കണ്ഠീരവന്‍-നാല്

നിങ്ങള്‍ ഒറ്റയാനെന്നു കേട്ടിട്ടുണ്ടോ മക്കളേ. കൂട്ടത്തില്‍ നിന്ന് നടപടിപ്പിശകുമൂലം പുറത്താകാപ്പെടുന്നവരാണ് സാധാരണ ഒറ്റയാന്മാരായി കാട്ടില്‍ കറങ്ങി നടന്ന് അവരുടെ ഒറ്റപ്പെടലിന്റെ ദേഷ്യം കാണുന്നവരോടൊക്കെ തീര്‍ക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാല്ലോ. ഇങ്ങനെ കുറേക്കാ‍ലം കഴിയുമ്പോള്‍ ഒറ്റപ്പെടലില്‍ മനം നൊന്ത് അവന്‍ പമ്മിയിരുന്ന് ആനക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടിയാനയേ തട്ടിയെടുക്കും. പിന്നെ അതിനേ സംരക്ഷിക്കുകയാണ് അവന്റെ ജീവിതവൃതം. ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായല്ലോ. മുളംകൂമ്പ് ഒടിച്ചു കൊടുക്കുക കോലിഞ്ചി പറിച്ച് ചതച്ചു കൊടുക്കുക, കുളിപ്പിക്കുക, കളിപ്പിക്കുക-എന്നു വേണ്ടാ കുട്ടിക്കൊമ്പന് രാജകീയ സുഖമാണ്. അവന്റെ ഉള്ളീലേ വേദന മാത്രം മാറത്തില്ല--കൂട്ടത്തില്‍ നിന്നും പിടിച്ചെടുത്തതിന്റെ--അത് അവനോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കും.

മല കയറുമ്പോള്‍ ഒറ്റയാന്‍ കുട്ടിക്കൊമ്പനെ വാലില്‍ പിടിപ്പിച്ചാണ് കയറ്റുന്നത്--കുഞ്ഞല്ലേ. അങ്ങനെ കുറേ നാള്‍ കഴിഞ്ഞ്-കുറച്ചു വളരുമ്പോള്‍ - മല കയറി മുകളിലേക്കു പോകുമ്പോള്‍ കുട്ടിക്കൊമ്പന്‍ വലില്‍ പിടിച്ച് പതുക്കെ ഒന്നു കീഴോട്ടു വലിച്ചു നോക്കും. മേല്‍പ്പോട്ട്കയറുന്ന ഒറ്റയാന്‍ നിന്നുപോകുകയോകീഴോട്ടു നിരങ്ങുകയോചെയ്താല്‍ അന്ന് അവരുടെ സൌഹൃദം അവസാനിച്ചു. ഇല്ലെങ്കിലോ-പഴയതുപോലെ കഴിഞ്ഞുകൂടും

. അടുത്ത അവസരത്തിനു വേണ്ടി.

വാലില്‍ പിടിച്ച് നിര്‍ത്തിയാല്‍ പിന്നെ എന്തു സംഭവിക്കും--അതീവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന കിട്ടു ചോദിച്ചു.

പിന്നെ അവര്‍തമ്മില്‍യുദ്ധമാണ്. രണ്ടിലൊരാള്‍ കൊല്ലപ്പെടുന്നതുവരെ. ക്ഷീണിക്കുമ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കു പോകും. ക്ഷീണം തീര്‍ത്ത് കൃത്യമായി ഒരു സ്ഥലത്തു തന്നെ എത്തി യുദ്ധം തുടരും. യുദ്ധം തീരുമ്പോള്‍ ഒരാളെ ശെഷിക്കുകയുള്ളൂ. സാധാരണഗതിയില്‍ അത് പ്രായം കുറഞ്ഞ ആളായിരിക്കു. പിന്നെ അതിന്റെ ഊഴമാണ്..ഇത് തുടര്‍ക്കഥയാണ്.

ഇപ്പോള്‍ ഞാന്‍ എന്തിനാ ഈകഥ പറഞ്ഞത്--ങാ-കണ്ഠീരവന്‍ വന്ന കാര്യം പറയാന്‍ . മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലശേഷം എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമികള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തി. മൈസൂരിലേ ടിപ്പു സുല്‍ത്താനേ തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. അന്നത്തേ രാജ്യത്തിന്റെ സ്ഥിതി അറിയാന്‍ ടിപ്പു വിട്ട ആളാണ് കണ്ഠീരവന്‍ ‍.

അന്ന് ബ്രാഹ്മണ മേധാവിത്വമാണ്. രാജാക്കന്മാരാണെങ്കില്‍ ബ്രാഹ്മണ നാമത്തില്‍ വരുന്നവരേ ദൈവത്തേപ്പോലേ കരുതുന്നവരും. ഇതു മുതലെടുക്കാന്‍ കണ്ഠീരവന്‍ -കണ്ഠീരവരായര്‍-എന്ന ബ്രാഹ്മണനാ‍മത്തിലാണ്എത്തിയത്.എതിരില്ലാത്ത മല്ലയുദ്ധവിദഗ്ദ്ധനെന്ന് വളരെ എളുപ്പം പേരെടുത്ത അയാള്‍ തലസ്ഥാനത്തിനടുത്തുതന്നെ തന്റെ താവളം ഉറപ്പിച്ചു. തന്നേ തോല്പിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്നു വെല്ലുവിളിച്ചുകൊണ്ട് അയാള്‍ രാജ്യത്തിലേ സ്ഥിതികള്‍ അറിഞ്ഞ് യഥാസമയം ടിപ്പുവിനേ അറിയിച്ചുകൊണ്ടിരുന്നു.

അന്ന് മന്ത്രി രാജാ കേശവദാസനാ‍ണ്. വളരെ ദരിദ്രമായ ഒരു കുടുംബത്തിലേ അംഗം.

അദ്ദേഹം കൊട്ടാരത്തില്‍ എത്തിയതിനേപ്പറ്റി ഒരു കഥയുണ്ട്. പോക്കുമൂസാ മുതലാളി എന്ന വര്‍ത്തകന്റെ കടയിലേ ജോലിക്കാരനായിരുന്നു കേശവന്‍ . കടയുടെ തിണ്ണയ്ക്കാണ് ഉറക്കം. രാജകൊട്ടാരത്തിനടുത്താണ് പോക്കു മൂസായുടെ കട. ഒരു ദിവസം അതിരാവിലേ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടക്കാന്‍ പോയപ്പോള്‍ തുണിയില്ലാതെ തിണ്ണയില്‍ കിടന്നുറങ്ങുന്ന കേശവനേയാണ് കണികണ്ടത്. ദേഷ്യം വന്ന രാജാവ് അവനേ പിടിച്ച് ജയിലില്‍ ഇടാന്‍ കല്പിച്ചു. രാജാവല്ലേ!

ഇതുപോലെ ബീര്‍ബലിന്റെയോ മറ്റോ ഒരു കഥയുണ്ട്. അതില്‍ ബിര്‍ബലിനേ ഗളഛേദം ചെയ്യാനാണ് ഉത്തരവ്. ചെയ്യുന്നതിനു മുമ്പ് എന്തെങ്കിലും പറയാനുണ്ടൊ എന്നൊരു ചോദ്യം രാജാവു ചോദിക്കും. ബീര്‍ബലിന്റെ ഉത്തരം --ഞാന്‍ അങ്ങയേയാണ് ഇന്നു കണികണ്ടത്, അതിന്റെ ഫലം അനുഭവിക്കുന്നു. ദയവുചെയ്ത് ഇനി അങ്ങ് സാധു പ്രജകളുടെ മുമ്പില്‍ കണികാണിക്കാന്‍ പോകരുത്. അങ്ങു നീണാള്‍ വാഴട്ടെ--എന്നായിരുന്നു. ബീര്‍ബല്‍ കൊട്ടാരം വിദൂഷകനായി.

അന്നു തിരുവിതാംകൂറില്‍ പഞ്ചസാരയ്ക്ക് വലിയ ക്ഷാമം ഉള്ള സമയമാണ്. പ്ഞ്ചസാര ഇറക്കുമതിചെയ്യണം. വളരെ ശ്രമിച്ചിട്ടും കിട്ടുന്നില്ല. അന്ന് പാക്കപ്പലേ ഉള്ളൂ.

അതെന്തവാ അപ്പൂപ്പാ.

അതോ -അത് പണ്ട് ആവിയുടെ ശക്തിയും--മോട്ടോറുമൊന്നും കണ്ടുപിടിക്കുന്നതിനു മുമ്പ് വള്ളത്തിലും, കപ്പലിലും മറ്റും വലിയ തൂണില്‍ പായപോലെ വലിയ പടുതയുണ്ടാക്കി വലിച്ചു കെട്ടും. പക്ഷേ കാറ്റിന്റെ ഗതി അനുസരിച്ചേ കപ്പല്‍ വിടാന്‍ സധിക്കൂ. അതുകൊണ്ട് സമയനിഷ്ടയൊന്നും പാലിക്കാന്‍ കപ്പലുകള്‍ക്ക് സാധിക്കില്ല. ഇന്നിപ്പോള്‍ യന്ത്ര വല്‍കൃത സംവിധാനമായതുകൊണ്ട് ആവക പ്രശ്നമൊന്നുമില്ല .

അതിരിയ്ക്കട്ടെ-കേശവനേപിടിച്ചകത്താക്കിയ ദിവസം ഒരു കപ്പല്‍ നിറയെ പഞ്ചസാരയുമായി തുറമുഖത്തെത്തിയെന്ന് വാര്‍ത്ത വന്നു. സന്തുഷ്ടനായ രാജാവ് അത് കേശവനെ കണികണ്ടതിന്റെ ഫലമാണെന്ന് വിശ്വസിച്ച് ദിവസവും അവനേ കണികാണാന്‍ കൊട്ടരത്തില്‍ തന്നെ ഒരു ജോലികൊടുത്തു. ജോലിയിലുള്ള കൃത്യനിഷ്ടയും പ്രാവീണ്യവും, പ്രാഗല്‍ഭ്യവും കൊണ്ട് കേശവന്‍ പടിപടിയായി ഉയര്‍ന്ന് രാമവര്‍മ്മരാജാവിന്റെ കാലമായപ്പോഴേക്ക് രാജാ കേശവദാസന്‍ എന്ന വലിയദിവാന്‍ജിയായി-അതായത് പ്രധാനമന്ത്രി.

അപ്പൂപ്പോ-നമ്മുടെ ചുണ്ടന്‍ വള്ളം-വലിയദിവാന്‍ജി അല്ലേ.

അതേ-രാജാ കേശവദാസന്റെ ഓര്‍മ്മയ്ക്കായി കൊടുത്തപേര്.

അപ്പൂപ്പാ ഈ രാജാവ് കേശവനേ കണികണ്ടെന്നും ഒക്കെ പറയുന്നതുകേട്ടിട്ട് ഒരു സംശയം. അന്നത്തേരാജാക്കന്മാര്‍ക്ക് ഈ നാട്ടുകാരുടെ ഇടയില്‍ കൂടി നടക്കുന്നതിന് പേടി ഒന്നും ഇല്ലയോ. ഇന്നത്തേ മന്ത്രിമാരും നേതാക്കന്മാരും ഒക്കെ മുമ്പിലും പുറകിലും പൊലീസിനേയും കൊണ്ടാണല്ലോ നടക്കുന്നത്. രാമിന്റെ രാഷ്ട്രീയ ബുദ്ധി ഉണര്‍ന്നു.

എടാ മക്കളേ അന്നത്തെ രാജാക്കന്മാരുടെ മെയിന്‍ സബ്ജക്ട് അഴിമതി അല്ലായിരുന്നു. “ അണ്ട കാണാത്തോനണ്ട കാണുമ്പോള്‍ അണ്ടകുണ്ട ദേവലോകം “എന്നു കേട്ടിട്ടില്ലേ--അങ്ങോട്ടു കേറിയാല്‍ പിന്നെ ആര്‍ത്തിയാണ്. ജനങ്ങളുടെ പണം കൊണ്ട് സ്വന്തം കാര്യം നടത്തിയിട്ട് അവരുടെ ഇടയില്‍കൂടി ധൈര്യമായി നടക്കാന്‍ പറ്റുമോ? അഴിമതി കാണിക്കാത്ത ആദര്‍ശ്ശവാന്മാക്ക് ഇപ്പോഴും സെക്യൂരിറ്റി ഇല്ലാതെ നടക്കാം. കേന്ദ്ര മന്ത്രിയായിരുന്നിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ട നാലോ അഞ്ചൊ നേതാക്കന്മാര്‍ ; മന്ത്രിയായിരുന്നപ്പോള്‍ അവര്‍ക്ക് അലോട്ട് ചെയ്തിരുന്ന വീടുകള്‍-അതും മാസം ഒരുകോടിരൂപയിലധികം വാടക കൊടുക്കേണ്ട വീടുകള്‍--ദില്ലിയിലേ കണ്ണായ സ്ഥലത്തുള്ളത്--ഇപ്പോഴും വിട്ടുകൊടുക്കാതെ അവിടെ ഞാ‍ണ്ടുകെട്ടിക്കിടക്കുകയാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതാണ് അവരുടെ ധര്‍മ്മബോധം.

ഇതിനു ചോദിക്കാനും പറയാനും ആരും ഇല്ലിയോ? ശ്യാം രോഷം കൊണ്ടു വിറച്ചു.

അടങ്ങു മോനേചോദിക്കാനും പറയാനും ഉള്ളവര്‍ക്ക് അതിനുള്ള ധാര്‍മ്മിക ശക്തി ഇല്ല. നമുക്ക് ചെയ്യാവുന്നത് നമ്മള്‍ ഈവക കൊള്ളരുതായ്കകള്‍ ചെയ്യത്തില്ലെന്ന് തീരുമാനിക്കുക മാത്രമാണ്. അതുപോട്ടെ നമുക്കു പണ്ടത്തേ രാജാക്കന്മാരുടെ ഒന്നു രണ്ടു കഥകള്‍ കൂടെ പറഞ്ഞ് ഒന്നു റിലാക്സ് ചെയ്യാം.

ഒരു സദ്യ. രാജാവും ഊണിന് ഇരിക്കുന്നുണ്ട്. വിളമ്പുകാരന്‍ വിളമ്പിനിടയില്‍ രാജാവിനേക്കണ്ട വെപ്രാളത്തില്‍ ഒരു തുള്ളി സാമ്പാര്‍ രാജാവിന്റെ ദേഹത്തു തെറിച്ചു വീണു. ഉഗ്രമായ കോപത്തോടെ രാജാവ് അവനേ ഒന്നു നോക്കി. അവനെന്തു ചെയ്തെന്നോ-ആ സാമ്പാറു മുഴുവന്‍ രാജാവിന്റെ തലയില്‍ കമഴ്ത്തി. ഉടന്‍ തന്നെ അവന്‍ അറസ്റ്റു ചെയ്യപ്പെട്ടു. വിസ്താരത്തിനിടയില്‍ രാജാവുചോദിച്ചു--എന്തു ധിക്കാരമാണ്നീ കാണിച്ചത്-എന്താണ് നിന്റെ വിശദീകരണം?

അവന്‍ തൊഴുതുകൊണ്ടു പറഞ്ഞു--അങ്ങയുടെ കീര്‍ത്തി നിലനില്‍ക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ സാമ്പാര്‍ മുഴുവനും അങ്ങയുടെ തലയില്‍ കമഴ്ത്തിയത്.

ഹെന്ത്-വീണ്ടുംധിക്കാരമോ-രാജാവ് കോപം കൊണ്ടു വിറച്ചു.

അവന്‍ അക്ഷോഭ്യനായിപറഞ്ഞു--പ്രഭോ-ഒരു തുള്ളി സാമ്പാര്‍ അടിയന്റെ പരിഭ്രമത്തിനിടയില്‍ അങ്ങയുടെ തിരുമേനിയില്‍ വീണു പോയി. അതിനുള്ള ശിക്ഷ അടിയന്റെ ശിരശ്ഛേദമാണെന്ന് അടിയനു നന്നായറിയാം. ഇത്ര ചെറിയ കുറ്റത്തിന് ശിക്ഷ വിധിച്ച് അങ്ങയേ ജനം വിമര്‍ശ്ശിക്കണ്ടാ എന്നു കരുതിയാണ് ഞാന്‍ ആ സാമ്പാര്‍ മുഴുവന്‍ അങ്ങയുടെ ശിരസ്സിലോഴിച്ചത്. ഇപ്പോള്‍ എന്റെ കുറ്റം വലുതായതു കൊണ്ട് ആരും അങ്ങയേ കുറ്റം പറയില്ല. അങ്ങയുടെ കീര്‍ത്തി നീണാള്‍ നിലനില്‍ക്കട്ടെ. രാജാവിനു തലയ്ക്ക് വെളിവുവീണു. അവനേ വെറുതേ വിട്ടു എന്നു തന്നെയല്ല സമ്മനവും കൊടുത്തു.

കണ്ഠീരവനേ മല്ലയുദ്ധത്തില്‍ ജയിക്കാന്‍ ആരുമില്ലെന്ന് തലസ്ഥാനത്ത് വാര്‍ത്ത പരന്നു. അയാള്‍ക്ക് ഒരു ഹീറൊയുടെ പരിവേഷം.

അഴകൂശ്ശാര്‍ കല്ലറയ്ക്കല്‍ പിള്ള എന്ന ഒരു പ്രമാണിയുടെ സേവകനാണ്. പള്ളിക്കൂടത്തില്‍ പോവുക എന്ന അപരാധം ചെയ്തിട്ടില്ല. വലിയ രാജഭക്തന്‍ ‍. എഴര അടി ഉയരം. ആനയുടെ ശക്തി. വിവരം എന്നൊരു ദോഷം തീണ്ടിയിട്ടില്ല--അതുകൊണ്ടുതന്നെ പേടി എന്താണെന്നറിഞ്ഞുകൂടാ. രാജാവിനെ ഒഴിച്ച്--രാജാവിനേ ഭക്തിപൂര്‍വം അനുസരിക്കണമെന്നു പഠിച്ചു വച്ചിട്ടുണ്ട്.

അയാള്‍ അറിഞ്ഞു--രാജാവിന് അഭിമാനത്തിന് ഹാനി സംഭവിച്ചിരിക്കുന്നു. എങ്ങാണ്ടൂന്നുവന്ന ഒരുത്തന്‍ ഇവിടെ ആണുങ്ങളില്ലെന്നു വീമ്പിളക്കുന്നു. അവനേ തോല്പിച്ച് പൊന്നു തമ്പുരാന്റെ ഹൈമാന്യം--അഭിമാനത്തിന് അഴകൂശ്ശാര്‍ പറയുന്നത് അങ്ങനെയാണ്-കാക്കണം.

ഒരു ദിവസം അതിരാവിലേ- കല്ലറയ്ക്കല്‍ പിള്ള അറിയാതെ മൂപ്പര്‍ കൊട്ടാര വാതില്‍ക്കല്‍ എത്തി. പൊന്നു തമ്പുരാന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന കാര്യത്തില്‍ മൂപ്പര്‍ക്കൊരു സംശയവുമില്ല. നേരേ രാജാവിനേകാണാനാണ് വന്നിരിക്കുന്നത്. രാവിലേ സാധാരണ വേഷത്തില്‍ നടക്കാനിറങ്ങിയ രാജാവിന്റെ മുമ്പിലാണ് അഴകൂശ്ശാര്‍ എത്തിയത്. രാജാവിനേകണ്ടപ്പോള്‍ കൊള്ളാവുന്ന ഒരു മൂപ്പീന്നാണെന്നു തോന്നി , അഴകൂശ്ശാര്‍ അടുത്തുകൂടി--

പൊന്നു തമ്പുരാനേ ഒന്നു പാക്കണം-എന്നു പറഞ്ഞു

എന്തിന്--രാജാവു ചോദിച്ചു.

എങ്ങാണ്ടൂന്നൊരു രായന്‍ --അടിപിടിച്ചട്ടമ്പി-വന്നിരിക്കിണാര്. അവനേ വെല്ലാന്‍ ആളില്ലാതെ പൊന്നു തമ്പുരാന്‍ വിഷമിക്കുന്നു--അവനോടൊരുകൈ പാക്കാനാ അഴകൂ വന്നിരിക്കിണെ.--

രാജാവു വിഷമിച്ചു--ഈ ശുദ്ധന്‍ രാജാവിനേ അപമാനത്തില്‍ നിന്ന് രക്ഷപെടുത്താന്‍ വന്നിരിക്കുന്നു. കണ്ഠീരവന്‍ അവനേകൊന്നാല്‍--അദ്ദേഹം അഴകൂശ്ശാരേ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ട് നടന്നില്ല. രാജാവു പോയി. എന്തെങ്കിലും പറഞ്ഞ് അഴകൂശ്ശാരേ സമാധാനിപ്പിച്ചുവിടാന്‍ സര്‍വാധികാര്യക്കാരെ നിയോഗിച്ചു.

അഴകൂശ്ശാരേ അന്വേഷിച്ച് കൊട്ടാരത്തില്‍ നിന്നും ആളെത്തി. ഒരു വലിയ ഇലകൊണ്ടുവന്നു. അയാളേ ഇരുത്തി മൃഷ്ടാന്നം ഭക്ഷണം. താന്‍ വേണ്ടവിധത്തില്‍ ആദരിക്കപ്പെടുന്നെന്ന് അഴകന് തോന്നി. ഊണു കഴിഞ്ഞ് ഒരേമ്പക്കവും വിട്ട് അയാ‍ള്‍ എഴുനേറ്റു.

എന്നാല്‍ ഇനി പിന്നെക്കാണാം എന്നു പറഞ്ഞ് സര്‍വാധി ഒരു കനത്ത പണപ്പൊതി അയാളുടെ കൈയ്യില്‍ വച്ചുകൊടുത്തു.

അഴകന്റെ ഭാവം മാറി. ഇതെന്തങ്ങത്തേ. ദേ ഈ വിരല്‍ വായിലിട്ടാല്‍ കഴിച്ചതെല്ലാം ഇപ്പോള്‍ പുറത്തുവരും. രായരേ കാണാതെ അഴകന്‍ പോകുമെന്നോ?

എടാ ആ രായര്‍ നിന്നേ കൊന്നാല്‍-- സര്‍വാധി ചോദിച്ചു.

എടുത്തു കുഴിച്ചിട്ടേക്കണം. അങ്ങത്തേക്കെന്താ? പെറ്റ തള്ള മാനമായി മാറടിച്ചു കേഴും. അങ്ങു കാര്യം നോക്കാന്‍ ചേട്ടന്മാരുണ്ട്. അഴകന്‍ എട്ടാമത്തെതാ--കുലയില്‍ കുരുട്.

സര്‍വാധി വിവരം തിരുമനസ്സറിയിച്ചു. അഴകൂശ്ശാരേ ദിവാന്റെ മുമ്പില്‍ ഹാജരാക്കി. പുള്ളി അവിടെ നില്‍ക്കട്ടെ. നമുക്ക് ആ പച്ചക്കറിക്ക് വെള്ളമൊഴിക്കണം. വാ.

Comments (0)