ഗരുഡന്‍--രണ്ട്

ദക്ഷ പ്രജാപതിയുടെ മക്കളായ കദ്രുവിനേയും വിനതയേയും കല്യാണം കഴിച്ചിട്ട് കശ്യപപ്രജാപതി പുത്രന്മാരുണ്ടാകാന്‍ വേണ്ടി ഒരു യാഗം ചെയ്തു.

പുത്രകാമേഷ്ടിയാണോ അപ്പൂപ്പാ-ദശരഥന്‍ ചെയ്തതുപോലെ.

ങാ-അതുപോലൊരു യാഗം. യാഗത്തിന് ചമത ശെഖരിക്കുന്നത് ദേവന്മാരും, മുനിമാരുമാണ്. ദേവേന്ദ്രന്‍ ചമതയുമായി-അതു കെട്ടുകണക്കിനുണ്ട്-പോകുമ്പോള്‍ ഒരു കുതിരക്കുളമ്പിന്റെ കുഴിയിലേ വെള്ളത്തില്‍ തള്ളവിരലിന്റത്രയുമുള്ള മുനികള്‍ വീണുകിടന്ന് വെള്ളം കുടിക്കുന്നു. അവരുടെ കൈയ്യിലും ഉണ്ട് ചമത--ഒരു ചെറിയ കഷണം.

ഓ ഇനി ഇവന്മാരുടെ ചമത കൊണ്ടാണ് കശ്യപന്‍ യാഗം നടത്തുന്നത്-എന്നു പുച്ഛത്തോടെ പറഞ്ഞ് ദേവേന്ദ്രന്‍ അവരേ കളിയാക്കി.

പിടിച്ചു കയറ്റിയില്ലെന്നതോ പോട്ടെ കളിയാക്കുക കൂടെ ചെയതത് ബാലഖില്യന്മാരെന്നു പേരുള്ള ആ കൊച്ചു മുനിമാര്‍ക്ക് വലിയ സങ്കടമായി. അവര്‍ അവിടെനിന്നും രക്ഷപെട്ട് ഒരു വലിയ യജ്ഞം തുടങ്ങി. ആളു ചെറുതാണെങ്കിലും ഉഗ്ര തപസ്വികളാണ് ബാലഖില്യന്മാര്‍.

ഇപ്പോഴത്തേ ദേവേന്ദ്രനെക്കാള്‍ നൂറു മടങ്ങു ശക്തിയും കഴിവുമുള്ള ഒരു പുതിയ ദേവേന്ദ്രനേ ദേവലോകത്തു വാഴിക്കുകയാണ് അവരുടെ യജ്ഞോദ്ദേശം.

ഇതറിഞ്ഞ് ദേവേന്ദ്രന് വെപ്രാളമായി. കളിയാക്കിയത് ഇങ്ങനെ തിരിച്ചടിക്കുമെന്ന് മൂപ്പര്‍ വിചാരിച്ചില്ല. ഓടി കശ്യപന്റെ അടുത്തുചെന്ന് സങ്കടം പറഞ്ഞു.

കശ്യപന്‍ ബാലഖില്യന്മാരുടെ യജ്ഞസ്ഥലത്തുവന്ന് അവരേ വണങ്ങി ഇങ്ങനെ പറഞ്ഞു. മഹാ തപസ്വികളായ നിങ്ങള്‍ ഒരു കാര്യം വിചാരിച്ചാല്‍ അതു തടയാന്‍ ബ്രഹ്മാവിനുപോലും സാദ്ധ്യമല്ല. പക്ഷേ ഒരു മന്വന്തരത്തിലേക്ക് നിശ്ചയിച്ചിരിക്കുന്ന ഇന്ദ്രനേ മാറ്റാന്‍ നിര്‍ബ്ബന്ധിച്ച് നിങ്ങള്‍ ബ്രഹ്മാവിനെ കഷ്ടത്തിലാക്കരുത്.

നമുക്കാണെങ്കില്‍ ഈ പാടു വല്ലോമുണ്ടൊ-രാം കുട്ടനാണ്--അവന് അല്പസ്വല്പം രാഷ്ട്രീയമൊക്കെയുണ്ട്--പത്ത് എം.എല്‍.എ മാരുടെ ഒപ്പ് ഇടീച്ചോ-അവരു വിസമ്മതിച്ചാല്‍ തന്നെത്താനെ അവരുടെ ഒപ്പിട്ടോ ഹൈക്കമാന്‍ഡിനടുത്തെത്തിച്ചാല്‍-ഏതു കൊലകൊമ്പനേയും മാറ്റാം. ഒരു യജ്ഞോം വേണ്ടാ ഒരു കുന്തോം വേണ്ടാ അല്ലേ അപ്പൂപ്പാ‍. അന്നും ഈ ഇഷ്ടമില്ലാത്തവരേ മാറ്റാനുള്ള പാരവെപ്പൊക്കെ ഉണ്ടായിരുന്നു-അല്ലേ.

എടാ ഇങ്ങനൊന്നും നിസ്സാരമായി പറയരുത്. ഏതായാലും ബാലഖില്യന്മാര്‍ സമ്മതിച്ചു. അവര്‍ പറഞ്ഞു.--അങ്ങ് പുത്രന്മാര്‍ക്കു വേണ്ടി ചെയ്ത യാഗത്തിന് ഈ യജ്ഞത്തിന്റെ ഫലവും ഞങ്ങള്‍തരുന്നു. അങ്ങയ്ക്ക് ഉണ്ടാകുന്ന ഒരു പുത്രന്‍ പക്ഷിയാകും --അവന്‍ ഇന്ദ്രനേക്കാള്‍ ശക്തനായ പക്ഷീന്ദ്രനാകും--ഞങ്ങളുടെ യജ്ഞം അങ്ങിനെ സഫലമാകും. കശ്യപന്‍ സന്തോഷത്തോടെ തിരിച്ചു പോയി.

അപ്പൂപ്പാ രണ്ട് സഹോദര്‍ന്മാര്‍ ആനയും ആമയും ആയെന്നു പറഞ്ഞില്ലേ--ആതിരയാണ്--അവരുടെ ഭാഗം വയ്ക്കാനുള്ള വസ്തുവിന്റെ കാര്യം എന്തായി?

ഓ അവള്‍ക്കിനി വസ്തുവിന്റെ കാര്യം അറിയണം. ഒന്നു പോടീ-കിട്ടു ഇടപെട്ടു.

വഴക്കിടെണ്ടാ മക്കളെ . അതെല്ലാം ലാന്‍ഡ് മാഫിയാക്കാര്‍ കൈക്കലാക്കി റിസോര്‍ട്ട് പണിഞ്ഞ് ലക്ഷപ്രഭുക്കള്‍ക്ക് വിറ്റു. പാവം വക്കീലന്മാര്‍ക്കുപോലും പത്തുപൈസ കിട്ടിയില്ല. കേസിനു പോകാതെ രണ്ടും ശപിച്ചു തുലഞ്ഞില്ലേ.

ഗരുഡന്‍ അമൃതുംകൊണ്ടു പോകുമ്പോള്‍ വഴിക്ക് മഹാവിഷ്ണുവിനേക്കണ്ടു. അമൃതു കിട്ടിയിട്ടും അത് അല്പം പോലും ഉപയോഗിക്കാതെ കൊണ്ടുപോകുന്ന പക്ഷീന്ദ്രനേക്കണ്ട് മഹാവിഷ്ണു പ്രസാദിച്ചു. വേണ്ട വരം ചോദിച്ചു കൊള്ളാന്‍ പറഞ്ഞു.

അമൃത് കഴിക്കാ‍തെ താന്‍ അമരനാകണമെന്ന് വരം ചോദിച്ചു. അതു നല്‍കിയ മഹാവിഷ്ണുവിനോട്--ഞാന്‍ അങ്ങയ്ക്കും വരം തരാം എന്നു പറഞ്ഞു.

നീ എന്റെ വാഹനം ആകണം എന്ന് മഹാവിഷ്ണു പറഞ്ഞു. അങ്ങനെയാണ് ഗരുഡന്‍ മഹാവിഷ്ണുവിന്റെ വാഹനം ആയത്. പിന്നീട് ഗരുഡന്‍ ഇന്ദ്രനോട് നാഗങ്ങള്‍ തന്റെ ഭക്ഷണമായിത്തീരണമെന്ന വരവും നേടി--തന്റെ അമ്മയേ ദാസിയാക്കിയതിനുള്ള പ്രതികാരം.

ഇപ്പോള്‍ മനസ്സിലായോ എങ്ങനേയാണ് ഗരുഡന് ഇത്ര പരാക്രമം ഉണ്ടായതെന്ന്?

Comments (0)