ചന്ദ്രായനം-അദ്ധ്യായം രണ്ട്

ചന്ദ്രന്‍ എത്തിയില്ലേ -സദാശിവന്‍ ചോദിച്ചു.

വന്നു ഡ്രസ്സ് മാറി ഇപ്പൊഴെത്തും. ഞന്‍ പറഞ്ഞു. അടുത്തദിവസം വൈകിട്ട് ഞങ്ങള്‍ ചന്ദ്രന്റെ ബാക്കി കഥ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്.

ചന്ദ്രന്‍ വന്നു. താനെങ്ങിനെയാണിവിടെ എത്തിയത്? ഇന്നലെ ഭയങ്കര ക്ഷീണമായിപ്പൊയി. പരമേശ്വരനും ഒക്കെ അവിടെയില്ലേ? ചന്ദ്രന്‍ സദാശിവനോടു ചോദിച്ചു.

ഓ താന്‍ പൊയതില്‍ പിന്നെ ന്മ്മുടെ സഭ പൊളിഞ്ഞു. എനിക്കിവിടെ കാമാനി എഞ്ജിനീയറിങ് വൊര്‍ക്സില്‍ മുന്‍പിലത്തേതിലും ഒരുമാതിരി നല്ല ജോലി കിട്ടി. ഇവിടെവന്ന് താമസിക്കാന്‍ സ്ഥലമന്വേഷിച്ചപ്പോഴാണ് ഈ സ്ഥലത്തേക്കുറിച്ച് അറിഞ്ഞത്. അതേതായാലും ഭാഗ്യമായി. തന്നേ കണ്ടുകിട്ടിയല്ലോ. സദാശിവന്‍ പറഞ്ഞു.

ഇവന്‍ ഗ്ലാക്സോയിലെ ജൊലി കളഞ്ഞ് കുറേനാള്‍ അജ്ഞാതവാസമായിരുന്നു. മാധവന്‍ നായര്‍ പറഞ്ഞു.

അതിന്റെ കഥ കേള്‍ക്കട്ടെ. ഞാന്‍ പറഞ്ഞു.

അഹമ്മദ് വന്നു പറഞ്ഞകാര്യം പറഞ്ഞല്ലോ. ഉടന്തന്നെ ഞാന്‍ ഗ്ലാക്സോയില്‍ പോയി. ഞാന്‍ വിചാരിച്ച ലാബറട്ടറിയൊന്നുമല്ല. കൂറ്റന്‍ കെട്ടിട സമുച്ചയം. എന്നേ അവിടുത്തേ സ്റ്റാഫ് സെയിത്സ് ഡിപ്പാര്‍ട്ടുമെന്റില്‍ സെയിത്സ് അസിസ്റ്റന്റായി എടുത്തിരിക്കുന്നു. ഒരുമാസത്തേക്ക് ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസം-ആഗസ്റ്റ് 23-ന് എന്റെ ജോലി-willbe automatically terminated എന്നും പറഞ്ഞ് ഒരു അപ്പോയിന്റ്മെന്റ് ഓര്‍ഡറുംതന്നു. ഒരുമാസമെങ്കില്‍ ഒരുമാസം--ഞാന്‍ അന്നുതന്നെ ജോലിയില്‍ പ്രവേശിച്ചു. അവിടെ എന്റെ ബോസ് ഒരു കാളേയാണ്. ഗണനാഥ വിനായക കാളേ. ഒരു സാധു മനുഷ്യന്‍ ‍. മഹാരാഷ്ട്രക്കാരനാണ്. എനിക്കു വളരെ രസം തോന്നി. ഈ കാലമെല്ലാം കഴിഞ്ഞ് കാളയുടെ കീഴില്‍ ജോലി! അയാള്‍ക്കെന്നേ വളരെ ഇഷ്ടമായി. ശരിക്കു പണി ഒന്നുമില്ല. കമ്പനിത്തൊഴിലാളികള്‍ ഒരു കാര്‍ഡില്‍ അവര്‍ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിത്തരും. അതു ഞങ്ങള്‍ ഒപ്പിട്ടു കൊടുക്കണം. ഫാക്റ്ററിയില്‍നിന്നും ആളുവന്ന് അതു കൊണ്ടുപോയി, സാധനങ്ങള്‍ പായ്ക്കുചെയ്ത് ഒരു ട്രോളിയില്‍ വച്ച് കൊണ്ടുവരും. അത് കാര്‍ഡ് നോക്കി അതാതിന്റെ ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യണം. മൂന്നു മണിയോടെ ആള്‍ക്കാര്‍ വന്നു തുടങ്ങും. മൂന്നര-നാലു മണിയോടെ പണിതീര്‍ന്നു. പിന്നെ ആ കാര്‍ഡ് വീണ്ടും ഒപ്പിട്ടു വയ്ക്കണം.

ഇതിനിടയില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ചന്ദ്രന്‍ തുടര്‍ന്നു. മിക്കവര്‍ക്കും വേണ്ടത് ഗ്ലാക്സൊ അല്ലെങ്കില്‍ ഓസ്റ്റര്‍മില്‍ക്--കുട്ടികളുടെ പാല്പൊടി-ആണ്. ചുരുക്കം ചിലര്‍ക്ക് ബിക്കാഡക്സ് എന്ന മള്‍ട്ടിവിറ്റാമിന്‍ ടാബ് ലറ്റ്, കൊഡോപൈറിന്‍, എന്ന വേദനസംഹാരി-തീര്‍ന്നു. ഗ്ലാക്സോയും ഓസ്റ്റര്‍മില്‍ക്കും,പ്ലാസ്റ്റിക് കടലാസില്‍ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. കണ്ടാല്‍ ഒരുപോലിരിക്കും. രണ്ടു പായ്ക്കറ്റ് ഗ്ലാക്സൊ എന്നുപറയുമ്പോള്‍ മി.കാളേ രണ്ടു പായ്കറ്റ് എടുത്തു കൊടുക്കും. രണ്ടു പായ്കറ്റ് ഓസ്റ്റര്‍മില്‍ക്ക് എന്നു പറയുമ്പോള്‍ വേറേ രണ്ടു പായ്ക്കറ്റ് എടുത്തുകൊടുക്കും. ഒന്നിച്ച് അടുക്കി വച്ചിരിക്കുന്ന ഒരുപോലത്ത പായ്ക്കറ്റുകളില്‍ നിന്ന് ഇതു കണ്ടുപിടിച്ചുകൊടുക്കുന്ന
മി. കാളേയുടെ കഴിവില്‍ എനിക്ക് അത്ഭുതം തോന്നി. അത്ഭുതം സഹിക്കാതെ ഒരു ദിവസം ഞാന്‍ മി. കാളേയോടു ചോദിച്ചു--ഇതെങ്ങനെ തിരിച്ചറിയും മി. കാളേ.

കാളേ ഉച്ചത്തില്‍ ഒരു ചിരി ചിരിച്ചു. പിന്നീട് മറാട്ടിയില്‍ എന്തോ പറഞ്ഞു. വളരെ ഉച്ചത്തിലാണ് മി. കാളേയുടെ സംഭാഷണം. ഞാന്‍ പേടിച്ചു പോയി. ജോലിയില്‍ ചേര്‍ന്ന ഉടനേ ഓരോ ചോദ്യം.. വഴക്കു പറയുകയാണോ!

മി. കാളേ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചിരിക്കുകയാണ്. ഞാനും ചിരിച്ചു. എന്നിട്ടു പറഞ്ഞു. എനിക്കൊരക്ഷരം മനസ്സിലാകുന്നില്ല. എന്റെ സംഭാഷണം ഇംഗ്ലീഷിലാണ്.

മി. കാളേ വീണ്ടും പൊട്ടിച്ചിരിച്ചു. ഓ തനിക്ക് മറാട്ടി അറിയില്ലല്ലോ--ഭാഷ ഇംഗ്ലീഷാക്കി- എടോ ഇതു രണ്ടും --ഗ്ലാക്സോയും ഓസ്റ്റര്‍മില്‍ക്കും--ഒന്നുതന്നെയാണ്. ഇടയ്ക്ക് ഗ്ലാക്സോയ്ക്ക് ഡിമാന്റ് കുറഞ്ഞപ്പോള്‍ പുതിയ ടിന്‍ ഓസ്റ്റര്‍മില്‍കെന്നു പറഞ്ഞ് ഇറക്കിയതാണ് ചിലരു പറയും എന്റെ മോന് ഗ്ലാക്സോ മതി--മറ്റു ചിലര്‍-ഹോ ഈ ഗ്ലാക്സോ കൊണ്ടുചെന്നിട്ട് അവനു വേണ്ടാ. അവന്‍ ഓസ്റ്റര്‍മില്‍കേ കുടിക്കൂ. കമ്പനി പണിക്കാരാണ്. അവര്‍ക്കുപോലും ഈ വിവരം അറിയില്ല. വീണ്ടും മി. കാളേ ഉച്ചത്തില്‍ ചിരിച്ചു.

കമ്പനികളുടെ ഓരോ വിദ്യയേക്കുറിച്ച് ഏതാണ്ടൊക്കെ എനിക്കു മനസ്സിലായിത്തുടങ്ങി. ഇടയ്ക്കിടെ മി കാളേ മറാട്ടിയില്‍ പറഞ്ഞിട്ട് ചിരിക്കും. ഞാനും ചിരിക്കും. അര്‍ത്ഥം മനസ്സിലാകാത്ത് ചിരി. ഊടനേ മി. കാളേ- Oh you don't know marathi--എന്നും പറഞ്ഞ് ഇംഗ്ലീഷില്‍ പറയും. അങ്ങിനെ ഞങ്ങള്‍ തമ്മില്‍ വളരെ അടുത്തു.

ആഗസ്റ്റ് ഇരുപത്തിമൂന്ന്. അന്നു കൂടയേ ഉള്ളൂ എന്റെ പണി. അന്നു രാവിലേ മി. കാളേ ഒരു കടലാസുകൊണ്ടുത്തന്നു. എന്നിട്ടു പറഞ്ഞു--ഞാന്‍ നിങ്ങളേത്തന്നെ മതിയെന്നു പറഞ്ഞു നിര്‍ബ്ബന്ധിച്ചു. ഒരുമാസം കൂടി നീട്ടിത്തന്നു. ഇതിനു മുമ്പ് ഇവിടെ പലരും വന്നു. ഒന്നിനും കൊള്ളത്തില്ല. താനിതുപോലെ ജോലി ചെയ്താല്‍ മതി.

ഃഒ വീണ്ടും ഒരു Will be automatically terminated on 23rd september. മാസം ഇരുനൂറ്റി ഇരുപതുരൂപാ. ജീവിതം സുഭിക്ഷം. സെപ്റ്റെംബര്‍ ഇരുപത്തിമൂന്നിനും ഇതാവര്‍ത്തിച്ചു. Wll be automatically terminated on 23rd Otober . എനിക്കീ ആട്ടൊമാറ്റികലി റ്റെര്‍മിനറ്റെഡിനോട് വല്ലാത്ത വെറുപ്പു തോന്നി.

കഥയുടെ ഒഴുക്കിനു തടസ്സം വരാതിരിക്കാന്‍ ഞങ്ങള്‍ മിണ്ടാതെ ഇരുന്നു.

അങ്ങിനെയിരിക്കുമ്പോഴാണ്-ചന്ദ്രന്‍ തുടര്‍ന്നു--ഒരുദിവസം വൈകിട്ട് ലോഡ്ജിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍ ഒരെഴുത്തും നീട്ടിപ്പിടിച്ച്--ദേണ്ടെടാ‍ നിനക്ക് സ്റ്റേറ്റ് ബാങ്കില്‍ നിന്നൊരു കായിതം എന്നും പറഞ്ഞ് ഒരെഴുത്തു തന്നത്. ബാങ്കിലേ ടെസ്റ്റ് എഴുതിയിരുന്നകാര്യം ഞാന്‍ മറന്നിരിക്കുകയായിരുനു. ടെസ്റ്റ് കഴിഞ്ഞുള്ള എഴുത്തല്ലേ. ജോലി ഉറച്ചു എന്നു ഞാന്‍ വിചാരിച്ചു. സര്‍ട്ടിഫികറ്റുമായി ഉടന്‍ ബാങ്കില്‍ ഹാജരാകാനാണ് ഉത്തരവ്. അടുത്തദിവസം ഞാന്‍ നേരേ ബാങ്കില്‍ പോയി. അതിനു മുമ്പേ ഗ്ലാക്സോയിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല. ഞാന്‍ ഇനി വരുന്നില്ല. സ്റ്റേറ്റ് ബാങ്കില്‍ പോവുകയാണ്-എന്ന് മി. കാളേയോട് പറഞ്ഞു. ഇതിലും നല്ല ജോലിയാണോ? കിട്ടുമെന്നുറപ്പാണോ എന്നൊക്കെ അദ്ദേഹം അന്വേഷിച്ചു. പാ‍വം എന്റെ അഭ്യുദയകാംക്ഷിയാണ്. ഏതായാലും ഓട്ടൊമാറ്റിക് അല്ല എന്ന് എനിക്ക് അതിനോടുള്ള വെറുപ്പ് പ്രകടിപ്പിച്ച് ഞാന്‍ തൃപ്തി അടഞ്ഞു. ആള്‍ ദി ബെസ്റ്റ് എന്ന് അദ്ദേഹം അനുഗ്രഹിച്ചു.

ബാങ്കില്‍ ചെന്നപ്പോള്‍ മെഡിക്കല്‍ ടെസ്റ്റ് കഴിഞ്ഞു വരാന്‍ പറഞ്ഞു. ഞാന്‍ ബാങ്കിലേ മെഡിക്കലാഫീസറേ കാണാന്‍ പോയി. ടെസ്റ്റ് എല്ലാം കഴിഞ്ഞ് കണ്ണു ടെസ്റ്റ് ചെയ്യന്‍പോയി. എന്റെ ഇടത്തേ കണ്ണിന് കൊച്ചിലേ മുതല്‍ കാഴ്ച കുറവാണ് കലണ്ടറിലേ അവസാനത്തേ മൂന്നു വരി വായിക്കാന്‍ പറ്റത്തില്ല. ഇതു ഞാന്‍ പറഞ്ഞു. ശരി പോയി കണ്ണാടി വച്ചു വരാന്‍ ഡോക്ടര്‍ ഉത്തരവിട്ടു.

കണ്ണാടിക്കു ചെന്നപ്പോഴാണ് പ്രശ്നം==ചന്ദ്രന്‍ തുടര്‍ന്നു. ഒരു ഗ്ലാസും ഇടത്തേ കണ്ണിന് ചേരുന്നില്ല. ഇത് ജനനാല്‍ ഉള്ളതാണെന്നും, വലതുകണ്ണിന് കൂടുതല്‍ കാഴ്ചശക്തി ഉണ്ടെന്നും, വേണമെങ്കില്‍ ജെ.ജെ. ഹോസ്പിറ്റലില്‍ പോയി പരിശോധിക്കാമെന്നും കണ്ണാടിക്കടയിലേ ഡോക്ടര്‍ പറഞ്ഞു. അവിടെ ഒരു ഡോക്ടര്‍ പരിശോധിച്ചിട്ട് അടുത്ത തിങ്കളാഴ്ച വരാന്‍ പറഞ്ഞു. ഞാനിതു പറഞ്ഞപ്പോള്‍ പെട്ടെന്നു കഴിഞ്ഞു. ബുധനാഴ്ച്ച തുടങ്ങിയ ഓട്ടമാണ്. ബാകില്‍നിന്നും ഹോസ്പിറ്റലിലേക്ക്--കണ്ണാടിക്കടയിലേക്ക്--എന്തൊരു ദുരിതമാണ്. കാത്തുനില്‍പ്പും, പൊടിയും ,ചൂടും. ബാങ്കിലേ ഡോക്ടര്‍ ബുധനാഴ്ച പറഞ്ഞയച്ചതാണ് ഈയാള്‍ പറയുന്നു തിങ്കളാഴ്ച വരാന്‍ .

എനിക്കു വെപ്രാളം. ഗ്ഗ്ലാക്സോയില്‍ വിളിച്ചു മണ്ടത്തരം പറഞ്ഞും പോയി. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു Why should I come on Monday? ഞാനുദ്ദേശിച്ച അര്‍ത്ഥം എന്തിനാണ് ഇത്രയും താമസികുന്നത് എന്നാണെങ്കിലും, ശരിക്കുള്ള അര്‍ത്ഥം-- എന്തിനാടൊ ഞാന്‍ തിങ്കളാഴ്ച വരുന്നത് എന്നാണല്ലോ. ഇംഗ്ലീഷില്‍ ഉദ്ദേശിച്ചതു ചോദിക്കാനൊട്ടറിയത്തുമില്ല.

ഡോക്ടര്‍ക്ക് ദേഷ്യം വന്നു. അദ്ദേഹം എന്നേ രൂക്ഷമായിന്നു നോക്കി. എന്നിട്ടു പറഞ്ഞു Because i told you so. Now go away. പിന്നെ അദ്ദേഹം ന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. ദീസ് മദ്രസീസ് എന്നോ മറ്റോ. എനിക്കു മതിയായി. ഞാന്‍ തിരിച്ചു പോന്നു.

ബാക്കി ഞാന്‍ പറയാം-മാധവന്‍ നായര്‍ പറഞ്ഞു. ഇവന്‍ ഉഴപ്പും. ഇവന്‍ തിങ്കളാഴ്ച അവിടെ ചെന്നു. അവര്‍ ഇവനേ ഒരു മുറിയിലോട്ടു കേറ്റി. എന്നിട്ട് ഒരാള്‍ വന്ന് എന്തോ ടോര്‍ച്ച് കൊണ്ട് പരിശോധിച്ചു. പിന്നീട് വേറൊരാള്‍വന്ന് പരിശോധിച്ചു. ഇവന്റെ വിചാരം കൂടുതല്‍ കൂടുതല്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഇവനേ നോക്കാന്‍ വരുന്നെന്നാണ്. മണ്ടന്‍ ! മെഡിക്കല്‍ കഓളേജിലേ വിദ്യാര്‍ത്ഥികളേ ഒരു പുതിയ കണ്ണിന്റെ രോഗം പഠിപ്പിക്കുകയാണ്. ഇവനൊരു നല്ല ഇര. അതുണ്ടോ ഇവനറിയുന്നു. ഉച്ചവരെ നോക്കിയിട്ട് നാളെ വരാന്‍ പറഞ്ഞു. ഏതൊ വലിയ ഡോക്ടര്‍ വരും എന്നു വിചാരിച്ച് ഇവന്‍ പോയി. ഇതു മൂന്നു ദിവസം തുടര്‍ന്നപ്പോള്‍ കണ്ണിനു നല്ല വേദന തുടങ്ങി. എന്തോ പന്തികേട് തോന്നി ഇവന്‍ ലോഡ്ജില്‍ തിരിച്ചെത്തി.

മതിയെടാ-ഇനി ഞാന്‍ പറയാം-ചന്ദ്രന്‍ പറഞ്ഞു. വൈകിട്ട് പപ്പുവണ്ണന്‍ വന്നപ്പോള്‍ വിവരം പറഞ്ഞു. പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ്- They were teaching the M.B.B.S students. You were the gunea pig. The scoundrals. ഞാനാകെ വിഷമിച്ചു. ബാങ്കിലോട്ട് ചെല്ലാന്‍ വയ്യ. ഗ്ലാക്സോയിലേയും കളഞ്ഞു. വീട്ടിലിരിപ്പായി. ചന്ദ്രന്‍ അത് അനുഭവിക്കുന്നതുപോലെ മൂകമായി.

എന്നിട്ട്-ഞാന്‍ ചോദിച്ചു.

ഒരാഴ്ച കഴിഞ്ഞു. ചന്ദ്രന്‍ പറഞ്ഞു. ആരോടും ഒന്നു പറയാതെ സ്വയം കൃതാനര്‍ത്ഥത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതാ ബാങ്കില്‍ നിന്നൊരെഴുത്ത്. നിങ്ങള്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉടനേ വന്നില്ലെങ്കില്‍ വേറേ ആളേ എടുക്കും. എന്ന്. ഞാനൊന്നും മിണ്ടാതെ കത്ത് അവിടെ വച്ചു.

എന്താടാ പോകുന്നില്ലേ? സുകുമാരന്‍ നായര്‍ ചൊദിച്ചു.

ഓ എനിക്കു വയ്യാ. ഇനി എവിടുന്നാ കണ്ണിന്റെ കാര്യം ശരിയാക്കുന്നത്?

എന്നാലേ നീ ജീവിതകാലം മുഴുവന്‍ ഗണപതിക്കു മുന്നിലേ കല്ലുപോലെ തേങ്ങാ അടീം കൊണ്ടു കിടന്നോ--സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്താ പറഞ്ഞത്? ചന്ദ്രന്‍ ചോദിച്ചു.

എടാ മണ്ടാ. എന്തെങ്കിലും കാര്യ നടക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടണം. അതിനു വയ്യെങ്കില്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കും. നീ ആ കഥകേട്ടിട്ടില്ലേ--ഇന്നാ കേട്ടോ-സുകുമാരന്‍ നായര്‍ പറഞ്ഞു.

പണ്ട് ഒരു ശില്പി-കല്ലുകൊത്തി വിഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്ന ആള്‍-ഇങ്ങനെ പോകുമ്പോള്‍ ഒരിടത്ത് കുറേ കല്ലുകള്‍ കിടക്കുന്നതു കണ്ടു. അയാള്‍ അതു പരിശൊധിച്ചു. ലക്ഷണമൊത്ത് ഒരു കല്ലുകണ്ട് അയാള്‍ കല്ലിനോടു ചൊദിച്ചു.

കല്ലിനോടോ-ചന്ദ്രന്‍

മിണ്ടരുത്. കഥ കേട്ടാല്‍ മതി. ചോദ്യം വേണ്ടാ-സുകുമാരന്‍ നായര്‍ ചൂടായി. അയാള്‍ കല്ലിനോടു ചോദിച്ചു--ഒരു ശില്പം ഉണ്ടാക്കിക്കോട്ടേ.

എങ്ങിനെയാണ്--കല്ലു ചോദിച്ചു.

ഞാന്‍ എന്റെ പണിയായുധങ്ങള്‍കൊണ്ട് ചെത്തിമിനുക്കി, അധികമുള്ള ഭാഗങ്ങള്‍ കളഞ്ഞ് ശരിയാക്കും.

വേദനിക്കുമോ? കല്ലു ചോദിച്ചു.

കുറേശ്ശെ വേദനിക്കും. പക്ഷേ നല്ലകാര്യത്തിനു വേണ്ടിയല്ലേ? കുറച്ചു ബുദ്ധിമുട്ടിയാല്‍ പിന്നെ സുഖമായിരിക്കും.

വേണ്ടാ. വേദനിക്കുന്ന കാര്യമൊന്നും എന്നോടു പറയണ്ടാ. ഞാനിവിടെ വെറുതേ കിടന്നോളാം.

ശില്പി അത്രയും നല്ലതല്ലാത്ത ഒരു കല്ലിനോടെ ചോദ്യം ആവര്‍ത്തിച്ചു. മനസ്സില്ലാമനസ്സോടെ ആ കല്ല് അനുവദിച്ചു.

ശില്പി അതിമനോഹരമായ ഒരു ഗണപതിവിഗ്രഹം ആ കല്ലുകൊണ്ടുണ്ടാക്കി വച്ചിട്ട് സ്ഥലം വിട്ടു. ദിവസം രണ്ടുമൂന്നു കഴിഞ്ഞു. അതിലേ വന്ന ആള്‍ക്കാര്‍ ഈ ഗണപതിവിഗ്രഹം കണ്ടു. എവിടെനിന്നു വന്നെന്നവര്‍ക്കറിയില്ല. വാര്‍ത്ത പരന്നു. നാട്ടുകാര്‍ കൂട്ടത്തോടെ കാണാനെത്തി. സ്ത്രീകള്‍ അതിനുമുമ്പില്‍ വിളക്കു കത്തിച്ചു തൊഴുതു. ആകെ ബഹളമയം. നട്ടുകാര്‍ കൂടി കമ്മറ്റിയുണ്ടാക്കി. സ്വയംഭൂവായ വിഗ്രഹം =ഉടനേ അമ്പലം പണിയണം. എന്തിന് കണ്ണടച്ചുതുറക്കുന്നതിനു മുമ്പ് അമ്പലം ശരിയായി. പൂജയും തുടങ്ങി.

അങ്ങിനെയിരിക്കുമ്പോള്‍ ഒരള്‍ക്ക് ഒരിന്റെവ്യൂ. അയാള്‍ ഒരു തേങ്ങ കൊണ്ടു വന്നു. ഗണപതിക്കുമുമ്പില്‍ അടിക്കാനാണ്. കമ്മറ്റിക്കര്‍ പറഞ്ഞു-നമുക്ക് തേങ്ങായടിക്കാന്‍ സ്ഥിരമായി ഒരു കല്ലുവേണം. അവര്‍ അന്വേഷിച്ചു. ദാ കിടക്കുന്നു ലക്ഷണമൊത്ത ഒരു കല്ല്. ശില്പി ആദ്യം ചോദിച്ച കല്ലാ‍ണ്. കമ്മറ്റിക്കാര്‍ ചോദിക്കാനൊന്നും പോയില്ല്. അവര്‍ ആ കല്ലു പൊക്കിയെടുത്ത് അമ്പലത്തിന്റെ മുമ്പില്‍ കൊണ്ടിട്ടു. ഇനും അതവിടെക്കിടന്ന് തേങ്ങായടി കൊണ്ടു പുളയുകയാണ്. അല്പം ബുദ്ധിമുട്ടാന്‍ വയ്യാത്തതിനെ ഫലം. ബുദ്ധിമുട്ടനുഭവിക്കാന്‍ തയ്യാറായതിനോ-അഭിഷേകം, നിവേദ്യം, അര്‍ച്ചന എല്ലാം. നീയേ ഈ ആദ്യത്തേ കല്ലുപോലെ കിടന്നനുഭവിച്ചോ. സുകുമാരന്‍ നായര്‍ നിര്‍ത്തി.

അപ്പോള്‍ പപ്പുവണ്ണന്‍ വന്നു. ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്--ചന്ദ്രന്‍ പറഞ്ഞു. മി. പത്മനാഭന്‍ -ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്തിലേ പര്‍ചേയ്സ് ഓഫീസറാണ്. ഞങ്ങളുടെ ലൊഡ്ജിലേ കാരണവരാണ്. വഴക്കു പറയുമങ്കിലും സ്നേഹനിധിയാണ്. ജോലിക്ക് അപേക്ഷിക്കാന്‍ അപേക്ഷകള്‍ ടൈപ്പ് ചെയ്തുകൊണ്ടുത്തന്ന് ടൈംസില്‍ എനിക്കു പറ്റിയ പരസ്യങ്ങളും കാണിച്ചുതന്ന് എന്നേക്കൊണ്ട് ബലമായി അപേക്ഷ അയപ്പിക്കും. ഞാനൊരു മടിയനാണല്ലോ. ഗ്ലാക്സോയിലേയും പരസ്യം അദ്ദേഹമാണ് കാണിച്ചുതന്നത്. അദ്ദേഹം ഒരു ഡോക്ടറേ നിര്‍ദ്ദേശിച്ചു. അയാളേ പോയി കാണാന്‍ പറഞ്ഞു. അയാള്‍ കുറേ മരുന്നൊക്കെ തന്ന് ഒരാഴ്ചകഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു. ഏതായാലും ബാങ്കിലേ ജോലി കുന്തമായി. മരുന്നു കഴിച്ചേക്കാം. അല്ലെങ്കില്‍ പപ്പുവണ്ണന്റ് വക ക്രോസ്സുവിസ്താരം ഉണ്ട്. ചന്ദ്രന്‍ പറഞ്ഞു.

മരുന്നു കഴിച്ച് ഒരാഴ്ച കഴിഞ്ഞ്പ്പോള്‍ ബാങ്കില്‍ നിന്നും വീണ്ടും ഒരു കത്ത്. ഉടന്‍ വരണമെന്ന് നിങ്ങളേ അറിയിച്ചിട്ടും വരാത്തതുകൊണ്ട് ഈ ജോലി നിങ്ങള്‍ക്കാവശ്യമില്ലെന്നു കരുതുന്നെന്നും അങ്ങിനെയാണെങ്കില്‍ വിവരം ഉടന്‍ അറിയിക്കണമെന്നുമാണ് കത്തിന്റെ സാരം.

ശെടാ- ഈ ജോലി എനിക്കു തന്നേ ഇവര്‍ അടങ്ങൂ എന്നാണോ--കൂടെ താമസിക്കുന്നവര്‍ക്കും അത്ഭുതം. സ്റ്റേറ്റ് ബാങ്കിന് ആളെകിട്ടുന്നില്ലേ ഇങ്ങനെ ഒരാളുടെ പുറകേ നടക്കാന്‍ ‍!

എന്തായിരുന്നു കാര്യം-ഞാന്‍ തെരക്കി.

അതു ഞാന്‍ പറയാം-മാധവന്‍ നായര്‍ക്ക് ആവേശം.

വേണ്ടാ. ചന്ദ്രന്‍ പറഞ്ഞു. അതൊക്കെ അതിന്റെ സമയത്ത് തനിയേ അറിഞ്ഞോളും. ഏതായാലും ബാങ്കുകാര്‍ക്ക് ഇത്ര നിര്‍ബ്ബന്ധമായ സ്ഥിതിക്ക്, ഇനി എന്തു ചെയ്യുമെന്നാലോചിച്ച് ഞങ്ങളുടെ ഭരദേവതയായ വല്യച്ഛനേ ധ്യാനിച്ചുകൊണ്ടു കിടന്നു. അന്നു രാത്രി “പോയി ആ തോമസ്സിനേ കാണെടാ” എന്ന് ആരോ പറഞ്ഞതായി തോന്നി. എന്താ-എന്താ എല്ലാര്‍ക്കുമൊരു പുച്ഛം. മനസ്സുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി.

ഗ്ലക്സോയിലേ ജോലി കിട്ടിയതില്‍ പിന്നെ ഞാന്‍ തോമസ്സിന്റെ കാര്യം മറന്നിരിക്കുകയായിരുന്നു. നാലു മാസമായി. ഏതായാലും ഞാന്‍ അടുത്തദിവസം ഞാന്‍ തോമസ്സിന്റെ വീട്ടിലെത്തി.

സാറിനേ കണ്ടിട്ട് ഒത്തിരിനാളായി. തോമസ്സിന്റെ ഭാര്യയുടെ പരാതി.

ഞാന്‍ ഗ്ലാക്സോയിലേ ജോലിയേക്കുറിച്ചും സ്റ്റേറ്റ് ബാങ്കിലേ പ്രശ്നങ്ങളേക്കുറിച്ചും എല്ലാം വിശദീകരിച്ചു. എന്റെ അവസ്ഥ അവര്‍ക്കു മനസ്സിലായി.

മി. തോമസ്സ് പറഞ്ഞു-എന്റെ സാറേ, ഇതെന്നോടൊന്നു പറഞ്ഞിരുന്നെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫികറ്റ് ഞാന്‍ മേടിച്ചു തരുമായിരുന്നല്ലോ. ഡോക്ടര്‍ കാളാംബിയല്ലേ ബാങ്കിലേ മെഡിക്കലാഫീസര്‍. ദേ ആ കാണുന്നതാണ് അദ്ദേഹത്തിന്റെ വീട്. മി. തോമസ് കിഴക്കൊട്ട് ചൂണ്ടിക്കാണിച്ചു. മി.തോമസ്സിന്റെ വീടിന്റെ മതിലും ആ വീടിന്റെ മതിലും ഒന്നാണ്.

എന്നാല്‍ അദ്ദേഹത്തേ കാണാം--എനിക്കു ധൃതി-ചന്ദ്രന്‍ പറഞ്ഞു.

ധൃതി വയ്ക്കാതെ സാറേ. അദ്ദേഹം രാത്രി പത്തുമണി കഴിഞ്ഞേ വരൂ. സാറിന്റെ അഡ്രസ് തന്നേരെ. ഞാന്‍ നാളെ ആവിലേ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു വച്ചേക്കാം. മി. തോമസ്സ് പറഞ്ഞു.

അപ്പോള്‍ എന്നേ പരിശോധിക്കണ്ടായോ-ചന്ദ്രന്‍ ചോദിച്ചു.

എന്റെ സാറെ-തോമസ്സ് പറഞ്ഞു. ഇതൊക്കെ ഒരു മായയാണ്. ഏതായാലും സാറു നാളെ രാവിലേ പോരെ .സര്‍ട്ടിഫികറ്റ് കൊണ്ടു പോകാം.

ധാര്‍മ്മികതയിലും സത്യസന്ധതയിലും ഉള്ള എന്റെ സകല സങ്കല്പങ്ങളിലും വിള്ളല്‍ വീണോ? എനിക്കു സംശയമായി. പോട്ടെ ഇപ്പോള്‍ അതൊന്നും ആലോചിക്കണ്ടാ. അത്മാര്‍ത്ഥതക്കുള്ള് പ്രതിഫലം ദൈവം ഏതുതരത്തിലാണ് തരുന്നതെന്ന് നമുക്കറിയാന്‍ വയ്യാ. തോമസ്സിന്റെ മക്കളേ സ്വന്തം അനുജന്മാരേപ്പോലെ പഠിപ്പിച്ചതിന്റെ ഗുണം ഞാന്‍ കരുതി.

അങ്ങിനെ ആ ജോലി ശരിയായി. അല്ലേ--ഞാന്‍ ചോദിച്ചു.

ഹെവിടെ! മാധവന്‍ നായരുടെ കമന്റ്.

പറയാം ചന്ദ്രന്‍ പറഞ്ഞു. പിറ്റേദിവസം ഞാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബാങ്കില്‍ എത്തി. അപ്പോള്‍ അതാ വേറൊരു പ്രശ്നം. എന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ജനനത്തീയതി മലയാളമാസത്തിലും കൊല്ലത്തിലുമാന്. ബാങ്കില്‍ ക്രിസ്തുവര്‍ഷം വേണം. മാരണം. അടുത്തവൈതരണി. ബാങ്കുകാര്‍ക്ക് തമാശ. അവര്‍ ചോദിച്ചു-തനിക്ക് വയസ്സെത്രയയി--എണ്ണൂറ്റി ചില്വാനം--തന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്- 1-10-1112-ഇത് 1959!

ഞാന്‍ മലയാളത്തിലേ കൊല്ലവര്‍ഷത്തേക്കുറിച്ചു പറഞ്ഞു. ഇതിന്റെ കറസ്പോന്‍ഡിങ് ഇംഗ്ലീഷ് ഡേറ്റുമായിവരൂ. അവര്‍ നിര്‍ദ്ദേശിച്ചു. അതിന്‍ എവിടെയാ പോകേണ്ടതെന്ന് എനിക്കൊരു നിശ്ചയവുമില്ല. ഞാന്‍ ബാങ്കിലേ ജോലിശ്രമം ഉപേക്ഷിച്ചു. ലോഡ്ജില്‍ കുത്തിയിരുപ്പായി. അപ്പോള്‍ അച്ഛനെ ഒരെഴുത്ത്--ഇങ്ങനെ ബോംബയില്‍ കറങ്ങണ്ടാ. തിരിച്ചു പോരാന്‍ ‍--അച്ഛന്റെ വിചാരം ഞാന്‍ ബോംബയില്‍ കറങ്ങി രസിക്കുകയാണെന്നാണ്. ചന്ദ്രന്‍ ദീര്‍ഘശ്വാസം വിട്ടു.

ദേ പിന്നെയും ബാങ്കിനെ കത്ത്. തുടര്‍ച്ചയായി അറിയിച്ചിട്ടും നിങ്ങള്‍ വരാത്തതുകൊണ്ട് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ജോലി വേണമെങ്കില്‍ ഒരാഴ്ചയ്ക്കകം വിവരം അറിയിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടെന്നു തീരുമാനിച്ച് വേറേ ആളേ എടുക്കും. ഇത് റജിസ്റ്റേര്‍ഡ് കത്താണ്.

ഇതെന്തു കൂത്ത്. ഒരാളേ ഈങനെ ഓടിച്ചിട്ടു പിടിക്കുമ്മോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. അങ്ങനെയാണ്. യാഥാ‍ര്‍ത്ഥ്യങ്ങള്‍ ചിലപ്പോല്‍ സങ്കല്‍പ്പങ്ങളേക്കാള്‍ ഭയങ്കരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.

ഏറ്റാ ചന്ദ്രാ-നീ വേഗം ബാങ്കിലോട്ടു ചെല്ല്. അവര്‍ പോലീസുമായി വന്നു നിന്നേ പൊക്കുന്നതിനു മുന്‍പേ. സുകുമാരന്‍ നാ‍യര്‍ ഉപദേശിച്ചു. നിന്നേ അവര്‍ വിടത്തില്ല്. ഇതില്‍ എന്തോ കൂടോത്രമുണ്ട്. നിന്നേംകൊണ്ടേ പോകൂ.

ഏതായാലും അടുത്തദിവസം ഞാന്‍ ബാങ്കിലെത്തി. ചന്ദ്രന്‍ പറഞ്ഞു.

ഇംഗ്ലീഷ് ഡേറ്റ് ഓഫ് ബര്‍ത്ത് കൊണ്ടുവന്നിട്ടുണ്ടോ? അവര്‍ തെരക്കി.

എവിടെ കിട്ടുമെന്ന് അറിഞ്ഞുകൂടാ.

ഇവിടെ ഫോറിന്‍ എക്സ്ചേഞ്ജ് ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ട് മി. ഗോപാലകൃഷ്ണന്‍ മലയാളിയാണ്. നല്ല മനുഷ്യനാണ്. അദ്ദേഹത്തേ ഒന്നു കണ്ടുനൊക്ക്. അദ്ദേഹം പറഞ്ഞാല്‍ പിന്നെ പ്രശ്നമില്ല. അവര്‍ പറഞ്ഞു.

ഞാന്‍ മി . ഗോപാലകൃഷ്ണനേ കണ്ടു. ചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം വളരെ കരുണയോടെ എന്നോടു പറഞ്ഞു. ബോംബേ കേരള സമാജം പ്രസിഡന്റ് ഒരു മി. മാധവനാണ്. അദ്ദേഹം മുനിസിപ്പല്‍ കൌണ്‍സിലറും, ജസ്റ്റീസ് ഓഫ് പീസുമാണ്. അദ്ദേഹത്തേ കണ്ട് ഞാന്‍ പറഞ്ഞയച്ചതാണെന്ന് പറയൂ. അദ്ദേഹത്തിന്റെ ഒരെഴുത്തുമതി. ഞാന്‍ റക്കമന്റ് ചെയ്യാം.

ഞാന്‍ മി. മാധവനേ കണ്ടുപിടിച്ചു. അഞ്ചര അടിയോളം പൊക്കം കാണും. കറുത്തതാണ്. വളരെ ചെറുപ്പത്തിലേ ബോംബയിലെത്തി സ്വന്തം പരിശ്രമംകൊണ്ട് നല്ലനിലയിലെത്തി, നാട്ടില്‍ നിന്നെത്തുന്നനിസ്സഹായരായ മലയാളികളുടെ രക്ഷകനായി വളര്‍ന്ന്, കേരള സമാജം പ്രസിഡന്റായി, മുനിസിപ്പല്‍ കൌണ്‍സിലറായി, ജസ്റ്റീസ് ഓഫ് പീസായി. സാധാരണ ഒരാള്‍ ഇത്രയും വളര്‍ന്നാല്‍ കണ്ണു കാണാതാകുന്നതാണല്ലോ പൊതു നിയമം. പക്ഷ് മി. മാധവനേ ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കാണാം. ഞാന്‍ ചെന്നപ്പോള്‍ എന്നോടുള്ള പെരുമാറ്റം ഞാന്‍ തന്നെ വിശ്വസിച്ചില്ല. ചിരപരിചിതനേപ്പോലെ. കാര്യം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം നൂറു വര്‍ഷ്ത്തേ പഞ്ചാംഗം എടുപ്പിച്ചു. എന്റെ ഡേറ്റ് ഓഫ് ബര്‍ത്തിന് കറസ്പൊണ്ഡിങ് ഇംഗ്ലീഷ് ഡേറ്റ് കണ്ടുപിടിച്ച്, സ്വന്തം ലെട്ടര്‍ പാഡില്‍ ഒരെഴുത്ത് എഴുതിത്തന്നു. --ഒരു പരിചയവുമില്ല എന്നേ--ആ സേവനവ്യഗ്രത--സ്വന്തം ആളേപ്പൊലെ എന്റെ പുറത്തുതട്ടി, കൊണ്ടു കൊടുക്കാന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ മി. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഓര്‍ത്തത്. അദ്ദേഹമാണ് എന്നേ പറഞ്ഞു വിട്ടതെന്ന് ഞാന്‍ മി. മാധവനോടു പറഞ്ഞു. ശരി. ഗോപാലകൃഷ്ണനോട് എന്റെ അന്വേഷണം പറഞ്ഞേരെ. അദ്ദേഹം പറഞ്ഞു. ആരുടേയും റക്കമന്റ് വേണ്ടാ മി മാധവനേ കാണാന്‍ എന്നു മനസിലയില്ലേ. ഞാന്‍ ആ കടലാസുംകൊണ്ട് ബാങ്കിലെത്തി. എന്നെ പേഴ്സണല്‍ ഡിപ്പര്‍ട്മെന്റിലേക്കു പറഞ്ഞു വിട്ടു. ചന്ദ്രന്‍ പറഞ്ഞു. അവിടെ ഒരാള്‍- ഒരു സുബ്രഹ്മണ്യം-ആകടലാസ് വാങ്ങി-എന്നെടാ ശന്ദ്രാ-ഇവ്വളവുകാലം നീ എങ്കെ ഇരുന്തേന്‍ where were you നാങ്കള്‍ നിന്നേ എതിര്‍പാര്‍ത്തേ ഇരുന്നേന്‍ We were expecting you any day. You have got the first rank inthe test. നിനക്കു താന്‍ റ്റെസ്റ്റിലേ ഫസ്റ്റ് റാങ്ക്. വേറേ ആളേ എടുക്ക മുടിയലേ- without your consent- that is why-come-come എന്നു പറഞ്ഞ് ചീഫ് അക്കൌണ്ടിന്റെ മുറിയില്‍ കൊണ്ടുപോയി. അദ്ദേഹമാണ് അപ്പോയിന്റ്മെന്റ് അതോറിറ്റി. അദ്ദേഹം കടലാസുകള്‍ വാങ്ങി വച്ചിട്ട് അപ്പോയിന്റ്മെന്റ് ലെറ്റര്‍ തന്ന് എന്നേ ഡിസ്കൌണ്ട് ഡിപ്പാര്‍ട്മെന്റിലേക്ക് വിടാന്‍ പറഞ്ഞു. അങ്ങിനെ ഞാന്‍ സ്റ്റേറ്റ്ബാങ്കിലേ സ്റ്റാഫായി. ക്ഴിഞ്ഞ ടെസ്റ്റിലേ ഫസ്റ്റ്റാങ്ക് കാരനേ എടുക്കാഞ്ഞതിന് അവിടെ യൂണിയന്‍ വളരെപ്രശ്നമുണ്ടാക്കി. അതാണ് എനിക്കു തുണയായത്. ഇപ്പോള്‍ പിടികിട്ടിയോ അവര്‍ എന്നേ വിടാതെ പിടികൂടിയതിന്റെ രഹസ്യം.

Comments (0)