സാക്ഷി

അപ്പൂപ്പോ ഈ അറേബ്യന്‍ രാജ്യങളിലൊക്കെ ഇപ്പോള്‍ പ്രശ്നമാണല്ലോ. ഭയങ്കര കര്‍ശ്ശന നിയമങ്ങളാണെന്നും, ഒരു തരത്തിലുള അച്ചടക്ക ലംഘനങ്ങളും അനുവദിക്കത്തില്ലെന്നും മറ്റുമാണല്ലോ നമ്മള്‍ കേട്ടിരുന്നത്. എന്തുപറ്റി? രാംകുട്ടന് ലോകകാര്യങ്ങളില്‍ വളരെ ശ്രദ്ധയാണ്.

മക്കളേ വളരെ നീതിമാന്മാരും സത്യസന്ധരും മര്യാദക്കാരുമായ ഒരു ജനതയായിരുന്നു അറബികള്‍. കൂടുതല്‍ പാവങ്ങള്‍ക്കു പറ്റുന്ന പറ്റേ അവര്‍ക്കും പറ്റിയുള്ളൂ. കളിപ്പീരുകാരേ തിരിച്ചറിയാന്‍ വയ്യാതെ അവരുടെ വലയില്‍ പെട്ടുപോയ പാവങ്ങളാണ് അറബികള്‍.പണ്ട് ഒരൊട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്ത തയ്യല്‍ക്കരന്റെ കഥ കേട്ടിട്ടില്ലേ.

ഞങ്ങളാരും കേട്ടിട്ടില്ല-കോറസ്സ്.

എന്നാല്‍ കേട്ടോളൂ. ഒരു തയ്യല്‍ക്കാരന്‍ . മര്യാദയ്ക്ക് തന്റെ തയ്യലും കൊണ്ട് ക്ഴിഞ്ഞുകൂടുകയാണ്. ഒരു ദിവസം നല്ല മഴ. തയ്യല്‍ക്കാരന്‍ മുമ്പിലുള്ള തുണിമറ താഴ്ത്തി-- തൂവാനം കേറാതെ. അപ്പോള്‍ ഒരു ഒട്ടകം മഴകൊണ്ട് അവിടെ വന്നു. എന്റെ തല നനയാതെ കടയ്ക്കുള്ളിലേക്ക് ഒന്നു വച്ചോട്ടേ എന്നു ചോദിച്ചു. വേണ്ടാ വേണ്ടാ--കഥ കേട്ടാല്‍ മതി-ഒട്ടകം സംസാരിക്കും.

പാവം തയ്യല്‍ക്കാരന്‍ ഒന്നൊതുങ്ങി ഒട്ടകത്തിന്റെ തല നനയാതെ വയ്ക്കാന്‍ ഇടം കൊടുത്തു. അല്പം കഴിഞ്ഞ് ഒട്ടകം പറഞ്ഞു-മേത്തുവെള്ളം വീണ് ഭയങ്കര തണുപ്പ്--അല്പം കൂടി ഒതുങ്ങിയാല്‍ കൊള്ളാം. തയ്യല്‍ക്കാരനു കാരുണ്യം. ഒതുങ്ങി. ഒട്ടകം കുറച്ചുകൂടി അകത്തേക്ക് കയറി. പതുക്കെപ്പതുക്കെ കയറിക്കയറി മൊത്തം ഉള്ളിലായി. തയ്യല്‍ക്കാരന് ഇരിക്കാന്‍ സ്ഥലമില്ല. അയാള്‍ പ്രതിഷേധിച്ചു. നമുക്കു രണ്ടു പേര്‍ക്കും കൂടി ഇതില്‍ സ്ഥലമില്ല. അയാള്‍ പറഞ്ഞു.

എന്നാല്‍ താന്‍ എവിടെങ്കിലും പോ-ഒട്ടകം ദേഷ്യത്തോടെ പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കാന്‍ പോവുകയാണ്.

പാവം തയ്യല്‍ക്കാരന്‍--ഒട്ടകത്തിനോട് എതിരിടാനുള്ള ശക്തിയില്ല. അയാള്‍ മഴയത്ത് സ്ഥലം വിട്ടു. തടി കേടാക്കാതെ.

നമ്മളും ഇങ്ങനെ തന്നെയാണ്-ഇപ്പോഴും. അല്ലെങ്കില്‍ നമ്മുടെ നികുതിപ്പണം മുഴുവന്‍ കൊള്ളയടിക്കുന്ന ഈ പരിഷകളേ നമ്മള്‍ വെറുതേ വിടുമോ? അങ്ങനെ തലയില്‍ കേറി ഇരുന്നവരേ ഓടിക്കാനാണ് ഇപ്പോള്‍ അറേബ്യയില്‍ പ്രക്ഷോഭം നടക്കുന്നത്.

അവിടുത്തേ നീതിന്യായ വ്യവസ്ഥയേക്കുറിച്ചുല്ല ഒരു കഥ പറയാം. ഒരാള്‍ പണത്തിനു ബുദ്ധിമുട്ടു വന്നപ്പോള്‍ തന്റെ സ്നേഹിതനോടെ പതിനായിരം രൂപാ--അവിടുത്തേ നാണയമെന്നു മനസ്സിലാക്കിയാല്‍ മതി--ആവശ്യപ്പെട്ടു. അയാള്‍ കൊടുത്തു. തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ സമയത്ത് അയാള്‍ സ്നേഹിതനേ സമീപിച്ചു.

അയാള്‍:- സ്നേഹിതാ ആ പണം കിട്ടിയാല്‍ നന്നായിരുന്നു.
സ്നേഹിതന്‍:- ഏതു പണം?
അയാള്‍:- താന്‍ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയില്ലേ? പതിനായിരം രൂപാ.
സ്നേഹിതന്‍:- ഞാനോ? തനിക്കെന്താ പിച്ചു പിടിച്ചോ? എനിക്കെന്തിനാ തന്റെ പണം?

തര്‍ക്കം മൂത്തു. രണ്ടുപേരുംകൂടി ന്യായാധിപന്റെ അടുത്തെത്തി.

പണം കൊടുത്തതിനു സാക്ഷിയുണ്ടോ? ന്യായാധിപന്‍ ചോദിച്ചു.

ഇല്ല. അയാള്‍ അറിയിച്ചു.

എവിടെ വച്ചാണ് കൊടുത്തത്? ന്യയാധിപന്‍ ചോദിച്ചു.

ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വച്ച്. സ്നേഹിതനായതുകൊണ്ട് സാക്ഷിയുടെ ആവശ്യമില്ലെന്നു വിചാരിച്ചു. അയാള്‍ നിസ്സഹായനായി പറഞ്ഞു.

കൊള്ളാം -ന്യായാധിപന്‍ പറഞ്ഞു. സാക്ഷിയില്ലേ--താന്‍ ചെന്ന് ആ ഈന്തപ്പനയോട് ഇവിടെ വരാന്‍ പറയൂ.

അയാള്‍ വാ പൊളിച്ചു. ഈന്തപ്പനയോടോ? അയാള്‍ ചോദിച്ചു.

തനിക്കു ചെവി കേള്‍ക്കില്ലേ? പോയി വേഗം ആ ഈന്തപ്പനയോട് ഇവിടെ ഞാന്‍ വിളിക്കുന്നെന്നു പറയൂ. ന്യയാധിപനു ദേഷ്യം വന്നു.

അയാള്‍ ഒന്നും മിണ്ടാതെ പോയി.

സമയം കുറേക്കഴിഞ്ഞു. ന്യായധിപന്‍ അക്ഷമനായി. അദ്ദേഹം മറ്റേയാളോടു ചോദിച്ചു--എന്താടോ അയാള്‍ താമസിക്കുന്നത്? എത്താറായില്ലേ?

അതു കുറച്ചു ദൂരെയാണ്. ഇത്തിരി സമയം പിടിക്കും. അയാള്‍ പറഞ്ഞു.

ന്യായാധിപന്‍ ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞ് പണം കൊടുത്തയാള്‍ തിരിച്ചെത്തി. ഞാന്‍ പറഞ്ഞു. പക്ഷേ വൃക്ഷം കേട്ടതായി തോന്നുന്നില്ല. അയാള്‍ വിക്കി വിക്കി പറഞ്ഞു.

ഏടോ വൃക്ഷം ഇവിടെ വന്ന് സാക്ഷി പറഞ്ഞു. താന്‍ പണംകൊടുത്തെന്ന്.

പണം വാങ്ങിയ ആളിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി നല്‍കുകയും അയാളേ തുറുങ്കിലടയ്ക്കുകയും ചെയ്തു.

വൃക്ഷം വന്നു സാക്ഷി പറഞ്ഞോ? ആതിരയ്ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

എടീ മണ്ടീ- പണം വാങ്ങിയ ആള്‍ മരത്തിനടുത്തെത്താന്‍ സമയമെടുക്കുമെന്നു പറഞ്ഞപ്പോള്‍ കള്ളി പുറത്തായില്ലേ? അല്ലേ അപ്പൂപ്പാ ശ്യാം പറഞ്ഞു.അറേബ്യ

മിടുക്കന്‍ !

Comments (0)