കന്മദന്‍

ഉന്മാദിനീന്നൊരു രാജ്യം--അവിടെ കന്മദന്‍ എന്നൊരു രാജാവ്. രാജാവിന് ഒരു കുഞ്ഞു പിറന്നു. രാജ്യത്തെല്ലാം പെരുത്തു സന്തോഷം. കുഞ്ഞിന്റെ ജാതകംനോക്കണം.

കൊട്ടാരം ജ്യോതിഷി വന്നു. ജാതകം നോക്കി. കുഞ്ഞ് അല്പായുസ്സാണ്.

“ഈകുഞ്ഞിന് ആയുസ്സ് അധികം ഇല്ല” കൊട്ടാരം ജ്യോതിഷി പറഞ്ഞു.

അങ്ങേരുടെ തല ദേ താഴെക്കിടന്നുരുളുന്നു. രാജകുമാരന് ആയുസ്സില്ലപോലും! ഹല്ല പിന്നെ.

നാട്ടിലുള്ള സകല ജ്യോതിഷികളും ഒളിവില്‍ പോയി. മന്ത്രി ഒരു മിടുക്കനാണ്. അയാള്‍ ജ്യോതിഷികളെ അന്വേഷിച്ചു പരക്കം പാഞ്ഞു. തനിക്കു കുഴപ്പമൊന്നുമില്ലല്ലോ.

അവസാനം ഒരാളേ കണ്ടെത്തി. അയാള്‍ വളരെ ഭവ്യതയോടെ കവടി നിരത്തി. ഒരു മന്ദഹാസത്തോടുകൂടി രാജാവിനോടു പറഞ്ഞു.

“ അങ്ങു മഹാ ഭാഗ്യവാനാണ്. ഈ കുഞ്ഞിണ്ടെ ജനനത്തോടുകൂടി അങ്ങയുടെ ആയുസ്സു വര്‍ദ്ധിച്ചിരിക്കുന്നു. മകനേക്കാള്‍ വളരെ വര്‍ഷം അങ്ങ് രാജാവായി വാഴും. ഇത്ര നല്ല ഒരു ജാതകം ഞാനിതുവരെ കണ്ടിട്ടില്ല”. അനവധി പുരസ്കാരങ്ങളുമായി ദൈവജ്ഞന്‍ രക്ഷപെട്ടു.

ദീര്‍ഘായുസ്സുണ്ടെന്ന് അറിഞ്ഞല്ലൊ. ഇനി മരിക്കാതിരിക്കാന്‍ വല്ല മരുന്നുമുണ്ടോ--എന്നായി രാജാവിന്റെ അടുത്ത ചിന്ത. കൊട്ടാരം വൈദ്യനേ വരുത്തി. കൊട്ടാരം ജ്യോതിഷിയുടെ വിധിയോര്‍ത്ത് ഉള്‍കിടിലത്തോടെ വൈദ്യന്‍ തിരുമുമ്പിലെത്തി.

വൈദ്യരേ രാജാവ് വിളിച്ചു. മരിക്കാതിരിക്കാനുള്ള ഒരു മരുന്ന് വേണം. ഒരു മാസത്തേ സമയം തരുന്നു. അതിനകം മരുന്ന് ഉണ്ടാക്കി കൊണ്ടുവരണം. അദ്ദേഹം ആജ്ഞാപിച്ചു.

അപ്പഴേ അപ്പൂപ്പാ‍- കിട്ടുവാണ്-അന്നു ചോദിക്കാനും പറയാനും ഒന്നും ആരുമില്ലിയോ? ഇങ്ങനെ ഓരോന്ന് ആജ്ഞാപിച്ചാല്‍--കിട്ടുവിനു ധാര്‍മ്മികരോഷം.

ഇല്ല മോനേ. ചോദിക്കാനും പറയാനും ഉള്ള ആളാണ് ഈ പറയുന്നത്. അതിനു മുകളില്‍ ആരും ഇല്ല. അതാണ് രാജഭരണം. കേള്‍ക്കണോ ഒരു കേസ്സിന്റെ വിധി?

ഒരു കള്ളന്‍ മോഷ്ടിക്കാന്‍ വേണ്ടി ഒരു വീടിന്റെ മതിലു തുരന്നു--അതെ-പാ‍രകൊണ്ട്--മതിലിടിഞ്ഞു വീണ് അവന്‍ മരിച്ചു. പോലീസായി-കേസായി. വീട്ടുടമസ്ഥനേ അറസ്റ്റു ചെയ്തു--കൊലക്കുറ്റം.

അയാള്‍ മതിലു ശരിക്കു പണിയിക്കാത്തതു കൊണ്ടാണ് അതിടിഞ്ഞു വീണത്. രാജാവ് അയാളേ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

അയ്യൊ-അപ്പൂപ്പാ അതിന്---പെടെയ്ക്കാതെ കേള്‍ക് കിട്ടൂ--തൂക്കാന്‍ നേരം അയാള്‍ക്ക് അവസാനമായി വല്ലതും പറയാനുണ്ടോ എന്നു ചോദിച്ചു. തന്റെയല്ല കുറ്റമെന്നും മതിലു പണിഞ്ഞ ആശാരിയാണു കുറ്റക്കാരനെന്നും അയാള്‍ പറഞ്ഞു.

ശ്ശെടാ അതു ശരിയാണല്ലോ--ആശാരിയെ വിളിക്ക്--രാജാവു കല്പിച്ചു.

തൂക്കിക്കൊല കാണാന്‍ വന്നിരുന്ന ആള്‍ക്കൂട്ടത്തീല്‍നിന്ന്--നാട്ടിലേ സര്‍വ്വ ആള്‍ക്കാരും തൂക്കു കാണാന്‍ വരും--ആശാരിയെ പിടികൂടി രാ‍ജ സമക്ഷം എത്തിച്ചു.

ഹും. എന്താണ് തനിക്കു പറയുവാനുള്ളത്--രാജാവ് ചോദിച്ചു. താ‍ന്‍ അശ്രദ്ധയായി മതിലു പണിഞ്ഞതു കൊണ്ടല്ലേ ഒരു വില പിടിച്ച ജീവന്‍ നഷ്ടപ്പെട്ടത്?

അത്--അത്--ആശാരി വിക്കി വിക്കി പറഞ്ഞു--ഞാന്‍ പണിഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ അതുവഴി പോയി. അവളുടെ കാന്തിയില്‍ ശ്രദ്ധിച്ചു പോയതു കൊണ്ടാണ് എനിക്കു പണിയില്‍ തെറ്റു പറ്റിയത്. അതുകൊണ്ട് അവളാണ് കുറ്റക്കാരി.

അതു ശരി-കൊണ്ടുവരട്ടെ ആ പെണ്ണിനേ--രാജാവ് ആജ്ഞാപിച്ചു.

ആള്‍ക്കൂട്ടത്തില്‍ നിന്നും ആ പെണ്ണിനെ കൊണ്ടു വന്നു. എന്തു പറയുന്നു--രാജാവ് ഗര്‍ജ്ജിച്ചു.

തമ്പുരാനേ-അടിയനു സൌന്ദര്യമില്ല. അന്ന് ഞാന്‍ ഒരു മനോഹരമായ മാല ഇട്ടിരുന്നു. നമ്മുടെ തങ്കപ്പന്‍ തട്ടാര്‍ പണിഞ്ഞത്. ആ മാലയുടെ ഭംഗിയാണ് എന്നെ ശ്രദ്ധിക്കാന്‍ കാരണമായത്. അതുകൊണ്ട് തങ്കപ്പനാചാരിയാണ് യഥാര്‍ത്ഥ കുറ്റവാ‍ളി.

കറക്റ്റ് എന്നു രാജാവുപറഞ്ഞിട്ട് തങ്കപ്പനാചാരിയേ പിടിക്കാന്‍ ആജ്ഞാപിച്ചു. പാവം തങ്കപ്പനാചാരി--താന്‍ തന്നെയാണ് ആമാല ഉണ്ടാക്കിയതെന്നും തനിക്കല്ലാതെ അത്ര ഭംഗിയുള്ള മാലയുണ്ടാക്കാന്‍ ആര്‍ക്കും കഴിവില്ലെന്നും ബോധിപ്പിച്ചു.

ശരി അവസാനം യഥാര്‍ത്ഥ കുറ്റവാ‍ാളിയേ കിട്ടിയല്ലോ--ഈയാളേ തൂക്കിലിടട്ടെ---രാജവ് വിധിച്ചു. തനിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ? രാ‍ജാവു ചോദിച്ചു.

അടിയന്‍ -ശിക്ഷ സ്വീകരിക്കുന്നു. പക്ഷേ ഒരു സംശയം--ഈ കാണുന്ന ജനസഞ്ചയം മുഴുവന്‍ ഇവിടെ എത്തിയിരിക്കുന്നത് ഈ മഹത്തായ തൂക്കു മഹോത്സവം കാണാനാണ്. ഈ മെലിഞ്ഞു-കൊടക്കൊളുത്തു പോലിരിക്കുന്ന എന്നേ തൂക്കിയാല്‍ അതെന്തു കാഴ്ചയാണ്. അതാ ആ നില്‍ക്കുന്ന ഭീമസേനനേപ്പോലുള്ള ചെട്ടിപ്പിള്ളയെ തൂക്കിലിട്ടാല്‍ എന്തു രസമായിരിക്കും കാഴ്ചക്കാര്‍ക്ക്!

രാജാവു പൊട്ടിച്ചിരിച്ചു--മിടുക്കന്‍ --ചെട്ടിയേ തൂക്കിലിടട്ടെ--അവസാനവിധി--ചെട്ടിയേ തൂക്കിലിട്ടു. ചെട്ടിക്കും വീ‍ട്ടുകാര്‍ക്കും ഒഴിച്ച് എല്ലാര്‍ക്കും സന്തോഷം. നല്ലൊരു തൂക്കു കണ്ടല്ലോ.

അപ്പം ഈ രാജാക്കന്മാരെല്ലാം മണ്ടന്മാരായിരുന്നോ അപ്പൂപ്പാ--ആതിരയ്ക്കു സംശയം. എല്ലാരുമല്ല മോളേ--പൊതുവേ രാജാക്കന്മാര്‍ ബുദ്ധിശാലികളാണ്. ഇടയ്ക്കിടയ്ക്ക് പകുതി മണ്ടന്മാരും, മുഴുവിഡ്ഡികളും ഉണ്ടാകുമെന്നു മാത്രം. ഇന്നത്തേ ജനാധിപത്യത്തില്‍ പിന്നെ അങ്ങനൊരു കുഴപ്പമില്ല. മന്ത്രിമാര്‍ എല്ലാവരും അതിബുദ്ധിമാന്മാരാണ്--കൂടുതല്‍ കാശുണ്ടാക്കുന്ന കാര്യത്തില്‍’. രാ‍ജാവിനേപ്പോലെ കൊല്ലാനുള്ള അധികാരമില്ലെങ്കിലും അത് അവര്‍ സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളേക്കൊണ്ട് നടത്തിക്കൊള്ളും. അതോര്‍ത്ത് ജനങ്ങള്‍ വിഷമിക്കാതിരിക്കണ്ടാ.

അതിനവരേ കുറ്റം പറയാനും പറ്റില്ല--അടുത്ത തെരഞ്ഞെടുപ്പിനു നില്‍ക്കണ്ടേ--രാജാവിനാണെങ്കില്‍ -അനന്തിരവനോ--മകനോ-പിന്തുടര്‍ച്ചാവകാശമനുസരിച്ച് ജനിച്ചാല്‍ മതി.

അതു പോട്ടെ നമുക്കു കൊട്ടാരം വൈദ്യനേ നോക്കാം. രാജാവിന്റെ മേല്പറഞ്ഞ ഗുണഗണങ്ങള്‍ ശരിക്കരിയാ‍ാവുന്ന ആളാണ് വൈദ്യന്‍ ‍. അതുകൊണ്ട് അദ്ദേഹം നമ്മുടെ പഴയ ജോത്സ്യനേ തിരക്കി പോയി. കുഞ്ഞിന്റെ അല്‍പ്പായുസ്സ് ഭംഗ്യന്തരേണ അവതരിപ്പിച്ച് അവാര്‍ഡ് വാങ്ങിയ ആളല്ലേ. എന്തെങ്കിലും വിദ്യ പറഞ്ഞു തരും.

വൈദ്യന്‍ ജ്യോത്സ്യനേ കണ്ടു. ചെട്ടിയുടെ കാര്യം അറിഞ്ഞില്ലേ--ജ്യോത്സ്യന്‍ ചോദിച്ചു--എന്തൊരു കഷ്ടമാണ്. വൈദ്യന്‍ പറഞ്ഞു--താനേതായാലും രക്ഷപെട്ടല്ലോ. അതുമതി.

അതേ ജ്യോത്സ്യന്‍ പറഞ്ഞു--വായില്‍ കിടക്കുന്ന നാക്ക് പ്രയോഗിക്കുമ്പോള്‍ അല്പം തലച്ചോറുകൂടി ഉപയോഗിക്കണം. മണ്ടന്മാരേ അങ്ങിനെ വേണം കൈകാര്യം ചെയ്യാ‍ന്‍ ‍. അങ്ങേര്‍ക്ക് ദീര്‍ഘായുസ്സാണെന്നു പറഞ്ഞപ്പോള്‍ മകന്റെ കാര്യമേ മറന്നു. ശുംഭന്‍ .

അതു പോട്ടെ--വൈദ്യന്‍ പറഞ്ഞു. ഞാനിപ്പോഴൊരു പുലിവാലു പിടിച്ചിരിക്കുകയാണ്. അങ്ങേര്‍ക്ക് ചാകാതിരിക്കാനുള്ള മരുന്ന് വേണം. ഒരു മാസത്തിനകം ഉണ്ടാക്കി കൊടുക്കണമെന്നാണ് കല്പന. എന്തു ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂടാ.

അത്രേയുള്ളോ--ജ്യൊത്സ്യന്‍ നിസ്സാരമായി ചോദിച്ചു. താന്‍ മരുന്നുണ്ടാക്കിക്കോ.

എന്തു മരുന്ന്? വൈദ്യന് ഒന്നും മനസ്സിലായില്ല.

എന്തെങ്കിലും മരുന്ന് ഉണ്ടാക്കെടോ--ബാക്കികാര്യം ഞാന്‍ പറഞ്ഞു തരാം . എന്നു പറഞ്ഞ് ജ്യൊത്സ്യന്‍ വൈദ്യന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പിന്നീട് അവര്‍ രണ്ടു പേരും കൂടി പൊട്ടിച്ചിരിക്കുന്നതാണ് നം കാണുന്നത്. വളരെ നേരം പൊട്ടിച്ചിരിച്ചിട്ട് നന്ദി പറഞ്ഞ് വൈദ്യന്‍ വിടവാ‍ങ്ങി.

വൈദ്യന്‍ മരുന്നുമായി രാജാവിന്റെ അടുത്തെത്തി.

താന്‍ ഹിമാലയസാനുക്കളില്‍ പോയി മഹര്‍ഷിമാരേക്കണ്ട് മന്ത്ര സിദ്ധിയോടുകൂടി ഈ മരുന്ന് ഉണ്ടാക്കിയെന്നും, അവരുടെ നിര്‍ദ്ദേശപ്രകാ‍രം ഈമരുന്നു കഴിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നും നിര്‍ദ്ദേശം തെറ്റിച്ചാല്‍ വലിയ ദോഷം സംഭവിക്കുമെന്ന് മഹര്‍ഷിമാര്‍ പറഞ്ഞെന്നും വൈദ്യര്‍ അറിയിച്ചു.

ശരി ശരി പറഞ്ഞോളൂ--എന്താണു നിര്‍ദ്ദേശം--രജാവിനു ആകാംക്ഷ.

വൈദ്യന്‍ പറഞ്ഞു--രാത്രി അത്താഴം കഴിഞ്ഞ് പത്തു മിനിട്ടു ധ്യാനിക്കണം. അപ്പോള്‍ ഒരു കാരണവശാലും കുരങ്ങന്റെ കാര്യം ഓര്‍ക്കരുത്. ഓര്‍ത്താല്‍ മരുന്നു കഴിക്കുന്നവന്‍ കുരങ്ങായിപ്പോകും. പിന്നീട് മരുന്നു കഴിച്ച് കിടക്കാം. അങ്ങിനെ ഈ മരുന്ന് മുഴുവന്‍ കഴിച്ചാല്‍ പിന്നെ മരണമില്ല.

ഹിത്രേ ഉള്ളൂ--രാജാവിനു ആശ്വാസം.

രാത്രിയായി. അത്താഴം കഴിഞ്ഞ് രാജാവ് ധ്യാനിക്കാന്‍ പൊയി. എന്തായാലും കുരങ്ങനേ ഓര്‍ക്കരുത്--രാജവു തീരുമാനിച്ചു. പക്ഷേ അതല്ലാതെ ഒന്നും മനസ്സില്‍ വരുന്നില്ല. എന്നാല്‍ ഇന്നു കഴിക്കണ്ടാ--നാളെ തുടങ്ങാം. എന്നുവിചാരിച്ചു വിചാരിച്ച് ആമരുന്ന് ഇപ്പോഴും അവിടെ ഇരിപ്പുണ്ടെന്നാ പറയുന്നത്.

അതേ കഥ തീര്‍ന്നില്ല. പക്ഷേ ഇപ്പോള്‍ കര്‍ക്കിടകപ്പത്ത് ഉണക്കല്ലേ. തേങ്ങാ പൊട്ടിക്കണം--പയറിടണം--പയറ്റൊണക്കെന്നും പറയും. ങാ വന്നേ വന്നേ ഇനി കഥയൊക്കെ പിന്നെ.

Comments (0)