു. കുറ്റം കണ്ടുപിടിക്കാന്‍ നടന്ന വിദ്വാന്മാര്‍ ഇതു പറഞ്ഞു നടന്നു തുടങ്ങി--നേരിട്ടല്ല-- നമ്പ്യാര്‍ക്ക് സ്വന്തമായൊന്നും എഴുതാ‍ന്‍ അറിയില്ല കഥകളെല്ലാം പുരാണത്തിലുള്ളതാ. അതിനു മറുപടിയായിട്ടെഴുതിയതാണ്’ “കൃഷ്ണാര്‍ജ്ജുന വിജയംഎന്ന തുള്ളല്‍ കഥ.

Comments (0)