ശരിയും തെറ്റും

അപ്പൂപ്പോ ശ്യാം കുട്ടന്‍ വിളിച്ചു. ശ്രീരാമനേ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നതിനേക്കുറിച്ച് എനിക്കൊരഭിപ്രായ വ്യത്യാസം. എന്തെങ്കിലും പറയാനുണ്ടോ?

അതവിടെ നില്‍ക്കട്ടെ ആതിര പറഞ്ഞു-ആ വനദേവതയുടെ മണിനാദം എവിടുന്നു വന്നു- ആ അഞ്ചലോട്ടക്കാരനേ രക്ഷിക്കാന്‍ ‍- എന്നു പറഞ്ഞില്ല. ഓ അതു മറന്നു പോയി-അഞ്ചലോട്ടക്കാരന്റെ ഒരു വടിയുണ്ടല്ലോ അതില്‍ ഒരു മണി കെട്ടിയേക്കും എന്നു പറയാന്‍ വിട്ടുപോയി. ഓട്ടത്തിന്റെ താളത്തില്‍ അത് അടിച്ചുകൊണ്ടിരിക്കും. അയാളുടെ വരവറിയിക്കാനാണ്.

അതു ശരി ആതിര നിരാശയോടെ പറഞ്ഞു. ഞന്‍ വിചാരിച്ചു ശരിക്കും വനദേവത വന്നെന്ന്. അതിന്റെ രസമെല്ലാം പോയി.
അപൂപ്പാ ശ്യാ‍ വീണ്ടും വിളിച്ചു. ഞാന്‍ ഈയിടെ ഒരു ടി.വി. ചര്‍ച്ച കേട്ടു. ശൂര്‍പ്പണഖ-പാവം-രാമനേ ഭര്‍ത്താവായി വേണമെന്ന് ആഗ്രഹിച്ചു--അതൊരു തെറ്റാണോ-അതിന്അവളുടെ അംഗവൈകല്യം വരുത്തിയതല്ലേ തെറ്റ്. ഈ രീതിയിലായിരുന്നു ചര്‍ച്ച. അന്നു ഞന്‍ വിചാരിച്ചു അപ്പൂപ്പനോട് ചോദിക്കണമെന്ന്. എന്തു പറയുന്നു?

കൊള്ളാം കൊള്ളാം ഇങ്ങനെയുള്ള ചോദ്യങ്ങളാണ് നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കുന്നത്. ശൂര്‍പ്പണഖ കല്യാണം കഴിച്ച ഒരു വൃദ്ധയാണ്. രാക്ഷസന്മാര്‍ കാമരൂപികളാണ്-എന്നു വച്ചാല്‍ ഇഷ്ടപ്പെട്ട വേഷം ധരിക്കാന്‍ കഴിവുള്ളവര്‍-അവളുടെ ഭര്‍ത്താവിന്റെ പേര് വിദ്യുജ്ജിഹ്വന്‍ --അവള്‍ യുവതിയുടെ വേഷം ധരിച്ച് ആണുങ്ങളേ അന്വേഷിച്ചു നടക്കുകയാണ്. അപ്പോഴാണ് രാമനേയും ലക്ഷ്മണനേയും കാണുന്നത്.. എന്നാല്‍ ഇവരിലൊരാള്‍ ഇരിക്കട്ടെ എന്നെ വിചാരിച്ചുള്ളൂ. അല്ലാതെ രാമനേ ആഗ്രഹിച്ചതല്ല. പിന്നെ അവളുടെ കുരുട്ടു ബുദ്ധി--

ലക്ഷ്മണന്‍ അവളേ വിരൂപയാക്കിയതിനു ശെഷം-ഖരനോടു പറയുന്നത് - അവിടെ രണ്ട് മനുഷ്യര്‍ വന്നിരിക്കുന്നു-എന്നേക്കണ്ടയുടനെ ചേട്ടന്റെ നിര്‍ദ്ദേശമനുസരിച്ച് അനിയനെന്നേ ഇപ്രകാരമാക്കി--നീ ഉടനെ ചെന്ന് അവരേ കൊന്ന് എനിക്കു തരണം-രക്തവും കുടിച്ച്-പച്ചമാസവും തിന്നാലേ എന്റെ വേദന മാറത്തുള്ളൂ എന്നാണ്.

എന്നാല്‍ രാവണന്റടുത്തു പറയുന്നതോ--അതിസുന്ദരിയായ ഒരു യുവതിയുമായി രണ്ടു പേര്‍ കാട്ടില്‍ വന്നിരിക്കുന്നു. വലിയ പരാക്രമശാലികളാണ്. ഖരദൂഷണ ത്രിശിരാക്കളേ-വെറും മൂന്നേ മുക്കാല്‍ നാഴികകൊണ്ട് കൊന്നുകളഞ്ഞു. അവരുടെ എല്ല ഉല്‍ക്കര്‍ഷ്ത്തിനും കാരണം ആ യുവതിയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. അവള്‍ ലോക ചക്രവര്‍ത്തിയുടെ ഭാര്യയായിട്ടിരിക്കേണ്ടവളാണ്. ഞാന്‍ അവളേ നിനക്കുവേണ്ടി പിടിച്ചു കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആ ചെറുക്കന്‍ എന്നേ ഈരൂപത്തിലാ‍ക്കിയത്.--

കണ്ടൊ വ്യത്യാസം. രാവണന്‍ സ്തീലമ്പടനാണ്. അവനോട് ആവിധത്തില്‍ സംസാരിച്ചാലേ പ്രയോജനമുണ്ടാകൂ--മനസ്സിലായോ കുരുട്ടു ബുദ്ധി.

ഇനിയുമുണ്ട് സംശയം-ശ്യാം പറഞ്ഞു. ബാലിയേ മറഞ്ഞുനിന്ന് അമ്പെയ്തു കൊന്നു. അതു ശരിയാണോ?

ഇവിടെ നമുക്കു ശ്രീരാമനേ ആദ്യം ദൈവത്തിന്റെ അവതാരമായി കണ്ടു നോക്കാം. ദുഷ്ടനിഗ്രഹത്തിനും-ശിഷ്ടസംരക്ഷണത്തിനും വേണ്ടിയാണല്ലോ അവതാരം. ബാലിയേ ആ‍ാര്‍ക്കും നേരിട്ട് വധിക്കാന്‍ സാധ്യമല്ല--

ദൈവത്തിനും? ആതിരയ്ക്കു സംശയം.

അതെ-ദൈവത്തിനും. ഞാന്‍ മുമ്പു പറഞ്ഞിട്ടുണ്ട്- ബാലിയുടെ നേര്‍ക്കു നേരേ നിന്നു എതിര്‍ക്കുന്നവരുടെ പകുതി ശക്തി കൂടി ബാലിക്കു കിട്ടുമെന്ന്. അതായത് ദൈവം എതിരിട്ടാല്‍ ദൈവത്തിന്റെപകുതി ശക്തി+ ബാലിയുടെ ശക്തി ബാലിക്കും, ദൈവത്തിന്റെ പകുതി ശക്തിമാത്രംശ്രീരാമനും. അപ്പോള്‍ തോല്പിക്കാന്‍ പറ്റുമോ? ദുഷ്ടന്മാരെവകവരുത്തുകയും വേണം.

അപ്പോഴേ അപ്പൂപ്പാഈ ബാലി ദുഷ്ടനാരുന്നോ--ആതിര. മക്കളേ ബാലി നല്ലവനായിരുന്നു. സാധാരണ എല്ലാവരും നല്ലവരാണ്. പക്ഷേ അധികാരം ആളുകളേ അഹങ്കാരികളാക്കും. ശക്തനും കൂടെയാണെങ്കിലോ-ചോദിക്കുകയും വേണ്ടാ. തന്നേക്കഴിഞ്ഞ് ആരും ഇല്ലെന്ന് തോന്നിയാല്‍ പിന്നെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തു തുടങ്ങും-സ്വന്തം നാശത്തില്‍ അവസാനിക്കുകയും ചെയ്യും. ഇതാണ് ലോകനീതി. ഇനി ശ്രീരാമന്‍ ദൈവമല്ല-വെറും മനുഷ്യനാണെന്നിരിക്കട്ടെ. റാവണന്‍ തന്റെ ഭാര്യയേ കട്ടോണ്ട് പോയി. രാവണനോട് എതിരിടണം. ആദ്യം കിട്ടിയ സഹായി സുഗ്രീവനാണ്. അയാളുടെ ശത്രു ബാലി--പിന്നെയോ-രാവണനും ബാലിയുമായി പരസ്പരം സഹായിച്ചുകൊള്ളാമെന്ന് ഉടമ്പടി--എങ്ങിനെയും ബാലിയേ കൊല്ലെണ്ടായോ--അല്ലെങ്കില്‍ രാവണനുമായി യുദ്ധം ചെയ്യുമ്പോള്‍ ബാലി വിടുമോ? പ്യൂവര്‍ സെല്‍ഫ് ഡിഫന്‍സ്സ്.

ഈബാലിയുടെ ഒരുതമാശ കേള്‍ക്കണോ? സുഗ്രീവനേ ഓടിച്ച്--സുഗ്രീവന്‍ പേടിച്ച് ഋശ്യമൂകാചലത്തിന്റെ മുകളില്‍ നാലു മന്ത്രിമാരോടുകൂടി ഇരിക്കുകയാണല്ലോ-- ബാലിയുടെ ഒരു സ്വഭാവത്തേക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ-സന്ധ്യാവന്ദനത്തിന് നാലു സമുദ്രത്തിന്റെയും കരയിലേക്ക് ചാടുന്നത്--അങ്ങനെ ചാടുമ്പോള്‍-ഈ ഋശ്യമൂകാചലത്തിന്റെ മുകളില്‍എത്തുമ്പോള്‍ സുഗ്രീവന്റെ തലയില്‍ ഒരു ചവിട്ട്--തിരിച്ചു ചാടുമ്പോഴും-ബാലിയുടെ ചവിട്ടാണ്--സുഗ്രീവന്‍ വലഞ്ഞു.

ഒരു ദിവസം സഹികെട്ട് ഹനുമാന്‍ ബാലിയുടെ കാലില്‍ കയറിപ്പിടിച്ചു. ബാലിക്കു പോകാന്‍ സാധിക്കില്ല-ഹനുമാനും ബാലിക്കുമൊരേ ശക്തിയാണ്--ആ കാല്‍ ഋശ്യമൂകാചലത്തിന്റെ മുകളില്‍ ഒന്നു തൊടീച്ചാല്‍ മതി. ബാലിയുടെ തല പൊട്ടിത്തെറിക്കാന്‍ ‍--തൊടീക്കാന്‍ ഹനുമാനും സാധിക്കില്ല-അത്ര ശക്തനാണ് ബാലി. ഇങ്ങനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഇനി സുഗ്രീവനേ ഉപദ്രവിക്കില്ലെന്ന കണ്ഡീഷനില്‍ ഹനുമാന്‍ പിടിവിട്ടു.

ബാലിയുടെ തല പൊട്ടിത്തെറിക്കുമെന്നു പറഞ്ഞല്ലൊ അപ്പൂപ്പാ-അതെന്താ‍--ഉണ്ണി. അതോ പണ്ട് ദുന്ദുഭി എന്നൊരു അസുരന്‍ ബാലിയേ വെല്ലു വിളിച്ചു കൊണ്ട് പോത്തിന്റെ രൂപം ധരിച്ച് വന്നു. ബലി അവന്റെ തല പിടിച്ച് തിരിച്ച് വേര്‍പെടുത്തി ഒറ്റയേറ്- അതു ചെന്ന് ഋശ്യമൂകാചലത്തിന്റെ മുകളില്‍ മതംഗ മഹര്‍ഷിയുടെ ആശ്രമ മുറ്റത്തു വീണു. അവിടം രക്തക്കളമായി. മഹര്‍ഷി കോപിച്ച്- ഇതുചെയ്തവന്‍ ഇനി ഇവിടെ കാല്‍ കുത്തിയാല്‍ തല പൊട്ടിത്തെറിച്ച് മരിച്ചുപോകട്ടെ എന്നു ശപിച്ചു. അതാ കാര്യം.

Comments (1)

:) O(y)