പാഞ്ചാലി-രണ്ട്

അപ്പൂപ്പോ നമ്മുടെ ഇന്ദ്രന്‍ കാലനേ കണാന്‍ പോയിട്ട് എന്തായി-ഉണ്ണി ചോദിച്ചു.

മോനേ അതു പറയണമെങ്കില്‍ വ്യാസന്‍ പാഞ്ചാലരജാവിനോടു പറഞ്ഞ കഥ കേള്‍ക്കണം. പണ്ട് നാളായണി എന്നൊരു സ്ത്രീ ഒരു മുനിയുടെ പത്നിയായിരുന്നു. അവള്‍ക്കു വിഷയസുഖങ്ങളില്‍ തൃപ്തി വരാഞ്ഞ് മുനി അവളോട് പരമശിവനേ തപസ്സു ചെയ്താല്‍ നിനക്ക് ഇഷ്ടമുള്ള ഭര്‍ത്താവിനേ ലഭിക്കുമെന്ന് പറഞ്ഞിട്ട് സ്ഥലംവിട്ടു.

അവള്‍ പരമശിവനേ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. ശിവന്‍ മുന്നില്‍ വന്നു നിന്നതു കണ്ട് സംഭ്രമത്തോടു കൂടി നിന്ന അവളോട് ഭഗവാന്‍ ചോദിച്ചു-

എന്താണു മകളേ നിനക്കു വേണ്ടത്.

വെപ്രാളത്തില്‍ അവള്‍ “എനിക്കു ഭര്‍ത്തവിനേ വേണം“ എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം--എന്ന് അഞ്ചു തവണ പറഞ്ഞു.

തഥാസ്തു -നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും-എന്ന് ശിവന്‍ അനുഗ്രഹിച്ചു.

അയ്യോ എനിക്ക് ഒരു ഭര്‍ത്താവു മതി-നാളായണി പറഞ്ഞു.

ഇനി പറഞ്ഞിട്ടു കാര്യമില്ല-ശിവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു. നീ ചോദിച്ചു-ഞാന്‍ തന്നു.

അതു തെറ്റല്ലേ ഭഗവാനേ--നാളായണി കരഞ്ഞുകൊണ്ടു ചോദിച്ചു.

അല്ല മകളേ -നിനക്ക് ഒരാളേ തന്നെ അഞ്ചു രൂപത്തില്‍ തരാന്‍ ഏര്‍പ്പാടാക്കാം. നീ ചെന്ന് ആ ഇന്ദ്രനേ വിളിച്ചു കൊണ്ടുവാ.

അദ്ദേഹം അങ്ങു സ്വര്‍ഗ്ഗത്തിലല്ലേ? അതുമല്ല ഞാന്‍ ചെന്നു വിളിച്ചാല്‍ അദ്ദേഹം വരുമോ?

അല്ല മകളേ -ഇന്ദ്രന്‍ ഇപ്പോള്‍ ഭൂമിയില്‍ ഉണ്ട്. നൈമിശാരണ്യത്തില്‍. നമ്മുടെ ധര്‍മ്മരാജാവ് അവിടെ ഒരു യാഗം നടത്തുന്നു. അതു മുടക്കി അദ്ദേഹത്തേ തിരിച്ചു കൊണ്ടു പോകാന്‍ അവിടെ എത്തിയിട്ടുണ്ട്. പിന്നെ നിന്നേപ്പോലെ ഒരു അതിസുന്ദരി വിചാരിച്ചാല്‍ ഇന്ദ്രനേ കൊണ്ടുവരാന്‍ പറ്റില്ലേ. നിനക്ക് പുള്ളിയുടെ സ്വഭാവം അറിയില്ലേ. സൂക്ഷിക്കണം. ഭഗവാ‍ന്‍ പറഞ്ഞു.

നാളായണി നൈമിശാരണ്യത്തില്‍ ചെന്ന് ഗംഗയിലിറങ്ങി മുട്ടോളം വെള്ളത്തില്‍ കുനിഞ്ഞുനിന്നു-ഇന്ദ്രനു കാണാന്‍ പാകത്തില്‍. അവളുടെ കണ്ണില്‍ നിന്നു വെള്ളത്തില്‍ വീഴുന്ന കണ്ണുനീര്‍ ചുവന്ന താമര പുഷ്പങ്ങളായി ജലത്തില്‍ പൊങ്ങിനിന്നു.

ഇന്ദ്രന്‍ ഇതുകണ്ട് അറിയാതെ അവളുടെ അടുത്തെത്തി. അവളെകണ്ട് അദ്ദേഹത്തിന് ഉടനേ അവളേ ഭാര്യ ആക്കണം. അവള്‍ അരാണെന്നു ചോദിച്ചിട്ട് --താന്‍ ദേവേന്ദ്രനാണെന്നും തന്റെകൂടെ സ്വര്‍ഗ്ഗത്തില്‍ വന്നാല്‍ പരമസുഖമാണെന്നും മറ്റും സാധാരണ സിനിമയില്‍ കാണുന്ന ഡയലോഗുകള്‍ കാച്ചി. യമധര്‍മ്മന്‍ യാഗം നടത്തുന്നതു കൊണ്ട് ഭൂമിയില്‍ മരണമില്ലാതായെന്നും അത് അവസാനിപ്പിച്ച് അദ്ദേഹത്തേ കര്‍മ്മ നിരതനാക്കാനാണ് താന്‍ ഭൂമിയില്‍ വന്നതെന്നും ആ കാര്യമെല്ലാം ഭംഗിയായി തിര്‍ന്നെന്നും താന്‍ തിരിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പൊവുകയാണെന്നും, അവളും കൂടി വരുന്നെങ്കില്‍ തന്റെ ജന്മസാഫല്യം വരുമെന്നും മറ്റും മറ്റും പ്രസംഗിച്ചു.

അവളോ കള്ളക്കണ്ണുകൊണ്ട് ഇന്ദ്രനേ ഒന്നു നോക്കിയിട്ട് പതുക്കെ നടന്നു--പരമശിവന്‍ പറഞ്ഞ സ്ഥലത്തേക്ക്. കുറേ നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കും-ഇന്ദ്രനേ കണ്ടു നാണിച്ചിട്ടെന്നപോലെ ഒന്നു മന്ദഹസിച്ചിട്ട് വീണ്ടും നടക്കും. കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടെന്നപോലെ ഇന്ദ്രന്‍ പുറകേ. അങ്ങനെ അവര്‍ ശിവന്റെ അടുത്തെത്തി.

ശിവനും പാര്‍വതിയും കൂടി ഒരു പണക്കാരന്റേയും അയാളുടെ ഇഷ്ടക്കാരിയുടേയും വേഷത്തില്‍ അവിടിരുന്ന് പകിട കളിക്കുകയാണ്.

നിങ്ങള്‍ പകിട കളി കണ്ടിട്ടുണ്ടോ. ഒരാള്‍ മുട്ടുകുത്തി നിന്ന് പകിട കൈയ്യിലെടുത്ത് “പകിട പകിട പകിട പകിട പന്ത്രണ്ടു വീഴെടാ” എന്നും പറഞ്ഞു പകിട ഉരുട്ടും--വേറേ അഞ്ചാറുപേര്‍ കാലിന്റെ വിരല്‍ മാത്രം താഴെ ഉറപ്പിച്ച് രണ്ടു കൈയ്യും എളിയില്‍ ഊന്നി കുത്തിയിരുന്ന് കൊക്ക് മീനേ പിടിക്കാന്‍ പോകുന്ന ശ്രദ്ധയോടെ അതില്‍ കണ്ണും നട്ടിരിക്കും.

അടുത്തയാള്‍ പകിട എറിയുമ്പോഴും ഇത് ആവര്‍ത്തിക്കും. ഇന്ദ്രനും നാളായണിയും വന്നപ്പോള്‍ പാര്‍വതീദേവി ‘ എട്ട് എട്ട് എട്ടെട്ട്-എട്ടു വീഴെടാ’ എന്നു പറഞ്ഞ് പകിട ഉരുട്ടുന്നു. ഇന്ദ്രനേ കണ്ടിട്ട് ഒരു മൈന്‍ഡും ഇല്ല. പൊങ്ങച്ചക്കാരനാണല്ലോ ഇന്ദ്രന്‍ . പോരെങ്കില്‍ കൂടെ ഒരു സുന്ദരിപ്പെണ്ണും .

തന്റെ പവ്വറു കാണിക്കാ‍ന്‍ പകിട കളിക്കാരേ ഒന്നു വെരുട്ടാന്‍ തന്നെ തീരുമാനിച്ചു.

എന്താടാ- ഇന്ദ്രന്‍ ചോദിച്ചു. ഈ നാടിന്റെ അധിപതി വന്നാല്‍ ഒന്നെണീറ്റു നില്‍കണമെന്നു പോലും അറിയാന്‍ വയ്യേ. ഈ ഞാനാരെന്നറിയാമോ-കിഴക്കു ദിക്കിന്റെ അധിപന്‍ -മഹാ ശക്തരായിരുന്ന ജംഭാസുരനേയും, വൃത്രാസുരനേയും മറ്റും മറ്റും വധിച്ച പരാക്രമി-ആ ഞാന്‍ വന്നിട്ട് കണ്ടഭാവമില്ലാതെ ഇരുന്നു കളിക്കുന്നോ-കൂടെ ഒരു സുന്ദരിപ്പെണ്ണുള്ളവളേ കാ‍ണിക്കാനായിരിക്കും--പരമ ശിവന്‍ പോലും എന്നേ ബഹുമാനിക്കും-ച്ഛീ- എഴുനേല്‍ക്കടാ.

പരമശിവന്‍ തല ഉയര്‍ത്തി ഇന്ദ്രനേ ഒന്നു കടാക്ഷിച്ചു. ഇന്ദ്രന്‍ നിന്നനിലയില്‍ മരവിച്ചു പോയി. വജ്രായുധം കൈയ്യില്‍ നിന്നും താഴെ വീണു. കൈയ്യും കാലും അനക്കാന്‍ വയ്യാതെ മരപ്പാവപോലെ അവിടെനിന്നു.

എവിടെ നന്ദികേശ്വരന്‍ ഭഗവാന്‍ ഗര്‍ജ്ജിച്ചു. വീരഭദ്രനേ വിളി. ഈ മൂഢനേ പിടിച്ചു കെട്ട്. പണ്ട് ഇതുപോലെ അഹങ്കാരം കാണിച്ച നാല് ഇന്ദ്രന്മാരേ പൂട്ടിയിട്ടിരിക്കുന്ന ആ ഗുഹയില്‍ തന്നെ ഇവനേയും കൊണ്ടിട്.

വീരഭദ്രനും ഭൂതഗണങ്ങളും കൂടി വന്ന് ഇന്ദ്രനേ പിടിച്ചു കെട്ടി വലിച്ച് ഒരു ഗുഹയുടെ അടുത്തു കൊണ്ടുപോയി. ഗുഹ തുറന്നപ്പോള്‍ പട്ടിണി കിടന്നു മെലിഞ്ഞ നാലിന്ദ്രന്മാര്‍ അതില്‍ കിടക്കുന്നു.

ഇവനേയും അതിലിട്ടേരെ- പരമശിവന്‍ കല്പിച്ചു.

ഇന്ദ്രന്‍ പരമശിവനേ സ്തുതിച്ചു. ആളറിയാതെ പറ്റിപ്പോയതാണെന്നും മറ്റും പറഞ്ഞ് മാപ്പപേക്ഷിച്ചു.

പരമശിവന്‍ പറഞ്ഞു. ശരി. ഞാന്‍ നിങ്ങള്‍ക്ക് ഒരു ശിക്ഷ വിധിക്കുന്നു. നിങ്ങള്‍ അഞ്ചുപേരും ഭൂമിയില്‍ ചെന്നു ജനിക്കണം. ഇവള്‍-നാളായണി- പാഞ്ചാല രാജാവിന്റെ പുത്രിയായി വന്നു ജനിക്കും . നിങ്ങള്‍ അഞ്ചുപേരും കൂടി ഇവളേ വിവാഹം കഴിക്കണം. ഒരു പുരുഷാ‍യുസ്സ് ഇവളോടുകൂടി ജീവിച്ച് ഭൂഭാരവും തീര്‍ത്താല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം. ഉം എല്ലവരും സ്ഥലം വിട്.

ഭഗവാനേ-ഇന്ദ്രന്‍ വിളിച്ചു. ഒരപേക്ഷയുണ്ട്. ഞങ്ങളുടെ ജനയിതാക്കള്‍ ദേവന്മാരാകാന്‍ അനുഗ്രഹിക്കണം.

ശരി പരമശിവന്‍ പറഞ്ഞു-നിങ്ങളുടെ പിതാക്കന്മാര്‍ ദേവന്മാരായിരിക്കും. ഭഗവാ‍ന്‍ മറഞ്ഞു.

നാളായണി യോഗാഗ്നിയില്‍ ദഹിച്ചു. അവളാ‍ണ് ഭവാന്റെ പുത്രിയായി ജനിച്ച ഈ ദ്രൌപതി. ആ അഞ്ചിന്ദ്രന്മാരാണ് ഈ പാണ്ഡവര്‍. ഇവളേ ഇവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കണമെന്നതു ദൈവ നിശ്ചയമാണ്. ഒട്ടും സംശയം വേണ്ടാ. വ്യാസഭഗവാന്‍ കഥ പറഞ്ഞവസനിപ്പിച്ചു.

Comments (0)