ഗരുഡന്‍

എന്നിട്ട് സുപര്‍ണ്ണന്‍ അമൃത് എടുത്തോ അപ്പൂപ്പാ--ആതിര.

പറയാം മക്കളേ. മുട്ട പൊട്ടി സുപര്‍ണ്ണന്‍ പുറത്തു വന്നപ്പോഴുണ്ടായ ഘോഷത്തേപ്പറ്റി പറഞ്ഞല്ലോ. ദേവലോകത്ത് അഗ്നി ഉയര്‍ന്നു കത്തുകയാണെന്ന്തോന്നുംവിധമാണ് സുപര്‍ണ്ണന്റെ ദീപ്തി ജ്വലിച്ചത്.

ചൂടു കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ ദേവന്മാര്‍ അഗ്നിദേവനെ കണ്ട് അങ്ങിങ്ങനെ കോപിക്കുന്നതെന്തിനാണ്-അങ്ങയുടെ ഉഗ്ര രൂപം ഒന്നടക്കണേ എന്നു പ്രര്‍ത്ഥിച്ചു.

അഗ്നി ചിരിച്ചു കൊണ്ടു പറഞ്ഞു-ഇത് എന്റെ കുഴപ്പമല്ല-വിനതാസുതന്‍ ജനിച്ചതാണ്. അവനേ പ്രസാദിപ്പിക്കുക.

എല്ലാവരും കൂടി സുപര്‍ണ്ണനെ തേറ്റി പുറപ്പെട്ടു. ദൂരെനിന്നുകൊണ്ട് അവനേ സ്തുതിച്ചു.

ഓ-നിങ്ങള്‍ക്കൊക്കെ ഇത്ര പ്രയാസമാകുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു.ഞാനിതാ സൌമ്യനാകുന്നു-എന്നു പറഞ്ഞ് സുപര്‍ണ്ണന്‍ തന്റെ തേജസ്സ് അടക്കി. പിന്നീടാണ് അമ്മയേ സഹായിക്കാന്‍ പുറപ്പെട്ടത്.

അപ്പോള്‍ കദ്രുവിന് സമുദ്ര മദ്ധ്യത്തിലുള്ള ദ്വീപു കാണണം-അതിന് മക്കളേ എല്ലാം താങ്ങിക്കൊണ്ട് സുപര്‍ണ്ണന് പോകേണ്ടിവന്നു--ഉടനേ അവിടെനിന്നും അതു കാണണം-ഇതു കാണണം എന്നു പറഞ്ഞ് നാഗങ്ങള്‍ ശല്യം തുടങ്ങി.

എല്ലായിടത്തും അവരേയുംകൊണ്ടു പോകേണ്ടിവന്നപ്പോഴാണ്--അമ്മേ നമ്മളെന്തിനാ ഇവരുപറയുന്നതു കേട്ടുകൊണ്ട് ഇങ്ങനെ നടക്കുന്നത്-എന്നു ചോദിക്കുകയും നാഗങ്ങളുടെ ചതിയേപ്പറ്റി വിനത പറയുകയും ചെയ്തത്.

അമൃതെടുക്കാന്‍ പോകാന്‍ സുപര്‍ണ്ണന്‍ തയ്യാറായി. ഭയങ്കര വിശപ്പ്. അച്ഛന്റെ അടുത്തു ചെന്ന് വിശക്കുന്നെന്ന് പറഞ്ഞു.

അമ്മ നിനക്കൊന്നും തന്നില്ലേ-അച്ഛന്‍ ചോദിച്ചു.

ഓ കുറേ നിഷാദന്മാരേ കാണിച്ചുതന്നു. അതുകൊണ്ടൊന്നും എന്റെ വിശപ്പു തീരുന്നില്ല. അമ്മയുടെ ദാസ്യമകറ്റാന്‍ അമൃതു കൊണ്ടുവരുവാന്‍ ഞാന്‍ ദേവലോകത്തേക്കു പോവുകയാണ്. അതിനു തക്ക ബലം ഉണ്ടാകാന്‍ വേണ്ട ഭക്ഷണം വേണം.

ശരി-കശ്യപന്‍ പറഞ്ഞു-പണ്ട് തപസ്വികളായ രണ്ട് സഹോദരന്മാര്‍ സ്വത്ത് ഭാഗം വയ്ക്കുന്നാതിനേ ചൊല്ലി വഴക്കിട്ടു. ജ്യേഷ്ഠന്‍ അനുജനെ ആനയായിപോകട്ടെന്നു ശപിച്ചു-അനുജന്‍ ജ്യേഷ്ഠനേ ആമയായി പോകട്ടെന്നും ശപിച്ചു. പര്‍വതത്തിലുള്ള ഒരു സരസ്സില്‍ ആ ആമ കിടപ്പുണ്ട്. പത്തു യോജന പൊക്കവും മൂന്നു യോജന നീളവുമുണ്ട് അതിന്--അതിനടുത്തുതന്നെ പന്ത്രണ്ട് യോജന നീളവും അഞ്ചു യോജന പൊക്കവുമുള്ള ആനയുമുണ്ട്.

ആനയുടെ ശബ്ദം കേട്ടാല്‍ ആമ വെളിയില്‍ വന്ന്--പിന്നെ രണ്ടു പേരുമായി യുദ്ധമാ‍ണ്. ഇത് യുഗങ്ങളായി തുടരുന്നു. നീ അവരേ പിടിച്ചു തിന്നോളൂ. എന്നിട്ട് ചെന്ന് അമൃത് കൊണ്ടുവന്ന് അമ്മയേ ദാസ്യത്തില്‍നിന്നും മൊചിപ്പിക്കൂ-എന്നു പറഞ്ഞ് മകനേ അനുഗ്രഹിച്ചയച്ചു.

യോജന എന്നു പറഞ്ഞാല്‍ എന്താ അപ്പൂപ്പാ--കിട്ടു. അതേ--ഒരു അളവാ-ഏതാണ്ട് ഒരു മൈലില്‍ കൂടുതലുണ്ടെന്നാ തോന്നുന്നെ--ലങ്കയിലേക്കുള്ള ദൂരം നൂറു യോജനയാണെന്ന് രാമയണത്തിലില്ലേ. അത്രയേ എനിക്കറിയാവൂ.

സുപര്‍ണ്ണന്‍ ആ സരസ്സില്‍ പോയി യുദ്ധം ചെയ്തുകൊണ്ടിരുന്ന ആനയേയും, ആമയേയും രണ്ടു നഖങ്ങളില്‍ കോര്‍ത്തെടുത്തുകൊണ്ട് പറന്നു. തിന്നാന്‍ വേണ്ടി ഒരു മരത്തിലിരിക്കാന്‍ പോയപ്പോള്‍ മരം ഭയത്തോടെ താന്‍ ഒടിഞ്ഞു പോകുമെന്നു പറഞ്ഞു. ചിറകിന്റെ കാറ്റടികൊണ്ട് എല്ലാ മരങ്ങളും ഉലഞ്ഞു--അവസാനം ഒരു വലിയ വടവൃക്ഷം തന്റെ ശാഖയില്‍ ഇരുന്നു കൊള്ളാന്‍ പറഞ്ഞു.

സുപര്‍ണ്ണന്‍ അതില്‍ ഒരു കാല്‍ വച്ചപ്പോഴേക്കും അതൊടിഞ്ഞ് വീഴാന്‍ തുടങ്ങി. അതില്‍ ബാലഖില്യന്മാരെന്ന മുനികള്‍ തൂങ്ങിക്കിടന്ന് തപസ്സു ചെയ്യുകയാണ്. ആലിന്‍ കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. സുപര്‍ണ്ണന്‍ ആനയേയും ആമയേയും ആ ആലിന്‍ കൊമ്പും എടുത്തു പറന്നു.

വയ്ക്കാന്‍ ഒരിടവും കാണാതെ പറന്നു നടന്ന് വീണ്ടും അച്ഛന്റെ അടുത്തെത്തി. കശ്യപന്‍ ആ മുനിമാരേ പ്രസാദിപ്പിച്ചു. ഇത്ര ശക്തനായ സുപര്‍ണ്ണനെക്കണ്ട് അവര്‍ അവന് ഗരുഡന്‍ എന്നു പേരിട്ടു. അത്യധികം ഭാരം വഹിക്കാന്‍ കഴിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍. മുനിമാര്‍ വൃക്ഷശാഖ വിട്ട് ഹിമാലയത്തില്‍ തപസ്സിനു പോയി. ഗരുഡന്‍ പിന്നീട് പറന്ന് ഗന്ധമാദനത്തില്‍ ചെന്ന് സ്വൈരമായിരുന്ന് ആനയേയും, ആമയേയും കൊത്തിത്തിന്ന് ദേവലോകത്തേക്ക് പുറപ്പെട്ടു.

ദേവലോകത്തില്‍ ദു:ശ്ശകുനങ്ങള്‍ കണ്ടു തുടങ്ങി. ദേവന്മാര്‍ ഭയപ്പെട്ടു. ഗരുഡന്‍ അമൃതു കൊണ്ടു പോകാന്‍ വരുന്നുണ്ടെന്ന് അവര്‍ അറിഞ്ഞു. നമ്മള്‍ എന്നും പത്രത്തില്‍ കാണുന്നപോലെ സുരക്ഷ കര്‍ശ്ശനമാക്കി. ചീഫ് സെക്യൂരിട്ടി ഓഫീസര്‍ ആയി വിശ്വകര്‍മ്മാവിനെ നിയമിച്ചു. അഗ്നി ദേവനും സര്‍പ്പങ്ങള്‍ക്കും പ്രത്യേകനിര്‍ദ്ദേശങ്ങള്‍ നല്‍കി. ദേവലോകത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

അതാ ആകാശം ഇരുണ്ടു വരുന്നു.

ഇന്ദ്രനാണല്ലോ മേഘങ്ങളുടെ അധിപതി--അങ്ങേരറിയാതെ മേഘങ്ങള്‍ സൂര്യനേ മറയ്ക്കുകയോ--എന്താണിത്. ദേവലോകം പൂര്‍ണ്ണമായി ഇരുണ്ടു--ഉഗ്രമായ കാറ്റും.
എന്തോന്നു വരുന്നിതെന്നോര്‍ത്തു ദേവാദികളും
ചിന്ത പൂണ്ടുഴന്നിതു താപസ വരന്മാരും.

ദേവെന്ദ്രന്‍ ഭീതികൊണ്ടു വേപഥു പൂണ്ടു. പൊടിപടലം ആകാശം മുഴുവന്‍ -കണ്ണും കണ്ടുകൂടാ. ദേവേന്ദ്രന്‍ വായുഭഗവാനേ വിളിച്ചു.

മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡ് ചെയര്‍മാനാണ് അദ്ദേഹം. പൊടി ഉടന്‍ തന്നെ അടിച്ചുമാറ്റാന്‍ ദേവേന്ദ്രന്‍ കല്പിച്ചു. മാരുതന്‍ പൊടി അടിച്ചുമാറ്റി. അതാ ആകാശം തന്റെ ചിറകുകള്‍ കൊണ്ടു മറച്ചുകൊണ്ട് ഗരുഡന്‍ .

വിശ്വകര്‍മ്മാവിന് അങ്ങോട്ടു നോക്കാനുള്ള സമയം പോലും കിട്ടിയില്ല--ചിറകിന്റെ ഒരടിയേറ്റ് അദ്ദേഹം നിലം പതിച്ചു. അമൃതു വച്ചിരുന്ന നിലവറയില്‍ ഗരുഡന്‍ കടന്നു.

അതാ അഗ്നി-ഉഗ്രമായി ജ്വലിച്ച് ഒരു കൂടാരം പോലെ--ഗരുഡന് ആയിരത്തിലധികം തലകള്‍ ഉണ്ടായി--അതില്‍ ജലം നിറച്ചു കൊണ്ടുവന്ന് നിമിഷത്തിനകം തീയില്‍ ഒഴിച്ച് അതു കെടുത്തി.

അതാ അത്യുഗ്രങ്ങളായ രണ്ടു സര്‍പ്പങ്ങള്‍--തീജ്വാലപോലെ വിഷം വമിക്കുന്ന കണ്ണുകള്‍-ചിരകുവീശി പൊടി പറത്തി ആകണ്ണുകള്‍ മൂടി-ചിറകുകൊണ്ട് അവരേ അടിച്ചു താഴെയിട്ട് നട്ടെല്ലു കൊത്തിപ്പറിച്ചു--

അമൃത കുംഭവുമെടുത്ത് പറന്നു പോയി.

ദേവേന്ദ്രന്‍ വജ്രായുധം പ്രയോഗിച്ചു--ഏറ്റില്ല-പക്ഷേ ഗരുഡന്‍ തിരിഞ്ഞുനിന്ന് പറഞ്ഞു--ഈ ആയുധം ഒരു മഹര്‍ഷിയുടെനട്ടെല്ലുകൊണ്ടുണ്ടാക്കിയതാണെന്നെനിക്കറിയാം. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇതാ എന്റെ ഒരു തൂവല്‍--ഒരു തൂവല്‍ പറിച്ച് ഗരുഡന്‍ ദേവേന്ദ്രനു നേരേ ഒരേറ്.

അതിന്റെ വരവു കണ്ടു ഭയന്ന ദേവേന്ദ്രന്‍ ഗരുഡനോട് സഖ്യത്തിനപേക്ഷിച്ചു. ഗരുഡന്‍ പറഞ്ഞു. എനിക്ക് അമൃതു വേണ്ടാ. ഇത് ഞാന്‍ എന്റെ അമ്മയേ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കൊണ്ടു പൊവുകയാണ്. ഇതു കൊടുത്താല്‍ ഞങ്ങളുടെ ദാസ്യം അവസാനിക്കും. അതു കഴിഞ്ഞ് നിങ്ങള്‍ക്കിത് എടുത്തുകൊണ്ടു പോരാം.

ദേവേന്ദ്രന്‍ഗരുഡന്റെ പിന്നാലെ പോയി. ഗരുഡന്‍ സര്‍പ്പങ്ങളേ വിളിച്ചു പറഞ്ഞു. ഇതാ ഞാന്‍ അമൃതു കൊണ്ടുവന്നിരിക്കുന്നു. ഇത് ഞാന്‍ ഈ ദര്‍ഭപ്പുല്ലിന്റെ പുറത്തു വയ്ക്കുന്നു. ഞങ്ങളുടെ ദാസ്യം അവസാനിച്ചിരിക്കുന്നു-സമ്മതിച്ചോ.

സര്‍പ്പങ്ങള്‍ സമ്മതിച്ചു. എന്നാല്‍ -ഗരുഡന്‍ പറഞ്ഞു-പോയി കുളിച്ചു വന്ന് അമൃതു ഭക്ഷിച്ചോളൂ.

സര്‍പ്പങ്ങള്‍ കുളിക്കാന്‍ പോയ തക്കത്തിന് ദേവേന്ദ്രന്‍ അമൃതും കൊണ്ടു കടന്നു. കുളിച്ചുവന്ന സര്‍പ്പങ്ങള്‍ക്ക് ചതി മനസ്സിലായി. പകരത്തിനു പകരമെന്ന് അവര്‍ വിചാരിച്ചു.

അമൃത് വച്ച ദര്‍ഭപ്പുല്ലില്‍ എല്ലാവരും നക്കിനോക്കി--എങ്ങാനും തുളുമ്പി വീണിട്ടുണ്ടെങ്കിലോ. പക്ഷേ നാക്കു രണ്ടായിപ്പോയതു മിച്ചം. അന്നു മുതലാണ് പാമ്പുകള്‍ക്ക് രണ്ട് നാക്കുണ്ടായത്.

അപ്പൂപ്പാ ഒരു സംശയം-ശ്യാംകുട്ടനാണ്. ഈ ഒരു മുട്ട വിരിഞ്ഞു വന്നൊരു പക്ഷി ദേവലോകം ആക്രമിച്ചു അമൃതെടുത്തെന്നൊക്കെ പറഞ്ഞാല്‍--അതത്ര ശരിയാകുന്നില്ലല്ലോ.

വെരി ഗുഡ് മോനേ അതു പറയാം.

Comments (0)