പ്രതാപസിംഹന്‍ -മൂന്ന്

അയ്യോ അമ്മേ കാട്ടുപൂച്ച! ഒരു നിലവിളി.

എന്തവാ അപ്പൂപ്പാ ഈ പേടിപ്പിക്കുന്നത്-ആതിര ചോദിച്ചു.

അതേ മോളേ പ്രതാപസിംഹന്റെ മൂന്നു വയസ്സുള്ള മകളുടെ പേടിച്ചുള്ള കരച്ചിലാണ് കേട്ടത്.. ഭാര്യയും , മകനും മകളുമായി അദ്ദേഹം കാട്ടില്‍ താമസിക്കുകയാണല്ലോ.

സാമന്തന്മാരുമായി അക്ബറെ തോല്പിക്കുന്നതിനു വേണ്ടിയുള്ള പ്ലാനും പദ്ധതിയും ദിവസവും ചര്‍ച്ച ചെയ്യുമെങ്കിലും ഒരിടത്തും എത്തുന്നില്ല. സഹായികള്‍ കുറയുന്നു. ശമ്പളം കിട്ടാത്തതുകൊണ്ട് യോദ്ധാക്കളും ഉപേക്ഷിച്ചു തുടങ്ങി. ദേശസ്നേഹം കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ശക്തസിംഹന്റെ വിവരവും ഇല്ല. ആകെപ്പാടേ നിരാശ ബാധിച്ചു തുടങ്ങി.
അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഒരു ദിവസം മേല്പറഞ്ഞ സംഭവം നടക്കുന്നത്. ഭീലന്മാര്‍ കൊണ്ടുകൊടുത്ത ഏതോ കിഴങ്ങു പുഴുങ്ങി മകള്‍ക്ക് കൊടുത്തിട്ട് അമ്മ വെള്ളമെടുക്കാന്‍ പോയതാണ്. ഒരു കാട്ടുപൂച്ച വന്ന് കുഞ്ഞിനേ തള്ളിയിട്ട് കിഴങ്ങും കൊണ്ടു കടന്നു. നിലവിളി കേട്ട് ഓടിവന്ന അമ്മ കാണുന്നത് നിലത്തുവീണു കിടന്ന് വിറയ്ക്കുന്ന മകളേയാണ്. പാവം ആ അമ്മ എന്തു ചെയ്യും! സഹായത്തിന് ആകെയുള്ളത് ഒരു ഭീലപ്പെണ്‍കുട്ടിയാണ്. ആണുങ്ങളെല്ലാം യുദ്ധകാര്യത്തിനു നടക്കുകയാണ്.

കുഞ്ഞിനേ ഒരു ചാക്കില്‍ കിടത്തി ആ അമ്മ കൂട്ടിരുന്നു. ഭയം കൊണ്ടോ എന്തൊ കുഞ്ഞിന് ഭയങ്കര പനി. ശരിക്കുള്ള ആഹാരമില്ലാ‍തെ ക്ഷീണിച്ചിരുന്ന കുഞ്ഞിന് പനിയും കൂടി വന്നതോടുകൂടി പിച്ചും പേയും പറയാന്‍ തുടങ്ങി. വൈകിട്ടു പ്രതാപസിംഹന്‍ വന്നപ്പോഴേയ്ക്കും ഒരു നേരിയ ശ്വാസം മാത്രം. ഭീലവൈദ്യന്മാരൊക്കെ വന്നു പരിശൊധിച്ചു. പക്ഷേ രാത്രിയായപ്പോഴേക്കും കുട്ടി പരലോകം പ്രാപിച്ചു.

ഇതുകൂടി ആയപ്പോഴേക്കും പ്രതാപന്‍ ശരിക്കും തളര്‍ന്നുപോയി. ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം അക്ബറുമായി സന്ധിക്കു തയ്യാറായി.
മാളികകളിലിരുന്ന് സര്‍വ്വ സൌഭാഗ്യങളും അനുഭവിച്ചുകൊണ്ട് പ്രതാപന്റെ ദേശഭക്തിയേയും ത്യാഗത്തേയും കുറിച്ച് വാ‍ഴ്താന്‍ ഒരു പ്രയാസവുമില്ല. നമ്മുടെ നേതക്കന്മാര്‍ പറയുന്നതു കേട്ടിട്ടില്ലേ- എന്തു വിലകൊടുത്തും ഇതിനേ ചെറുക്കും--എന്നൊക്കെ--എതുവിലയാ‍ണ് ഇവര്‍ കൊടുക്കുന്നത്--കുറേ പാവപ്പെട്ടവരുടെ ജീവന്‍ --ഏതെങ്കിലും നേതാവിന്, അടി കൊള്ളുകയോ വേടി കൊള്ളുകയോ ചെയ്തിട്ടുണ്ടോ- പണ്ട്--

അന്ന് നേതാക്കള്‍ക്ക് സത്യസന്ധതയുണ്ടായിരുന്നു. പോട്ടെ.

പ്രതാപസിംഹന്റെ കത്തിന്റെ കാര്യമറിഞ്ഞ രജപുത്രസമൂഹം ഇടിവെട്ടേറ്റപോലായി. ആരും വിശ്വസിച്ചില്ല. അദ്ദേഹത്തേ അപമാനിക്കാനുള്ള അക്ബറുടെ തന്ത്രമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സഹായ വഗ്ദാനങ്ങളുമായി അവര്‍ പ്രതാപനേ സമീപിച്ചു.

അക്ബ്ബറുടെ സദസ്സോ. ഒരു കാലത്തും പ്രതാപന്‍ ഇങ്ങനൊരു കത്തയയ്ക്കത്തില്ലെന്നും യുദ്ധത്തിനു തയ്യറെടുക്കാന്‍ സമയം കിട്ടാനുള്ള ഒരു തന്ത്രമാണെന്നും അവര്‍ വാദിച്ചു. ഭൂരിപക്ഷവും രജപുത്രരാണ് അക്ബറുടെ സദസ്യര്‍. രഹസ്യമായി പ്രതാപനേക്കുറിച്ച് അഭിമാനം കൊണ്ടിരുന്നവര്‍. തങ്ങളുടെ നാണക്കേടില്‍ നിന്ന് പ്രതാപസിംഹന്‍ എന്നെങ്കിലും മോചിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നവര്‍.

രഹസ്യമായി അവരും സഹായം വഗ്ദാനം ചെയ്തു.

നമ്മുടെ കവി പ്രത്ഥ്വീരാജനോ-അക്ബറിന്റെ സഭയില്‍നിന്ന് പുറത്തുവന്ന് കവിതയിലൂടെ മുഗള്‍ ഭരണത്തേ വിമര്‍ശ്ശിച്ചു. പ്രതാപന് നേരിട്ട് കത്തെഴുതി. തനിക്കു പറ്റിയ ദുരന്തത്തേക്കുറിച്ച് കവിത എഴുതി പ്രചരിപ്പിച്ചു.

എന്തിനു പറയുന്നു. പ്രതാപന്റെ കത്ത് രജപുത്രസമൂഹത്തിന് ഒരു മൃതസഞ്ജീവനിയായെന്നു പറഞ്ഞാല്‍ മതി..

പ്രതാപന്റെ സദസ്സ്. ഗോവിന്ദസിംഹന്‍ ‍, രാജാമാനാ, ജയ്പൂരിലേ ജയസിംഹന്‍ , ചിത്തോറിലേ തിലകസിംഹന്‍ , ഉദയപൂരിലേ ദുര്‍ജ്ജയസിംഹന്‍ മുതലായ നേതാക്കന്മാരെല്ലാം കൂടിയിട്ടുണ്ട്. അക്ബറിനു വഴങ്ങാതെ പ്രതാപന്റെ കൂടെ നില്‍ക്കുന്നവരാണ് ഇവരെല്ലാം. പ്രതാ‍പസിംഹന്റെ മന്ത്രി ഭാമാസാഹയുമുണ്ട്.

ഗോവിന്ദസിംഹന്‍ ‍:- അങ്ങയുടെഎഴുത്തു കണ്ട് അക്ബറിന്റെ കൊട്ടാരത്തില്‍ ഉത്സവമാണ്. അങ്ങയേ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാജാ മാനാ:- അങ്ങൊരിക്കലും ഇതുചെയ്യരുതായിരുന്നു.

പ്രതാപസിംഹന്‍ :‌- പറയൂ. ഞാനെന്തുചേയ്യണം. ഭടന്മാര്‍ക്കു ശമ്പളം കൊടുക്കാന്‍ ഒരു പൈസയില്ല. അതുകൊണ്ട് അവര്‍ ഉപേക്ഷിച്ചു പോയി. ആയുധം തീര്‍ന്നു. ഒരന്‍പതു വലിയ തോക്കുകള്‍ തരുന്നയാള്‍ക്ക് ഞാന്‍ എന്റെ വലതുകൈ മുറിച്ചു കൊടുക്കാം. ഈ സാധുക്കളായ ഭീലന്മാര്‍ മാത്രമാണ് സഹായം.

ഭാമാസാഹാ മുന്നോട്ടു വന്നു. എന്റെ കുടുംബമാണ് പരമ്പരാഗതമായി മേവാറിലേ മന്ത്രിമാര്‍. അവര്‍ സമ്പാദിച്ച സമ്പത്തുമുഴുവന്‍ ഞാന്‍ ഇതാ നാടിനുവേണ്ടി അടിയറ വയ്ക്കുന്നു. പതിനായിരംഭടന്മാക്ക് പത്തുകൊല്ലം ശമ്പളം കൊടുക്കാനുള്ള മുതലുണ്ട്. അങ്ങിതു സ്വീകരിച്ച് യുദ്ധത്തിനു വേണ്ടഏര്‍പ്പാടുകള്‍ ചെയ്യണം.

സദസ്സ് സ്തംഭിച്ചുപോയി.

ഇത് ഒരുകാലത്തും നടക്കില്ല. പ്രതാപന്‍ പറഞ്ഞു. അങ്ങയുടെ സ്വകാര്യ സ്വത്ത് രാജ്യകാര്യത്തിന് ഉപയോഗിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.

ഭാമാസാഹാ:- രാജ്യമില്ലാതെ എന്തു സ്വത്ത്. ഇതു മുഴുവന്‍ മേവാര്‍ ഞങ്ങള്‍ക്കു നല്‍കിയതാണ്. ഇത് എന്റെ പ്രിയപ്പെട്ട മേവാറിനു വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടാ. ഞങ്ങള്‍ ഭിക്ഷയെടുത്ത് ജീവിച്ചുകൊള്ളാം.

സദസ്സ് രോമാഞ്ചമണിഞ്ഞു. എല്ലാവര്‍ക്കും എന്തോ വെളിച്ചം കിട്ടിയപോലെ. സഹായ വാഗ്ദാനങ്ങളുമായി അവര്‍ മുന്നോട്ടുവന്നു. ആവശ്യത്തിനു സേനയേ സംഘടിപ്പിക്കുന്ന കാര്യം ഗോവിന്ദസിംഹന്‍ ഏറ്റു. അവര്‍ക്കു പരിശീലനം കൊടുക്കാന്‍ രാജാമാനാ--ആകെപ്പാടെ സദസ്സിന് ഉത്സാഹം.

പ്രതാപസിംഹന്‍ ഭാമാസാഹയേ കെട്ടിപ്പിടിച്ചു. ഇതുപോലെ ഒരാളുണ്ടെങ്കില്‍ ഞാന്‍ മേവാര്‍ തിരിച്ചു പിടിക്കും. ഗോവിന്ദ സിംഹാ സേനയേ സംഘടിപ്പിച്ചുകൊള്ളൂ. അടുത്ത മൂന്നു മാസത്തിനുള്ളില്‍ നമ്മള്‍ മേവാര്‍ ആക്രമിക്കും. എല്ലാവരും അതിനു വേണ്ട തയ്യറെടുപ്പുകള്‍ നടത്തിക്കൊള്ളൂ.

അക്ബറിന്റെ രാജധാനിയില്‍ നടക്കാതെപോയ കീഴടങ്ങല്‍ നാടകത്തിന് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ രാജപുട്ടാണാ പ്രതാപസിംഹന്റെ നേതൃത്വത്തില്‍ ഒന്നിക്കുകയായിരുന്നു.

തീരുമാനിച്ചിരുന്നപോലെ മൂന്നുമാസത്തിനകം പ്രതാപസിംഹന്‍ മേവാര്‍ ആക്രമിച്ചു. ആക്രമണം അപ്രതീക്ഷിതമായിരുന്നതുകൊണ്ട് അകത്തുനിന്ന് വലിയ എതൃപ്പ് ഉണ്ടായില്ല. പക്ഷേ സലിമിന്റെ നേതൃത്വത്തില്‍ ഒരു വലിയ സൈന്യം പുറത്തുനിന്നും വന്ന് ആക്രമണം തുടങ്ങി. അതും അപ്രതീക്ഷിതമായിരുന്നു. പ്രതാപന് ശ്വാസം വിടാന്‍ സമയം കിട്ടിയില്ല.

അപ്പോള്‍ അതാ വീണ്ടും ഒരു വലിയ സൈന്യം അതിനു പുറകില്‍. ആരുടെ പക്ഷത്താണെന്ന് ആര്‍ക്കും പിടി കിട്ടിയില്ല.

അതാരാ അപ്പൂപ്പാ-ആതിര ചോദിച്ചു.

പറയാം. നമ്മുടെ ശക്തസിംഹന്‍ എവിടാണെന്ന് ആര്‍ക്കും അറിയാന്‍ വയ്യാരുന്നല്ലോ. അയാള്‍ പ്രതാപന്റെ അടുത്തുനിന്നും പോയി, രാജപുട്ടാണയിലേ സകല രാജാക്കന്മാരേയും കണ്ടു. അക്ബ്ബറിനേ ഭയന്ന് ഭൂരിപക്ഷം പേരും ശക്തസിംഹനേ ഒഴിവാക്കി.

അനുകൂലിച്ച ചുരുക്കം രാജാക്കന്മാരുടെ സഹായത്തോടെ ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ച് പരിശീലനം കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് പ്രതാപസിംഹന്റെ കീഴടങ്ങല്‍ വിവരം പുറത്തായത്. അതോടെ ആദ്യം ശക്തനേ ഒഴിവാക്കിയ രാജാക്കന്മാര്‍ അയാളേ അന്വേഷിച്ചു കണ്ടു പിടിച്ച് സകല സഹായങ്ങളും നല്‍കി. അങ്ങിനെ ഒരു വലിയ സൈന്യം എല്ലാതയ്യാറെടുപ്പുകളോടെയും റഡിയായി നില്‍ക്കുമ്പോഴാണ് മേവാര്‍ ആക്രമണം. ആ സൈന്യമാണ് ശക്തസിംഹന്റെ നേതൃത്വത്തില്‍ രണ്ടാമത് വന്നത്.

സലിമിന്റെ സൈന്യം വിഷമവൃത്തത്തിലായി. അകത്തുനിന്ന് പ്രതാപന്‍ ,പുറത്തുനിന്ന് ശക്തന്‍ . നിമിഷനേരം കൊണ്ട് പണിതീര്‍ന്നു. സലിമിനേ രക്ഷിച്ചുകൊണ്ട് ബാക്കിവന്നവര്‍ സ്ഥലംവിട്ടു..

ഒരു സംശയം-ശ്യാം പറഞ്ഞു. ഇത്രയും വലിയ സൈന്യത്തേ പരിശീലിപ്പിക്കുന്നതൊന്നും അക്ബര്‍ അറിഞ്ഞില്ലിയോ?

Comments (0)