വിട്ടിലിപ്പട്ടര്‍

കൊല്ലംകോട് എന്നൊരു രാജ്യത്ത് വിട്ടിലീ എന്നൊരു ഇല്ലത്ത് കിട്ടുപ്പട്ടര്‍ എന്നൊരു ആളുണ്ടായിരുന്നു. പരമസാധു. അയാളുടെ ഭാര്യ കുറച്ചു സാമര്‍ഥ്യക്കാരിയായിരുന്നു. ഒരു ദിവസം അയാള്‍ക്ക് കുടിക്കാന്‍ വച്ചിരുന്ന പാല്‍ പൂച്ചനക്കുന്നതും പൂച്ചയേ ഓടിച്ച് ഭാര്യ പാലെടുത്തടച്ചുവയ്ക്കുന്നതും അയാള്‍ കണ്ടു. ഒന്നും അറിയാത്ത പോലെ അയാള്‍ പാലു കുടിക്കാന്‍ ഇരുന്നു. ഭാര്യ വളരെ ഭവ്യതയോടെ പാലുമായി ചെന്നു. അയാള്‍ പാലു വാങ്ങി--ഒന്നു സൂക്ഷിച്ചു നോക്കി--

അമ്മാളൂ ഈ പാലിനെന്തോ കുഴപ്പമുണ്ടല്ലോ.

എന്തു കുഴപ്പം സ്വാ‍മീ--ഇല്ലാവചനം പറയരുത്. ഞാനെടുത്ത് അടച്ചു വച്ചിരുന്നതാ.

അമ്മാളൂ-കിട്ടുപ്പട്ടര്‍ വീണ്ടും വിളിച്ചു. പാലില്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി--ദേ ഇതില്‍ പൂച്ച നക്കിയ പാട്--അയാള്‍ പാല്‍ വെളിയിലേക്ക് ഒഴിച്ചു കളഞ്ഞു. ഭാര്യ സ്തംഭിച്ചു നിന്നുപോയി.

പൂച്ച നക്കിയതു ശരിതന്നെ. പക്ഷേ അതിന്റെ പാട് പാലില്‍--അവര്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല--തന്റെ ഭര്‍ത്താവിന് എന്തോമന്ത്രവാദം ഉണ്ട്- ആ സാധുനാട്ടിന്‍പുറത്തുകാരി വിചാരിച്ചു--

നിങ്ങള്‍ക്ക് പൂച്ചഗ്ഗണിതം അറിയാമോ--അവര്‍ ചോദിച്ചു. അറിയാമെടീ-പക്ഷേ നീ ഇതാരോടും പറയരുത്--ഭര്‍ത്താവ് രഹസ്യമായി പറഞ്ഞു.

അയലത്തേ രുഗ്മിണി അമ്മാളിനോടെ അമ്മാളു പറഞ്ഞു. പരമ രഹസ്യമാ--ആരോടും പറയരുത്-ഞങ്ങടങ്ങേ അങ്ങേര്‍ക്ക് പൂച്ചഗ്ഗണിതം അറിയാം. എന്തെങ്കിലും അറിയണമെങ്കില്‍ എന്നോടു പറഞ്ഞാല്‍ മതി.

പൂജ്യം പൂജ്യം പറഞ്ഞു പറഞ്ഞ് അത് നാട്ടില്‍ മുഴുവന്‍ പാട്ടായി.

അങ്ങിനെ ഇരിക്കേ രാജകൊട്ടരത്തില്‍ നിന്നും ഒരു മോതിരം കാണാതായി. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ--അന്വേഷണം മുറയ്ക്കു നടന്നു. മോതിരം മാത്രം കാണാനില്ല. അവസാനം ഇത് ഏതോ പ്രകൃത്യതീത ശക്തിയുടെ പ്രവൃത്തിയാണെന്നും മന്ത്രവാദി തന്നെ വരണമെന്നും തീരുമാനമായി.

അപ്പോഴാണ് ആരോ കിട്ടുപ്പട്ടരുടെ പേരു നിര്‍ദ്ദേശിക്കുകയും പട്ടരെ വരുത്തുകയും ചെയ്തത്. പട്ടരാകെ പരുങ്ങലിലായി. അങ്ങേര്‍ക്കുണ്ടോ മന്ത്രവാദം. പക്ഷേ ബുദ്ധിയുണ്ട്.

അയാള്‍ രാജാവിനോടു പറഞ്ഞു--ക്രിയ കുറേ കഠിനമാണ്. പൂര്‍ത്തിയായാല്‍ എടുത്തയാള്‍ മരിച്ചു പോകും. നാല്പത്തൊന്നു ദിവസത്തേ കഠിന വൃതമുണ്ട്. ഒറ്റക്ക് ഒരു മുറി തയ്യാറക്കണം. രഹസ്യ സ്ഥലത്തായിരിക്കണം.

എല്ലം തയ്യാറായി. കിട്ടുപ്പട്ടര്‍ പരിപാടി തുടങ്ങി. മൂന്നു നേരവും ഭക്ഷണം സുഭിക്ഷം. ഭക്ഷണമല്ലാത്തപ്പോള്‍ ധ്യാനത്തിലിരിക്കണമെന്നു മാത്രം.

ധ്യാനം മുറുകിയപ്പോള്‍--മൊതിരം കട്ടത് കൊട്ടരത്തിലെ ഒരു ജോലിക്കാരിയായിരുന്നു--അവള്‍ വിവരമെല്ലാം അറിഞ്ഞ് പരിഭ്രമിച്ചിരിക്കുകയാണ്--അവള്‍ ഒരു ദിവസം ആരുമില്ലാത്ത സമയം നോക്കി--സ്വാമിക്കു വെള്ളം കൊണ്ടു പോകുവാണെന്നുള്ള വ്യാജേന സ്വാമിയുടെ മുറിയിലെത്തി. സ്വാമിയുടെ കാല്‍കാല്‍ വീണ് സമസ്താപരാധം പറഞ്ഞു--മൊതിരം കുഴിച്ചിട്ടിരിക്കുന്ന സ്ഥലവും പറഞ്ഞു.

ഇതെല്ലാം എനിക്കറിയാമായിരുന്നു കിട്ടുപ്പട്ടര്‍ പറഞ്ഞു--പൊയ്ക്കോളൂ ഒന്നും ഭയപ്പെടെണ്ടാ. അവളേ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.

വിധി നിര്‍ണ്ണായകമായ ദിവസം എത്തി. കിട്ടുപ്പട്ടരേ ആസ്ഥാന മണ്ഡപത്തിലേക്ക് ആനയിച്ചു. ഗംഭീരവദനനായി പട്ടര്‍ സഭയില്‍ പ്രവേശിച്ചു. എല്ലാവരേയും ഒന്നു നോക്കി. കണ്ണടച്ചു--

തെക്കു പടിഞ്ഞാറേ മൂലയില്‍ ഒരു പാലയുണ്ടോ-പട്ടര്‍ ഗംഭീര സ്വരത്തില്‍ ചോദിച്ചു.

ഉണ്ടെന്ന് ഉത്തരം.

അതിന്റെ വടക്കു കിഴക്കെ ഭാഗത്ത് മണ്ണീനടിയില്‍ മൊതിരം ദൃശ്യമാകുന്നു. പരിശോധിക്കൂ. ക്ഷണത്തില്‍ പരിശൊധനയും മോതിരം കണ്ടെത്തലും കഴിഞ്ഞു. പട്ടരേ ആസ്ഥാന മന്ത്രവാദിയാക്കി അവരോധിച്ചു. പട്ടരുടെ പ്രശസ്തി വര്‍ദ്ധിച്ചു. ഏതു കേസും കിട്ടുപ്പട്ടരുടെ അടുത്തെത്തിയാല്‍ മൂന്നാം പക്കം കേസു തെളിയും.

മന്ത്രിക്കൊരു സംശയം--ഈയാ‍ള്‍ക്ക് യഥര്‍ത്ഥത്തില്‍ വല്ല കഴിവുമുണ്ടോ-ഇതു തട്ടിപ്പാണോ? ഒന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഒരു ദിവസം മന്ത്രിയും കുറേ ഉന്നത ഉദ്യോഗസ്ഥന്മാരുമായി കിട്ടുപ്പട്ടരുടെ അടുത്തെത്തി. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു “വിട്ടില്‍“ അതിലേ പോയി. ആരും അറിയാതെ മന്ത്രി അതിനേ കൈയ്യിലാക്കി.

എന്റെ കൈയ്യില്‍ എന്താണ്--മന്ത്രി ചോദിച്ചു.

പട്ടര്‍ കുഴങ്ങി--താനിവിടെ അടിയറവു പറയാന്‍ പോകുന്നു--അയാള്‍ അത്മഗതം ചെയ്തു-

വിട്ടിലിപ്പട്ടരകപ്പെട്ടുപോയി--പക്ഷേ അതു ഉറക്കെയായിപ്പോയി.

മന്ത്രിയുടെ കണ്ണു തള്ളിപ്പോയി--അദ്ദേഹം കിട്ടുപ്പട്ടരുടെ കാല്‍ക്കല്‍ വീണു--കൈ നിവര്‍ത്തിക്കാണിച്ചു--ഒരു വിട്ടില്‍--പട്ടരുടേയും കണ്ണു തള്ളിപ്പോയി. പട്ടരുടെ വീട്ടുപേര്‍ വിട്ടിലി എന്നായതു ഗുരുത്വം.

Comments (0)