ശ്രീകൃഷ്ണനും മാവോ-സെ-തൂങ്ങും

അപ്പൂപ്പാ നമ്മുടെ ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടെന്ന് പറഞ്ഞല്ലോ. അത് നടക്കുന്ന കാര്യമാണോ-ശ്യാം കുട്ടനാണ്-അങ്ങേര്‍ക്ക് യുക്തി വേണം-എല്ലാകാര്യത്തിനും.

മക്കളേ പുരാണങ്ങള്‍ കഥകളാണ്. കാര്യങ്ങള്‍ സരസമായി കഥകളിലൂടെ അവതരിപ്പിക്കുന്നതാണ് പുരാണം. ലോകത്തിലേ ആദ്യത്തെ വിപ്ലവകാരിയായിരുന്നു ശ്രീകൃഷ്ണന്‍ . അര്‍ത്ഥമില്ലാത്ത അനാചാരങ്ങളേ വളരെ കൊച്ചിലേ ചോദ്യം ചെയ്ത് അതിലേ അര്‍ത്ഥശൂന്യത തെളിയിച്ച് കൊടുത്തിട്ടുണ്ട്. ഗോവര്‍ധനം പൊക്കി കുടയായി പിടിച്ച കഥയൊക്കെ കേട്ടിട്ടില്ലേ. അതുപോലെ നിരവധി കാര്യങ്ങള്‍ ലോകത്തിനു തെളിയിച്ചു കൊടുത്തതുകൊണ്ടാണ് ഇന്നും ലോകം അദ്ദേഹത്തെ വാഴ്തിക്കൊണ്ടിരിക്കുന്നത്.

അതു വിട്--ശ്യാം ഇടപെട്ടു. ഞാന്‍ ചോദിച്ച കാര്യം പറ.

പറയാം . നരകാസുരന്‍ എന്നൊരു രാജാവ്--മഹാവിഷ്ണു പന്നിയായാതരിച്ചപ്പോള്‍ ഉണ്ടായ പുത്രനാണ്. അതി ശക്തന്‍ . ഭൂമിയിലേ പതിനാറായിരം രാജാക്കന്മാരേ തോല്പീച്ച് അവിടുത്തേ രാജകുമാരിമാരെ പിടിച്ച് തടവിലാക്കിയിരിക്കുകയാണ്. ശ്രീകൃഷ്ണന്‍ നരകാസുരനേ തോല്പിച്ച് രാജകുമാരിമാരെ മോചിപ്പിച്ചു.

നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് പൊയ്ക്കൊള്ളൂ- അദ്ദേഹം പറഞ്ഞു.

ഒന്നാലോചിച്ചു നോക്കിയേ അവരുടെ സ്ഥിതി-അന്യ പുരുഷന്മാരുടെ മുഖത്തുനോക്കിയതു കണ്ടു പിടിച്ചാല്‍ പടിയടച്ചു പിണ്ഡം വയ്ക്കുന്ന കാലം--അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കുമോ അവരേ--അവര്‍ ശ്രീകൃഷ്ണനേ ശരണം പ്രാപിച്ചു.

ശ്രീകൃഷ്ണന്‍ സേനാനായകനേവിളിച്ചു പറഞ്ഞു. ഇവരേ കൂട്ടിക്കൊണ്ടു പോയി രാജപത്നിമാരുടെ ബഹുമതികളോടെ ദ്വാരകയില്‍ താമസിപ്പിക്കൂ-എന്ന്.

അല്ലാതെ എല്ലാവരേയും അങ്ങു കല്യാണം കഴിക്കുകയല്ലായിരുന്നു. അന്ന് അദ്ദേഹത്തേ ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു--ദുര്‍ബ്ബലനായ ഒരു രാജാവായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.ഈ രാജ്യത്ത് ഈങ്ങനെയുള്ളവരേ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് സമരം ചെയ്യില്ലേ? അത് ശ്രീകൃഷ്ണന്റടുത്ത് നടക്കാത്തതുകൊണ്ട് ആരും പൂട അനക്കിയില്ല. ശക്തിയും ധര്‍മ്മവും ഒന്നിച്ചു ചേര്‍ന്നാല്‍ എതിരില്ല. ചെയ്യുന്നതു ധര്‍മ്മം ആയിരിക്കണമെന്നു മാത്രം.

ശ്രീകൃഷ്ണനേ അനുകരിച്ചത് ഒരാള്‍ മാത്രം-മാവോ- അതെ ചൈനയിലേ മാവോ-സെ-തൂങ്ങ്. പണ്ട് ഇന്‍ഡ്യ-ചൈന യുദ്ധ സമയത്ത് ഇവിടെ “സരസന്‍ ” എന്നൊരു മാസിക ഉണ്ടായിരുന്നു. അതില്‍ ഒരു കാര്‍ട്ടൂണ്‍--സഖാവ് ഇ.എം.എസ്സിന്റെ മുഖമുള്ള ഒരു പട്ടി വടക്ക് ചൈനയിലേക്കു നോക്കി “മാവോ” എന്നു കരയുന്നു. അന്നിതിനേക്കുറിച്ചൊന്നും വല്യ വിവരമില്ലല്ലോ--അച്ഛനും അയലത്തേ ആശാനും കൂടി ഇരുന്ന് ഇതു നോക്കി ചിരിക്കുന്നതു കണ്ട് ചോദിച്ചു മനസ്സിലാക്കിയതാണ് --

അപ്പഴേ അപ്പൂപ്പാ ഈ കമ്മ്യൂണിസ്റ്റുകാരന്‍ ശ്രീകൃഷ്ണനേ അനുകരിച്ചെന്നാണോ പറഞ്ഞു വരുന്നത്--ശ്യാമിനു വിശ്വാസമില്ല.

എടാ ശ്രീകൃഷ്ണനേ അനുകരിച്ചെന്നു പറഞ്ഞാല്‍ അതുപോലൊരു കാര്യം ചെയ്തെന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ. നീ ഇവിടിരിക്കുന്ന കാര്യം ഞാനിടയ്ക്കിടയ്ക്ക് മറന്നു പോകും.

മാവോ ഭരണം പിടിച്ചെടുത്തപ്പോള്‍ അവിടുത്തേ പഴയ ഭരണാധികാരികളുടെ സമയത്ത് ദുര്‍ന്നടപ്പാരോപിച്ച് ലക്ഷക്കണക്കിനു യുവതികളേ തടങ്കലിലാക്കിയിരുന്നു. തടവിലുള്ള എല്ലാവരേയും മോചിപ്പിച്ച കൂട്ടത്തില്‍ സ്വാഭാവികമായി ഇവരും വെളിയില്‍ വന്നു. അവര്‍ക്കു പോകാന്‍ ഇടമില്ല. ദുര്‍ന്നടപ്പുകാരെന്നു മുദ്രകുത്തപ്പെട്ടതുകൊണ്ട് സമൂഹം അംഗീകരിക്കത്തില്ല.

ഇതുമനസ്സിലാക്കി മാവോ ഒരു പ്രഖ്യാപനം നടത്തി. ഈ സ്ത്രീകളേ വിവാഹം കഴിക്കുന്നവര്‍ക്ക്, ഉന്നത ഉദ്യാഗം, സമൂഹത്തില്‍ ഉന്നത പദവി, താമസിക്കാന്‍ വീടും സ്ഥലവും--ഇതെല്ലാം നല്‍കുന്നതാണ്. ഈ യുവതികളെല്ലാം സ്വാഭാവികമായി സമൂഹത്തില്‍ ലയിച്ചു ചേര്‍ന്നു. ഉന്നതചിന്തയും പ്രായോഗിക ബുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ ഇതു തലയില്‍ഉദിക്കൂ. അല്ലാതെ മഹഭാരതം വായിച്ച് മാവോ കൃഷ്ണന്‍ ചെയ്തതുപോലെ ചെയ്തെന്നല്ല പറഞ്ഞത്. ലക്ഷക്കണക്കിനു യുവതികള്‍ പോകാനിടമില്ലാതെ നാട്ടില്‍ അലഞ്ഞു തിരിയുന്നത് മനസ്സില്‍ കാണാന്‍ കഴിവും, അതിനു പരിഹാരം കണ്ട് അത് നടപ്പിലാക്കാന്‍ ശക്തിയും ഉണ്ടെങ്കിലേ പ്രയോജനമുള്ളൂ.

Comments (0)