കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്

അങ്ങനെ പരമശിവനും കൈവെടിഞ്ഞ ഗയന്‍ ദു:ഖിച്ച് വീട്ടില്‍ പോയിരുന്നു. നമ്മുടെ ദേവലോകം ന്യൂസ്സ് റിപ്പോര്‍ട്ടര്‍ വിവരം അറിഞ്ഞ് ഗയനേ തിരക്കി നടക്കുകയാണ്. അവസാനം വീട്ടില്‍ ചെന്നു കണ്ടുപിടിച്ചു. ഗയന്‍ നാരദരേ നമസ്കരിച്ച് വിവരം പറഞ്ഞു. ഇന്ദ്രനും, ബ്രഹ്മാവും, പരമശിവനും ഉപേക്ഷിച്ച കാര്യം കേട്ടപ്പോള്‍ നാരദര്‍ പറഞ്ഞു.
നാരദര്‍:- ഇത്രേയുള്ളോ-അവരു പോകാന്‍ പറ. ഞാനൊരു വിദ്യ പറഞ്ഞു തരാം. തനിക്കു രക്ഷപെടാന്‍ ഒരേ ഒരു വഴി. കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്
ഗയന്‍:- പറയൂ ഭഗവാനേ എന്താണ്.
നാരദര്‍:- നീ നേരേ ദ്വൈതവനത്തിലേക്കു ചെല്ല്. അവിടെ പാണ്ഡവന്മാര്‍ വനവാസം അനുഷ്ടിക്കുന്നുണ്ട്. നേരേ ധര്‍മ്മപുത്രരേ കാണണം. അദ്ദേഹത്തിന്റെ കാലേല്‍ കേറി കെട്ടി അങ്ങു പിടിക്കണം--എന്നേ രക്ഷിക്കണേ എന്നു നിലവിളിച്ചു കൊണ്ട്. കാര്യം ചോദിച്ചാല്‍ പറയരുത്. രക്ഷിക്കാമെന്നു സത്യം ചെയ്യിച്ചതിനു ശേഷമേ കാര്യം പറയാവൂ. പിന്നെ നിന്റെ കാര്യം അവരു നൊക്കിക്കൊള്ളും. ഒരു കാര്യം പ്രത്യേകം ഓര്‍ത്തോണം--സത്യം ചെയ്തു കഴിയാതെ കാര്യം പറയരുത്. ഗുഡ് ലക്ക്. നാരദര്‍ നേരെ ദ്വാ‍രകയിലേക്ക് വച്ചുപിടിച്ചു.

എന്നിട്ട് ഗയന്‍ ധര്‍മ്മപിത്രരേ കണ്ടോ-ആതിര ചോദിച്ചു. പിന്നേ-ചെന്നൊറ്റ പിടുത്തം-കാലില്‍. അവസാനം ധര്‍മ്മപുത്രര്‍ സത്യം ചെയ്തു. ഗയന്‍ കാര്യം പറഞ്ഞു. ഉടന്‍ ഭീമന്‍ പറഞ്ഞു-- കള്ളനേ ഇപ്പോള്‍ തന്നെ പിടിച്ച് കൃഷ്ണനേഏല്പിക്കാം. അദ്ദേഹം ഇവനേ നോക്കി നടക്കുവാരിക്കും. വാടാഇവിടെ. ധര്‍മ്മ പുത്രരും, അര്‍ജ്ജുനനും ചെന്ന് തടസ്സം പിടിച്ചു. അഭയാര്‍ത്ഥികളേ ഉപേക്ഷിക്കുന്നത് രാജധര്‍മ്മമല്ലെന്നും മറ്റും പറഞ്ഞ്--ഒരു ദീര്‍ഘ നിശ്വാസത്തോടു കൂടി--എന്തു ചെയ്യാം--കാലക്കേട്-വരുന്നതനുഭവിക്കാം--അവര്‍ മുറിയില്‍ കയറി കതകടച്ചിരുന്നു.

നാരദരോ--ദ്വാരകയില്‍ എത്തി. കൃഷ്ണന്‍ അദ്ദേഹത്തെആദരിച്ചിരുത്തി. ഗയന്റെ കാര്യമെല്ലാം പറഞ്ഞ്-അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയാമോ എന്നു ചോദിച്ചു. കൊള്ളാം-അറിയാമോ എന്ന്-
പാണ്ഡവരോടും ദ്വൈത വനത്തില്‍
താണ്ഡവമാടിവസിക്കുന്നവനുംഅവനേ രക്ഷിച്ചു കൊള്ളാമെന്ന് പാണ്ഡവന്മാര്‍ ഉറപ്പുകൊടുത്തു. കൃഷ്ണന്‍ ഒന്നു ഞെട്ടി. എന്ത് പാണ്ഡവരോ--എനിക്കെതിരായിട്ടോ? അദ്ദേഹം ചോദിച്ചു. അല്ലെങ്കിലും അര്‍ജ്ജുനന് കുറച്ചഹംകാരം കൂടുതലാ--പാശുപതം പരമശിവന്‍ കൊടുത്തതിനു ശേഷം. അല്ലെങ്കില്‍ നമ്മളോട് എതിരിടാന്‍ നോക്കുമോ? നാരദര്‍ എരി കൂട്ടിക്കൊടുത്തു. ങ്ഹാ-വിധി അങ്ങനാണെങ്കില്‍ നമ്മളെന്ത് ചെയ്യും-കൃഷ്ണന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. നാരദര്‍ അവിടെനിന്നും ബലഭദ്രരാമന്റെ അടുത്തെത്തി.
നാരദര്‍:- അറിഞ്ഞില്ലേ-നമ്മുടെ കൃഷ്ണനെതിരായിട്ട് പാണ്ഡവര്‍ ഗയനേ രക്ഷിക്കാ‍മെന്ന് ഏറ്റത്.
ബലഭദ്രര്‍:- ഞാനന്നേ പറഞ്ഞതാ നമ്മുടെ സുഭദ്രയേ ദുര്യോധനന് കൊടുക്കാമെന്ന്. സമ്മതിക്കത്തില്ല. അനുഭവിക്കട്ടെ.
നാരദര്‍:- എന്നാലും- നമ്മുടെ കൃഷ്ണന്‍. ഇപ്പോള്‍ അവരെല്ലാം ഒന്നായി. ദുര്യോധനാദികളേയ്--അവരും പാണ്ഡവരുടെ കൂടെ ചേര്‍ന്നു. നമ്മളേ എതിര്‍ക്കാന്‍.
ബലഭദ്രര്‍:- (കോപത്തോടെ) അതു ഞാന്‍ നൊക്കിക്കൊള്ളാം. അദ്ദേഹം അകത്തേക്കു പോയി.
നാരദനു സന്തോഷമായി. ഒരുഗ്രന്‍ യുദ്ധം മനസ്സില്‍ കണ്ടു. ഇനി അതൊന്നു കൊഴുപ്പിക്കണം. എതായാലും കൃഷ്ണനും അര്‍ജ്ജുനനും ഒന്നും സംഭവിക്കില്ല. ഫ്രീയായിട്ട് ഒരു യുദ്ധം-ഹാ. അദ്ദേഹം ദുര്യോധനനേ കാണാന്‍ പോയി. ഇനി ദുര്യോധനനേ ആപ്പിലാക്കണം.

അപ്പോള്‍ സുഭദ്ര കൃഷ്ണന്റെ അടുത്തു ചെന്നു. സുഭദ്രയും കൃഷ്ണനും തമ്മിലുണ്ടായ സംഭാഷണം കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ പറയാം-
അംബുജ ദളനയനാ വാ‍സുദേവാ കൃഷ്ണാ--നിര്‍മ്മലഗുണ നിലയാ കേട്ടാലും നീ
സാരസാക്ഷാ ഗയ തന്നേ നല്‍കയില്ലാ--ഇന്നു നായകനാം പാര്‍ത്ഥനതു ശങ്കിക്കേണ്ടാ
വിക്രമ ജലധിയാകും ചക്രപാണേ കൃഷ്ണാ--ശക്രസൂനു തന്നേ വധം ചെയ്തിടൊല്ലേ
ഇങ്ങനെ നീ കോപിച്ചെന്നാ‍ലെങ്ങിനെയാ--ണെന്റെ മംഗല്യമാം സൂത്രഹാനി ഭംഗിയെന്നോ
ഉല്പലാക്ഷിമാര്‍ തൊഴുന്ന മല്‍ഭഗിനീ--ദൈവ കല്പിതമങ്ങനെയെന്നാലെന്തു ചെയ്യും
മല്‍ സഖനാണര്‍ജ്ജുനനെന്നൊക്കെയുണ്ടു കേളി--ഇക്കാലമിതിങ്ങനെയും വന്നു കൂടി
നാരായണനേവമുള്ളൊരാധിയോടും കൂടി --സീരായുധന്‍ തന്റെ മുമ്പില്‍ ചെന്ന നേരം--

ബലഭദ്രന്‍ ദേഷ്യത്തിലിരിക്കുകയാണ്. സദാ ആളു ഫിറ്റാണ്. അന്നു ദേഷ്യം വന്ന് കുറേ കൂടിപ്പോയെന്നു മാത്രം. മദ്യപനികള്‍ അങ്ങിനെയാണല്ലോ--ഇന്നലെക്കുടിച്ചതെന്തിനാ-അമ്മായിഅമ്മ ഒന്നു വീണു-അതിന്റെ സങ്കടം സഹിക്കാന്‍ വയ്യാഞ്ഞിട്ട്--ഇന്നോ--ഇന്ന് മോന് പ്രമോഷന്‍ കിട്ടി--അതൊന്നാഘോഷിക്കണ്ടാ‍യോ--അതു കഴിഞ്ഞില്ലേ ഇപ്പോള്‍ ഈകുടിക്കുന്നതോ-- ഒരു രസവുമില്ലന്നേ-ഒന്നും ചെയ്യാ‍നില്ല--അതു പോട്ടെ മിനിഞ്ഞാന്നോ--അതോ അത് ആകിഴങ്ങന്‍ പപ്പു ചീത്ത വിളിച്ചു--അവനേ തിരിച്ചു ചീത്ത വിളിക്കണമെങ്കില്‍ ഒന്നു മിനുങ്ങണ്ടേ--ഇങ്ങനെ എന്തു സംഭവിച്ചാലും- ഒന്നും സംഭവിച്ചില്ലെങ്കിലും അത് അവര്‍ക്കു കുടിക്കാന്‍ കാരണമാണ്.
ബലഭദ്രന്‍:- നീ അറിഞ്ഞില്ലേ- പാണ്ഡവരും, കൌരവരും കൂടി നമുക്കെതിരായെന്ന്.
കൃഷ്ണന്‍ :- ഒരു ദീര്‍ഘ നിശ്വാസത്തോടെ-എന്തു ചെയ്യാം ചേട്ടാ-ഒക്കെ വിധി.
ബലഭദ്രര്‍:- അവരേ എന്തായാലും ഒരു പാഠം പഠിപ്പിക്കണം. നീ ഒരുങ്ങിക്കോ.

നാരദര്‍ ദുര്യോധനന്റെ അടുത്തെത്തി. ദുരോധനന്റെ പൂജയൊക്കെ കഴിഞ്ഞ്--
നാരദര്‍:- അറിഞ്ഞില്ലേ കൃഷ്ണനും കൂട്ടരും കൂടി നമ്മടെ പാ‍ണ്ഡവന്മാരേ ആക്രമിക്കാന്‍ ഒരുങ്ങുന്നു.
ദുര്യോധനന്‍:- ഹേയ് അതു വെറുതേ-അവരിപ്പോള്‍ അളിയന്മാരുമായില്ലേ. ആല്ലേല്‍ തന്നെ കൃഷ്ണനും അര്‍ജ്ജുനനും വലുഅ അസ്മാദികളല്ലേ.
നാരദര്‍:- അതൊക്കെ പണ്ട്. ഇപ്പോള്‍ കൃഷ്ണന്‍ കൊല്ലുമെന്ന് പറഞ്ഞ ഗയന്‍ എന്നൊരു ഗന്ധര്‍വനേ അര്‍ജ്ജുനന്‍ രക്ഷിക്കാമെന്ന് ഏറ്റിരിക്കുകയല്ലേ. നമുക്കു പാണ്ഡവരുടെ കൂടെ നില്‍ക്കണം.
ദുര്യോധനന്‍:- നടക്കത്തില്ല. അവരു തമ്മില്‍ തല്ലി ചാകട്ടെ. നമുക്കെന്താ?
നാരദര്‍:- അങ്ങനല്ല. നമ്മളും കൂടി അവരേ സഹായിച്ചാല്‍, അവരുതമ്മിലുള്ള ശത്രുത കൂടും. പിന്നെ നിങ്ങളേ അവര്‍ ഗന്ധര്‍വന്റെ പിടിയില്‍ നിന്നും രക്ഷിച്ചില്ലേ. അങ്ങനെ ചക്കാത്തില്‍ സഹായിച്ചെന്നു പറഞ്ഞ് പാണ്ഡവര്‍ വല്യ ആളാകണ്ടാ. ഗന്ധര്‍വന്മാര്‍ക്കും സന്തോഷം. പിന്നെ ഇതിനൊക്കെ പുറമേ--
ജയിച്ചു പാണ്ഡവരെങ്കില്‍, തുണച്ചുവെന്നതും വന്നു
നശിച്ചു പാണ്ഡവരെങ്കില്‍ നമുക്കു സൊല്ലയും തീര്‍ന്നു--എന്തായാലും ഗുണം നമുക്കാ.

അതു ശരിയാ-ദുര്യോധനന്റെ വക്രബുദ്ധി ഉണര്‍ന്നു. അയാള്‍ നാരദന്റെ വലയില്‍ വീണു.

നാരദര്‍ നേരേ ദ്വൈതവനത്തില്‍ ചെന്നു. യുദ്ധം ഉറപ്പിക്കണമല്ലോ. ദു:ഖിച്ചു കഴിയുന്ന പാണ്ഡവരോടു പറഞ്ഞു. നമ്മളെന്തിനാ വെറുതേ വല്ലവര്‍ക്കും വേണ്ടി കൃഷ്ണനോടു ശണ്ഠക്കൊരുങ്ങുന്നത്. ഗയനേ അങ്ങു കൃഷ്ണനു കൊടുത്തേരെ. അവന്‍ നമ്മളേ പറ്റിച്ചതല്ലേ. നേരത്തേ കാര്യം പറയാതെ. അതു ഞാനപ്പഴേ പറഞ്ഞതാ--ഭീമന്‍ പറഞ്ഞു.
എന്തു വന്നാലും നമ്മള്‍ ശരണാഗതരേ ഉപേക്ഷിക്കില്ല ഉണ്ണീ-അതുക്ഷത്രിയ ധര്‍മ്മമല്ല. ധര്‍മ്മപുത്രര്‍ തീര്‍ത്തു പറഞ്ഞു. നാരദനു സന്തോഷമായി--യുദ്ധം ഉറപ്പായല്ലോ.

അങ്ങനെ യുദ്ധം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കൌരവപ്പടയും എത്തി. ഇതുകൂടി കണ്ടപ്പോള്‍ ബലരാമന് ക്രോധം വര്‍ദ്ധിച്ചു. ഉഗ്ര കോപത്തോടുകൂടി അദ്ദേഹം കൌരവപ്പടയേ മുടിച്ചു തുടങ്ങി. കൃഷ്ണനും അര്‍ജ്ജുനനുമായി ഏറ്റുമുട്ടി. സാധാരണ ആയുധങ്ങളൊന്നും ഫലിക്കാതായപ്പോള്‍ കൃഷ്ണന്‍ സുദര്‍ശ്ശന ചക്രം പ്രയോഗിച്ചു--മറ്റു നിവര്‍ത്തിയില്ലാതെ അര്‍ജ്ജുനന്‍ പാശുപതാസ്ത്രം പ്രയോഗിച്ചു.
ചക്രാസ്ത്രങ്ങളടുത്തിടചേര്‍ന്നാ-
ലിക്കാണായ പ്രപച്ചം നാസ്തി. അതാ അതിനു രണ്ടിനും നടുവില്‍ ഭഗവാന്‍ വ്യാസനും-ബ്രഹ്മാവും പ്രത്യക്ഷരാകുന്നു. അസ്ത്രങ്ങള്‍ ഉപസംഹരിക്കാന്‍ രണ്ടുപേരോടും അവര്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനനുടന്‍ തന്നെ അനുസരിച്ചു. ഗയനേ കിട്ടാതെ പറ്റില്ലെന്നു കൃഷ്ണന്‍ വാശിപിടിച്ചു. ഞാന്‍ ഗയനേ തരാം-ബ്രഹ്മാവ് ഉറപ്പുനല്‍കി. കൃഷ്ണനും അസ്ത്രം ഉപസംഹരിച്ചു. അപ്പൂപ്പാ ഒരു സംശയം--ശ്യാമാണ്-- വിട്ട ആയുധം തിരിച്ചു വിളിക്കാന്‍ പറ്റുമോ? വെരി ഗുഡ് മോനെ-പറ്റും-പക്ഷേ എല്ലാര്‍ക്കും പറ്റത്തില്ല. നേരായ മര്‍ഗ്ഗത്തില്‍ തപസ്സു ചെയ്ത് നേടിയതാണെങ്കില്‍ അതിന്റെ നിയന്ത്രണം ഉടമസ്ഥന്റെ കൈയ്യിലാണ്. അല്ലെങ്കില്‍ നമ്മള്‍ തെരഞ്ഞെടുത്തു വിടുന്ന എം.എല്‍.. മാരേയും എം.പി. മാരേയും പോലെ അത് അതിന്റെ തോന്നിയപോലെ ചെയ്യും-- കേട്ടിട്ടില്ലേ അശ്വത്ഥാമാവിന്റെ കഥ. അതു പിന്നെ മതി അപ്പൂപ്പാ ആദ്യം ഇതു കഴിയട്ടെ--ആതിര പറഞ്ഞു.

ശരി. ബ്രഹ്മാവ് ഷര്‍മ്മപുത്രരോടു പറഞ്ഞു. ഗയനേ എന്റെ കൈയ്യില്‍ തരൂ. എന്നിട്ട് അഞ്ചു നിമിഷം കണ്ണടയ്ക്കൂ. ഞാന്‍ അതു പോലെ തിരിച്ചു തരാം. പറഞ്ഞതു ബ്രഹ്മാവല്ലേ--ധര്‍മ്മപുത്രര്‍ ഗയനെ കൊടുത്തിട്ടു കണ്ണടച്ചു. ബ്രഹ്മാവ് ഗയനേ കൃഷ്ണന്റെ കൈയ്യില്‍ കൊടുത്തു. കൃഷ്ണന്‍ ചക്രം കൊണ്ട് ഗയന്റെ കഴുത്തറത്തു-നിലത്തിട്ട് ഒന്നുരുട്ടി. ഒന്നു ചിരിച്ചു--ബ്രഹ്മാവ് തല എടുത്ത് ഗയന്റെ പിടലിയില്‍ ഉറപ്പിച്ചു-ജീവനും ഇട്ടു--ബ്രഹ്മാവു വിചാരിച്ചാലാണോ ആയുസ്സിനു പഞ്ഞം--രാമിന്റെ കമന്റ്.
ധര്‍മ്മപുത്രരോടു കണ്ണുതുറക്കാന്‍ പറഞ്ഞു. അതാ ഗയന്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. എല്ലാം ശുഭം. പക്ഷേ ഒരു കൂട്ടര്‍ വളിച്ചു പുളിച്ച് നില്‍ക്കുന്നു. ആ‍രാ-ദുര്യോധനാദികള്‍-കുറെ പടയാളികള്‍ നഷ്ടപ്പെട്ടതു മിച്ചം. ഒരു ലാഭം മാത്രം-കൃഷ്ണന്റെയും, ബലഭദ്രരാമന്റേയും ക്രോധം.

Comments (0)