കൂത്ത്-രണ്ട്

അപ്പൂപ്പോ ആ കൂത്തിന്റെ ബാക്കി പറയാമെന്നു പറഞ്ഞിട്ട്-ഉണ്ണിക്ക് കൂത്തു നന്നേ രസിച്ചെന്നു തോന്നുന്നു.

പറയാം മോനെ- കേട്ടോളൂ.

ചാക്യാര്‍ തുടര്‍ന്നു. ദൂതന്മാര്‍ മൂന്നു വിധമുണ്ട്. ഉത്തമന്‍ , മദ്ധ്യമന്‍ , അധമന്‍ . ഉത്തമനാണെങ്കില്‍, പോയകാര്യം ഭംഗിയായി സാധിച്ച്, അയച്ചയാളിനു ഗുണമുള്ള മറ്റേതെങ്കിലും കാ‍ര്യവും സാധിച്ചുവരും.

മദ്ധ്യമനാണെങ്കില്‍ പോയകാര്യം സാധിച്ചുവരും.

അധമനാണെങ്കില്‍ പോയകാര്യം സാധിക്കത്തില്ലെന്നു തന്നെയല്ല അതു മറ്റാര്‍ക്കും സാധിക്കാന്‍ വയ്യാത്ത വിധം കുളമാക്കിയിട്ടു വരും.

ഈ അധമന്മാര്‍ തന്നെ ആറു വിധമുണ്ട്.

ഒന്ന് പ്രശ്നവാദി. നമ്മള്‍ അയാളേ വിളിച്ച് ആലപ്പുഴ പോയി ഒരാളേ കാണണമെന്നു പറഞ്ഞെന്നു വയ്ക്കുക. ഉടനേ വരും ചോദ്യം-ഇപ്പപ്പോയാല്‍ അയാളവിടെ കാണുമോ.

നമ്മള്‍ പറയും പോയിനോക്ക്. ഉടനേവരും ഉത്തരം-

ഇപ്പോള്‍ ആലപ്പുഴയ്ക്കു ബസ്സില്ലല്ലോ--അല്ലെങ്കില്‍ ഇന്നു ഞായറഴ്ചയല്ലേ അങ്ങേരവിടെ കാണത്തില്ല-അങ്ങനെ എന്തെങ്കിലും പറഞ്ഞ് കാര്യം ഒഴിവാക്കും.

രണ്ടാമന്‍ ഗുരുവാണ്. നമ്മള്‍ പറയുന്നു-ഗോപലാ പോയി ആ ശിവനിങ്ങോട്ടു വരാന്‍ പറഞ്ഞേ. ഉടന്‍ ഗോപാലന്റെ മറുപടി. അയ്യേഇപ്പോഴാണോ പോകുന്നത്- അങ്ങേരു കുളിച്ചു കാണത്തില്ല. ഇപ്പോള്‍ ചെന്നാല്‍ അങ്ങേര്‍ക്കു പിടിക്കത്തില്ല. നമുക്ക് ഉച്ചതിരിഞ്ഞു പോകാം-ഇങ്ങനെ നമ്മള്‍ക്ക് ഉപദേശം തന്നുകൊണ്ടിരിക്കും. കാര്യം നടക്കത്തില്ല.

മൂന്നാമന്‍ സ്തംഭ മൂഢന്‍ --ചാക്യാ‍ര്‍ ഇതു പറഞ്ഞപ്പോള്‍ നമ്മടെ വേലാമ്പിള്ള ചാരിയിരുന്ന തൂണിന്റെ അടുത്തുനിന്ന് നിരങ്ങി എന്റടുത്തുള്ള തൂണിന്റടുത്തു വന്നിരുന്നു-

ചാക്യാര്‍ വേലാമ്പിള്ളയേ ചൂണ്ടി പറയുകയാണ്--ദേ ഇവന്റെകൂട്ട് ഒരു തൂണിന്റടുത്തുനിന്നു മാറി മറ്റേ തൂണിന്റെ ചുവട്ടിലിരിക്കാനല്ലാതെ ഒരു വസ്തുവിനു കൊള്ളത്തില്ല.

ഞാന്‍ വല്ലാതായി-പക്ഷേ വേലാ‍മ്പിള്ളയ്ക്കൊരു ഭാവഭേദവുമില്ല. ബാക്കി ഞാന്‍ പറയുന്നില്ല. ചാക്യാര്‍ അവസാനിപ്പിച്ചു.

ചാക്യാര്‍ക്ക് പറ്റിയ ഒരു അബദ്ധവും കൂടി പറഞ്ഞിട്ട് നമുക്ക് കൂത്ത് അവസാനിപ്പിക്കാം. തിരുവനന്തപുരത്ത് ഒരിക്കല്‍ കൂത്തു പറയുമ്പോള്‍ അന്നത്തേ രാജാവും കേള്‍വിക്കാരുടെ കൂടെ ഉണ്ടായിരുന്നു. രുഗ്മിണീസ്വയംവരത്തിന് പറ്റിയ വരന്മാരേ കണ്ടുപിടിക്കാന്‍ അയച്ച ദൂതന്മാര്‍ വന്ന് ആള്‍ക്കാരേക്കുറിച്ചുള്ള വിവരണമാണ്. ഒരുത്തന്‍ അതിസുന്ദരന്‍ , പക്ഷേ മുടന്തനാണ്. വേറൊരുത്തന്‍ സുന്ദരനാണ്, പക്ഷേ പറഞ്ഞിട്ടെന്താകാര്യം ഒരു കണ്ണേയുള്ളൂ. മറ്റൊരുത്തന്‍ എല്ലാംകൊണ്ടും യോഗ്യന്‍ പക്ഷേ അല്പം പൂച്ചക്കണ്ണ്--ദേ ഇതുപോലെ--എന്നു പറഞ്ഞു ചൂണ്ടിയത് രാജാവിന്റെ നേരേ. രാജാവിന് അല്പം പൂച്ചക്കണ്ണുണ്ടെന്നു കൂട്ടിക്കോളൂ.

രാജാവ് പെട്ടെന്ന് എഴുനേറ്റ് സ്ഥലംവിട്ടു.

കിണിതെറ്റിയെന്ന് ചാക്ക്യാര്‍ക്ക് മനസ്സിലായി. ചാക്യാര്‍ മുടി എടുക്കാതെ കുറേനാള്‍ നടന്നു. രാജഭടന്മാര്‍ പിടികൂടാന്‍ തക്കം നോക്കിനടന്നു. ഒരു ദിവസം ചാക്യാര്‍ കുളിക്കുന്ന തക്കം നൊക്കി ചാക്യാരേ പിടികൂടി രാജാവിന്റെ മുന്നിലെത്തിച്ചു.

പുഛഭാവത്തില്‍ ഒരു ചിരിയോടെ രാജാവു ചോദിച്ചു.

“ഇപ്പോഴോ’ ഉടന്‍ ചാക്യാരുടെ ഉത്തരം

“പൂച്ചക്കണ്ണു കണ്ട എലിയേപ്പോലെആയേ”. ഒരു നിമിഷം സ്തംഭിച്ചു പോയ രാജാ‍വ് ആ പ്രതിഭയുടെ മുമ്പില്‍ തലകുനിച്ചു, വീരശൃഖല കൊടുത്താണ് വിട്ടത്.

Comments (0)