പ്രഹ്ലാദന്‍

അപ്പൂപ്പോ ഇനി പയറിന്റെ ചുവട്ടില്‍ ചൊറിഞ്ഞു കൊണ്ടിരിക്കാതെ വന്ന് കഥ പറ--ആതിരയാണ്.

വരുവാ മോളേ. ഇതിന്റെ ഇട ഇളക്കിയില്ലെങ്കില്‍ പുല്ലു കയറിമൂടിപ്പോകും.

ങാ വാ. മഹാ വിഷ്ണുവിന്റെ സെക്യൂരിട്ടിക്കാരേ അറിയാമോ?

ഓ അതു വേണ്ടാ -പ്രഹ്ലാദന്റെ കഥ പറ.

അതു പറയാം. കേള്‍ക്ക്. ജയനും- വിജയനും--ജയവിജയന്മാരെന്ന് പറയും. അവരാണ് പാലാഴിയുടെ കാവല്‍. വലിയ ഭക്തന്മാര്‍. പക്ഷേ കാ‍ലംകുറേ ആയപ്പോള്‍ അവര്‍ക്ക് ഒരു അധികാരഭ്രമം. മഹാവിഷ്ണുവിനേ കാണാന്‍ വരുന്നവരെല്ലാം ഭയ-ഭക്തി ബഹുമാനത്തോടെ അനുവാദം ചോദിക്കുന്നു. പതുക്കെപ്പതുക്കെ അവര്‍ അധികാ‍രം പ്രയോഗിച്ചു തുടങ്ങി.

ഒരു ദിവസം നാരദന്‍ ചെന്നപ്പോള്‍--ഇപ്പോള്‍കാണാന്‍ സൌകര്യമില്ലെന്നു പറഞ്ഞു. നാരദനല്ലേ പുള്ളി. ജയനേ വിളിച്ചു മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞു. എന്താ വേണ്ടതെന്നു വച്ചാല്‍ ചെയ്യാം. എനിക്കൊരത്യാവശ്യകാര്യമുണ്ടായിരുന്നു.

ശരി എന്നാല്‍ ഒരു പത്തു രൂപതന്നേരെ. കേറി പൊയ്ക്കോ.

നാരദന്‍ കൈക്കൂലി കൊടുത്തെന്നോ--അപ്പൂപ്പോ--ഉണ്ണിക്കുവിശ്വാസം വരുന്നില്ല.

അതേടാ നീ അറുവല നമ്പ്യാതിയുടെ കഥ കേട്ടിട്ടില്ലേ--ഒരു വലിയ വീട്ടിലേ ഉണ്ണി--ആരു വന്നാലും അവരുടെ തലയില്‍ കയറി ഇരുന്ന് മൂത്രമൊഴിക്കും. വീട്ടുകാരുംവിലക്കത്തില്ല--കുഞ്ഞല്ലെ- അങ്ങിനെ ഇരിക്കുമ്പോള്‍ അറുവല നമ്പ്യാതി അവിടെ ചെന്നു. ഉണ്ണി പതിവുപോലെ നമ്പ്യാതിയുടെ തലയിലും മൂത്രമൊഴിച്ചു. നമ്പ്യാതി എന്തു ചെയ്തെന്നോ-- മോനേ-മക്കളു വാ--നല്ല കുട്ടന്‍ എന്നു പറഞ്ഞ് തന്റെ കൈയ്യില്‍ കിടന്ന സ്വര്‍ണ്ണമോതിരം ഊരി കുഞ്ഞിന്റെ കൈയ്യില്‍ ഇട്ടുകൊടുത്തു.

കുട്ടിക്കുത്സാഹമായി. അടുത്ത ദിവസം അവിടെ വന്നത് ദുര്‍വാസാവെന്നു ഇരട്ടപ്പേരുള്ള, നാട്ടിലേ ഒരു പ്രമാണിയാണ്. പതിവുപോലെ ഉണ്ണി മൂത്രമൊഴിച്ചു. അയാള്‍ അവനേ പിടിച്ച് രണ്ടു കരണത്തും ഓരോന്ന് പൊട്ടിച്ചു--- ഇനിമേലാല്‍ ഇങ്ങനെ ചെയ്താല്‍ നിന്റെ ഉമ്മാണി ഞാന്‍ കണ്ടിക്കും എന്നു പറഞ്ഞു.

അടുത്ത ദിവസം വീണ്ടും അറുവല നമ്പ്യാതി വന്നു. അന്ന് ഉണ്ണി ആ ഭാഗത്തേക്കേ വന്നില്ല. നമ്പ്യാതി ഉണ്ണിയേ വിളിച്ചു മോതിരം തിരിച്ചു മേടിച്ചു. ഞാനായിട്ടു തന്നാല്‍ ഇത്ര നന്നാകത്തില്ല അതുകൊണ്ടാണ് നീ കൊള്ളാവുന്നവരുടെ കൈയ്യില്‍ നിന്നു മേടിച്ചോട്ടെന്ന് വിചാരിച്ച് മോതിരം തന്നതെന്നും പറഞ്ഞു.

ജയവിജയന്മാര്‍ പിന്നീടു വരുന്നവരേയും കാര്യം ഞങ്ങള്‍ ശരിയാക്കിത്തരാം എന്നു പറഞ്ഞ് അകത്തുവിടാതെ പറഞ്ഞയച്ചു തുടങ്ങി.

ആരുടടുത്താ--ഇന്ദ്രന്റെയോ--ഞങ്ങള്‍ശരിയാക്കിത്തരാം. വെറുതേ മൂപ്പരേ ബുദ്ധിമുട്ടിക്കണ്ടാ. ഹേയ് അത്ര യൊന്നുംവേണ്ടാ--ഇപ്പം ഞങ്ങള്‍ റേറ്റ് കുറച്ചു . സാമ്പത്തിക മാന്ദ്യമല്ലേ.

ഇങ്ങനെ ജയവിജയന്മാര്‍ വിലസുന്ന കാലത്ത്-സനകാദികള്‍ മഹാവിഷ്ണുവിനേ കാണാന്‍ ചെന്നു. ഇപ്പോള്‍ സമയമില്ല. ജയന്‍ പറഞ്ഞു. ഞങ്ങള്‍ക്കത്യാവശ്യമായ ഒരു കാര്യം പറയാനാണ്. എന്താ വല്ല ആശ്രമത്തിനും സ്ഥലത്തിനു വേണ്ടിയാണോ--ഞങ്ങള്‍ ശരിയാക്കിത്തരാം--എവിടെ വേണം--ഇടുക്കിയിലാണെങ്കില്‍ നല്ല ഏലക്കാടുകള്‍ ഉണ്ട്--അല്ലെങ്കില്‍ വയനാടു മതിയോ--മിതമായ വിലയ്ക്ക് ഞങ്ങളേര്‍പ്പാടാക്കാം.

മാ‍റി നില്‍ക്ക് വിഡ്ഡിത്തം പുലമ്പാതെ--സനന്ദനന് ദേഷ്യം വന്നു. വെറുതേ ഇതിനകത്തു കടക്കാമെന്നു വിചാരിക്കേണ്ടാ--വിജയന്‍ ഭീഷണിപ്പെടുത്തി. ശരി-എന്നാല്‍ ഈ അത്യാഗ്രഹികളായ നിങ്ങള്‍ ഭൂമിയില്‍ പോയി ജനിച്ച് രാക്ഷസന്മാരായി-കൊള്ളയും കൊലയും ചെയ്ത് ദുര്‍വൃത്തന്മാരാ‍യി നടക്കട്ടെ. സനകാദികള്‍ അവരേ ശപിച്ചു.

ജയവിജയന്മാര്‍ ഞെട്ടിവിറച്ചു. എല്ലാം ഒരേ വേഷത്തില്‍ വരുന്നതു കൊണ്ട് കള്ളസ്സ്വാ‍ാമിമാരേയും യഥാര്‍ത്ഥ സ്വാമിമാരേയും തിരിച്ചറിയാനും വയ്യാ. അവര്‍ മഹാവിഷ്ണുവിന്റടുത്ത് പരാതി ബോധിപ്പിച്ചു. കുറേ നാളായി ആരും അങ്ങോട്ടു ചെല്ലാത്തതെന്താണെന്ന് ദിവ്യദൃഷ്ടികൊണ്ടു കണ്ടു പിടിച്ച് അവര്‍ക്കു പണീകൊടുക്കാന്‍ വരുത്തിയത്താണ് സനകാദികളേ.

ഒന്നും അറിയാ‍ത്തതുപോലെ അദ്ദേഹം വിവരം തിരക്കി.- കഷ്ടമായിപ്പോയി-- സരമില്ല--മൂന്നു ജന്മം നിങ്ങള്‍ രാക്ഷസന്മാരായി ജനിച്ച് എന്റെ കൈ കൊണ്ട് മരണം സംഭവിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ശാപമോക്ഷം കിട്ടും-എന്ന് അവരേ ആ‍ശ്വസിപ്പിച്ചു. അവരാണ് ഹിരണ്യാക്ഷനും-ഹിരണ്യകശിപുവും; രാവണനും-കുംഭകര്‍ണ്ണനും; ശിശുപാലനും-ദന്തവക്ത്രനും. അതില്‍ ഹിരണ്യകശിപുവിന്റെ മകനാണ് പ്രഹ്ലാദന്‍ . ആ പ്രഹ്ലാ‍ദന്റെ സ്വഭാവത്തേപ്പറ്റിയാണല്ലോ നമുക്ക് ആലോചിക്കേണ്ടത്.

ഹിരണ്യകശിപു തന്റെ ജ്യേഷ്ടന്‍ ഹിരണ്യാക്ഷനേ മഹാവിഷ്ണു പന്നിയായവതരിച്ച് കൊന്നതിന്റെ ദേഷ്യത്തില്‍ ലോകം മുഴുവന്‍പിടിച്ചടക്കി--ഇനി മേലാല്‍ മഹാവിഷ്ണുവിന്റെപേര്‍ ഇവിടെ മിണ്ടിപ്പോകരുതെന്നും അതിനു പകര ഹിരണ്യായ നമ: എന്ന് എല്ലാവരും--മൂന്നുലോകങ്ങളിലും--ജപിച്ചു കൊള്ളണമെന്നു ഉത്തരവിറക്കി. എല്ലാവരും ഭയന്ന് അനുസരിച്ചു--പക്ഷേ അങ്ങേരുടെ മോന്‍ പ്രഹ്ലാദന്‍ മാ‍ത്രം അനുസരിച്ചില്ല. അയാള്‍ നാരായണായ നമ: എന്നെ പറയൂ. അതിനു കാരണം--ഈ ഹിരണ്യകശിപൂ തപസ്സിനു പോയി.

ആരേയാ അപ്പൂപ്പാ തപസ്സു ചെയ്യുന്നത്--ഉണ്ണിക്കറിയണം.

ബ്രഹ്മാവിനേ--

അപ്പോള്‍ ഈ ഹിരണ്യകശിപൂ അവര്‍ക്കൊക്കെ എതിരല്ലേ--

അതേ പക്ഷേ വരം കൊടുക്കണമെങ്കില്‍ അവര്‍ വേണം. ഏതാണ്ടിപ്പോഴത്തേ അവസ്ഥ തന്നെ--ആരേയെങ്കിലും വെറുതേ സഹായിച്ചാല്‍ അവന്റെ കൈയ്ക്ക് അടി ഉറപ്പാ--അതു പോട്ടെ--പുള്ളി തപസ്സിനു പോയ തക്കം നോക്കി ഇന്ദ്രന്‍ ആക്രമണം തുടങ്ങി--ഹിരണ്യകശിപൂവിന്റെ കൊട്ടാരം ആക്രമിച്ച് അയാളുടെ ഭാര്യ കയാധുവിനേ പിടിച്ചു കൊണ്ടു പോയി. വഴിക്കുവച്ച് നാരദന്‍ കണ്ടു--ഇന്ദ്രനേ കുറെ ചീത്ത പറഞ്ഞ് കയാധുവിനേ തന്റെ ആശ്രമത്തിലേക്ക്കൂട്ടിക്കൊണ്ടു പോയി. അന്നു കയാധു ഗര്‍ഭിണിയായിരുന്നു. ആശ്രമത്തില്‍ വച്ച് ഭഗവല്‍കഥകളും, വേദ-ശാസ്ത്രോപദേശങ്ങളും കേട്ടുകേട്ട് വയറ്റില്‍ കിടന്ന കുഞ്ഞ് ഭഗവത്ഭക്തനായിതീര്‍ന്നു. അപ്പോള്‍ ലഭിക്കുന്ന സംസ്കാരം ജീവിതത്തെ നിയന്ത്രിക്കും.

പണ്ട് നമ്മുടെ മുത്തശ്ശിമാര്‍ ഗര്‍ഭിണികളോട് രാമായണം വായിക്കാനും അമ്പലത്തില്‍ പോകാനും ഒക്കെ നിര്‍ബ്ബന്ധിക്കുമായിരുന്നു. അനുസരിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിച്ചിട്ടുമുണ്ട്. ഇന്നോ--അലപലാതി സീരിയലിന്റെ മുന്നില്‍ ഇരുന്ന് വയറ്റില്‍ കിടക്കുന്ന പിള്ളാരേയും വഷളാക്കീക്കൊണ്ടിരിക്കുന്നു.

വേണ്ടാ-വേണ്ടാ‍ അപ്പൂപ്പാ-വേണ്ടാ ഈ സീരിയലിനേക്കുറിച്ചു പറഞ്ഞത് അമ്മൂമ്മ കേള്‍ക്കണ്ടാ--കഥ പറച്ചില്‍ തീരുമേ-പറഞ്ഞേക്കാം.

ഓ ഇല്ലേ ഞനൊന്നും പറഞ്ഞില്ലേ. അങ്ങനെയാണ് പ്രഹ്ലാദന്റെ കഥ. ഹിരണ്യകശിപൂ തിരിച്ചു വന്നപ്പോള്‍ നാരദന്‍ കയാധുവിനേ തിരിച്ചേല്പിച്ചു.

Comments (1)

കൊള്ളാം നന്നായിരിക്കുന്നു.
എനിക്ക് ഇഷ്ടപ്പെട്ടു.