മായ--രണ്ട്

അപ്പൂപ്പാ ഈ മായയേക്കുറിച്ച് പറഞ്ഞത് അങ്ങോട്ടു ശരിക്കു മനസ്സിലായില്ല. രാം കുട്ടനാണ്.

പറഞ്ഞ ഈ എനിക്കുതന്നെ മുഴുവനങ്ങോട്ടു മനസ്സിലായില്ല. അതുകൊണ്ട് നീ വിഷമിക്കണ്ടാ. ആട്ടെ എന്താ നിന്റെ സംശയം.

ശരിക്കും പറഞ്ഞാല്‍ എന്റെ സംശയം എന്താണെന്നാണ് എന്റെ സംശയം. ബ്രഹ്മ സ്സത്യം എന്നു പറഞ്ഞതില്‍ എന്താണു സത്യം? മിഥ്യ-മായയാണെന്നു മനസ്സിലായി.
ങാ- പറയാം. ഈ സത്യവും, മിഥ്യയും ഇരട്ടസ്സഹോദരങ്ങളാണ്. കണ്ടാല്‍ ഒരു പോലിരിക്കും. സ്വഭാ‍വം വിപരീതവും. മിഥ്യ എന്നു വച്ചാല്‍--കള്ളം, നുണ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇവരേ തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു വഴിയേ ഉള്ളൂ. സത്യം വെള്ളക്കുപ്പായമേ ഇടൂ. മിത്ഥ്യ നിറപ്പകിട്ടുള്ള വസ്ത്രങ്ങളും. ഇവരുടെ സ്വഭാവ വിശേഷം കൊണ്ട്, സത്യത്തിന് സമൂഹത്തില്‍ വിലയും, മിഥ്യയ്ക്ക് പുച്ഛവും ലഭിച്ചു. മിഥ്യയ്ക്ക് അസൂയ. എങ്ങിനെ എങ്കിലും ഇവനേ പറ്റിക്കണം എന്നായി വിചാരം.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ രണ്ടു പേരും കൂടി കുളിക്കാന്‍ പോയി. നദിയിലിറങ്ങി കുളിച്ചിട്ട് മിഥ്യ പെട്ടെന്ന് കയറി സത്യത്തിന്റെ വേഷം--കുളിക്കാന്‍ നേരമഴിച്ചുവച്ചത്--എടുത്തണിഞ്ഞ് സ്ഥലം വിട്ടു. പാവം സത്യം-കുളിച്ചു കേറിയപ്പോള്‍ തുണിയില്ല. മിഥ്യയുടെവേഷം ഇടാന്‍ പറ്റുമോ!

ഇപ്പോഴും തുണി യില്ലാതെ ഒളിച്ചു നടപ്പാണ്. ഉജാലയിട്ടു വെളുപ്പിച്ച വേഷവും ധരിച്ച് നുണ-സത്യത്തിന്റെ സ്ഥാനത്തും. നഗ്നനായി വെളിയിലിറങ്ങാന്‍ വയ്യാതായ സത്യത്തിന് ഇരിക്കാന്‍ സത്യസ്വരൂപന്‍ ഒരു സ്ഥലം കല്പിച്ചു. ജീവജാലങ്ങളുടെ ഉള്ളില്‍. കണ്ടു പിടിക്കണമെങ്കില്‍ അകത്തേക്കു നോക്കണം.

സത്യം ഒളിവിലായതോടുകൂടി പിന്നെ കള്ളത്തിന്റെ ഭരണമായി. ഈ കാണുന്നതെല്ലാം സത്യമെന്ന് ആളുകള്‍ വിശ്വസിച്ചു. നിനക്കറിയാമോ--പണ്ട് ഹിരണ്യാക്ഷനേ കൊന്ന് ഭൂമിയേ വീണ്ടെടുത്ത ശേഷം മഹാവിഷ്ണു, കുറേ നാള്‍ പന്നിയായി ഒന്നു ജീവിച്ചുകളയാമെന്ന് തീരുമാനിച്ചു. മന്വന്തരങ്ങള്‍ കഴിഞ്ഞിട്ടും വൈകുണ്ഠം കാലി. ലൊകത്തിലെ ക്രമസമാധാ‍ന പാലനത്തിനുള്ള ആഭ്യന്തരമന്ത്രിയല്ലേ മഹാവിഷ്ണു. ഇന്ദ്രനാണെങ്കില്‍ എന്നും പ്രശ്നം. പുള്ളി ഓടി ബ്രഹ്മാവിനേയും, മഹാദേവനേയും ഒക്കെ കണ്ട് പരാതി ബോധിപ്പിച്ചു. കണ്ടു പിടിക്കാന്‍ ഏകംഗക്കമ്മിഷനായി നാരദരേ നിയോഗിച്ചു.

നാരദര്‍ ഭൂമിയില്‍ മുഴുവന്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു അഴുക്കു ചാലില്‍ ആയിരക്കണക്കിന് ഭാര്യാ-പുത്രാദികളുമായി കക്ഷിയേ കണ്ടു പിടിച്ചു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഈ സുഖ സൌകര്യങ്ങള്‍ വിട്ട് താനെങ്ങോട്ടും ഇല്ലെന്ന് കക്ഷി തീര്‍ത്തു പറഞ്ഞു.

നാരദര്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍--ഹിരണ്യാക്ഷനേ ഓടിച്ചപോലെ ഒറ്റ പാച്ചില്‍. നാരദര്‍ ജീവനും കൊണ്ട് ഓടി--ആപോക്കില്‍ പാ‍വത്തിന്റെ തബുരുവും പോയെന്നാ കേഴ്വി.

അത്ര ശക്തമാമോനെ ഈ മായാ ബന്ധം. അവസാനം വിഷ്ണുവിനേ രക്ഷിക്കാന്‍ സംഹാരരുദ്രനു തന്നെ വരേണ്ടി വന്നു. അദ്ദേഹം തന്റെ ശൂലം കൊണ്ട് ആ പന്നിയുടെ മസ്തകം പിളര്‍ന്നാണ് വിഷ്ണുവിനേ മോചിപ്പിച്ചത്. ഇതാണ് മായാബന്ധത്തില്‍ പെട്ടവരുടെ കഥ. വല്ലോം പുടികിട്ടിയോ? ഇല്ലെങ്കില്‍ അകത്തേക്കു നോക്ക്.

Comments (0)