അക്ബര്‍

അപ്പൂപ്പാ ശ്യാംകുട്ടന്‍ വിളിച്ചു. ആ അക്ബറിന്റെ കഥ മുഴുവനാക്കിയില്ലല്ലോ.

ശരി പറയാം. ടൈമൂര്‍ എന്ന്ഒരു അതിഭീകരനായ കൊള്ളക്കാരന്‍ ഉണ്ടായിരുന്നു. പല തവണ ഭാരതത്തേ ആക്രമിച്ച് കൊള്ളയടിച്ചിട്ടുള്ള ആളാണ്. ഒരു മുടന്തന്‍ . അയാളുടെ വംശത്തില്‍ പെട്ടതാണ് ബാബര്‍. ബാബറും ഇവിടെ വന്ന് കൊള്ളനടത്തി. കപട ആത്മീയത്തില്‍ മുഴുകി ഒന്നിനും കൊള്ളാതായ ഒരു ജനതയായിരുന്നതുകൊണ്ട് കൊള്ളക്കാര്‍ക്ക് പരമസുഖം. ബാബറിന്റെ മകനായ ഹുമയൂണിന്റെ കാലമായപ്പോഴേക്കും ഇവിടെ അവര്‍ ഭരണാധികാരം സ്ഥാപിച്ചു.

അപ്പോഴാണല്ലൊ ദേവലോകത്തില്‍ ഇരിക്കപ്പൊറുതിയില്ലാതായത്. അങ്ങിനെ ദേവേന്ദ്രന്‍ വന്ന് ഹുമയൂണിന്റെ മകനായി ജനിച്ചു. അക്ബര്‍ എന്ന പേരില്‍. അതിനു മുമ്പു തന്നെ ബ്രഹസ്പതി ആത്മാരാമനായി ജനിച്ച് ഒരു ഗുരുകുലം ഒക്കെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകനാണ് തുളസീദാ‍സന്‍ -അതെ-നമ്മടെ രാമചരിതമാനസം എഴുതിയ തുളസീദാസന്‍ .

ഹുമയൂണിന്റെ കാലത്തും ഒരു വ്യവസ്ഥാപിതമായ ഭരണം മുഗളന്മാര്‍ക്ക് ഇവിടെ സ്ഥാപിക്കാന്‍ സാധിച്ചില്ല. അതി ശക്തരായ രജപുത്രര്‍ എന്നൊരു വംശം ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്നു. മേവാര്‍, ഉദയപൂര്‍ മുതലായ അനേകം നാട്ടുരാജ്യങ്ങളില്‍ ഭരണാധികാരികള്‍ അവരായിരുന്നു. പക്ഷേ തമ്മില്‍ തല്ലില്‍ പ്രസിദ്ധരായിരുന്നതുകൊണ്ട് മുഗളന്മാര്‍ക്ക് അവരേ കീഴടക്കാന്‍ വലിയ പ്രയാസമുണ്ടായില്ല.

ജയച്ചന്ദ്രന്റേയും പ്രത്ഥ്വീരാജന്റേയും പോലെ-അല്ലേ അപ്പൂപ്പാ രാംകുട്ടന്‍ ചോദിച്ചു.

അതെ മക്കളേ. അങ്ങനെ ചെറിയ ചെറിയ രാജ്യങ്ങള്‍ പിടിച്ച് ഡല്‍ഹി കേന്ദ്രമാക്കി ഒരു ഭരണകൂടം ഹുമയൂണ്‍ ആരംഭിച്ചു. പലതവണ ഹുമയൂണിനേ ഈ രജപുത്രന്‍ മാര്‍ തോല്പിച്ചോടിച്ചെങ്കിലും അയാള്‍ തിരിച്ചുവന്ന് ഭരണം പുന:സ്ഥാപിച്ചുകൊണ്ടിരുന്നു. അയാളുടെ മൂത്തമകനായാണ് അക്ബര്‍ ജനിച്ചത്. അപ്പോഴേക്കും മുഗള്‍ ഭരണം ഏതാണ്ട് ഉറച്ച മട്ടിലായി.

അമ്പലം പൊളിക്കലും ഹിന്ദുക്കളെ കാഫറെന്നു മുദ്രകുത്തി കൂട്ടക്കുരുതി നടത്തലും അക്ബര്‍ ഉപേക്ഷിച്ചു. പകരം ഹിന്ദുസ്ത്രീകളേ വിവാഹം ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിത്തുടങ്ങി. ആദ്യമൊക്കെ എതിര്‍ത്തു നോക്കിയെങ്കിലും പലരും നിവൃത്തികേടുകൊണ്ട് അതിനുവഴങ്ങി.

കലാകാരന്മാരേയും, സാഹിത്യകാരന്മാരേയും, ഭാഷാപണ്ഡിതന്മാരേയും ചേര്‍ത്ത് ഒരു സാംസ്കാരിക സദസ്സുണ്ടാക്കി. ആത്മാരാമനേ ഗുരുവായി അവരോധിച്ചു. ആകെപ്പാടേ ഡല്‍ഹി കേന്ദ്രമായി ഒരു ശക്തമായ ഭരണം ഉണ്ടെന്ന തോന്നലുണ്ടായി.

വംശശുദ്ധിയില്‍ കടുമ്പിടുത്തമുണ്ടായിരുന്ന പല രജപുത്രന്മാരും അക്ബറിന്റെ അമ്മായിഅപ്പന്മാരായി. അങ്ങിനെയുള്ള ഒരു രജപുത്രസ്ത്രീയുടെ മകനാണ് ജഹാംഗീര്‍ എന്നറിയപ്പെട്ട അക്ബറിന്റെ പിന്‍ഗാമി സലിം . ഭീഷണികൊണ്ടും സൌഹൃദംകൊണ്ടും മിക്ക രജപുത്ര രാജാക്കന്മാരേയും വശപ്പെടുത്തിയെങ്കിലും ഇതിലൊന്നും വശപ്പെടാതെ ഒരാള്‍ തല ഉയര്‍ത്തിനിന്നിരുന്നു.

മേവാര്‍ എന്ന രാജ്യത്തേ റാണാ പ്രതാപസിംഹന്‍ . മരണം വരെ അക്ബര്‍ക്കു കീഴടങ്ങാതെനിന്ന ഏക രജപുത്ര രാജാവ്. ഹല്‍ദിഘട്ട് എന്നസ്ഥലത്തുവച്ചുണ്ടായ ഐതിഹാസികമായ യുദ്ധത്തില്‍ പരാജയപ്പെട്ട്, രാജ്യം നഷ്ടപ്പെട്ട ശേഷം, ഇനി മേവാറിനു സ്വാതന്ത്ര്യം കിട്ടാതെ താന്‍ നഗരങ്ങളില്‍ താമസിക്കുകയില്ലെന്ന് ശപഥം ചെയ്ത് ആദിവാസികളായ ഭീലവര്‍ഗ്ഗക്കാരോടു കൂടി കായ്കനികളും തിന്ന് വനത്തില്‍ താമസിച്ച് അവസാനം മേവാറിനേ സ്വതന്ത്രമാക്കിയ ധീരദേശാഭിമാനി.

റാണാ പ്രതാപസിംഹന്റെ കഥ--ആതിര പിറുപിറുത്തു.

പിറുപിറുക്കണ്ടാ ഇനി ആ കഥ പറഞ്ഞിട്ടേ ബാക്കി പറയുന്നുള്ളൂ.

Comments (0)